എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, September 4, 2011

ക്ളീൻ ഷേവ്



മുപ്പത്താറാം നമ്പർ ബഡ്ഡിൽ കാലും നീട്ടി ഇരിക്കുമ്പോൾ മൂപ്പര്‌ കടന്നുവന്ന്‌ പറഞ്ഞു.

“ നാളെ ഓപ്പറേഷൻ ഉള്ളവർ തോർത്തുമുടുത്തുകൊണ്ട് പുറകെ പോരെ. ബ്ളയ്ഡിന്റെ കാര്യത്തിൽ റേഷൻ വേണ്ട. . എത്രയായാലും കുഴപ്പമില്ല. പക്ഷെ നാലിൽ കുറയരുത്.”

വെളുത്ത കുട്ടിത്തോർത്തുമുടുത്ത് ദാസനേപോലെ പുറകേ ചെന്നു. മൂക്കിനു താഴെ നനച്ച കോട്ടൺ തൂത്തിട്ട് കത്തി വെയ്ക്കുന്നതിനിടയിൽ മൂപ്പരു പറഞ്ഞു.

“ ഇതുപോലെ പലേടത്തും കത്തിവെയ്ക്കും. അനങ്ങിപോകരുത്, അനങ്ങിയാൽ കത്തി പലതും കൊണ്ടുപോയെന്നു് വരും”

മൂക്കിനു താഴെ ഒരു ശൂന്യത അനുഭവപ്പെട്ടപ്പോൾ ചോദിച്ചു.

“ ചേട്ടാ, ഒരു കണ്ണാടി കാണിക്കാമോ? മീശ ഇല്ലാത്ത എന്നേ ഞാൻ തന്നെ കണ്ട കാലം മറന്നു”

“ ഇനിയും പല സ്ഥലങ്ങളും ശരിയാക്കിയെടുക്കാനുണ്ട്. കണ്ണാടിയിൽ ഒരുമിച്ച് കാണാം” കൈ ഉയർത്തിവെച്ച് കക്ഷത്തിൽ നനഞ്ഞ കോട്ടൺ തൂക്കുന്നതിനിടയിൽ മൂപ്പരു പാടി

“ കണ്ണാടി കാണുവോളം
തന്നുടെ മുഖമെത്ര
നന്നെന്നു നിരൂപിയ്ക്കും


അതുപോട്ടെ ഹിന്ദി സിനിമയിൽ നടന്മാർക്കൊന്നും നെഞ്ചിൽ രോമമില്ല കേട്ടോ. കണ്ടത്തിൽ കൂടെ കൊയ്ത്തു യന്ത്രം പോകുവാന്നു കരുതിയാൽ മതി”

കത്തിയിൽ മൂന്നാമത്തെ ബ്ളെയ്ഡ് തിരുകി മൂപ്പര്‌ തോർത്തിന്റെ കുത്തിനുപിടിച്ചു.

“ ഇനിയാണ്‌ പ്രധാന രംഗങ്ങൾ കേട്ടോ മാഷേ, ശരീരം എന്നു പറയുമ്പോൾ ക്ഷേത്രസങ്കല്പമായതുകൊണ്ട് ആശയം മാറ്റി മൂത്രാലയം എന്നു പറയുന്നതാണ്‌ എനിക്കിഷ്ടം”

പുക്കിളിനു താഴെ കത്തി അമർന്നു. ചങ്കിൽ കൊള്ളുന്നപോലെ തോന്നി. കത്തി താഴേക്ക് നീക്കുന്നതിനിടയിൽ മൂപ്പരു ചോദിച്ചു. “ എങ്ങിനെയുണ്ടെന്റെ ആശയം”?
“ ആശയമൊക്കെ കൊള്ളാം ചേട്ടാ, പക്ഷെ ആലയം എന്റെയാണെന്നോർമ്മ വേണേ”

നാലാമത്തെ ബ്ളെയ്ഡിന്റെ കവറഴിക്കുന്നതിനിടയിൽ മൂപ്പറു പറഞ്ഞു. “ കൊല്ലം കൊറച്ചായി മാഷേ”
എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് തോർത്ത് കുടഞ്ഞുടുത്തു.തോർത്ത് അഴിച്ചുമാറ്റിയപ്പോൾ താഴെ വീണ കടലാസുകഷ്ണം മൂപ്പരുടെ പോക്കറ്റിലിട്ടിട്ട് പറഞ്ഞു
“ രൂപയ്കൊക്കെ വെല ഇടിയുകല്ലെ”
മുറിയിൽ ഒരു റ്റ്യൂബ് കത്തി







Friday, September 2, 2011

നീർചാല്‌


ചുവന്ന അടപ്പുള്ള പ്ളാസ്റ്റിക്ക് കുപ്പി അവളുടെ മുന്നിലേയ്ക്ക് നീക്കിവെച്ചിട്ട് പറഞ്ഞു.
“ ഗംഗാജലമാണ്‌, ഗംഗോത്രിയിൽനിന്ന് നിനക്കുവേണ്ടി എടുത്തത്”
കുപ്പി കയ്യിലെടുക്കുമ്പോൾ അവളുടെ മുഖത്ത് നിസ്സംഗതയായിരുന്നു. അടപ്പുതുറന്ന് ഗംഗാജലം നിലത്തേയ്ക്ക് ഒഴിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“ ഇങ്ങിനെയാണോ ഉണ്ണീ, ദേവലോകത്തുനിന്ന് ഇവൾ ശിവന്റെ ജടയിലേക്ക് ചാടിയത്. പിന്നെ ഒരു നീർപുഴുവായി, ചാലായി. എത്രയോ ഗ്ളേസിയറുകളിൽനിന്ന് ഒഴുകിതുടങ്ങിയത്?”
കുപ്പി അടച്ച് തിരിച്ചു തരുന്നതിനിടയിൽ അവൾ പറഞ്ഞു.
“ ഉണ്ണിക്കറിയാമോ, ഗംഗോത്രിയിൽ ആൾക്കാർ ശൗചം ചെയ്യുന്നതുപോലും ഗംഗാജലത്തിലാണ്‌ ”
അടുത്ത്നിന്ന് എഴുന്നേറ്റ് ഒരു നീർചാലുപോലെ അകലേയ്ക്ക് ഒഴുകിപോകുന്നതിനിടയിൽ ഒരു കല്ലിൽ തട്ടി തിരിഞ്ഞുനിന്നു
“ അല്ലെങ്കിൽതന്നെ ഏത് ജലമാണ്‌ ഗംഗാജലമല്ലാത്തത്”
പിന്നെ വീണ്ടും ഒരു നീർചാലായി താഴേക്ക് താഴേക്ക്