എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Sunday, June 22, 2008

സത്യം ശിവം സുന്ദരം രണ്ടാംഭാഗം അഥവാ ദേവസംഗമം

ദീപങ്ങള്‍, ദീപങ്ങള്‍ എങ്ങും. ഒരായിരം പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭയോടെ . " ദീപപ്രപഞ്ചത്തിന്നാധാരമൂര്‍ത്തി ശ്രീ ധര്‍മ്മശാസ്താവ്‌ ശിവസുന്ദരമൂര്‍ത്തികളുടെ മേലേ എഴുന്നള്ളിനിന്നു. സ്വര്‍ഗ്ഗീയമായ ആ കാഴ്ച കണ്ട്‌ മതിവരാതെ ഒരാള്‍ പിന്നെയും പിന്നെയും തിരിഞ്ഞുനോക്കി പതുക്കെ പടിഞ്ഞാറേക്കു നടന്നു. അക്ഷമനായി ചന്ദ്രന്‍ വിളിച്ചുപറഞ്ഞു. " സൂര്യഭഗവാനേ ഒന്നു വേഗം , ഞാനും ആ കാഴ്ച ഒന്നു കണ്ടോട്ടേ. ദേവലോകം പോലും ഉറ്റുനോക്കുന്ന ആ കാഴ്ച . വേഗം വരൂ "

മേളം മുറുകിക്കൊണ്ടിരുന്നു. മുറുകുന്ന മേളത്തിനനുസരിച്ച്‌ ആകശത്തിലേക്കുയരുന്ന ഒരായിരം കയ്യുകള്‍ . മുത്തുക്കുടകള്‍ക്കുപിന്നില്‍ വെണ്‍ചാമരങ്ങള്‍ തിരയിളക്കി. അപ്പോള്‍ ഉയര്‍ന്നുനിന്ന ഒരു ആലവട്ടം മറയാക്കി സൂര്യഭഗവാന്‍ ചക്രവാളത്തിനപ്പുറം മറഞ്ഞു.

ഇത്‌ സത്യം ശിവം സുന്ദരം രണ്ടാം ഭാഗം അഥവ ദേവസംഗമത്തിന്റെ ആമുഖം

1

അസുരവാദ്യത്തിന്റെ ഒരു പെരുമഴ പെയ്തുനിന്നപ്പോള്‍ ഒരായിരംകണ്ഠങ്ങളില്‍നിന്നും ആരവമുയര്‍ന്നു .പാപ്പാന്മാര്‍ കൂച്ചുവിലങ്ങ് അഴിച്ചു. കാലില്‍നിന്നും വടികയ്യിലെടുത്തു . ഗോപുരം കടന്ന് അകത്തേക്കു കയറിയ ആനകളുടെ ചങ്ങലയുടേയും , കുടമണികളുടേയും ശബ്ദത്തിനിടയില്‍ , വയലിന്റെ വടക്കേമൂലയില്‍ മറ്റൊരു പൂരം വന്നിറങ്ങി. ആളുകള്‍ അങ്ങോട്ടുനീങ്ങിയപ്പോള്‍ ആല്‍ത്തറയില്‍നിന്നിറങ്ങി. പെയ്തൊഴിഞ്ഞ മേളവും ശിവസുന്ദരമൂര്‍ത്തികളുടെ ദര്‍ശനവും അയവിറക്കിക്കൊണ്ട്‌ അടുത്തുകണ്ട ചായക്കടയിലേക്ക്‌ നടന്നു.

" ഉണ്ണീ "

പുറകില്‍നിന്നാരോ വിളിച്ചു. തിരിഞ്ഞുനിന്നപ്പോള്‍ ചിരിച്ചുക്കൊണ്ട്‌ നാട്ടുകാരന്‍ അടുത്തേക്കുവന്നു.

"നാട്ടുകാരനയ്യപ്പന്‍ ഇതിനിടക്ക്‌ എവിടെപ്പോയി?

"ഞാനിവിടെയെല്ലായിടത്തുമുണ്ടായിരുന്നല്ലോ. ശിവസുന്ദരമൂര്‍ത്തികളുടെ മുകളില്‍ എന്നേ കണ്ടില്ലേ?

"ശിവസുന്ദരമൂര്‍ത്തികളെത്തന്നേ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. കണ്ടില്ലല്ലോ. കോലത്തിനു പുറകിലായിരുന്നോ?"

"അതിനുമുന്നില്‍ വളരെക്കുറച്ചുപേരേ എന്നേ കണ്ടിട്ടുള്ളൂ" . നാട്ടുകാരനയ്യപ്പന്‍ ചിരിച്ചുകൊണ്ടുപറഞ്ഞു.
"ഉണ്ണീ ഈ ദേവസംഗമത്തില്‍ ഇനി എന്തൊക്കെ കാണാനുണ്ട്‌. ആദ്യം ചായകുടിനടക്കട്ടെ വരു"

കയ്യില്‍കടന്നുപിടിച്ചുകൊണ്ട്‌ പറഞ്ഞു. ആ സ്പര്‍ശനത്തില്‍ ഒരു മിന്നല്‍പിണര്‍ ശരീരത്തില്‍കൂടി കടന്നുപോയപോലെ

2

മലപോലെ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. നാട്ടുകാരനയ്യപ്പന്‍ കയ്ക്ക്‌ പിടിച്ച്‌ അതിനു വലംവെച്ചു. അമ്മേ, അമ്മേ എന്നുപതുക്കെ വിള്‍ക്കുന്നുണ്ടായിരുന്നു. " ഇതെന്തൊരുറക്കമാണ്‌, ആനചവിട്ടിയാലും അറിയില്ലല്ലോ?" അറിയാതെ ഉറക്കെ ചോദിച്ചുപോയി. ഒരാള്‍ നാളികേരകൂനക്കു മുകളില്‍ കിടന്നു സുഖമായി ഉറങ്ങുന്നു.
"എന്നാലും ഉണര്‍ന്നെഴുന്നേറ്റാല്‍ കാലുവേദനിച്ചോ, എന്നേ രമേശന്‍ ചോദിക്കുകയുള്ളൂ ഉണ്ണീ. കാണാന്‍ തുടങ്ങിയനാളുതൊട്ട്‌ ഇങ്ങിനെ ഉറക്കമാണ്‌. അനന്തശയനം. ശായിയെ മനസ്സില്‍ വണങ്ങിക്കൊള്ളൂ. എല്ലാം പ്രതീകമല്ലേ. ഉണ്ണിക്കൊരു പൊടിച്ചായ" പറയാതെ തന്നെ അയ്യപ്പന്‍ ഒാര്‍ഡര്‍ ചെയ്തു.
"അയ്യപ്പന്‍ കുടിക്കുന്നില്ലെ?"
"ഇന്നെല്ലാം നേരത്തേയാണ്‌. നമ്പൂതിരി നേരത്തേ അത്താഴം തന്നിരിക്കുന്നു."
നാട്ടുകാരനയ്യപ്പന്‍ ചായയുടെ പണംകെട്ടിയപ്പോള്‍ ഒരു ജാള്യത തോന്നി.
"ജാള്യതയൊന്നുംവേണ്ടാ ഉണ്ണീ" മനസ്സുവായിച്ചപോലെ പറഞ്ഞു. " ഞാന്‍ ആതിഥേയനാണല്ലോ" മുഖത്ത്‌ ആ ചിരി മായാതെതന്നെ ഉണ്ട്‌

3

വിശാലമായ പാടത്തില്‍കൂടി നടക്കുകയാണ്‌. അങ്ങോട്ടുമിങ്ങോട്ടുമൊഴുകുന്ന സഹസ്രങ്ങള്‍ . പൊരിയുടേയും, ഹലുവയുടേയും കച്ചവടക്കാര്‍. വന്നുചേരുന്ന ചെറിയ,ചെറിയ പൂരങ്ങള്‍. മേളം. എഴുന്നള്ളത്തിന്റെ അടുത്ത ഊഴത്തിനു കാത്തുനില്‍ക്കുന്ന ആനകള്‍. അവയ്ക്കുചുറ്റും കൂടിനില്‍ക്കുന്ന പ്രേമികള്‍. വായില്‍ക്കിടക്കുന്ന മുറുക്കാന്‍ ചവക്കുന്നതിനൊപ്പം തലേപ്പൂരം അയവിറക്കുന്ന കാരണവന്മാര്‍.

"ഒരു നല്ലപട്ടുമെത്തയും, വിരിയും കിട്ടുമോ?"
ചോദ്യം കേട്ട സ്ഥലത്തേക്കു നോക്കി. സുഗന്ധതാംബൂലം വായിലിട്ട്‌ ചവച്ച്‌ നീട്ടിത്തുപ്പി ഒരാള്‍ പുല്‍പായും തോര്‍ത്തും വില്‍ക്കുന്നവനോട്‌ ചോദിച്ചു. അയ്യപ്പനെ കണ്ടപ്പോള്‍ അയാള്‍ ഒന്നറച്ചു. പിന്നെ തൊഴുതു. അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ തലയാട്ടി. പിന്നെ എവിടെ മറഞ്ഞു എന്നുകണ്ടില്ല.
"സുരേശന്‍, ഒരു സുഖിമാനാണേ" അയ്യപ്പന്‍ പറഞ്ഞു.
" സൂരേഷിന്‌ അയ്യപ്പനോടു നല്ല ഭയഭക്തിബഹുമാനം ഉണ്ടെന്നുതോന്നുന്നല്ലോ?"
"അങ്ങിനെയല്ലേ വരൂ" അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

4

വരമ്പിനു താഴെ, വയലില്‍ ആളുകള്‍ ഒഴിഞ്ഞുമാറുന്നു. അവിടെ കരിമരുന്നുകാരന്‍ മുളംകുറ്റികള്‍ നാട്ടിത്തുടങ്ങി. കൂറ്റന്‍ അമിട്ടുകുറ്റികളും. മരുന്നിന്റെ ചാക്കുകള്‍ വയലിന്റെ ഒരു മൂലക്ക്‌ അട്ടിയട്ടിയായി കൊണ്ടുവെച്ചു. അതുനോക്കിനിന്നപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു.
"ഇവിടെ മരുന്നുകമ്മിയാണ്‌, നെന്മാറയിലാണ്‌ മരുന്ന്. മേളത്തിനു പെരുവനവും. ഇവിടെ ആന, സംശയിക്കേണ്ട"
"ആരാ ആനയുടെ കാര്യം പറയുന്നത്‌"
കളിപ്പാട്ടകടയുടെ മുന്നില്‍ അമ്മയുടെ കയ്യില്‍ തൂങ്ങിനിന്ന രണ്ടുപയ്യന്മാരില്‍ ഉരുണ്ടുകൊഴുത്ത ഒരെണ്ണം ഓടിവന്ന് അയ്യപ്പന്റെ കയ്യില്‍തൂങ്ങി. എന്നിട്ട്‌ അയ്യപ്പനോടായി പറഞ്ഞു.
"കേട്ടോ ചേട്ടാ ഇവിടെ ഒറ്റ എലിയേപ്പോലും കണ്ടില്ല. ഈ ആനകളേയെല്ലാം കണ്ട്‌ അതുങ്ങള്‌ പേടിച്ച്‌ മാളത്തില്‍തന്നെ ഇരിക്കുകയായിരിക്കും. പാവങ്ങള്‌"
"ആനകളെയല്ല കുട്ടാ പാമ്പിനേയും മയിലിനേയും കണ്ടിട്ടായിരിക്കും"
"എനിക്കൊരു മയിലിനെ വേണം ചേട്ടാ" മറ്റേപയ്യനും വന്ന് അയ്യപ്പന്റെ കയ്യില്‍ത്തൂങ്ങി.
"ഇപ്പോള്‍ ഒന്നുംവേണ്ട മോനേ" അവരുടെ അമ്മ അടുത്തേക്കുവന്നു. " ഇവന്‌ ഇഷ്ടം പോലെ മയിലുകള്‍ അങ്ങുമലയിലുണ്ട്‌"
"അമ്മേ, സുഖമല്ലേ?" അയ്യപ്പന്‍ തലകുനിച്ച്‌ തൊഴുതുകൊണ്ട്‌ ചോദിച്ചു.
"അതേ, മകനേ" അയ്യപ്പന്റെ തലയില്‍ കൈവെച്ചുകൊണ്ടവര്‍ പറഞ്ഞു. " ആല്‍ത്തറയിലേയ്ക്കു പോയിട്ടുണ്ട്‌,അങ്ങോട്ടുചെല്ലൂ" അവര്‍ പറഞ്ഞു.
ആല്‍ത്തറ ലക്ഷ്യമാക്കി തിരിഞ്ഞപ്പോള്‍ ഉരുണ്ട ചെറുക്കന്‍ വിളിച്ചുപറഞ്ഞു.
" അതേയ്‌, ഉണ്ണിയേയ്‌, കഥ നിര്‍ത്താതെ പറയുകാണേല്‍ ഞാന്‍ നിര്‍ത്താതെ എഴുതിതരാം . എനിക്കു മോദകവും വടയും വയറുനിറച്ചു മേടിച്ചുതന്നാല്‍ മതി." എന്നിട്ട്‌ കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ അമ്മയുടെകയ്യില്‍ വീണ്ടും തൂങ്ങി.
"അങ്ങിനൊന്നും പറയാതെ കുട്ടാ, ഉണ്ണികതൊന്നും മനസ്സിലാകില്ല". കുട്ടികളെ കയ്യില്‍ത്തൂക്കി ആ അമ്മ ആള്‍ത്തിരക്കില്‍ മറഞ്ഞു.

5

"ആരാണ്‌ ആല്‍ത്തറയിലിരിക്കുന്നത്‌?" അങ്ങോട്ടുനടക്കുമ്പോള്‍ അയ്യപ്പനോട്‌ ചോദിച്ചു.
"ആ കുട്ടികളുടെ അച്ഛന്‍. വലിയ യോഗിയാണ്‌." അതുപറയുമ്പോള്‍ അയ്യപ്പന്റെ മുഖത്തേ ചിരിമാഞ്ഞിരുന്നു. പകരം ഭക്തിയും ബഹുമാനവുമാണ്‌ കണ്ടത്‌
ഈ നാട്ടുകാരനാ?
" ഏതാ നാടല്ലാത്തത്‌, വിശ്വപൗരന്‍ അല്ല വിശ്വനാഥന്‍" അയ്യപ്പന്റെ ശബ്ദം തന്നെ മാറിയിരുന്നു. ആല്‍ത്തറയില്‍ ഉടലാകെ ഭസ്മവും പൂശി, രുദ്രാക്ഷമാലയും ധരിച്ച്‌ ഒരാള്‍. അയ്യപ്പന്‍ സാഷ്ടാംഗം നമസ്കരിച്ചു. പാദത്തിങ്കല്‍നിന്ന് മണ്ണ്‍ വാരി നെറ്റിയില്‍ പൂശി. അപ്പോള്‍ ഘനഗാംഭീര്യത്തോടെ വിശ്വനാഥന്‍ പറഞ്ഞു.
"എഴുനേല്‍ക്കു, ഞാനും നീയും രണ്ടല്ല "
"അനുഗ്രഹിക്കേണമേ" കിടന്നുകൊണ്ട്‌ തന്നെ അയ്യപ്പന്‍ പറഞ്ഞു. " ഈ ദേവസംഗമത്തിനെത്തിയിരിക്കുന്ന അനേകമാള്‍ക്കാരേയും, സകല മൃഗങ്ങളേയും "
വിശ്വനാഥന്‍ വലത്തുകൈ അയ്യപ്പന്റെ ശിരസ്സില്‍ വെച്ചു. കാല്‍ക്കല്‍ നിന്നെഴുന്നേറ്റ അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ നിന്നു. അപ്പോള്‍ വിശ്വനാഥന്‍ ഉണ്ണിയോടു പറഞ്ഞു.
"എന്റെ അനുഗ്രഹം ഉണ്ണി ഇപ്പോള്‍ താങ്ങില്ല, കുറച്ചുകൂടികഴിയും.കാലങ്ങള്‍, ചിലപ്പോള്‍ ജന്മങ്ങളും"
"എങ്കിലും ഉണ്ണിയില്‍ അവിടുത്തെ ദയവുണ്ടാകണം " അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ പറഞ്ഞു
"അങ്ങിനെയാകട്ടെ, ചെല്ലു തേവര്‍ വരാന്‍ സമയമായി" ഇത്രയും പറഞ്ഞിട്ട്‌ വിശ്വനാഥന്‍ കണ്ണുകളടച്ചു. വിശ്വനാഥന്റെ കാല്‍ക്കല്‍ നമസ്കരിക്കാന്‍ ഉള്ളിലിരുന്നാരോ പറയുന്നതുപോലെ. വീണുനമസ്കരിച്ചു. മനസ്സില്‍ പറഞ്ഞു. " ദൈവമേ അനുഗ്രഹിക്കേണമേ"
എഴുന്നേറ്റു, തൊഴുതുവീണ്ടും നോക്കിയപ്പോള്‍ വിശ്വനാഥന്റെ ചുറ്റിലും ഒരു അഭൗമമായ പ്രഭ പടരുന്നതായി തോന്നി
" ഉണ്ണീ ചെല്ലൂ തേവര്‍ വരാറായി"
അയ്യപ്പന്റെ സ്വരം എവിടെനിന്നോകേട്ടു. ചുറ്റിനും നോക്കി. എവിടേയും കണ്ടില്ല . വീണ്ടും വിശ്വനാഥനെ നോക്കി. പ്രഭ കൂടുതല്‍, കൂടുതല്‍ പരക്കുന്നു. നാലുദിക്കിലേക്കും. അങ്ങ്‌ ഉയരത്തില്‍ ആകശത്തിലേക്കും. ഒരുനിമിഷം . കണ്ണുകളടഞ്ഞുപ്പോയി. തുറന്നപ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത്‌ വിരിഞ്ഞുനിന്നിരുന്നു.

6

നിലാവുപരന്നൊഴുകുന്നു. കുളിര്‍കാറ്റുവന്നു ദേഹം തലോടുന്നു. പക്ഷെ അയ്യപ്പന്‍ കൂടെ ഇല്ലാത്തതുകൊണ്ട്‌ മനസ്സിന്റെയും, ശരീരത്തിന്റെയും ബലം ചോര്‍ന്നതുപോലെ . ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങോട്ടോ നടന്നു. അപ്പോള്‍ ആ ശബ്ദം വീണ്ടും കേട്ടു.
"ഉണ്ണീ ഞാനിവിടൊക്കെത്തന്നെയുണ്ട്‌. ഉണ്ണിയുടെകൂടെയുമുണ്ട്‌. മുന്നോട്ടുതന്നെ നടന്നോളു തേവരു വരാറായി. ആ വരവുകണ്ടില്ലെങ്കില്‍ ദേവസംഗമം പൂര്‍ണ്ണമാകില്ല "
ചുറ്റിനും ശബ്ദങ്ങള്‍ നിലച്ചപോലെ . ആരോ മുന്നോട്ടുനയിക്കുന്നു. ശരീരത്തിനു ഭാരമില്ലെന്നുതോന്നി. മേഘങ്ങള്‍ക്കിടയില്‍ നീന്തുന്നതുപോലെ
അപ്പോള്‍ വയലിനുമപ്പുറം, തെങ്ങിന്ത്തോപ്പിനുമപ്പുറം ഒരു ചെറിയ തിരിനാളം തെളിഞ്ഞുവന്നു. പിന്നെ അതുരണ്ടായി. അത്‌ അടുത്തുകൊണ്ടിരുന്നു . ദീപനാളം ദീപയഷ്ടിയായി. ഒന്നല്ല. പലതായി. അഗ്നിനാളങ്ങള്‍ ദീപയഷ്ടിയില്‍ ന്രുത്തം ചവിട്ടി. ആ ന്രുത്തത്തില്‍ നെറ്റിപ്പട്ടങ്ങള്‍ കൂടുതല്‍ സ്വര്‍ണ്ണവര്‍ണ്ണമായി. ചന്ദ്രന്‍ കൂടുതല്‍ താഴേക്കിറങ്ങിനിന്നു. നിലാവിന്റെ വല കൂടുതല്‍ വീശിയെറിഞ്ഞു. ആരോ ശംഖുവിളിച്ചു.
ആപ്പോള്‍ ദേവലോകവും കടന്ന് തെങ്ങിന്ത്തോപ്പും കടന്ന് വയല്‍മദ്ധ്യത്തിലേക്കു വന്നിറങ്ങി . പൂര്‍ണ്ണചന്ദ്രനേയും സക്ഷിയാക്കി, ലക്ഷദീപങ്ങളേയും സാക്ഷിയാക്കി സാക്ഷാല്‍

ത്രിപ്രയാര്‍ തേവരപ്പന്‍
ശ്രീരാമചന്ദ്രപ്രഭു

Wednesday, June 18, 2008

Aaghosham

തേവരുടാനയേ ഇറക്കിയെഴുന്നള്ളിച്ചിട്ട്‌ ആറുമാസം കഴിഞ്ഞു. ഇടയാതെ, വിരളാതെ, ആനക്കാരനെ എടുത്ത്‌ ചവിട്ടിക്കൂട്ടി ചമ്മന്തിയാക്കി ദോശയുടെ കൂടെ കൂട്ടാതെ, എരണ്ടക്കെട്ട്‌ എരന്നുമേടിക്കാതെ, ലോറിയില്‍ കയറാതെയും, കയറിവീഴതെയും, വീണുചെരിയാതെയും ആറുമാസം
ഇക്കാലമത്രയും പച്ചവെള്ളവും, പനമ്പട്ടയുമായിരുന്നു ആഹരം. പല്ലുതേക്കാന്‍ കരിമ്പിന്‍ ചണ്ടിയും
കഴിഞ്ഞ ഒരുമാസക്കാലം, ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷമായിരുന്നു. ഇങ്ങിനെയൊക്കെ ആറുമാസം എഴുന്നള്ളിനിന്നതിന്റെ.
പലരും മംഗളപത്രമയച്ചുത്തന്നു. റൂസ്സോ എന്ന ഒരു പരന്ത്രീസുകാരന്‍ എഴുതിയറിയിച്ചു.
" എലിഫന്‍സ്‌ ബോണ്‍ ഫ്രീ ബട്ട്‌ സംവേര്‍ ഇന്‍ ചെയിന്‍സ്‌ "
തേവരുടാനയേ ഇറക്കിയെഴുന്നള്ളിച്ചു തുടങ്ങിയതോടെ , ഗജദാസന്റെ ജ്യേഷ്ടന്‍, കളിഭ്രാന്തു വീതമായികിട്ടിയ ആളെ സ്വപ്നത്തില്‍ ആനകള്‍ വന്നു പെരുമാറിത്തുടങ്ങി. പത്രത്തില്‍ ഉറങ്ങാത്ത വാര്യരേക്കുറിച്ചു വരികയും ചെയ്തു. ആനകളും പെരുമാറ്റം സ്വപ്നത്തിലാണു ചെയ്തുകൊണ്ടിരുന്നത്‌
ആറാം മാസ സില്വ്വര്‍ ജൂബിലിയാഘോഷത്തിന്റെ പ്രധാനപരിപാടി ഒരു ചെറിയ കലാകാരന്റെ സിനിമാറ്റിക്ക്‌ ഡാന്‍സായിരുന്നു . ഡാന്‍സുകഴിഞ്ഞ്‌ കലാകാരനു തുമ്പിക്കയ്യില്‍ രണ്ടുണ്ട ശര്‍ക്കരയും ഒരേത്തപ്പഴവും വെച്ചുകൊടുത്തിട്ട്‌ ചാരുകസേരയില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവള്‍ അടുത്തുവന്ന് ചോദിച്ചു
" നന്ദികെട്ട വര്‍ഗ്ഗത്തിന്റെ ഇംഗ്ലീഷെന്താ ?
നോ താങ്ക്സ്‌ കമ്മൂണിറ്റി. എന്താ ?

അതാകരുത്‌ . നന്ദിപ്രകാശിപ്പിക്കണ്ടേ ?
സമയം അതിക്രമിച്ചോ ?
അതിക്രമിച്ചാല്‍ കാരണം ബോധിപ്പിച്ചാല്‍ മതി
കാരണം ബോധിപ്പിക്കല്‍
അര്‍ദ്ധനഗ്നന്‍ ഫക്കീര്‍ യൂണിവേര്‍സിറ്റിയില്‍ 8 മണിക്കൂര്‍ ജ്യാലികളും , 8 മണിക്കൂര്‍ വിശ്രമവും 8 മണിക്കൂര്‍ വിനോദുമായി ചെലവിട്ടകാരണം നന്ദിക്കു തീയിടാന്‍ സമയം കിട്ടിയില്ല . അതിനാല്‍ ഈ വൈകിയ വേളയില്‍ .

വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത്‌ ബ്ലോഗിലിട്ടത്‌ അജിത്കവി എന്ന വലിയ ബ്ലോഗുടമയാണ്‌ . ഏഭ്യന്‍ , ഇത്രയും നിരീച്ചുകാണില്ല . അവനു നന്ദി
പിന്നെ പലകുറി പലതരം കമന്റടിച്ച്‌ തേവരുടാനയേ പരവേശനാക്കിയവര്‍ . അറിയാവുന്നവരും , അറിവില്ലാത്തവരും . ഇവര്‍ ഇട്ടുത്തന്ന പാലത്തില്‍ കൂടി ഇവരുടെ ബ്ലോഗ്‌ ഭേദനം നടത്താനും സാധിച്ചില്ല . നടേ പറഞ്ഞ മണിക്കൂറിന്റെ പ്രശ്നം . ഇവര്‍ക്ക്‌ ഈ കുമ്പസാരവും , കൂടതെ നന്ദിയും . കുമ്പസാരം നടത്തിനടത്തി കുമ്പ സാരമില്ലാതായി .
ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ട്‌ മൈക്ക്‌ ഒാഫാക്കി ചാരുകസേരയില്‍ വന്നിരുന്നപ്പോള്‍ അവള്‍ വീണ്ടും വന്നു
" അപ്പോള്‍ ചിത്രം കൊടുക്കണ്ടേ , ആഘോഷത്തിന്റെ ചിത്രം ?
"ചിത്രം എത്രയും ചിത്രം ചിത്രം " എന്നുപറഞ്ഞുകൊണ്ട്‌ അതും വലയിലാക്കി
ചെറിയ കലാകാരന്റെ
രണ്ടാം നിരയിലെ ഒരു ഒന്നാമന്റെ
കോട്ടയിലെ മൂന്നാമന്റെ
ഗുരുപവനപുരം ഇന്ദ്രസേനന്റെ
സിനിമാറ്റിക്ക്‌ ഡാന്‍സിന്റെ

Thursday, June 12, 2008

Oru Penayilninnum Aanayilekkulla Vazhi

ഗ്രന്ഥപലകയില്‍നിന്ന് ഗ്രന്ഥം എടുത്തു. ഭൂതകാലത്തിന്റെ ഏടുകള്‍ മറിച്ചുനോക്കി.
ഒരുനാള്‍ പേന തന്നിട്ട്‌ അവള്‍ പറഞ്ഞു " രാമം ദശരഥം വിദ്ധി, പേനയേ ഞാനാം വിദ്ധി"
ഒന്നും മനസ്സിലാകാതെ മുഖത്തുനോക്കിയപ്പ്പ്പോള്‍ അവള്‍ പറഞ്ഞു
"പേനയേ ഞാനയിട്ടുകരുതണം എന്നാണു പറഞ്ഞത്‌ . വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എഴുതിതുടങ്ങും അപ്പോള്‍ ഈ പേനയായിട്ട്‌ ഞാന്‍ കൂടെ കാണും "
ഇപ്പോള്‍ തന്നെ എഴുതിയാലോ ? മഷിനിറക്കട്ടേ ? മുഖത്തുനിന്നും കണ്ണെടുക്കാതെ അര്‍ഥം വെച്ചു ചോദിച്ചു
"മനസ്സിലാണു മഷിനിറയേണ്ടത്‌ . കാലമാകട്ടെ"
പിന്നെ അവള്‍ തിരിഞ്ഞ്‌ ആള്‍ക്കൂട്ടത്തിലെങ്ങോ മറഞ്ഞു
2
മേടമാസത്തിലെ പാലക്കാടന്‍ ചൂട്‌ . അതൊ പാലക്കാട്ടെ മേടമാസചൂടോ . എതാണു ശരിയെങ്കില്‍ അതിലേയ്ക്കു വലത്തുകാല്‍ വെച്ചിറങ്ങി . ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്റില്‍ കോയമ്പത്തൂര്‍ ബസ്സിനുള്ള ക്യൂ അങ്ങ്‌ കോയമ്പത്തൂര്‍ വരെ നീണ്ടിരുന്നു
രാത്രിയില്‍ ചൂട്‌ ഉറക്കത്തിനെ ആട്ടിയകറ്റി . കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോള്‍ ആരോ തിരിയുകയും മറിയുകയും ചെയ്ത ഒരു കവിതയാണ്‌ മനസ്സില്‍ വന്നത്‌
" തിരിയുന്നു മറിയുന്നുഎഴുത്താണിയെടുക്കുന്നു":
എഴുത്താണി:
പെട്ടന്നാണ്‌ എഴുത്താണി മനസ്സില്‍ തറച്ച്തത്‌ .ചാടിയെഴുന്നേറ്റു . കട്ടിലിന്റെ ചുവട്ടില്‍നിന്നും പഴയ ട്രങ്കുപെട്ടി വലിച്ചെടുത്ത്‌ തുറന്നു . ഒരു മൂലയില്‍ അന്നത്തേപ്പോലെതന്നേ ഇരിക്കുന്നു. കയ്യിലെടുക്കുമ്പോള്‍ ചിന്തിച്ചു " ഇപ്പോള്‍ ഇതവളായിക്കാണുമോ , എഴുതിതുടങ്ങിയാലോ ? " മഷിനിറച്ചു , ഡയറിതുറന്ന് എഴുതിനോക്കി .ഒരക്ഷരവും പതിയുന്നില്ല . തറയിലേക്ക്‌ ആഞ്ഞുകുടഞ്ഞു . ഒരുതുള്ളി മഷി തറയില്‍ വീണു . കടലാസില്‍ വീണ്ടും എഴുതി . ഒരക്ഷരം പതിഞ്ഞില്ല . എഴുതാന്‍ പറ്റാത്ത അവസ്ഥ മനസ്സിന്റെ സമനില തെറ്റിക്കുന്നതുപോലെ
. " നാശം" പേന കട്ടിലിലേക്ക്‌ വലിച്ചെറിഞ്ഞു . ലൈറ്റണച്ച്‌ കിടന്നു. അപ്പോള്‍ അടുത്തുകിടന്ന് അവള്‍ പറഞ്ഞു
'എന്നോടു ദേഷ്യപ്പെട്ടിട്ടെന്താകാര്യം , മനസ്സിലാണു മഷിനിറയേണ്ടത്‌"
കൊതുകുകള്‍ മൂളിപ്പറന്നുകൊണ്ടിരുന്നു . അവള്‍ പറഞ്ഞു
" കൊതുകുകളേക്കാള്‍ ദയ ആനകള്‍ക്കുണ്ട്‌ , അവ ഒന്നോരണ്ടോ പ്രാവശ്യമേ കുത്തുകുള്ളു . പിന്നെ ആരുകുത്തിയാലും അറിയില്ല , മോക്ഷം . കൊതുകുകള്‍ അങ്ങിനെയല്ല എപ്പളും കുത്തും
ചൂടിലും കൊതുകിലും എങ്ങിനെയോ ഒന്നുമയങ്ങിയപ്പോള്‍ കോളിങ്ങ്ബെല്ലിന്റെ നീണ്ടശബ്ദം മുഴങ്ങി
3
ജനല്‍കര്‍ട്ടന്‍ മാറ്റിപുറത്തേക്കുനോക്കി. കിഴക്ക്‌ ആരോ വെള്ള കീറിയിട്ടിരിക്കുന്നു . പരപരാ വെളുത്തനിറം . കര്‍ട്ടനില്‍ തൂങ്ങിക്കിടന്നിരുന്ന കൊതുകുകള്‍ ചിറകടിച്ച്‌ പുറത്തേയ്ക്ക്‌ പറന്നു. വീണ്ടും കോളിങ്ങ്ബെല്‍ മുഴങ്ങി. കതകുപതുക്കെ തുറന്നപ്പോള്‍ , കറുത്ത ബാഗും തൂക്കിനിന്ന പെണ്‍ക്കുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു.
"സാര്‍ ഞങ്ങളുടെ പുതിയ വാക്വംക്ലീനറിന്റെ ഫ്രീ ഡെമോണ്‍സ്റ്റ്രേഷനാണ്‌. വാതില്‍ക്കല്‍നിന്നൊന്നു മാറു , ഞാനകത്തോട്ടു കയറട്ടെ "
അവളെ വാതില്‍ക്കല്‍തന്നെ നിര്‍ത്തിയിട്ട്‌ അല്‍പം കയര്‍ത്തുതന്നെ ചോദിച്ചു
"കച്ചവടത്തിനൊരു സമയമൊക്കെയില്ലേകൊച്ചേ, അതിരാവിലെ കുത്തിപ്പൊക്കിയാണോ ഡെമോണ്‍സ്റ്റ്രേഷന്‍ ?
"സമയമല്ലസാര്‍ ഞങ്ങള്‍ക്ക്‌ മുഖ്യം ടാര്‍ഗെറ്റാണ്‌ , ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപോലും ഇതു വലിച്ചെടുക്കും . സാറുമാറിക്കേ"
ഒരുനിമിഷം ശങ്കിച്ചിട്ട്‌ ചങ്കെടുത്തുനീട്ടി ചോദിച്ചു
"കൊച്ചേ, ഈ ചെമ്പരത്തിപ്പൂവിലെ പൊടിയും, മാറലയുമൊക്കയോ ? "
ഒന്നു സൂക്ഷിച്ചുനോക്കിയിട്ട്‌ അവള്‍ തിരിഞ്ഞുനടന്നു . നടക്കുന്നതിനിടയില്‍ പറഞ്ഞു
"അതിനു ചികിത്സയാണു നല്ലതുസാര്‍ "
അകത്തു പൂജാമുറിയില്‍നിന്ന് ചന്ദനത്തിരിയുടെ ഗന്ധം ഒഴുകിയെത്തി. അവളുടെ സ്വരവും ആപദികിംകരണീയംശരണീയംചരണയുഗളമംബായാം
4
കുളിച്ചുവേഷം മാറി ആഹാരം പോലും കഴിക്കാതെ പുറത്തേക്കിറങ്ങിയപ്പോള്‍, അവള്‍ പുറകീന്നുവിളിച്ചു ചോദിച്ചു
.കോങ്ങാടിനാണല്ലേ?
ഒന്നും മിണ്ടിയില്ല.യാത്രയില്‍, അവാള്‍ ചൊല്ലിയതാണു ചിന്തിച്ചത്‌. " ശരണീയം ചരണയുഗളമംബായാം ". കിഴക്ക്‌ പാടവും കടന്ന്, പടികള്‍ ചവുട്ടി അംബയുടെ മുന്നില്‍ച്ചെന്നു വീണു. മനസു പൊട്ടി വിളിച്ചു
"അമ്മേ, മഹാമായേ, ദേവി"
പിന്നെ ഉറക്കെ പാടി
കോങ്ങാട്ടുതിരുമാന്ധാംകുന്നിലമ്മേ
കോറിച്ചിടേണംകഥ, കാവ്യമമ്മേ
കോരിനിറക്കണം മനതാരിലമ്മേ
കോള്‍മയിര്‍കൊള്ളിക്കുംസ്നേഹമമ്മേ
വീണ്ടും, പ്രദക്ഷിണം വെച്ചിട്ട്‌ ശ്രീകോവിലിനു മുന്നില്‍ നമസ്കരിച്ചെഴുന്നേറ്റപ്പോള്‍, അകത്തുനിന്ന് അമ്മ, മധുരമായി പറഞ്ഞു
" ഉണ്ണീ, അമ്മയുടെ സ്നേഹം അന്തവും, അളവുമില്ലാത്ത പ്രവാഹമാണ്‌. മനസ്സില്‍ അടഞ്ഞിരിക്കുന്ന കുംഭം തുറക്കണം, എന്നാലേ അതു നിറഞ്ഞുകവിയൂ . സന്തോഷമായി, പൊയ്കോളു. അമ്മയുടെ സ്നേഹം എന്നും ഉണ്ണിക്കുണ്ടാകും"
നിറഞ്ഞ സന്തോഷത്തോടെ, അമ്മയേ വീണ്ടുംവീണ്ടും തൊഴുത്‌ പുറകോട്ടു തിരിഞ്ഞിറങ്ങുമ്പോള്‍ അമ്മ, വീണ്ടും പറഞ്ഞു
."ഉണ്ണീ, ഗുരുവും കഴിഞ്ഞേ ദൈവം വരു.ഈശ്വരനെന്നുംഗുരുവെന്നും രണ്ടില്ലവിശ്വസിച്ചോര്‍ക്കുകില്‍ ഒന്നുതന്നേഎന്നു ഉണ്ണി തന്നെ കുട്ടിക്കാലത്തു പാടിയിട്ടില്ലേ, മാഷിനേയും കണ്ടിട്ടുപോകു"
അപ്പോള്‍ ക്ഷേത്രത്തിനു കിഴക്കായി പ്രാര്‍ത്ഥനയോടെ അമ്മയേ നമസ്കരിച്ചെഴുനേല്‍ക്കുന്ന മാഷിനെ കാണായിവന്നു

Saturday, June 7, 2008

Laksmideviyude Vilayattam Athava BADARINATH 3 Kimi

കയ്യാലപ്പുറത്തെ തേങ്ങയും ആനപ്പുറത്തേറിയ നാരിയും ബന്ധമൊന്നതത്രേയുള്ളൂചട്ണിയ്ക്കരയിവര്‍കഴിഞ്ഞേയുള്ളൂ
മറ്റൊരു വാര്യരുടെ നളനല്ലാതെ വേറേ ഒരു നളിനാക്ഷനും ചട്ണിയരച്ചാല്‍ നളപാകമാകില്ല പാചകത്തിനു സ്ത്രീകള്‍ തന്നെ വേണം . വാചകത്തിനും
പക്ഷെ സ്ത്രീകളുടെ സ്ഥിതി വളരെ ദയനീയമാണ്‌ . സ്വത്തവകാശനിയമപ്രകാരം അമ്മാവനെ ആനപ്പുറത്തു കയറുവാന്‍ അവകാശമുള്ളു . തഴമ്പ്‌ അനന്തിരവനും
ചേതാവനി
കുരുക്ഷേത്രഭൂമിയില്‍ , മറുപക്ഷത്തേ ബൈനോക്കുലറില്‍കൂടി നോക്കിയ പരാശരപുത്രപുത്രപൗത്രന്‍ എത്രയും പരവേശനായി തേര്‍ത്തട്ടില്‍ വീണു . പേടിയകറ്റാനായി അര്‍ജുനോ ഫല്‍ഗുനോ ജിഷ്ണു എന്നിങ്ങനെ ചൊല്ലിത്തുടങ്ങി . അതുകണ്ട്‌ മനമലിഞ്ഞ സാരഥി , പരവേശനോട്‌ പലതും പറഞ്ഞു. കൂട്ടത്തില്‍ ഇതും
.പര്‍വതങ്ങളില്‍ ഹിമാലയമാണഹംകരികളഭങ്ങളില്‍ പദ്മനാഭനും
ജാഗ്രത (അടിവര)
ആനപ്പുറമതിലേറിയ ലക്ഷ്മി പര്‍വതരാജനിലേറുകനീയിനി
സാമ്പിള്‍
മഴ .തലക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്ന പര്‍വ്വതം, അങ്ങ്‌ അഗാധതയില്‍ കൂലംകുത്തി, കലങ്ങിമറിഞ്ഞ്‌ ഒഴുകുന്ന അളകനന്ദ . ചെറിയചെറിയ കല്ലുകള്‍ ചൂളം വിളിച്ചുകൊണ്ട്‌ പര്‍വ്വതത്തില്‍ നിന്നും നദിയിലേയ്ക്കു പായുന്നു . പാതയിലേക്കു ഹുങ്കാരത്തോടെ പതിക്കുന്ന വലിയ ഉരുളങ്കല്ലുകള്‍ . ഇതിനിടയില്‍കൂടി ബെസ്സില്‍നിന്നിറങ്ങി എങ്ങിനെയോ ഓടി
ഒരു വളവ്‌.
ഒരു മയില്‍ക്കുറ്റി
. ബദരീനഥ്‌ 3കി മി
മഴയുടേയും മഞ്ഞിന്റെയും മൂടലില്‍ പര്‍വ്വതം വഴിയിലേക്കിറങ്ങിക്കിടക്കുന്നു.
നില്‍ക്ക്‌
ദൈവദൂതന്‍ പറഞ്ഞു
നേരിയ വെളിച്ചത്തില്‍ ഇടിഞ്ഞ പര്‍വ്വതത്തില്‍കൂടി മറുവശം കടക്കാന്‍ ശ്രമിക്കുന്ന രണ്ടുപേര്‍. അവരുടെ മുട്ടറ്റം ഇടിഞ്ഞുകുതിര്‍ന്ന മണ്ണില്‍ പുതഞ്ഞിരിക്കുകയായിരുന്നു. അതുനോക്കിനിന്നപ്പോള്‍ ദൈവദൂതന്‍ വീണ്ടും പറഞ്ഞു
.കയറ്‌
ലക്ഷ്മീദേവിയുടെ വിളയാട്ടം
കോങ്ങാട്ടു ചെന്ന് തിരുമാന്ധാംകുന്നിലമ്മയേയും വണങ്ങി, കുട്ടിശങ്കരന്‍ മാഷിന്റെ അടുത്തുചെന്നു . മാഷ്‌ നീരിലായിരുന്നു . എങ്കിലും പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍ പറഞ്ഞു
" തോളിനു ഭയങ്കര വേദന ലക്ഷ്മീദേവിയുടെ വിളയാട്ടം എന്നല്ലാതെന്തു പറയാന്‍ . നനഞ്ഞ തോര്‍ത്ത്‌ തോളിലിട്ടാല്‍ ലക്ഷ്മീദേവി ഇറങ്ങിപോകും എന്നാണു സംസാരം . പക്ഷെ പറ്റിയ തോര്‍ത്തൊന്നും തിരുപ്പ്പൂരുണ്ടക്കുന്നില്ല . ഒരു പനമ്പട്ട ഇട്ടുനോക്കിയാലോ ഉണ്ണീ "
ഇത്രയും പറഞ്ഞ്‌, അടുത്തുള്ള കല്‍തൊട്ടിയില്‍നിന്ന് തുമ്പി നിറയെ വെള്ളമെടുത്ത്‌ പട്ടയിലൊഴിച്ചു . പിന്നെതുമ്പിക്കരംകൊണ്ടുതോണ്ടിയെടുത്തിട്ടുതുമ്പങ്ങുയര്‍ത്തീട്ടുതോളിലിട്ടു