എന്നെപ്പറ്റി.

വിഷയസൂചിക

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, December 26, 2008

പാലക്കാടന്‍ പലവകകള്‍ ഉണ്ടാകുന്നത്‌

ചാരുകസേരയില്‍
കിടന്ന് അടുത്തുള്ള അനന്തതയിലേയ്ക്ക്‌ നോക്കുകയായിരുന്നു.
അടുത്തുവന്ന് ഒരുഗ്ലാസ്സ്‌ കടുംകാപ്പി
ശബ്ദത്തോടെ നിലത്തുവെച്ചിട്ട്‌ അവള്‍ ചോദിച്ചു.
" ഇപ്പോള്‍ നോക്കുന്ന അനന്തതയ്ക്കും വെളിയിലല്ലേ ബാഹ്യാകാശം ?"
" അതെ, അതേയ്‌ എടിയേ ഇവിടെ അടുത്തെങ്ങാനും കുമാരധാരയുടെ
ബ്രാഞ്ച്‌ വല്ലോം തുറന്നിട്ടുണ്ടോ?
തല ഒന്ന് തണുപ്പിച്ചിട്ട്‌
ഉദയഗിരി ചുവന്നു
ഭാനുബിംബം വിളങ്ങി
എന്നൊന്ന് എഴുതാനാണ്‌"

" രാജപ്പാളയത്ത്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വണ്ടിയുടെ കുളിമുറിയില്‍നിന്ന് പ്ലാസ്റ്റിക്‌ കുടങ്ങളില്‍ വെള്ളമെടുത്തുകൊണ്ട്‌ പോകുന്ന തമിഴ്‌ സ്ത്രീകളെ നിങ്ങളുകണ്ടിട്ടില്ലെ?"
" ഉണ്ട്‌ അതിനെന്താ?"
" ജലം അമൂല്യമാണ്‌ അത്‌ പാഴാക്കരുത്‌ ദൈവമേ ഈ മനുഷ്യന്‍ എന്നേക്കൊണ്ട്‌ കടുംകൈ ചെയ്യിക്കുമല്ലോ"
ഒഴിഞ്ഞ കാപ്പിഗ്ലാസ്സ്‌ എടുത്തോണ്ട്‌ അകത്തോട്ട്‌ പോയി തിരിച്ച്‌ ഒരുകുടം വെള്ളവുമായി വന്ന് അത്‌ തലയില്‍ കമഴ്ത്തിയിട്ട്‌ അവള്‍ പറഞ്ഞു
" ഉടനേയൊന്നും തോര്‍ത്തണ്ട നല്ലപോലെ തണുക്കട്ടെ എന്നിട്ട്‌
ഉദയഗിരി ചുവന്നെന്നല്ലെങ്കിലും
ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍
വെള്ളിക്കിണ്ണം തുള്ളിത്തുള്ളി

എന്നെഴുതാന് ‍പാകത്തിന്‌ കുറച്ച്‌ അരിമേടിച്ചോണ്ട്‌ വന്നാട്ടെ"
തല നന്നായി തണുത്തപ്പോള്‍, എഴുന്നേറ്റ്‌ വേഷം കെട്ടി പുറത്തിറങ്ങി. കയ്യുംവീശി കല്ലേപ്പുള്ളി വഴി കൊട്ടേക്കാട്‌ വരെ നടന്നു. ദൂഷ്യം പറയരുതല്ലൊ, ജന്മനാ ഉള്ളതായിരുന്നു ഈ നടപ്പുദൂഷ്യം. വെയ്റ്റിംഗ്‌ ഷെഡ്ഡിലിരുന്ന്, തട്ടുകടയിലെ കടുംകാപ്പിയും, പക്കോടയും സിഗര്‍ട്ടും കഴിച്ചുകഴിഞ്ഞപ്പോള്‍ ഇനി അരിമേടിക്കാം എന്നായി
.തിരിച്ച്‌ കല്ലേപ്പുള്ളിയില്‍ വന്ന് പലചരക്കുകടയില്‍ ചെന്ന് അഞ്ചുകിലോ മട്ടയ്ക്ക്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ നിന്നപ്പോള്‍ , കടക്കാരന്‍ ഒരു പൊതി കയ്യില്‍ത്തന്നിട്ട്‌ ചെവിയില്‍ പറഞ്ഞു.
" ഉഗ്രന്‍ സാധനങ്ങളാണ്‌ മാഷേ, മട്ട അവിടെ കിടക്കട്ടെ, പാലക്കാടന്‍ പലവക നാലാംഭാഗത്തിനുള്ള പാചകവിധി അതിനകത്തുണ്ട്‌ , തുറന്നുനോക്കിയാട്ടേ"
പൊതി രഹസ്യമായി തുറന്നുനോക്കി .
പാചകവിധി ഒന്ന് കേരളീയ ഗ്രാമങ്ങളിലൂടെ ശ്രീ കാട്ടാകട ദിവാകരന്‍ മാഷ്‌
പാചകവിധി രണ്ട്‌ കേരള സ്ഥലനാമചരിത്രം പാലക്കാട്‌ ജില്ല ശ്രീ വീവീകേവാ മാഷ്‌
സന്തോഷമായി അരിപോലും മേടിക്കാതെ തിരിച്ചുനടന്നു. പോക്കിനിടയില്‍ ആദ്യംകണ്ട പത്രമാപ്പീസ്സില്‍ കടക്കാരന്റെ ചിത്രം സഹിതം ഒരു പരസ്യം കൊടുത്തു .
" ഉദ്ദിഷ്ടകാര്യത്തിന്‌ ഉപകാരസ്മരണ"
ഒരു എഴുത്തുകാരന്‍
തിരിച്ച്‌ വീട്ടില്‍ചെന്ന് ചാരുകസേരയില്‍ കടലാസ്സും പേനയും പാചകവിധികളുമായി ഇരുന്നപ്പോള്‍ അവള്‍ അകത്തുനിന്ന് വിളിച്ചുപറഞ്ഞു
സോറീ ഫോര്‍ ദ ഇന്റെറപ്ഷന്‍, ആമുഖത്തിന്‌ പാലക്കാടന്‍ പലവക നാലാംഭാഗം ഉണ്ടാകുന്നത്‌ എന്ന പേര്‌ കൊടുത്താല്‍ മതി"
ഇന്റെറപ്ഷന്‍ വന്നപ്പോള്‍ കടലാസ്സുകള്‍ മടക്കി പേനകള്‍ അടച്ച്‌ കണ്ണുകളുമടച്ച്‌ പ്രാര്‍ത്ഥിച്ചു
ശ്രീകാശ്യപന്‍ മഹാത്മാവ്‌
തപസുചെയ്തിട്ട്‌ വന്നതാം
ശ്രീധരനാം പെരുമാളേ
തന്നീടേണേ വരമെല്ലാം

Saturday, December 13, 2008

അനുസ്മരണം

കൃത്യം ഒമ്പത്‌ മുപ്പത്‌ പീയെമ്മായപ്പോള്‍ രണ്ട്‌ ചന്ദനതിരിയെടുത്ത്‌ കത്തിച്ചുവെച്ചിട്ട്‌ ടീവീ ഓണാക്കി
. " കണ്ടു ഞാന്‍ കണ്ണനേ"
പാട്ടുകഴിഞ്ഞപ്പോള്‍ പൂന്താനം തിരുമേനി നെടുമുടി വേണുവിന്റെ രൂപത്തില്‍ വന്നുവിളിച്ചു
" ഹെന്റെ ഗുരുവായൂരപ്പാ"
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ
കണ്ടില്ലെന്നുവരുത്തുന്നതും ഭവാന്‍ "
" ഹെന്റെ ഗുരുവായൂരപ്പാ"
ചാരുകസേരയില്‍ ചാരിയിരുന്ന് നീട്ടിവിളിച്ചു " എന്റെ ഗുരുവായൂരപ്പാ" ശരിയാണ്‌ കണ്ടുകൊണ്ടിരുന്ന പലരേയും കാണാതായിരിക്കുന്നു. എല്ലാം ശ്രീ ഗുരുവായൂരപ്പന്റെ ലീല അല്ലാതെന്താ പറയാന്‍ യാത്രയില്‍ താങ്ങും തണലുമായിരുന്നു പലരും പരദേശത്തെത്താനും, മറുകര യെത്താനും സഹായിച്ചവര്‍. കളികഴിഞ്ഞ്‌ തിരശ്ശീലയ്ക്കകത്തേയ്ക്ക്‌ മറഞ്ഞുകഴിഞ്ഞു. ഏതോ ഒരു ഗുമസ്തന്‍ മഷിപ്പേന പലവട്ടം കുടഞ്ഞ്‌ കടലാസിലാക്കിയത്‌, ഏതോ ഒരു ടൈപ്പിസ്റ്റ്‌ അടിച്ചുംവെച്ചു. അതിനും താഴെ ത്രിക്കൈ വിളയാടിയാണ്‌ ഭഗവാന്‍ പലരേയും കാലപുരിക്കയച്ചത്‌. ഒരുദിവസം ഒരുവെടിക്ക്‌ രണ്ടുപക്ഷികളേ ഭഗവാന്‍ ആ വഴിക്ക്‌ പറത്തിവിട്ടു. കൊല്ലത്ത്‌ ഒന്നാം നമ്പര്‍ പിലാറ്റുഫോറത്തില്‍നിന്ന് ഈയുള്ളവനെ പലപാട്‌ മാനാമധുര വഴി രാമേശ്വരത്ത്‌ എത്തിച്ചവര്‍. അവരുണ്ടായിരുന്നതുകൊണ്ട്‌ രാമേശ്വരം അന്ന് വളരെ അടുത്തായിരുന്നു. . ചെലവും കുറവ്‌. കൊല്ലത്ത്‌ ചെന്ന് മാനാമധുരയ്ക്ക്‌ ശീട്ടെടുത്തുനില്‍ക്കുമ്പോള്‍ അവര്‍ പറയും
" ഇഷ്ടം പോലെ സമയമുണ്ടല്ലോ മക്കളേ, റയില്‍ വ്യൂവിലൊക്കെ ഒന്നുപോയിട്ടുപോരേ"
റയില്‍ വ്യൂവില്‍ചെന്ന് ആ തിരക്കിനിടയില്‍ ഒന്നും രണ്ടും പറഞ്ഞിരുന്ന് വെയിറ്റര്‍ക്ക്‌ പത്തുരൂപ ടിപ്പും കൊടുത്തുകഴിയുമ്പോള്‍ പിലാറ്റുഫോറത്തില്‍നിന്ന് അവര്‍ വിളിച്ചുകൂവും
" മക്കടെ ശ്രദ്ധയ്ക്ക്‌, മക്കളേ ഓടിവാ പോകാന്‍ സമയമായി"
ഇടമണ്ണില്‍നിന്ന് മലയും കയറി ആവണീശ്വരവും താണ്ടീ ചെങ്കോട്ട മുറിച്ചുകടന്ന് തമിഴ്‌നാട്ടില്‍ കയറുമ്പോള്‍ പൂന്താനം പറഞ്ഞതുപോലെ തന്നെ തോന്നും
" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"
നിലാവുള്ള രാത്രിയില്‍ ഓരോ ചെറിയ സ്റ്റേഷനും കാണുമ്പോള്‍ അവിടെയിറങ്ങി ആ നിലാവില്‍ അനന്തമായി ബീഡിയും വലിച്ച്‌ കുത്തിയിരിക്കാന്‍ തോന്നും. എത്രയെത്ര സ്റ്റേഷനുകള്‍ . തെങ്കാശി ശങ്കരന്‍ കോവില്‍ ശിവഗംഗ ശിവകാശി. അങ്ങിനെ പുളിയും വേപ്പും ചൂടി എത്രയെത്ര സ്റ്റേഷനുകള്‍ പഴയ കെട്ടിടങ്ങള്‍ ഇരുമ്പുബെഞ്ചുകള്‍ മഞ്ഞവെളിച്ചങ്ങള്‍.
തെങ്കാശി കടന്നുപോകുമ്പോള്‍ നിലാവില്‍ക്കുളിച്ചുനില്‍ക്കുന്ന ഗോപുരം കാണാം ഓര്‍ക്കുമ്പോള്‍ ഇപ്പോളും രോമാഞ്ചമുണ്ടകുന്നു ഇടമണ്ണില്‍നിന്ന് കയറ്റം തുടങ്ങുമ്പോള്‍ പലപ്പോഴും ചുമച്ചും, കിതച്ചുമാണ്‌ കേറികൊണ്ടിരുന്നത്‌ . പ്രായം, പിന്നെ പുകവലിച്ച്‌ തള്ളുകയുമായിരുന്നല്ലോ. എന്നാലും കൈവിടില്ല പറയും
" മക്കളേ, കേറ്റം മല്ലാണ്‌"
ഒരിക്കല്‍ അണച്ചും കിതച്ചും ശ്വാസം കിട്ടാതെ നിന്നുപോയി. പിന്നെ വിരുതനഗറീന്ന് ഇന്‍ഹേലര്‍ കൊണ്ടുവരേണ്ടിവന്നു. ഉറക്കമായിരുന്നതുകൊണ്ട്‌ ഇതൊന്നുമറിഞ്ഞില്ല. ഉണര്‍ന്നപ്പോള്‍ പറഞ്ഞു.
" ഈ പ്രാവശ്യം പറ്റി മക്കളേ , ഇന്ന് കര്‍ക്കിടകവാവല്ലേ , രാമേശ്വരത്തുചെന്ന് ബലിയിടേണ്ടിവന്നേനെ"
മാനാമധുരയാകുമ്പോള്‍ നാഗൂര്‍പിള്ള പറയും " മക്കളേ ഞാനൊന്ന് വേളാങ്കണ്ണിവരെ പോയിട്ട്‌ ഇപ്പവരാം നിങ്ങള്‌ ഇവിടെനിന്നോ" മധുരനായ്ക്കന്‍ പറയും " ഞാനൊന്ന് മീനാക്ഷിയമ്മേ കണ്ടിട്ട്‌ വരാം , പാലക്കാടുനിന്നൊരു ചെങ്ങാതി ഇപ്പവരും മൂപ്പര്‌ നിങ്ങളെ രാമേശ്വരത്ത്‌ കൊണ്ടുപോയിക്കോളും"
അങ്ങിനെ എത്രയെത്ര യാത്രകള്‍ . രാമേശ്വരമെല്ലാം ചുറ്റിക്കറങ്ങി തിരിച്ച്‌ മാനാമധുരയിലെത്തി മസ്ജിദ്ദിന്റെ മുന്നിലെ തട്ടുകടയില്‍നിന്ന് മൂക്കറ്റം തട്ടി തീവണ്ടിയാപ്പീസ്സില്‍ ചെന്ന് കൊട്ടാരക്കരയ്ക്ക്‌ ശീട്ട്‌ വാങ്ങും അപ്പോളേയ്ക്കും പിള്ളയോ, നായ്ക്കനോ തിരിച്ചെത്തും മാനാമധുര സ്റ്റേഷനില്‍ ധനുഷ്കോടിയില്‍നിന്നോ പാമ്പനീന്നോ പിടിച്ച മീനുകളെ ജീവനോടെ ഐസുപെട്ടികകത്താക്കി വെച്ചിരിക്കും ഈ പെട്ടികളുമെടുത്താണ്‌ പിന്നെ പിള്ളയുടേയും നായ്ക്കന്റെയും കൊല്ലമ്പോക്ക്‌ കൊല്ലത്തും കൊട്ടാരക്കരയിലും എന്തിന്‌ ചങ്ങനാശ്ശേരിവരെയുള്ള മത്സ്യസ്നേഹികള്‍ ഇവര്‍ കൊണ്ടുവരുന്ന മീന്‍ തിന്നാണ്‌ വളര്‍ന്നത്‌ പക്ഷേ എന്തുചെയ്യാം . ഒരു ഗുമസ്തന്റെ, ടൈപ്പിസ്റ്റിന്റെ കൃതിയുടെ കീഴെ തുല്ല്യം ചാര്‍ത്തി ഭഗവാന്‍ ഇവരേ കണ്ടില്ലെന്നുവരുത്തിയല്ലോ .ഇവര്‍ താങ്ങിനിര്‍ത്തിയവരും ഇവരെ കണ്ടില്ല കഴിഞ്ഞദിവസം പാലക്കാട്ടുകാരാന്‍ ചെങ്ങാതിയേയും ദൈവം വിളിച്ചെന്നുകേട്ടു . ആരോഗ്യം മോശമായിരുന്നതുകൊണ്ട്‌ ഇടയ്ക്ക്‌ മധുരവരെയാക്കിയിരുന്നു കറക്കം പിന്നെ കേട്ടു പൊള്ളാച്ചിവരെയാക്കിയെന്നും
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളേ"
നല്ല ആള്‍ക്കാരായിരുന്നു. നാഗൂര്‍പിള്ളയും മധുരനായ്ക്കനും അവരുമായിട്ട്‌ അടുത്തിടപെട്ടിട്ടുള്ളവര്‍ക്കെല്ലാമറിയാം അവരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വിലയും. പാലക്കാടന്‍ ഭട്ടരേയും ദൈവം വിളിച്ചു എന്നറിഞ്ഞപ്പോളാണ്‌ താമസിച്ചാണെങ്കിലും ഒന്ന് അനുസ്മരിക്കാം എന്നുകരുതിയത്‌
കൊല്ലത്തുനിന്ന് പുറപ്പെട്ട്‌ കൊട്ടാരക്കര പുനലൂര്‍ ആവണീശ്വരം തെന്മല ആര്യങ്കാവ്‌ ചെങ്കോട്ട വഴി വേളാങ്കണ്ണിയ്ക്ക്‌ പോയികൊണ്ടിരുന്ന നാഗൂര്‍ എക്സ്പ്രെസ്സും, മധുരയ്ക്ക്‌ പോയികൊണ്ടിരുന്ന ഫാസ്റ്റ്‌ പാസെഞ്ചറും
" ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇനിനാളേയുമെന്തെന്നറിവീലാ
ഇന്നീക്കണ്ട വണ്ടിക്കു വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീലാ"

Thursday, November 27, 2008

സഞ്ചാരസാഹിത്യം ഒന്നാം തവണ

വിളിവന്ന കാലം മലയാളിക്ക്‌ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തുലോം കമ്മിയായിരുന്നു. മൈസൂര്‍, ബാംഗ്ലൂര്‍ ഊട്ടി അല്ലെങ്കില്‍ മധുരയിലും പഴനിയിലും ചെയ്തുകൂട്ടുന്ന പാപങ്ങള്‍ കൊടൈകനാല്‍ തടാകത്തിനുചുറ്റും വട്ടം ചുറ്റിക്കളയും . ഓഫ്‌ സീസണിലായിരുന്നു ചുറ്റിക്കളി കൂടുതല്‍ . വഴിപാടിനുള്ള തുക കമ്മി മതിയായിരുന്നേ.അക്കാലം മലചവിട്ടാന്‍ പോയിരുന്ന മലയാളികളും കമ്മിയായിരുന്നു. ഭാഗ്യത്തിനെങ്ങാനും മലചവിട്ടിക്കേറാന്‍ പറ്റിയാല്‍ ആ ഭാഗ്യം കൊണ്ടുതന്നെ തിരിച്ചിറങ്ങി പത്ത്‌ പുത്തന്‍ ചെലവാക്കി സഞ്ചാരസാഹിത്യം പടച്ച്‌ പേരും പണവും ഉണ്ടാക്കിയിരുന്നുമില്ല . ഒരുപ്പോക്ക്‌ പോകുന്നതിന്‌ കാശിക്ക്‌ പോകുക എന്നുതന്നെയാണ്‌ അന്നും പറഞ്ഞിരുന്നത്‌.

എന്നിട്ടും പ്രകൃതിയുടെ വിളിവന്നു. വിളിക്ക്‌ പ്രത്യേകിച്ച്‌ ഹേതുവൊന്നും കണ്ടതുമില്ല അനുശ്ശന്‍ കാക്കനാടന്റെ പുസ്തകം പലതവണ വായിച്ച്‌ രോമാഞ്ചക്കുപ്പായമീറനാക്കിയതും പിന്നീടാണ്‌. ചെഞ്ചമ്മേ എന്നുവെച്ചാല്‍ നല്ലവണ്ണം വായിച്ച്‌ എന്നുതന്നെ. ലോകസഞ്ചാരിയുടെ
" മട്ടാഞ്ചേരിയില്‍ ചെന്നിറങ്ങിയപ്പോള്‍തന്നേ ആദ്യം കണ്ട പബ്ബില്‍ക്കയറി കോര്‍ബെറ്റിനൊപ്പം ബീരുകുടിച്ചു. മേനക ഛട്ടിയിലെത്തിയപ്പോള്‍ കനത്തമഴ ഓടി വിക്രംസിംഗ്‌ നേഗിയുടെ ചായക്കടയില്‍ കയറി തണുപ്പുസഹിക്കാന്‍ മേലാതെ കൂടെയുണ്ടായിരുന്ന റാവൂബഹാദൂര്‍ അടുപ്പിനകത്തേയ്ക്കുകയറി പിന്നെ ഇറങ്ങിവന്നില്ല ചായകുടിച്ചു പുറത്തേക്കിറങ്ങി ചായക്ക്‌ ഒരണ ചാ യയ്കൊക്കെ ഇപ്പോള്‍ എന്താ വില "

എന്ന മട്ട്‌ ഉള്ള വിളികൂടി കളയുകയും ചെയ്യും എന്നിട്ടും വിളി വന്നു വിളി കലശലായപ്പോള്‍ ഓടി രഘുവിന്റെ അടുത്തുചെന്നു

" എന്റെ, രഘുവേ, വിളിവന്നിട്ട്‌ ഒരു രക്ഷേമില്ല, വിട്ടാലോ?

" വിളിവന്നല്ലോ, പിന്‍ വിളി വിളിക്കാന്‍ ആരുമില്ലതാനും. എന്നാല്‍ വിട്ടേയ്ക്കാം" അവന്‍ പറഞ്ഞു

നല്ലദിവസം നോക്കി രാഹുകാലവും നോക്കി ബാങ്കിന്റെ പടികള്‍ ചവിട്ടിക്കയറി പ്രസന്നകുമാറിന്റെ മുന്നില്‍ചെന്ന് താണുവണങ്ങി നൂറ്റൊന്നുരൂപയും വെറ്റിലയും പാക്കും ദക്ഷിണ കൊടുത്തിട്ട്‌ പറഞ്ഞു

" മല ചവിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌ ഉപദേശങ്ങള്‍ തന്ന് അനുഗ്രഹിക്കണം കെട്ട്‌ ഒന്ന് മുറുക്കിത്തരണം "

ഉപദേശങ്ങള്‍ തരുന്നതിനിടയില്‍ പെരിയസ്വാമി പറഞ്ഞു " അവിടെ നല്ല തണുപ്പാണ്‌ ഐസ്‌ അന്വേഷിച്ച്‌ വേറെങ്ങും പോകണ്ട"

കെട്ടും മുറുക്കി റോഡിലെത്തിയപ്പോളാണ്‌ രഘു പറഞ്ഞത്‌ " ബ്ലയിസിനും വിളിവന്നോന്നൊരു ശങ്കയുണ്ട്‌
ശങ്കതീര്‍ത്ത്‌ വിട്ടേക്കൂ
, വില പിന്നെ തരാമെടാ"

( ബ്ലയിസ്‌ ഡയറിയില്‍ ഇങ്ങിനെ എഴുതി)

മല കയറാനുള്ള വിളിവന്ന ഉടനെ കെട്ടുമുറുക്കാനിരുന്നു. അപ്പോളാണ്‌ ഫോണടിച്ചത്‌. നാശം എന്നുപറഞ്ഞുകൊണ്ട്‌ പോയി ഫോണെടുത്തു മറുതലയ്ക്കല്‍നിന്ന് വാര്യര്‍ പറഞ്ഞു.
" അവിടെ നല്ല തണുപ്പാണ്‌ ചൂട്‌ വെള്ളം കുടിക്കേണ്ടിവരും ഐസെടുക്കണ്ട ആന്ധ്രയില്‍കടക്കുമ്പോള്‍ ഉരുകും"
ഫോണ്‍ വെച്ച്‌ തിരിഞ്ഞപ്പോളാണ്‌ തൊഴുത്തില്‍ നില്‍ക്കുന്ന കുതിരകള്‍ക്ക്‌ കൊടുക്കാന്‍ കരുതിവെച്ചിരുന്ന റമ്മിനേക്കുറിച്ചോര്‍ത്തത്‌ കയ്യോടെ മൂന്ന് സ്പടികകുപ ്പികള്‍ കെട്ടിലിറക്കിവെച്ചു. കെട്ടുമുറുക്കി പിന്തിരിഞ്ഞുനോക്കാതെ പാതയിലേയ്ക്കിറങ്ങിയപ്പോള്‍ നല്ല ഒരു ശകുനം നെരേമുന്നില്‍ വന്ന് ചോദിച്ചു

" അല്ല മോനേ ഇതെന്നാ കാശിക്കോ വല്ലോം പോവ്വാണോ?"

നല്ലശകുനം കണ്ട സന്തോഷത്തില്‍ പത്തുരൂപ അവര്‍ക്കുകൊടുത്തിട്ട്‌ ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠത്തിലെ ഒരുവാചകം പറഞ്ഞു

" ഭാരതത്തിന്റെ വടക്കേ അതിരിലെ കയ്യാല മഞ്ഞുമൂടിയ ഒരു പര്‍വതമാകുന്ന ു"

" ഗംഗയാറൊഴുകുന്ന
നാട്ടിലേക്കിന്നൊരു
കെന്തര്‍വന്‍
പുറപ്പെട്ടു പോണൂ
ഇന്നൊരു കെന്തര്‍വന്‍
ഒരുമ്പെട്ടു പോണൂ"

ശകുനം പുറകില്‍നിന്ന് ഫിലിമീഗീത്‌ പാടിയതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വ ലിച്ചുനടന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമില്‍ വലതുകാല്‍ കുത്തി കുത്തിയില്ല എന്നായപ്പോള്‍ മൈക്കില്‍കൂടി ഒരു സ്ത്രീ ശബ്ദം അലറി

" യാത്രക്കാരുടെ ശ്രദ്ധക്ക്‌ തലസ്ഥാനത്തുനിന്ന് തലസ്ഥാനം വരെ പോകുന്ന 2625 ആം നമ്പര്‍ കേരളാ എക്സ്പ്രസ്സ്‌ ഇതാ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലേയ്ക്ക്‌ പ്രവേശിച്ചുകൊണ്ടിരിക്കുന്നു"

അപ്പോള്‍ ഭാണ്ഡക്കെട്ടുമായി അടുത്തുവന്ന് വാര്യര്‍ പറഞ്ഞു
" അങ്ങിനെ ഒരു യാത്ര തുടങ്ങുകയാണ്‌ അല്ലേ സ്വാമീ

അസ്ത്യുത്തരസ്യാം ദിശിദേവതാത്മാ
ഹിമാലയോ നാമാ നഗാധിരാജാ:
പൂര്‍വ്വാപരൗ വാരിനിധീവഗാഹ്യ
സ്ഥിത: പ്രിഥീവ്യാ ഇവ മാനദണ്ഡാ"


അനുബന്ധം


കയ്യെഴുത്തുകള്‍പ്രിറ്റ്‌ വായിച്ചിട്ട്‌ അവള്‍ പറഞ്ഞു
" മൂന്ന് അശുഭമാകുന്നു. വിളിവന്നകാലം സാഹിത്യത്തില്‍ തമാശക്കാരുണ്ടായിരുന്നല്ലോ കണ്ണുവെയ്ക്കാതിരിക്കാനെങ്കിലും ഒരു നാലാമന്‍ വേണ്ടേ ചാതുര്‍വര്‍ണ്ണ്യത്തില്‍ നാലാമതായിട്ടൊ, നാലാംവേദക്കാരനായിട്ടൊ എങ്കിലും ഒരാള്‍"

അപ്പോള്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ സഞ്ചാരസാഹിത്യത്തിലേക്ക്‌ അവന്‍ കടന്നുവന്നു


Thursday, November 6, 2008

വരുമോരോ ദശ

അങ്ങിനെയിരിക്കെ ഒരുനാള്‍ ഭാഷയില്‍ ഒരു ഈ മെയില്‍ വന്നു.

" ഭഗവാനേ, ആന കറുത്തിട്ടാണല്ലോ, അവിടുന്നാണെങ്കില്‍ കാര്‍വര്‍ണ്ണനും, ആമ അവിടത്തേ അവതാരവുമാണല്ലോ. അനുഗ്രഹിക്കണം അവിടുന്ന് മാത്രമാണൊരാശ്രയം"

മെയില്‍ വായിച്ചുകഴിഞ്ഞയുടനെ പൂന്താനംതിരുമേനിയെ അടുത്തുവിളിച്ച്‌

" എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും"

എന്ന് മറുമെയില്‍ അയയ്ക്കാന്‍ കല്‍പ്പിച്ചു

1

ചാരുകസേരയില്‍ അനന്തശായിയായി കിടക്കുകയായിരുന്നു.അപ്പോള്‍ കാല്‍ക്കല്‍ ഇരുന്നുകൊണ്ട്‌ ദേവി ചോദിച്ചു

" നാഥാ, അവിടുത്തേ, ആന ചങ്ങല പൊട്ടിച്ച്‌ ബ്ലോഗ്ഗില്‍ കയറിയിട്ട്‌ ഒരുവര്‍ഷം തികഞ്ഞില്ലേ, ആഘോഷം വേണ്ടേ?"

അപ്പോള്‍ അടുത്തുകിടന്ന അന്നേദിവസത്തെ പത്രത്തില്‍നിന്ന് കുറച്ച്‌ വെണ്ടയ്ക്ക എടുത്ത്‌ ദേവിക്കുകൊടുത്തു വെണ്ടയ്ക്ക കൈപ്പറ്റികൊണ്ട്‌ ദേവി പറഞ്ഞു " വെണ്ടയ്ക്ക തന്നത്‌ നന്നായി, പച്ചക്കറികള്‍ക്കൊക്കെ ഇപ്പോള്‍ എന്താ വില" തുടര്‍ന്ന്ദേവി വെണ്ടയ്ക്ക നിരത്തിവായിച്ചു

" ലോക്കല്‍ പോലീസില്‍ പോലും ഒരു കറുത്തവന്‍ ഇല്ലെന്നിരിക്കെ , ലോക പോലീസില്‍ ഒരു കറുത്ത എസ്സൈ പിറന്നിരിക്കുന്നു "

പത്രം മടക്കിവെച്ച്‌, ഭക്ത്യാദരപൂര്‍വ്വം കണ്ണുകള്‍ അടച്ച്‌ ദേവി പറഞ്ഞു " ഭഗവാനേ, അവിടുത്തേ ലീലാവിലാസാങ്ങള്‍ ആര്‍ക്കാണ്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌ "

ഉടന്‍ തന്നെ പൂന്താനം തിരുമേനിയേ വിളിച്ചുവരുത്തി

" രണ്ടുനാലുദിനം കൊണ്ടൊരുത്തനേ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍"

എന്ന് ഓലയിലാക്കാന്‍ കല്‍പിച്ചു

Monday, October 27, 2008

മറുനാട്ടിലൊരു മലയാളി ഒരു കഥൈ



മറുനാട്ടിലൊരു മലയാളി ഒരു കഥൈ


സാധനങ്ങളെല്ലാം ബാഗിലാക്കി എന്ന് ഒന്നൂടെ ഉറപ്പുവരുത്തി. ഡൊമിനിക്‌ ജോര്‍ജ്‌ ( യഥാര്‍ത്ഥ പേരല്ല, യഥാര്‍ത്ഥനാമം വേറേതോ ജോര്‍ജ്‌ എന്നാണ്‌). പാന്റില്‍ കയറി, ഷര്‍ട്ടിട്ടു. കപ്ബോര്‍ഡ്‌ തുറന്നു. മൂലയിലിരുന്ന കുപ്പി വലിച്ചെടുത്തു.




" വണ്‍ ഫോര്‍ ദ റോഡ്‌ " എന്ന് മന്ത്രം ജപിച്ച്‌, കുപ്പി സ്റ്റീല്‍ഗ്ലാസ്സിലേക്കു കമത്തി. വണ്‍ എന്നുപറഞ്ഞെങ്കിലും ത്രീയായിരുന്നു ലാര്‍ജ്‌ . നീറ്റടിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ട്‌ വാഷ്ബേസിനിലെ ടാപ്‌ തുറന്ന് കുറച്ചുവെള്ളവും തളിച്ചു. ഗ്ലാസ്സുയര്‍ത്തി, കണ്ണാടിയിലെ പ്രതിരൂപത്തിനോട്‌ പറഞ്ഞു




" ചിയേഴ്സ്‌"




ഒറ്റ വലി
ഗ്ലാസ്സുകാലി
പ്രയോഗം അന്ത്യാക്ഷരപ്രാസമാണല്ലോ എന്നോര്‍ത്തു. വാച്ചില്‍ നോക്കി




" ഓ, ടെന്‍ റ്റു മിഡ്‌ നൈറ്റ്‌"
ബാഗെടുത്ത്‌ തോളിലിട്ടു. മുറിപൂട്ടിയിറങ്ങി. റിസപ്ഷന്‍ ഡെസ്ക്കില്‍ തലവെച്ചുറങ്ങുന്നവനെ കുലുക്കിയുണര്‍ത്തി. താക്കോല്‍ കയ്യില്‍ വെച്ചുകൊടുത്തു. പത്തുരൂപയും.അപ്പോള്‍ ഉള്ളില്‍കിടന്ന ലാര്‍ജ്‌ അവനോട്‌ പറഞ്ഞു




." സയനോരാ"




" ഏ, എന്താ ?" കണ്ണുതിരുമ്മി വാ പൊളിച്ചുകൊണ്ടവന്‍ ചോദിച്ചു




" ദാസ്‌ വിദാനിയാ"




കുമളിയിലെ തണുപ്പിലേയ്ക്ക്‌ ഇറങ്ങി. വലത്തുനിന്ന് ഒരുലോറി നാല്‍ക്കാലികള്‍ താഴേയ്ക്കുരുണ്ടുപോയി. ലക്ഷണപ്രകാരം വലതാണ്‌ തമിഴ്‌നാട്‌ എന്നുകണ്ട്‌ ഉറയ്ക്കാത്ത ചുവടുകള്‍ അങ്ങോട്ടുവെച്ചു. പെട്ടെന്ന് ഒരു കയറിന്റെ തുമ്പില്‍ ആകാശത്തുനിന്ന് തൂങ്ങിയിറങ്ങി ചെക്ക്‌ പോസ്റ്റിന്റെ മുളംതണ്ട്‌ പറഞ്ഞു.




" നിങ്ങള്‍ കേരളത്തില്‍നിന്ന് രക്ഷപെടുകയാണ്‌, തമിള്‍നാട്ടിലേയ്ക്കു സ്വാഗതം"




ഒരു ലോറി നാല്‍ക്കാലികള്‍ കൂടെ പോസ്റ്റിനടുത്ത്‌ വന്നുനിന്നു. മുളംതണ്ട്‌ വീണ്ടും പറഞ്ഞു




" നാല്‍ക്കാലികള്‍ മാത്രമേ കേരളത്തിലേക്ക്‌ കടക്കൂ"




രണ്ടുകാലേ ഉള്ളൂ എന്നുറപ്പിച്ച്‌ അതില്‍ വലത്തുകാലേതെന്നുറപ്പിച്ച്‌ മുളംതണ്ടിനടിയില്‍കൂടി വലതുകാല്‍ തമിള്‍നാട്ടിലേയ്ക്ക്‌ നീട്ടിവെച്ചു അപ്പോള്‍ എവിടെനിന്നോ അശരീരി മുഴങ്ങി




" നമ്മുടെ കഥയുടെ പേര്‌ മറുനാട്ടിലൊരു മലയാളി"




എവിടെയോ, ആരോ സിമ്പലടിച്ചു


1




വിന്‍ഡോഗ്ലാസ്സില്‍ തല ചാരി ഒന്നു കണ്ണടച്ചപ്പോള്‍ കണ്ടക്ടര്‍ അടുത്തുചെന്ന് തോളില്‍ തട്ടി




" ശീട്ടെട്‌ സാര്‍"


അമ്പതുരൂപയുടെ രണ്ട്‌ നോട്ടെടുത്ത്‌ വീശിയിട്ട്‌ പറഞ്ഞു


" ഒരു മധുരൈ കൊട്‌"


ഒന്നും മിണ്ടാതെ കണ്ടക്ടര്‍ ഒരമ്പതുതിരിച്ച്‌ കൊടുത്തപ്പോള്‍ ഒരുസംശയം " അകത്തുകിടക്കുന്ന ലാര്‍ജ്‌ സ്ഥലം വല്ലോം മാറിപറഞ്ഞോ ?" നാക്കിനു സ്പുടത വരുത്തി ഒന്നുകൂടെ പറഞ്ഞു


" അണ്ണാ, ഒരു മധുര കൊട്‌"


ഒന്നു സൂക്ഷിച്ചുനോക്കി, ഒരു ശീട്ട്‌ കീറി കയ്യില്‍ കോടുത്തിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" കേരളാവാ ? സാര്‍, ഇങ്കെ ബസ്ചാര്‍ജ്‌ റൊമ്പ കമ്മി. മട്ടുമല്ലൈ, പേശും പടം ഫ്രീ"


മൂന്നു രൂപ കൂടി കയ്യില്‍ വെച്ചുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ തിരിഞ്ഞ്‌ ഡ്രൈവറോട്‌ പറഞ്ഞു


" അടൈ തമ്പിദുരൈ, ഇന്ത സാറ്‌ക്കാകെ ഫിലിം പോട്‌"


പെട്ടെന്ന് കൊട്ടകയ്കകത്ത്‌ ലൈറ്റുകളണഞ്ഞു. ആ ഇരുട്ടിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന ശബ്ദത്തില്‍ ഓംകാരനാദമുയര്‍ന്നു


" ഓം


"അരുണാചലേശായ നമഹ:


ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ സ്റ്റെയില്മന്നന്‍ ഡാന്‍സുകാരുടെ കൂട്ടത്തില്‍നിന്ന് സ്ക്രീനിന്റെ മുന്നിലേയ്ക്ക്‌ വന്ന് ഡൊമിനിക്കിനോട്‌ പറഞ്ഞു


" അതാണ്ഡാ, ഇതാണ്ഡാ


അരുണാചലം ഞാന്താണ്ഡാ"


പിന്നെ രണ്ടുമൂന്ന് വരീം കൂടെ പേശീട്ട്‌ മന്നന്‍ ചുവടുവെച്ച്‌ ഗ്രൂപ്പ്‌ ഡാന്‍സിനു പോയി. കണ്ടക്ടര്‍ അടുത്ത്‌ ചെന്ന് ഡൊമിനിക്കിന്റെ ചെവിയില്‍ പറഞ്ഞു


" നേരമേ അവര്‌ വന്ത്‌ കണ്ടക്ടര്‍ , നാന്‍ ഇപ്പോവും കണ്ടക്ടര്‍ . അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌"


അപ്പോളാണ്‌ കണ്ടക്ടര്‍ ഡൊമിനിക്കിന്റെ ബാഗുകണ്ടത്‌


" സാര്‍, ചിന്ന സാമാനം പെരിയ സുഖം തെരിയാതാ? "


ചുരമിറങ്ങി കമ്പം ലാക്കാക്കി ഒടാന്‍ തുടങ്ങിയപ്പോള്‍ തൂക്കത്തിലായി കമ്പം. കണ്ണടച്ചപ്പോള്‍ കാസറ്റ്‌ ഓട്ടോറീവൈന്‍ഡായി പുനലൂരുനിന്ന് ആര്യങ്കാവുവരെ . ആന കുഴികളൊഴിവാക്കിയപ്പോള്‍ തവളയുടെ ചാട്ടമായുരുന്നു പിന്നെ . അടുത്തിരുന്നയാള്‍ തോളില്‍തട്ടി കാസറ്റ്‌ ഓഫാക്കീട്ടു പറഞ്ഞു


" ഇങ്കെ, റോഡ്‌ ഔവളവും റൊമ്പ അളകായിരിക്കേന്‍ സാര്‍. കേരളവിലേ മാതിരി കുണ്ട്‌, കുളി ഏതും കെടയാത്‌ പളത്തില്‍ കത്തി ഏറ്റണമാതിരി ബസ്സ്‌ സ്മൂത്തായി പോയിടും സാര്‍ നീങ്ക തൂങ്ക്‌ സാര്‍"


കണ്ണുകള്‍ വീണ്ടും അടച്ചപ്പോള്‍ മന്നന്‍


" അതെന്താ? ഇതെന്താ:


സര്‍ക്കാര്‍ വളി ഇതാണ്ഡാ"


എന്നു പാടുന്നതുപോലെ തോന്നി എത്ര നേരം മയങ്ങി എന്നറിയില്ല . ഇടക്കൊന്നു കണ്ണുതുറന്നപ്പോള്‍ മന്നന്‍ ചെമ്പുവള ഇട്ട കയ്യുയര്‍ത്തി ആകാശത്തിലൊന്നു കറക്കി തലമുടിയിലൊന്നു തട്ടി ഡൊമിനിക്കിനോട്‌ പറഞ്ഞു


" ആണ്ടവന്‍ നിനപ്പേന്‍അരുണാചലം മുടിപ്പേന്‍"


2


" സാര്‍, മധുരൈ ആച്ച്‌"


അടുത്തിരുന്നയാള്‍ കുലുക്കി വിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ടക്ടര്‍ അടുത്തുചെന്ന് ചോദിച്ചു


" സാര്‍, ജേര്‍ണി എപ്പടി ?"


" അണ്ണാ, രാമേശ്വരം ബസ്‌ എങ്കെ നിന്ന് കിടയ്ക്കും?"


" സാര്‍, ഇത്‌ ആറപ്പാളയം. നീങ്കള്‍ മാട്ടുത്താവണി പോങ്ക"


ബസ്സ്റ്റാന്റിനു വെളിയില്‍കിടന്ന ഓട്ടോയിലേയ്ക്ക്‌ നോക്കിയപ്പോള്‍ കണ്ടക്ടര്‍ തുടര്‍ന്ന് പറഞ്ഞു


" നിറയെ ബസ്സിറുക്ക്‌ സാര്‍, എതുക്ക്‌ ഓട്ടോ മൂന്നുരൂപാ മട്ടും. എയര്‍ബസ്സ്ക്ക്‌ ഏള്‌"


മാട്ടുത്താവണി


വാച്ചില്‍ നോക്കി നാലര മൊബെയിലെടുത്ത്‌ നാട്ടിലുള്ള സുഹ്രുത്ത്‌ വാര്യരെ ഒന്നു വിളിച്ചു അവന്‍ പറഞ്ഞു


" സ്റ്റാന്റില്‍ കഴിപ്പിടം എന്ന് മലയാളത്തില്‍ എഴുതിവെച്ചിട്ടുണ്ടായിരിക്കും എന്നാല്‍ ഒരു രണ്ട്‌ വീശാം എന്നുകരുതി അങ്ങോട്ടു പോകണ്ട, ഒരു ചായ വീശീട്ട്‌ ബസ്സില്‍ കയറ്‌ നാലുനാലര മണിക്കൂറുണ്ട്‌ രാമേശ്വരം "


സ്റ്റാന്റിനു വെളിയിലിറങ്ങി ചെറിയ ചായക്കടയില്‍ കുറിയിട്ട പിത്തള സമോവറില്‍ പത്തിന്റെ തുട്ടുകള്‍ ഇളകുന്ന ശബ്ദം . ഉഴുന്നുവടയില്‍ നിന്ന് ആവി പൊങ്ങുന്നു. ഒരു ചൂടുചായ രണ്ട്‌ വട . പത്തുരൂപ കൊടുത്തിട്ട്‌ തിരിഞ്ഞപ്പോള്‍ കടക്കാരന്‍ വിളിച്ചു


" കേരളാവാ? സാര്‍ ഇങ്കെ വിലയെല്ലാം റൊമ്പ കമ്മി"


തുട്ടുകള്‍ എണ്ണിനോക്കി . മൂന്നുരൂപാ


രാമേശ്വരത്തോട്ടുള്ള പോയിന്റ്‌ റ്റു പോയിന്റ്‌ ബസ്സില്‍ കയറിയിരുന്നപ്പോള്‍, മക്കള്‍തിലകം ഏതോ മിസ്സിന്റെ പുറകേനടന്ന് പാടുകയാണ്‌


" ഹലോ മിസ്‌, ഹലോ മിസ്‌


നീ എങ്കെ പോറിങ്കെ"


ശീട്ടുതരാന്‍ അടുത്തുവന്ന കണ്ടക്ടറോട്‌ പറഞ്ഞു


" നാന്‍ രാമേശ്വരം പോറിങ്കെ"


അമ്പതുരൂപാ മേടിച്ച്‌ ശീട്ട്‌ കീറികൊടുത്തിട്ട്‌ ചിരിച്ചുകൊണ്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" സാര്‍, ഇങ്കെ ഫെയര്‍ റൊമ്പ കമ്മി"


3


അലര്‍ച്ച കേട്ടാണുണര്‍ന്നത്‌. അടുത്തിരുന്നയാള്‍ എത്തിവലിഞ്ഞ്‌ പുറത്തേയ്ക്ക്‌ നോക്കിയിട്ട്‌ ഉറക്കെ ആത്മഗതം നടത്തി


" നഞ്ച്‌ എതുക്ക്‌ നാന്നാഴി"


നോക്കി. മൈക്കും കൊടിയും വെച്ചുകെട്ടിയ സൈക്കിള്‍ ഉന്തികൊണ്ട്‌ ഒരാള്‍ അലറുകയാണ്‌


" ആര്‍പ്പാട്ടം ആര്‍പ്പാട്ടം കമ്മ്യൂണിസ്റ്റു കച്ചി ആര്‍പ്പാട്ടം"


മാനാമധുരൈ , അടുത്തിരുന്നയാള്‍ പറഞ്ഞു. വണ്ടി പളത്തില്‍ കത്തി ഏറ്റണമാതിരി സ്മൂത്തായി പോകുകയാണ്‌ ദൂരം പിന്നിടുമ്പോള്‍ കണ്ണുകള്‍ തുറന്നുവെച്ച്‌ പുറത്തേ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. ഏക്കറുകണക്കിന്‌ തെങ്ങിന്തോപ്പുകള്‍ അതും കടന്ന് വണ്ടിയോടിയപ്പോള്‍ വാഴത്തോപ്പുകള്‍ . കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്നയാള്‍ തോളില്‍തട്ടി പറഞ്ഞു


" തെന്നൈ, വാഴൈ ഇതെല്ലാമേ നീങ്കടെ ഊരിലിറുക്കാ?'


പച്ചനിറം വാരിപുതച്ച്‌ പരന്നുകിടക്കുന്ന വയലുകളൂടായപ്പോള്‍ കണ്ണടച്ചിരുട്ടാക്കി . അപകര്‍ഷതാബോധമാണോ, നിസ്സഹായവസ്ഥയാണോ ഉറക്കിയതെന്നറിഞ്ഞില്ല


4 ഡൊമിനിക്‌ ജോര്‍ജിന്റെ ഡയറിയില്‍ നിന്ന് ഞായര്‍ 26/10/2008


രാമേശ്വരംകോവിലിനുപക്കത്തില്‍ മുറിയെടുത്തു. കഴിപ്പിടത്തില്‍ ഇരിക്കുന്നതിനിടയില്‍ ചിന്തിച്ചു." റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരനേപ്പോലേ , ചേരയേ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തിന്നണം" കുളിച്ചു. ഏറ്റവും വൃത്തികെട്ട വേഷം ധരിച്ചു. പുറത്തേക്കിറങ്ങി. കോവിലില്‍ച്ചെന്ന് അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമുണ്ടോ എന്നുനോക്കി. ഒരു ബോര്‍ഡും മനസ്സിലാകാത്തതുകൊണ്ട്‌ ഉദ്ധാരണ,പുനരുദ്ധാരണത്തിന്‌ ഓലകൊണ്ട്‌ മൂടിയിട്ടിരിക്കുന്ന കിഴക്കേ ഗോപുരത്തിനുകീഴേകൂടെ അകത്തുകയറി. ഏറ്റവും വലിയ വരാന്തയില്‍കൂടിനടക്കുമ്പോളാണ്‌ കുളിതെറ്റിക്കണ്ട എന്നുചിന്തിച്ചത്‌. വിശേഷാല്‍ ശീട്ടെടുത്ത്‌ തൊട്ടിയും കയറുമായി നടക്കുന്നവന്റെ പുറകേനടന്നു. തീര്‍ത്ഥം നമ്പ്ര വണ്‍, തീര്‍ത്ഥം നമ്പ്ര റ്റൂ, ഇരുപത്തൊന്നുംകഴിഞ്ഞ്‌ ആകാശഗംഗയിലും നനഞ്ഞ്‌ റോഡിലേക്കിറങ്ങി. രാമര്‍പാദം വരെ ഒന്നുപോയി. മുകളില്‍കയറി കണ്ണിനുമുകളില്‍ കൈവെച്ച്‌ ദിശനോക്കി രാമര്‍ പാലം പണിഞ്ഞതെവിടെയെന്നുകണ്ട്‌ മൂന്നാം നമ്പ്ര വണ്ടി പിടിച്ചു. വണ്ടിയില്‍ നിറയെ കുട്ടകളും വട്ടികളും കോഴികളും മാടുകളും പിന്നെ കുളിച്ചുവൃത്തിയാകാത്ത പാണ്ടികളുമായിരുന്നു. മൂക്കടഞ്ഞിരുന്നതുകൊണ്ട്‌ മീനിന്റെ മണം ഒന്നുംതന്നെ കിട്ടിയില്ല. കണ്ടക്ടര്‍ അഞ്ചുരൂപയുടെ ശീട്ട്‌ തന്നപ്പോള്‍ അടുത്തിരുന്ന നീറ്റായി വൃത്തികെട്ട വേഷം ധരിച്ചിരുന്നയാളോട്‌ ചോദിച്ചു


" അണ്ണാ, ധനുഷ്കോടി എത്ര ദൂരമിറുക്ക്‌?"


" എറൗണ്ട്‌ സെവന്റീന്‍ കിലോമീറ്റേഴ്സ്‌, ദ ലാസ്റ്റ്‌ ബസ്‌ പോയിന്റ്‌ അനദര്‍ എയിറ്റ്‌ റ്റു ദ ടിപ്‌" ടിയാന്‍ മണിമണി പോലെ ഇംഗ്ലീഷില്‍ പറഞ്ഞു


പതിനേഴുകിലോമീറ്ററിന്‌ അഞ്ച്‌ രൂപയേ ഉള്ളോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചപ്പോള്‍ ടിയാന്‍ വീണ്ടും പറഞ്ഞു


" ഹിയര്‍ ട്രാവല്ലിംഗ്‌ ഈസ്‌ വെരി ചീപ്പ്പ്‌ ദാന്‍ കേരളാ"


" ഇതാ ഉങ്കളുടെ ഊര്‌?"


" ഓഹ്‌ നോ ഐ ബിലോങ്ങ്സ്‌ റ്റു ദ അദര്‍ സൈഡ്‌ ഓഫ്‌ രാമര്‍ ബ്രിഡ്ജ്‌"


ധനുഷ്കോടി. ബസ്സിറങ്ങി. മുക്കുവരുടെ ഓലക്കുടിലുകള്‍, ചെറിയ ചായക്കടകള്‍ , കരയിലേയ്ക്ക്‌ കയറുന്ന തിരമാലകള്‍. വണ്ടിക്കാരന്‍ അടുത്തുവന്ന് ചോദിച്ചു


" പോകലാമ?"


പുതയുന്ന മണലില്‍കൂടി അങ്ങേയറ്റത്തേയ്ക്ക്‌ കൂടെയുണ്ടായിരുന്ന മലയാളിഫാമിലി പറഞ്ഞു.


" തെളിമയുണ്ടെങ്കില്‍ അറ്റത്തുചെന്നാല്‍ ലങ്ക കാണാം പിന്നെ വാലുചുരുട്ടി ചാടിയാല്‍മതി."


തിരിച്ചുവരുന്ന വഴിയില്‍ കടലാക്രമണത്തിന്റെ ബാക്കിപത്രം തകര്‍ന്നപള്ളി, റെയിവേസ്റ്റേഷന്‍ . വീണ്ടും ധനുഷ്കോടിയിലെത്തിയപ്പോള്‍ സൂര്യന്‍ താഴാന്‍ കാത്തുനില്‍ക്കുകയായിരുന്നു അമൂല്‍സ്പ്രേ ഇട്ട ഒരുചായ ഒരുമുറുക്ക്‌ . തിരിച്ച്‌ കോവില്‍പക്കത്തെത്തിയപ്പോള്‍ സന്ധ്യാ ലോഡ്ജിനു താഴെ തട്ടുകടയില്‍ ഇഡലിക്ക്‌ ആവിപറക്കുന്നു. എട്ടിഡലി, രണ്ടുവടൈ, പതിനഞ്ച്‌ രൂപൈ


5 കഥൈ തുടരുകയാണ്‌


കിഴക്കേഗോപുരത്തിനു താഴെ കുത്തിയിരിക്കുകയായിരുന്നു. പെണ്‍കുട്ടി കോവിലില്‍ തൊഴുത്‌ സൈക്കിളിന്റെ അടുത്തോട്ട്‌ നീങ്ങുന്നതിനിടയിലണ്‌ വേഷപ്രച്ഛന്നനേ കണ്ടത്‌ മുന്നില്‍ ചെന്ന് സൂക്ഷിച്ചുനോക്കിയിട്ട്‌ അവാള്‍ വായ്‌ തുറന്നു


" നീങ്കെ മലയാളിയല്ലയാ, എന്ത വേഷം പോട്ടാലും ഉങ്കളെ പാത്താല്‍ തെരിയും. നാങ്ക വന്ത്‌ തമിളര്‍ എങ്കിളുക്ക്‌ വന്ത്‌ നീറ്റ്നെസ്സ്‌ കെടയാത്‌. നാങ്കെ കുളിക്കവുമില്ലൈ. ഇന്ത സൈക്കിള്‍ പാത്താച്ചാ ? ഇത്‌ വന്ത്‌ അരശാങ്കം കൊടുത്തത്‌ ഉങ്കളുക്ക്‌ ഒരുരൂപാവുക്ക്‌ അരി വേണമാ, നാന്‍ വാങ്കിത്തരേന്‍ കേരളാവിലെ ഒരുരൂപ, പിച്ചക്കാരുകൂടെ വാങ്കുമാ? ഇങ്കവന്ത്‌ മക്കളോടെ ആട്ചി മക്കള്‍ നിനപ്പേന്‍ കരുണാനിധി മുടിപ്പേന്‍. നിധി ഇല്ലേന്നാല്‍ പറവായില്ലൈ, അമ്മ മുടിപ്പേന്‍ അങ്കയോ? കുറവന്‍ കുറത്തി വിളയാടലല്ലയാ? പോയി സത്ത്‌ തുലയുങ്ക്‌ സാര്‍"


പെണ്‍പേച്ച്‌ കത്തിപോലെ കേറിയപ്പോള്‍ സത്ത്‌ തുലയാന്‍ തന്നെ തീരുമാനിച്ചു. തീരത്തുചെന്നപ്പോളാണ്‌ ടി ടീ ഡീ സി യുടെ പെര്‍മിറ്റ്‌ റൂം കണ്ടത്‌ എന്നാല്‍ രണ്ടെണ്ണം അടിച്ചിട്ട്‌ ചാകാം എന്നുകരുതി. ബാര്‍മാന്‍ ലാര്‍ജിനൊപ്പം സോഡയും ചുണ്ടലും വെച്ചു. അത്‌ രണ്ടും തിരിച്ചുന്തിനീക്കിയിട്ട്‌ പറഞ്ഞു


" നോ താങ്ക്സ്‌ "


ബാര്‍മാന്‍ പറഞ്ഞു " ഫ്രീയാക്കും സാര്‍ "


അപ്പോള്‍ ലാര്‍ജിന്റെ അളവുനാലായി സത്ത്‌ തുലയെണ്ടാ എന്നു തീരുമാനവുമെടുത്തു


6 മടക്കയാത്ര


മധുരവണ്ടിയില്‍ കൗണ്ടര്‍കാന്ത്‌ അംബികയുടെ തങ്കച്ചി രാധയുടെ പുറകേ നടന്ന് പാടുകയാണ്‌


" ചിന്നമണിക്കുയിലേമെല്ലേവരൂ മയിലേ"


മധുരയില്‍നിന്ന് പൊള്ളാച്ചി. പൊള്ളാച്ചിയില്‍നിന്ന് . ഇരുവശങ്ങളും കാറ്റാടിയന്ത്രങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഏക്കറുകണക്കിനു കൃഷി പെട്ടിയില്‍ വീണ്ടും സ്റ്റെയില്മന്നന്‍ ചാടിക്കയറി


" മലയാളക്കരയോളം തമിഴ്‌ പാടും കുരുവി"


മലയാളക്കര ആകാറായെന്ന് അപ്പോളാണ്‌ മനസ്സിലായത്‌. കാലുകള്‍ക്കെന്തോ രൂപമാറ്റം വന്നപോലെ . ചെക്ക്‌ പോസ്റ്റില്‍ എത്തിയപ്പോള്‍ തീര്‍ത്തും നാല്‍ക്കാലിയായിക്കഴിഞ്ഞിരുന്നു. " കഴുതൈ" കൊഴിഞ്ഞാമ്പാറയില്‍ എത്തിയപ്പോള്‍ വാര്യരെ വിളിച്ചു.


" അയാം സഫറിംഗ്‌ ഫ്രം മെന്റല്‍ ഡിസന്റ്രി"


വാര്യര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു " അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌ ഫേറ്റ്‌ ഓഫ്‌ ഏ മാന്‍ വേറെ ആണുങ്ങള്‍ എഴുതിയിട്ടുണ്ട്‌ . പോയി ഫേറ്റ്‌ ഓഫ്‌ ഏ സ്റ്റേറ്റ്‌ എന്ന കഥ എഴുത്‌ "


രാത്രി പാലക്കാടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ അമൃത പിടിച്ചു. അഞ്ചുമണിക്ക്‌ തമ്പാനൂരെറങ്ങി . ലക്ഷ്യമില്ലാതെനടന്ന് ചെന്നുനിന്നത്‌ പത്രത്തിലും ടീവിയിലും സ്ഥിരം കാണുന്ന വലിയകെട്ടിടത്തിന്റെ മുന്നിലാണ്‌ സകല നിയന്ത്രണവും കൈവിട്ടുപോയി. വലത്തുകാല്‍ മുന്നോട്ടുനീക്കിക്കുത്തി കെട്ടിടത്തിനുനേരേ കൈചൂണ്ടി ഉറക്കെ പാടി


" യാരുകാഹേ, ഇത്‌ യാരുകാഹേ


ഇന്തമാളിഹൈ വസന്തമാളിഹൈ"

Sunday, October 5, 2008

പാലക്കാടന്‍ പലവക മൂന്നാം ഭാഗം

1 Kumaarettan
പുറത്തേയ്ക്ക്‌ നോക്കിയപ്പോള്‍ കനത്തമഴ
. " പെയ്യട്ടങ്ങനെ, പെയ്യട്ടെകോരിച്ചൊരിഞ്ഞുപെയ്യട്ടേ" എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ പല്ലൊന്നുരച്ചു. മറ്റുകര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ ചായ ചെന്നേപറ്റു . മുന്തിയ കമ്പനിയുടെ മുന്തിയ മോഡല്‍ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേയ്ക്ക്‌ നീക്കിയിട്ടു . ഒന്നുനനഞ്ഞിട്ട്‌ പാലക്കാടൂടെ ഇട്ടോണ്ട്‌ നടന്നാല്‍ കോട്ടയത്തുള്ളവര്‍ വരെ മൂപാലക്കാടന്‍ പലവക മൂന്നാം ഭാഗംക്കുപൊത്തും . അതാണു സ്ഥിതി മുറിപൂട്ടി വെളിയിലിറങ്ങി മുക്കിലെ തട്ടുചായക്കടയിലെത്തിയപ്പോള്‍ കോറം തികഞ്ഞിരുന്നില്ല.
" എന്തുപറ്റി, ഇന്നലെ കണ്ടില്ലല്ലോ? പടുതയ്കടിയിലേക്ക്‌ നൂഴ്‌ന്നുകയറുന്നതിനിടയില്‍ കടക്കാരന്‍ പ്രകാശേട്ടനോട്‌ ചോദിച്ചു ." എന്തുപറയാനാണു മാഷേ, മഴതുടങ്ങിയതോടെ വീട്ടുകാരിക്കും പിള്ളേര്‍ക്കും ചൊമേം ജലദോഷവും തുടങ്ങി. വീട്ടില്‍, രണ്ടുമൂന്നിടത്ത്‌ ചോര്‍ച്ച ഉണ്ടായിരുന്നു. അതും നേരേയാക്കി"
" അല്‍പസുഖം, അനേകദു:ഖം" കുടമടക്കി പടുതയ്കകത്തോട്ടു കേറുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു
" നിങ്ങള്‌ ഒറ്റത്തടി, കുമാരേട്ടാ , എന്തുവേണമെങ്കിലും ഉപദേശിക്കമല്ലോ" കുമാരേട്ടന്‌ ചായ കൊടുക്കുന്നതിനിടയില്‍ പ്രകാശന്‍ പറഞ്ഞു
" ഉപദേശങ്ങള്‍ സൗജന്യമാണ്‌, പണം കൊടുത്ത്‌ മേടിക്കുമ്പോള്‍ അത്‌ കൗണ്‍സിലിംഗ്‌ ആകും" കുമാരേട്ടന്‍ കാലിഗ്ലാസ്സ്‌ തിരിച്ചുകൊടുത്തിട്ട്‌ ഒരു ബീഡിക്ക്‌ തീകൊടുത്തു. മഴ തിമര്‍ത്തുപെയ്യുകയാണ്‌ കുറയുന്ന ഭാവമൊന്നുമില്ല പടുതയ്കിടെയിലൂടെ ചോര്‍ന്നുതുടങ്ങി. കുമാരേട്ടനോട്‌ ഒരുബീഡി വാങ്ങി ഒരുചായകൂടെ പറഞ്ഞു. ചോര്‍ന്നുതുടങ്ങിയതോടെ അകത്തിരുന്നവര്‍ കൂടുതല്‍ ചേര്‍ന്നിരുന്നു
" കേദാരനാഥത്തിലേക്കുള്ള വഴിയിലാണെങ്കില്‍ ആള്‍ക്കാര്‍ ഇതുപോലെ തീയ്ക്കുചുറ്റും ചേര്‍ന്നിരുന്ന് ചിലം മാറിമാറി എടുത്ത്‌ ബോലോ ബം ബം എന്നു പറഞ്ഞേനേ. പാലക്കാട്‌ ഇക്കൊല്ലം ഇങ്ങിനെ മഴ ഇതാദ്യമാണേ" പത്രത്തിന്റെ താളുമറിക്കുന്നതിനിടയില്‍ കുമാരേട്ടന്‍ പറഞ്ഞു. " ഉറങ്ങികിടക്കുമ്പോള്‍ തലയ്കടിച്ചുകൊന്നു, കേട്ടോ പ്രകാശാ , ചത്തതു, കൊന്നവനെങ്കില്‍ കൊന്നതു ചത്തവന്‍ തന്നേ"
" നിങ്ങള്‌ എന്ത്പ്രാന്താ ഇപ്പറയുന്നത്‌ കുമാരേട്ടാ?
" അരുണാചലത്തില്‍ കുത്തിയിരുന്ന ആശാന്‍ സെല്‍ഫ്‌ എന്നാണ്‌ പറഞ്ഞത്‌. ഇവിടെ കൊപ്പത്തുണ്ടല്ലോ ഒരാശ്രമം ബ്രഹ്മം എന്നും പറയും എല്ലാം ബ്രഹ്മമാകുമ്പോള്‍ ആരാണുപ്രകാശാ കൊല്ലുകേം ചാകുകേം ചെയ്യുന്നത്‌" കുമാരേട്ടന്‍ ഒരു ചായകൂടി പറഞ്ഞ്‌ അടുത്ത താളിലേക്ക്‌ കടന്നു" മാട്രിമോണിയല്‍, മഴേം നല്ലതണുപ്പും, വാണ്ടട്‌ ഗ്രൂം പ്രൊഫണല്‍സ്‌ ഓണ്‍ലി . ആര്‍ക്കും ചെറുക്കനേയും പെണ്ണിനേയും വേണ്ട പ്രൊഫണല്‍സിനെ മതി അതാകുമ്പോള്‍ കാര്യങ്ങളെല്ലാം അറിയാവുന്നതുകൊണ്ട്‌ പണി എളുപ്പമായിരിക്കുമേ, വെല്ല്യ താമസമില്ലാതെ ക്ലാസിഫൈഡ്സില്‍ ഫോര്‍ സെയില്‍ വൈഫ്‌ സ്പേറിങ്ങിലി യൂസ്ട്‌ എന്നുപരസ്യം വരും നമ്മുടെ നാട്‌ അതുപോലെ പുരോഗമിച്ചേ "
പ്രകാശന്‍ ചിരിച്ചുകൊണ്ട്‌ പൈസവാങ്ങി പെട്ടിയിലിട്ടു കുമാരേട്ടന്‍ ഒരുബീഡികൂടി കത്തിച്ച്‌ കുടനിവര്‍ത്തി മഴയിലേക്കിറങ്ങി
2Chekuththan

പണം കൊടുത്തിട്ട്‌, പടുതയിലെ ചോര്‍ച്ചയില്‍നിന്ന് വെളിയിലേക്കിറങ്ങി. മഴകുറയുന്ന ലക്ഷണമില്ല. മുറിയിലെത്തി, കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ജനലിനു വെളിയില്‍ മഴതിമര്‍ത്തുപെയ്യുന്നു. കാറ്റില്‍ അകത്തേയ്ക്ക്‌ ഈര്‍പ്പവും തണുപ്പും അരിച്ചു കയറുന്നു. മഴ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരാള്‍ കട്ടിലില്‍ വന്നിരുന്നത്‌ അറിഞ്ഞില്ല. ചാടിയെഴുന്നേറ്റു. മുറിയുടെ വാതില്‍ അടഞ്ഞുതന്നെ കിടക്കുന്നു.

" ആരാ, എങ്ങിനാ ഇതിനകത്തുകയറിയത്‌" ? ശബ്ദം ഇടറുന്നുണ്ടായിരുന്നു.

കയ്യിലിരുന്ന മൂന്നുകുത്ത്‌ ചീട്ട്‌ പൊക്കികാണിച്ചുകൊണ്ട്‌ അകത്തുവന്നയാള്‍ പറഞ്ഞു.
" വാര്യര്‍ സമാധാനമായിട്ടിരിക്കുക. മടിയനായികിടക്കുന്നത്‌ കണ്ട്‌ ഇത്‌ കളിക്കാന്‍ കേറിയതാണ്‌. മടിയന്മാരുടെ മനസ്സാണ്‌ എന്റെ പ്ലേഗ്രൗണ്ട്‌. ഓ, സോറി ഞാന്‍ പരിചയപ്പെടുത്തിയില്ല, ഞാന്‍ ചെകുത്താന്‍. ഒരുവിധപെട്ട എല്ലാ മതക്കാര്‍ക്കും ത്രിത്വം പറഞ്ഞിട്ടുണ്ട്‌ അതുകൊണ്ടാണ്‌ മൂന്നുകുത്ത്‌ ചീട്ടുമായി ഇറങ്ങിയത്‌. "
അപ്പോളാണ്‌ ശ്വാസം നേരേ വീണത്‌ " ഹാവൂ, ആശ്വാസമായി, ചെകുത്താനാണല്ലേ, ഞാന്‍ വിചാരിച്ചു വല്ല കള്ളന്മാരുമായിരിക്കുമെന്ന്. അല്ല ചെകുത്താന്‍ എന്താ ഇത്ര ടിപ്പ്‌ ടോപ്പായിട്ട്‌ ഫോട്ടോയില്‍ ഇങ്ങിനെയല്ലല്ലൊ.?
ഞങ്ങളുടെ ശത്രുക്കളാണ്‌ ഫോട്ടോകളെല്ലാം എടുത്തിരിക്കുന്നത്‌. ഞങ്ങള്‍ ഏതു സമുദായത്തില്‍പെട്ട ചെകുത്താന്മാരാണെങ്കിലും. ഇങ്ങിനെ ടിപ്പ്‌ ടോപ്പായേ നടക്കൂ. എന്നാലേ ഞങ്ങള്‍ക്ക്‌ മനുഷ്യരേ ഞങ്ങളുടെ വഴിയേ നടത്താന്‍ പറ്റൂ. ഇപ്പോള്‍ പത്രത്തില്‍ വരുന്ന ക്രിമിനല്‍സിന്റെ ചിത്രങ്ങളു കണ്ടിട്ടില്ലേ? എത്ര സ്മാര്‍ട്ടാണവര്‍, എന്ത്‌ ഐശ്വര്യവും സന്തോഷവുമാണ്‌ അവരുടെ മുഖത്ത്‌"
ചെകുത്താന്‍ ചീട്ടുകള്‍ പുറത്തെടുത്തു. കശക്കി. പിന്നെ തുടര്‍ന്നു " ദൈവം ഒറ്റ ലൈഫേ ആകാവൂ എന്നാണു പറയുന്നത്‌ പക്ഷേ ഞങ്ങള്‍ക്ക്‌ സെക്കണ്ട്‌ ലൈഫ്‌ മസ്റ്റാണ്‌ ഒരു ജന്മം കൊണ്ട്‌ എന്താകാനാ. ചില അവന്മാര്‍ കയ്യെടുത്തിട്ട്‌ സ്ക്രൂട്ട്‌ ചെയ്യും കളിക്കില്ല. വേറേ ചിലര്‍ കളിച്ചു തുടങ്ങിയിട്ട്‌ മിഡില്‍ സ്ക്രൂട്ട്‌ ചെയ്യും. മണ്ടന്മാര്‍ അവരെന്നിട്ട്‌ ദൈവത്തിന്റെ കൂടെപോകും അവരറിയുന്നുണ്ടോ സ്വര്‍ഗ്ഗത്തില്‍ കഞ്ഞിയും പയറുമേയുള്ളൂ എന്ന്"
ഒന്നുകൂടെ ചീട്ടുകശക്കി പോയിന്റെഴുതാന്‍ കടലാസും പേനയുമെടുത്ത്ചെകുത്താന്‍ കളിക്കാന്‍ തയ്യാറായി.
" കഞ്ഞിയുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്‌ ഉച്ചക്ക്‌ 12 മണിവരെ കളിച്ചാല്‍മതി അതുകഴിഞ്ഞാല്‍ എനിക്ക്‌ കഴിക്കാന്‍ പോകണം "
" പന്ത്രണ്ടെങ്കില്‍ പന്ത്രണ്ട്‌ മിസ്റ്റര്‍ വാര്യര്‍, തമിഴര്‍ കഴിക്കുന്നതും കളിക്കുകയാണ്‌ യൂനോ?
ചീട്ടുകളിട്ടുഉച്ചക്കുണ്ണാന്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ കുമാരേട്ടന്‍ കയ്യും തുടച്ചിറങ്ങിവരുന്നു
" അല്ലാ സ്മാര്‍ട്ടായിട്ടുണ്ടല്ലൊ, എന്തായിരുന്നു പരിപാടി? പിന്നെ ഉപദേശിച്ചു"
" മൂത്രമൊഴിച്ചുണ്ണണം
മോരൊഴിച്ചുണ്ണരുത്‌"
ഉച്ചയൂണുകഴിഞ്ഞ്‌ ലോഡ്ജിലെത്തി, മുറിതുറന്നകത്ത്‌ കയറിയപ്പോള്‍ ചെകുത്താന്‍ കട്ടിലില്‍തന്നെ ഇരിപ്പുണ്ട്‌
" എന്താ, വാര്യര്‍, ഒത്തിരി സമയമെടുത്തല്ലോ ഉണ്ടിട്ടുവരാന്‍ "ചെകുത്താന്റെ ശബ്ദം കടുത്തോ എന്നോരു സംശയം.
" കുമാരേട്ടനേ കണ്ടു, അതാണുതാമസിച്ചത്‌"
" കുമാരനേയോ?" ചെകുത്താന്റെ മുഖം ഇരുണ്ടു. " ഇന്ന് ആദ്യമായാണോ കാണുന്നത്‌? "
" അല്ല, രാവിലെ കണ്ടിരുന്നു എന്താ ?"
" അവന്‍ ബ്രഹ്മത്തിനേക്കുറിച്ച്‌ പറഞ്ഞു അല്ലേ. അതുകൊണ്ടാണ്‌ മിസ്റ്റര്‍ വാര്യര്‍ക്ക്‌ ഉച്ചയ്ക്ക്‌ കളിനിര്‍ത്താന്‍ പറ്റിയത്‌. ഇന്നിനി ഞാന്‍ നില്‍ക്കുന്നില്ല. ശരി പിന്നെക്കാണാം"
ചെകുത്താന്‍ അടഞ്ഞുകിടന്ന വാതിലിലൂടെ ഇറങ്ങിപ്പോയിനോക്കിയപ്പോള്‍ പുറത്ത്‌ മഴ തിമിര്‍ക്കുന്നുണ്ടായിരുന്നു
3 Mettupaalayam Street
ഒരു ശൂന്യത. ആള്‌ ചെകുത്താനായിരുന്നെങ്കിലും നല്ല കമ്പനിയായിരുന്നു. കുമാരേട്ടനെ കാണേണ്ടിയിരുന്നില്ല. കട്ടിലില്‍ കിടന്നുകൊണ്ട്‌ ചിന്തിച്ചു. അപ്പോള്‍ കാറ്റില്‍കൂടി അകത്തേയ്ക്ക്‌ തെറിച്ചുവീണ ഒരു മഴത്തുള്ളിയില്‍നിന്ന് രൂപം കൊണ്ട്‌ അവള്‍ പറഞ്ഞു
" ദൈവമെന്നും, ചെകുത്താനെന്നും തോന്നുന്നതും തോന്നിക്കുന്നന്നതും എല്ലാം ഞാനാണ്‌. വൈകിട്ട്‌ മേട്ടുപാളായം സ്റ്റ്രീറ്റില്‍കൂടി നടന്നാല്‍ മതി ഒരു പാഠം കൂടി കിട്ടും"
പിന്നെ അവള്‍ വീണ്ടും മഴത്തുള്ളിയായി മാറിമഴ ശമിച്ചു. വാച്ചില്‍ നോക്കി. മണി നാലാകുന്നു. മുറിപൂട്ടി പുറത്തേക്കിറങ്ങി. ടൗണ്‍ റെയില്വേ സ്റ്റേഷനില്‍പോയി മധുരക്കുള്ള രാത്രിവണ്ടിക്ക്‌ ഒരു ചീട്ടെടുക്കണം മേട്ടുപാളയം സ്റ്റ്രീറ്റില്‍കൂടി നടന്ന് ഇടത്തോട്ട്‌ തിരിഞ്ഞു. അറിയാതെ മൂക്കുപൊത്തി. മഴ പെയ്താല്‍ മണം കൂടുതലാണ്‌
" അര്‍ത്ഥാപത്തി അതോപിന്നെ
ചൊല്ലാനില്ലെന്ന യുക്തിയാം"
ആരോ ചൊല്ലുന്നതുകേട്ടിട്ട്‌ തിരിഞ്ഞുനോക്കി. കൂട്ടില്‍കിടക്കുന്ന ചാകാറായ ഒരു ഇറച്ചിക്കോഴി
" കോയമ്പത്തൂരുനിന്ന് ഇവിടെവരെ എത്തിയപ്പോള്‍ ഞങ്ങള്‌ ചത്തപോലായി, മാഷ്‌ മൂക്കും പൊത്തി. അപ്പോള്‍ ഞങ്ങള്‌ മാഷിന്റെ നാട്ടില്‌ അങ്ങ്‌ കോട്ടയത്ത്‌ എത്തുമ്പോ എന്തായിരിക്കും മണം
അപ്പക്കോലെലി മോഷ്ടിക്കുന്നു
അപ്പത്തിന്‍ കഥ ചൊല്ലണോ"
അല്ല മാഷേ, ഇപ്പോള്‍ അടച്ച ഈ മൂക്ക്‌ നന്നായി തുറന്നല്ലെ ഏറ്റുമാനൂര്‍ കവലയില്‍കൂടി മാഷ്‌ വൈകുന്നേരം പോകുന്നത്‌ ചത്ത ഞങ്ങളുടെ ഇറച്ചികറികളുടെ മണം പിടിക്കാന്‍ മാഷിനു നാണയത്തിന്റെ മറുവശം കാണണോ? തൊട്ടപ്പുറത്ത്‌ ഇടത്തോട്ടുള്ള ഇടവഴീകൂടെ പോയാല്‍ മതി"
ഒരുനിമിഷം ആലോചിച്ചു. പൂരൂരുട്ടാതി നക്ഷത്രക്കാരുടെ പക്ഷി ഉപ്പനാണ്‌ അപ്പോള്‍ ഒരു കോഴി പറയുന്നതുകേട്ടാല്‍ ശരിയാകുമോ?
അപ്പോള്‍ മനസ്സുവായിച്ചിട്ടെന്നപോലെ കൂട്ടില്‍കിടന്ന കോഴിപറഞ്ഞു
" കോഴീന്നും, ഉപ്പനെന്നും ഒക്കെ തോന്നിക്കുന്നതും അവള്‍തന്നെയാണു മാഷേ"
തിരിച്ചുനടന്നു. തൊട്ടടുത്ത ഇടത്തോട്ടുള്ള ഇടവഴിയിലേയ്ക്ക്‌ തിരിഞ്ഞു. പൂക്കള്‍, ജമന്തി മുല്ല മല പോലെ കൂട്ടിയിട്ടിരിക്കുന്നു. പൂമാലകള്‍ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. തൊട്ടപ്പുറത്തേ ഇടവഴിയിലേ കോഴികളുടെ ദുര്‍ഗന്ധം തന്നേ മറന്നു. ഈ വഴിയില്‍ പൂക്കളുടെ സുഗന്ധം മാത്രമേയുള്ളു,. മൂക്കുതുറന്നുപിടിച്ച്‌ മുന്നോട്ടുനടന്നു. ഇടവഴിയുടെ അവസാനമെത്തിയപ്പോള്‍ ആരോ വിളിച്ചു
" ഹലോ"
നോക്കിയപ്പോള്‍ ഒരു തമിഴ്‌ സ്ത്രീക്ക്‌ മാല പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു " കേട്ടോ മാഷേ ദക്ഷിണേശ്വരത്തിലെ ആശാന്‍ പറഞ്ഞിട്ടുണ്ട്‌ വായു സുഗന്ധവും ദുര്‍ഗന്ധവും വഹിച്ചുകൊണ്ടുവരും പക്ഷേ വായുവിനേ ഇതുരണ്ടും ബാധിക്കുന്നില്ല. എന്ന് കേട്ടിട്ടുണ്ടോ ചെന്നാട്ടേ, ടൗണ്‍ സ്റ്റേഷനില്‍ പോകണ്ടേ?"
ഇതുപറയുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു
4 Vararuchi

മേട്ടുപാളയം സ്റ്റ്രീറ്റില്‍നിന്ന് മുന്‍സിപ്പല്‍ സ്റ്റാന്റില്‍കൂടി ടൗണ്‍ സ്റ്റേഷനില്‍ ചെന്നു. രാത്രി 10..50 നു ഒലവക്കോടുനിന്നുവിടുന്ന മധുരവണ്ടിക്ക്‌ ചീട്ടെടുത്തു. വെളിയിലിറങ്ങി ഒരു ചായ കുടിച്ചുകൊണ്ടുനിന്നപ്പോള്‍ പെട്ടെന്ന് ഒരു ഉള്‍വിളി പോലെ . വീണ്ടും സ്റ്റേഷനിലെ ടിക്കറ്റ്‌ കൗണ്ടറിലെത്തി. മൂന്നുരൂപാ അകത്തേയ്ക്ക്‌ വെച്ചിട്ട്‌ പറഞ്ഞു
" ഒരു പ്ലാറ്റ്‌ ഫോം ടിക്കറ്റ്‌"
കണ്ണാടിയ്കടിയിലൂടെ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ കൗണ്ട്രാള്‍ പറഞ്ഞു
" ഇവിടെ പിലാറ്റുഫോറം ടിക്കറ്റേ കിട്ടുള്ളൂ . അതിലൊരെണ്ണം എടുക്കട്ടെ ?
സമ്മതഭാവത്തില്‍ തലകുലുക്കിയപ്പോള്‍ അയാള്‍ മൂന്നുരൂപ പെട്ടിയിലാക്കി ഒരു കാക്കികടലാസുകഷ്ണം ഇട്ടുതന്നു പിലാറ്റുഫോറത്തില്‍ ഒഴിഞ്ഞ കോണില്‍ മരത്തിന്റെ താഴെയുള്ള ബെഞ്ചില്‍ പോയിരുന്നു പഴനിയില്‍നിന്നു വന്ന ട്രെയിനിലെ യാത്രക്കാരെല്ലാം ചിലച്ചുകൊണ്ട്‌ ഇറങ്ങിപ്പോയി. അപ്പോള്‍ മരങ്ങളില്‍നിന്ന് കിളികള്‍ ചിലച്ചുതുടങ്ങി പോര്‍ട്ടര്‍ ദാമു ഒരു ബീഡി വലിച്ചുകൊണ്ട്‌ അടുത്തുവന്നിട്ട്‌ പറഞ്ഞു
" എല്ലാം ബ്രഹ്മമാണെന്നറിയുന്നതുവരെ പക്ഷികാഷ്ഠം , പക്ഷികാഷ്ഠം തന്നെയാണുമാഷേ"
ചിരിച്ചുകൊണ്ട്‌ ദാമുവിന്റെ കയ്യില്‍നിന്ന് ഒരു ബീഡി മേടിച്ചു. കണ്ണടച്ചിരുന്നു. കിളികള്‍ ചിലക്കുന്നത്‌ സംഗീതമായി ചെവികളില്‍ അലിയുന്നു. പെട്ടെന്ന് സംഗീതം നിലച്ചു. ഇലകളുടെ ഇടയില്‍നിന്നും ഒരു സംസാരം ഉയര്‍ന്നു
" കിളീ, പണ്ട്‌ നമ്മളൊരു മരത്തിലിരുന്നപ്പോള്‍ , രാമം ദശരഥം വിദ്ധി എന്നറിയാന്മേലാത്ത ഒരു പട്ടര്‌ നമ്മുടെ കീഴില്‍ വന്നിരുന്നത്‌ കിളി ഓര്‍ക്കുന്നുണ്ടോ ? "
" ഉണ്ട്‌ കിളിയെന്താ, ഇപ്പോളത്‌ ചോദിച്ചത്‌?"
" ലോഡ്ജുമുറിയിലും പൂക്കടയിലും അവളേ കണ്ടിട്ടും കാണാതെ, കാണാന്‍ മധുരക്കുപോകുന്ന ഒരു മണ്ടന്‍ ദേ താഴെയിരിക്കുന്നു"
കിളികളുടെ സംസാരം വീണ്ടും വീണ്ടും ചെവികളില്‍ മുഴങ്ങിയപ്പോള്‍ കണ്ണുതുറന്നു
5 Aval

ജനലിനുവെളിയില്‍ മഴ തിമര്‍ത്തുപെയ്യുകയാണ്‌. വാച്ചില്‍നോക്കി. മണി ആറുകഴിഞ്ഞിരിക്കുന്നു. കട്ടിലില്‍നിന്നെഴുന്നേറ്റു. ഒന്നുമൂത്രമൊഴിച്ചു മുഖം കഴുകി ഷര്‍ട്ടിട്ടു പുതിയ ചെരിപ്പ്‌ കട്ടിലിന്റെ കീഴിലേക്ക്‌ നീക്കിയിട്ട്‌ മുറിപൂട്ടി പുറത്തിറങ്ങി ഒരു ചായ കുടിക്കാന്‍ മുക്കിലെ ചായപ്പീടികയില്‍ ചെന്നുഒരു ചൂടുചായ തരുന്നതിനിടയില്‍ പ്രകാശന്‍ ചോദിച്ചു
" മാഷ്‌ മുറീല്‍ തന്നെയുണ്ടായിരുന്നോ? ചീട്ടുകളിക്കാന്‍ ആളില്ലാതെ കുമാരേട്ടന്‍ വിഷമിച്ചുനടക്കുകായിരുന്നു"
അപ്പോള്‍ കടന്നുപോയ ഒരു രണ്ടാം നമ്പര്‍ ബസ്സില്‍നിന്ന് അവള്‍ കൈപൊക്കി ചിരിച്ചുകാണിച്ചു

Friday, September 5, 2008

ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌


1

നല്ലകാര്യങ്ങളെല്ലാം സുപ്രഭാതങ്ങളിലാണ്‌ സംഭവിക്കുന്നത്‌. അത്തരം ഒരു സുപ്രഭാതം. അവള്‍ അടുക്കളയില്‍നിന്ന് സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ കൗസല്ല്യയുടെ സുപ്രജയേ വിളിച്ചുകൊണ്ടിരുന്നു. നേരം ഏഴുമണിയാണെങ്കിലും, എഴുനേല്‍ക്കുമ്പോളാണ്‌ കിഴക്ക്‌ വെള്ള കീറുന്നതും, രാമനെ വിളിക്കുന്നതും

പ്രാഥമിക ആചാരങ്ങള്‍ ഒന്നൊന്നായി ചെയ്ത്‌ തീര്‍ത്ത്‌, ചാരുകസേരയില്‍ ചെന്നിരുന്നു. വലിയ അളവിന്‌ ചില സ്ഥലങ്ങളില്‍ കിടാരം എന്നാണുപറയുക. ഒരുകിടാരം കടുംകാപ്പി ചുണ്ടില്‍ ചേര്‍ത്തില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു.മറുതലക്കല്‍ നിന്ന് ശബ്ദം പറഞ്ഞു.


" അല്ലാ, ആശാനറിഞ്ഞില്ലേ,? ഇല്ലത്തേ വമ്പന്‍ കലക്ഷന്‍ തുടങ്ങി"

കടുംകാപ്പി ചെല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു. ചിത്രം വ്യക്തമായില്ല.

" ഏതില്ലം, ഏത്‌ വമ്പന്‍, എത്‌ കലക്ഷന്‍, എന്തു കലക്ഷന്‍ ? മറുതലക്കലേ ശബ്ദത്തിനോട്‌ തിരിച്ചുചോദിച്ചു

" അതേ ഇല്ലത്തിനേക്കുറിച്ചൊരു ക്ലൂ തരാം. പാലിലിടുന്ന, കുരുവിന്റെ, മരത്തിന്റെ, കാട്‌" ശബ്ദം പറഞ്ഞു

പെട്ടെന്ന് കാര്യങ്ങള്‍ തലക്കുപിടിച്ചു. " എവിടെ, എവിടെനിന്നാണു തുടക്കം? ശബ്ദത്തിനോടു ചോദിച്ചു

" മള്ളിയൂരമ്പലത്തില്‍നിന്നാണു തുടക്കം ഇനി വെച്ചടിവെച്ചടി കേറ്റമായിരിക്കും. വേഗം ചെന്നാല്‍ വേഗം കാണാം. ലോറിയില്‍കയറി വടക്കോട്ടുപോയാല്‍ പട്ടം കിട്ടിയവനെ പിന്നെ കാണാന്‍ കിട്ടില്ല. പട്ടന്മാര്‍ക്ക്‌ എന്താ അവിടെ ഡിമാന്റ്‌ " മറുതലക്കല്‍ ശബ്ദം നിലച്ചു

ചാടിയെഴുന്നേറ്റ്‌ കുപ്പായത്തില്‍ കയറി. സ്വന്തമായി വണ്ടി ഒന്നുമില്ലെങ്കിലും ഡ്രൈവറോട്‌ പറഞ്ഞു. " ഡ്രൈവര്‍, വണ്ടിയെടുക്ക്‌ , മള്ളിയൂര്‍ക്ക്‌ പോട്ടെ"

2

മള്ളിയൂര്‍ ഗണപതിയുടെ മുന്നില്‍ തല കുമ്പിട്ട്‌ കൈകൂപ്പി നിന്നു

" വേദങ്ങളെ വ്യസിച്ചോനുടെ

വ്യാസമുള്ളതാം ഭാരതം

ഭംഗമില്ലാതെ ഓലയിലാക്കിയ

ശ്രീ ഗണപതേ നമോനമ:"

പ്രദക്ഷിണം വെച്ച്‌ നാലമ്പലത്തിനും മതില്‍കകത്തിനും വെളിയിലിറങ്ങിയപ്പോള്‍ , അടുത്ത പുരയിടത്തില്‍ തെങ്ങും ചാരിനിന്നയാള്‍ വിളിച്ചു.

" വന്നാട്ടെ, വന്നാട്ടെ, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. "

അടുത്തുചെന്നപ്പോള്‍ രണ്ടുവരി കവിത ചൊല്ലാനാണ്‌ തോന്നിയത്‌

" അകത്തായി ഗണപതീം

പുറത്തോ പ്രത്യക്ഷനും"

" കുറച്ചു പട്ട കലക്ടു ചെയ്യാന്‍ പോയതാണേ, അന്നവിചാരമാണല്ലൊ, മുന്നവിചാരം , ഉദരനിമിത്തമാണല്ലോ ബഹുക്രിതവേഷവും"

"പട്ടങ്ങളു മാറ്റിവെച്ച്‌ പട്ടയാക്കിയൊ കലക്ഷന്‍?"

" വടക്കോട്ടുള്ള ലോറി കുറുപ്പുന്തറ കവലവരെ എത്തി, ആശാനേ, ഇവിടെയാണു നമ്മള്‍ മുറ്റത്തേമുല്ല"

" മുറ്റത്തേമുല്ലക്ക്‌ വടക്കോട്ട്‌ പോകുന്നതിനുമുമ്പ്‌ മാധ്യമങ്ങളോട്‌ എന്തെങ്കിലും പറയാനുണ്ടോ?"

" മുല്ലകള്‍ വടക്ക്‌ ചെന്ന് മണം പരത്തിയാലേ, മുറ്റത്തും വേരോടു, തിരുനക്കര ശിവനും മലയാലപ്പുഴ രാസനും, ഗണേഷ്‌ പുല്ലുകുളങ്ങരയുമൊക്കെ ലോറിയില്‍ കേറിയിരുന്നെങ്കില്‍, വടക്ക്‌ തലയെടുത്ത്‌ നില്‍ക്കുന്ന പലരും തലയും താഴ്ത്തി, തുമ്പിയേകൊണ്ട്‌ കൗപീനം ധരിപിച്ചേനേ"

പിന്നെ?"

ജനങ്ങളില്‍ പകുതിഭാഗം ഭിക്ഷയെടുത്ത്‌ നടന്നിട്ട്‌ അടിച്ചുപൊളിച്ച്‌ ജീവിക്കുന്നവരാണ്‌, ബാക്കിവരുന്നവര്‍ അടിച്ചുപൊളിച്ചുനടന്നിട്ട്‌ ഭിക്ഷയെടുത്ത്‌ ജീവിക്കുന്നവരും"

പറഞ്ഞുതീര്‍ന്നില്ല ലോറിയെത്തി. അതില്‍കയറുന്നതിനിടയില്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു

" പിന്നെ കാണാം"

3

കലക്ടറേ പിന്നെ കാണുന്നത്‌ വൈക്കത്ത്‌ തിരുവുത്സവത്തിനാണ്‌ കോങ്ങാട്ടേ കുട്ടിശങ്കരന്‍ മാഷിനും, കുന്നത്തേ കര്‍ണ്ണശ്ശന്‍, പെരുമ്പുള്ളിശ്ശേരിയിലെ മാര്‍ക്കോവാന്‍ ബാസ്റ്റ്യന്‍ മുതലായവരുമായി മതില്‍കകത്ത്‌ പ്രദക്ഷിണം വെയ്ക്കുന്നു തിരക്കായിരുന്നതുകൊണ്ട്‌ മിണ്ടാന്‍ പറ്റിയില്ല പിന്നെ വ്രിശ്ചികോത്സവത്തിന്‌ ശ്രീ പൂര്‍ണ്ണത്രയീശ്വരന്റെ സന്നിധാനത്ത്‌. അവിടെയും കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നു. പിന്നെ തിരുവമ്പാടിയിലെ യുവരാജാ ചന്ദ്രശേഖര്‍ കുട്ടങ്കുളങ്ങരയിലെ രാമദാസന്‍. മിണ്ടിയില്ല എന്നു പറയേണ്ടല്ലൊ
1183 ലെ നെന്മാറ വേലക്ക്‌ വല്ലങ്ങിക്കാരുടെ ഗജരാജാക്കന്മാരുടെ ഇടയിലൂടെ നടക്കുകയായിരുന്നു.
" ഹലോ, ഓര്‍മ്മയുണ്ടോ ഈ മുഖം?" പെട്ടെന്ന് ആരോ പുറകില്‍ തട്ടീട്ടു ചോദിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ കലക്ടറുണ്ട്‌ നില്‍ക്കുന്നു
" എന്റെ കലക്ടറേ ഓര്‍മ്മയുണ്ടോന്നോ?, വൈക്കത്തും ത്രിപ്പൂണിത്തുറയിലും ഞാന്‍ കണ്ടതല്ലെ"
" ഞാനും കണ്ടിരുന്നു, കുട്ടിശ്ശങ്കരന്‍ മാഷുണ്ടായിരുന്നതുകൊണ്ടാണ്‌ ഞാന്‍ മിണ്ടാതിരുന്നത്‌, ബഹുമാനിക്കേണ്ടവരേ നമ്മള്‍ ബഹുമാനിക്കേണ്ടേ. അവിടെ കോങ്ങാട്‌ തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയിലും കൊടികയറി അതാ മാഷിനേ ഇവിടെ കാണാത്തത്‌"
"പട്ടം കിട്ടിക്കഴിഞ്ഞിട്ട്‌ എങ്ങിനെയുണ്ട്‌ ?
കലക്ടര്‍ വിനയത്തോടെ ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു. " ഡ്യൂട്ടികെഴുന്നെള്ളാന്‍ സമയമായി. പിന്നെക്കാണാം. കാലത്തേ മരുന്നുപ്രയോഗം കഴിഞ്ഞേ പോകാവൂ, കേമമാണേ"
1184 ചിങ്ങം 18 ശ്രീ വിനായകചതുര്‍ത്ഥി
രാവിലെ ഒരുകിടാരം കടുംകാപ്പി മോന്തികൊണ്ടിരുന്നപ്പോള്‍ , അവള്‍ നിവര്‍ത്തിപിടിച്ച പത്രവുമായി അടുത്തുവന്നു.
" ദേ, ഇങ്ങോട്ടുനോക്കിക്കേ, ഈ വെണ്ടക്കാ കണ്ടോ? "
നോക്കിയപ്പോള്‍ മുന്‍പേജില്‍ വെണ്ടക്കായക്ഷരത്തില്‍ എഴുതിയിരിക്കുന്നു
" ചരിത്രം ആവര്‍ത്തിക്കുന്നു, ജീ എം ട്രെവല്ല്യന്‍, ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നുമില്ല. ജീ എം ട്രെവെല്ല്യന്‍ "
" ഈ, ട്രെവല്ല്യനെന്നാ വട്ടാണോ, ഇങ്ങിനെയൊക്കെ പറയാന്‍? അതൊക്കെ അച്ചടിക്കാന്‍ ഒരു പത്രവും, അല്ലാ, ആരാ ഈ ട്രെവെല്ല്യവന്‍?" അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
മറുപടി പറയാന്‍ വാ തുറന്നില്ല അതിനുമുമ്പ്‌ ഫോണങ്ങടിച്ചു. മറുതലക്കല്‍നിന്ന് ശബ്ദം പറഞ്ഞു.
" ആശാനേ, അറിയില്ലേ ചരിത്രം ആവര്‍ത്തിക്കുന്നൂന്ന് പറഞ്ഞാല്‍ ഇല്ലത്തേ കലക്ടര്‍ക്ക്‌ ഇക്കൊല്ലവും പട്ടം എന്നാണ്‌ ചരിത്രം അങ്ങിനെയങ്ങ്‌ ആവര്‍ത്തിക്കുന്നില്ല എന്നുപറഞ്ഞാല്‍ സ്ഥലവും സദസും മാറി എന്നാണ്‌ ഇല്ലാത്ത വണ്ടിയുടെ ഡ്രൈവറോട്‌ വണ്ടിയെടുക്കാന്‍ പറഞ്ഞാട്ടെ"
മറുതലക്കല്‍ ശബ്ദം നിലച്ചു ചാടിയെഴുന്നേറ്റു. ഡ്രൈവര്‍ വണ്ടിയെടുത്തുചവുട്ടുവരി കവലയിലെത്തിയപ്പോള്‍ അഞ്ചലോട്ടക്കാരന്‍ തല വണ്ടികകത്തേക്ക്‌ ഇട്ടിട്ട്‌ പറഞ്ഞു
" തല പുറത്തേക്കിടരുതന്നല്ലേയുള്ളൂ, അകത്തേക്കിടാമല്ലോ, ചരിത്രം അങ്ങിനേയങ്ങ്‌ ആവര്‍ത്തിക്കുന്നില്ലാ ജീ എം ട്രെവെല്ല്യവന്‍ എന്നുവെച്ചാല്‍ ഇത്തവണ പട്ടം തപാല്‍മാര്‍ഗ്ഗേണയത്രേ"
ശേഷം അഞ്ചലോട്ടക്കാരന്‍ തലപുറത്തെടുത്ത്‌ മണിയും കിലുക്കി ഓടിപ്പോയി
[ കഥ ഇതുവരെ വായിച്ചുകഴിഞ്ഞപ്പോള്‍ ഇല്ലത്തേ കലക്ടര്‍ പറഞ്ഞു " മതി, ഈ കഥ ഇങ്ങിനെയവസാനിപ്പിക്കിന്നതാണ്‌ ഭംഗി
" വായിക്കുന്നവര്‍ക്കൊക്കെ സസ്പെന്‍സുമുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌"
അപ്പോള്‍ കലക്ടറോട്‌ ചോദിച്ചു " കഥക്കൊരു ശീര്‍ഷകം വേണ്ടേ, അതോ?
" അത്‌ മനസ്സില്‍ കരുതിയതുതന്നേ മതി
ഗജരാജന്‍ കലക്ടര്‍ കാഞ്ഞിരക്കാട്‌

Monday, September 1, 2008

പരദേശിമോക്ഷയാത്ര അഥവ ഒരു സാധകന്റെ സഞ്ചാരം



ഒന്നാം ദിവസം ഓഫീസില്‍ പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. അപ്പോള്‍ തെക്കുനിന്ന് ഒരാന ഒരുണ്ടുരുണ്ട്‌ അടുത്തുവന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ അറിയാതെ വിളിച്ചുപോയി .
" പഴനിമലൈയാണ്ടവനേ, മുരുകയ്യാ"
"അയ്യാ" പുറകില്‍നിന്ന് ആരോ വിളിച്ചു. നോക്കിയപ്പോള്‍ രമണമഹര്‍ഷിക്കു വായിക്കുന്നവനാണ്‌. സഹപ്രവര്‍ത്തകന്‍ രാസാ. " അയ്യാ, കൊട്ടാരക്കരയില്‍നിന്നാണ്‌ പുറപ്പാട്‌. ശകടം അങ്ങ്‌ പഴനിവരെ പുറപ്പെട്ടുപോകും."
" ഈ ശകടം സാഹോദര്യം ഊട്ടിൂറപ്പിക്കുന്നുണ്ടല്ലേ സഹോദര? " അവനോടു ചോദിച്ചു. മനസ്സിലാകാതെ അവന്‍ കണ്ണുമിഴിച്ചപ്പോള്‍ വീണ്ടുംചോദിച്ചു. " അയ്യാ കൊട്ടാരക്കര ഗണപതിയും, പഴനിയാണ്ടവനും സഹോദരരുതന്നല്ലോ?" " തന്നേ, തന്നെ, മുരുകാ " രാസ ഭക്തിയോടെ കണ്ണുകളടച്ച്‌ നീട്ടിവിളിച്ചു. അപ്പോള്‍ അവള്‍ അടുത്തുവന്നിട്ട്‌ പറഞ്ഞു. " മനസ്സിനെ കയറൂരിവിട്ടാല്‍മതി, കാള പഴനിബസ്സില്‍നിന്ന് പഴനിയിലും പിന്നെ ആണ്ടവനിലും എത്തിക്കോളും
"രണ്ടാം ദിവസം
പതിവുപോലെ ഓഫീസില്‍പോകാന്‍ നഗരസഭയുടെ മുന്നില്‍നില്‍ക്കുകയായിരുന്നു. തെക്കുനിന്ന് ശകടം പുറപ്പെട്ടുവന്നു. " സഹോദര, കൊട്ടാരക്കരയില്‍നിന്നുതന്നെയല്ലിയോ കഥകളിയും പുറപ്പെട്ടുപോന്നത്‌?" രാസനോടുചോദിച്ചു. രാസ ഉത്തരം പറയുന്നതിനുമുമ്പ്‌, ശകടം അടുത്തുവന്നു. " മുരുകാ" കണ്ണുകളടച്ച്‌, ഭക്തിയോടെ രാസ വിളിച്ചു. പിന്നെ പറഞ്ഞു" അയ്യാ, മുരുകന്റെ പ്രധാനപ്പെട്ട ആറു കോവിലുകളാണ്‌ പാണ്ടിനാട്ടില്‍, ഒന്നാണിതുപഴനി, പിന്നെ തിരുപ്പറകുണ്ഡ്രവും, തിരുചെന്തൂരും.
"ബാക്കി മൂന്നെണ്ണമോ?
" അത്‌ വിവരമുള്ള ആരോടെങ്കിലും ചോദിക്കണം" രാസ പറഞ്ഞു അപ്പോള്‍ അവള്‍ അടുത്തുവന്ന് ചെവിയില്‍പറഞ്ഞു
പെരുമയേറുംകോവിലുകള്‍ആറാക്കും മുരുകനിക്ക്‌
സ്വാമിമലൈ, മരുതമലൈ
തിരുത്തണിയും പളനിമലൈ
തീരത്ത്‌ തിരുചെന്തൂര്‍തിരുപ്പറകുണ്ഡ്രവുമെവുമെ
ആറുമുഖന്‍ പടയപ്പആറാക്കും കോവിലുകള്‍പിന്നെ നടന്നുമറയുന്നതിനിടയില്‍ അവള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു " മനസ്സിനെ കയറൂരിവിടണം, മനസ്സാണുപോകേണ്ടത്‌"
മൂന്നാം ദിവസം
പതിവില്ലാതെ, അമ്പലത്തിലൊന്നുപോകണമെന്നുതോന്നി. തിരുനക്കര മതില്‍കകത്ത്‌, മഹാദേവനേയും,തൊഴുത്‌, ഗണപതിയേയും, അയ്യപ്പനേയും തൊഴുത്‌, മുരുകന്റെ നടയില്‍ചെന്നപ്പോള്‍ അറിയാതെ ചോദിച്ചുപോയി " മുരുകാ, മനസു പോകുമോ ?" വടക്കും നാഥനേയും ഭഗവതിയേയും തൊഴുത്‌, രക്ഷസ്സിനെ വലം വെയ്ക്കാതെ വെളിയിലിറങ്ങി, നഗരസഭയുടെ മുന്നില്‍ചെന്ന് തെക്കുനിന്ന് ശകടം വരുന്നത്‌ നോക്കിനിന്നു. ശകടം അടുത്തെത്തി മന്ദഗതിയായപ്പോള്‍, മനസ്‌ ഒരുപൊതിയാക്കി, അകത്തേക്കിട്ടിട്ട്‌ കണ്ടക്ടറോട്‌ പറഞ്ഞു. " എന്റെ മനസാണ്‌ പഴനിയിലൊന്നിറക്കിവെക്കണം " പൊതിയെടുത്ത്‌ വെളിയിലെറിഞ്ഞിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു " മനസോ, ഇതിനൊക്കെ ഭയങ്കര ലഗ്ഗേജാകും, ബേക്കര്‍ ജംഗ്ഷനില്‍ വന്ന് കൈകാണിക്ക്‌, ശരീരം പഴനിയില്‍ കൊണ്ടിറക്കാം, ശരീരത്തിനേ അവിടെ മുറികിട്ടു. പൈസ ഇല്ലെങ്കില്‍ പിച്ചളത്തട്ടം എടുക്ക്‌
" മുരുകാ ശരീരമെങ്കിലും"ഒരു പിച്ചളത്തട്ടം മേടിച്ചു, ഭസ്മമിട്ട്‌, മുരുകന്റെ പടം വെച്ച്‌ പഴത്തില്‍ സാമ്പ്രാണിയും കുത്തി രാസന്റെ മുന്നില്‍ചെന്നു" സ്വാമീ, പഴനിക്കുപോകാന്‍ എന്തെങ്കിലും തരണേ"
" സര്‍കാരുദ്യോഗസ്ഥര്‍ മറ്റുതൊഴിലുകള്‍ ചെയ്യാന്‍പാടില്ല, ഭിക്ഷാടനം പോലും കേ എസ്സാര്‍ വായിച്ചിട്ടില്ലേ ? " മുഖംതിരിക്കുന്നതിനിടയില്‍ രാസ ചോദിച്ചു. " സ്വാമീ, ഭിക്ഷാംദേഹികള്‍ക്ക്‌ സര്‍ക്കാരുദ്യോഗം പറ്റുമല്ലോ, ഞാനതാകുന്നു" രാസനോട്‌ അങ്ങിനെ മറുപടി പറഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു പത്തുരൂപ പിച്ചളത്തട്ടില്‍ വന്നുവീണു
നാലാം ദിവസം
ബേക്കര്‍ജംഗ്ഷനില്‍ പോയിനിന്നു. ശകടംവന്നപ്പോള്‍ കൈകാണിച്ചകത്തുകയറി. കണ്ടക്ടറുടെ അടുത്തുള്ള സീറ്റിലിരുന്നു." പഴനിയിലെപ്പചെല്ലും?" കണ്ടക്ടറോടു ചോദിച്ചു " ചെല്ലുന്നതാണ്‌ സമയം" കണ്ടക്ടര്‍ പറഞ്ഞു. " കണ്ണടച്ച്‌ മുരുകനെവിളിച്ച്‌ മയങ്ങിക്കോണ്ടേ, തുറക്കുമ്പോഴേക്കും, വണ്ടി അടിമാലിയിലെത്തും. അവിടെ ബസ്സ്‌ സ്റ്റാന്റില്‍ കേറി, കേറിയില്ല എന്നാകുമ്പോള്‍ അനൗണ്‍സര്‍ പറയും, ആന, വേഗം സ്ഥലംവിട്ടോ, മൂന്നാറിലേക്കുള്ള പ്രൈവറ്റുകള്‌ പത്തുകാശുണ്ടാക്കിക്കോട്ടെ, വിട്ടുപൊക്കോ, കേട്ടപാതി, കേള്‍ക്കാത്തപാതി വണ്ടിവഴിയിലിറക്കി മൂന്നാര്‍ റോഡില്‍ കേറ്റത്തില്‍ കൊണ്ടിടും. അവിടെ ഹോട്ടലിലാണ്‌ ഉച്ചയൂണ്‌. തിരിച്ചിറങ്ങുമ്പോള്‍ . കടക്കാരന്‍ രണ്ടുപായ്കറ്റ്‌ സിസേഴ്സ്‌ ചുമ്മാതരും. അത്‌ അടുത്ത മുറുക്കാന്‍ കടയില്‍കൊടുത്തു കാശാക്കി, വണ്ടിപിന്നേം വിടും"
കണ്ണടച്ച്‌ മുരുകാന്നുവിളിച്ചുകൊണ്ട്‌ മയങ്ങിതുടങ്ങിയതുകൊണ്ട്‌ കണ്ടക്ടര്‍ പിന്നെ പറഞ്ഞതൊന്നും കേട്ടില്ല. കണ്ണുതുറന്നപ്പോള്‍ വണ്ടി അടിമാലിടൗണില്‍ കിടക്കുകയാണ്‌. ഒരു കാപ്പികുടിച്ചു, ഒരുവടതിന്നു, പത്തുരൂപ കൊടുത്തിട്ട്‌ ബാക്കിക്ക്‌ കൈനീട്ടിയപ്പോള്‍ കടക്കാരന്‍ കൈതുടക്കാന്‍ ഒരുകഷ്ണം കടലാസുതന്നു. അതുകൊണ്ട്‌ കണ്ണുതുടച്ചു. ഒരു പുകവലിച്ചുതുപ്പി മണിയടിക്കുന്നതിനിടയില്‍ കണ്ടക്ടര്‍ വിളിച്ചുചോദിച്ചു. " ഇനി ആരെങ്കിലും വരാനുണ്ടോ, ഇവിടെ ഇരുന്ന ശരീരമെന്തിയേ?" ചാടിക്കേറി സീറ്റിലിരുന്നിട്ട്‌ കണ്ടക്ടറോട്‌ ചോദിച്ചു." സാറേ, പഴനിയിലെപ്പചെല്ലും?"" ഇതുവല്ല്യ ശല്ല്യമായല്ലോ, ആണ്ടവാന്നു വിളിച്ച്‌ മയങ്ങിക്കോ, തുറക്കുമ്പോഴേക്കും മറയൂരാകും, അവിടെ ഒരു മറ ഉള്ളതുകൊണ്ട്‌ ഒന്നോ, രണ്ടോ ആകാം, ഒരുണ്ട ശര്‍ക്കര മേടിച്ച്‌ ചവച്ചുതിന്നാം കണ്ണടച്ചൊ, കണ്ണടച്ചൊ"" അപ്പൊ മൂന്നാറ്‌ സ്റ്റോപ്പില്ലേ?' : ഒന്നുനിര്‍ത്തീന്നു വരുത്തും, ആരുകേറാന്‍ ഇതേകേറുന്ന പൈസയുണ്ടേല്‍ പാണ്ടിവണ്ടീല്‍ നാലുപ്രാവശ്യം പഴനിക്കുപോകാം, കണ്ണടച്ചൊ, കണ്ണടച്ചൊ"
കണ്ണടച്ചുതുറന്നപ്പോള്‍ വണ്ടികകത്ത്‌ ചന്ദനത്തിന്റെ മണം. വണ്ടിയില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ കണ്ടക്ടര്‍ പറഞ്ഞു. " ഈ മണം നിങ്ങള്‍ക്കായി സ്പോണ്‍സര്‍ ചെയ്യുന്നത്‌ മറയൂരേ ചന്ദനക്കാടുകള്‍.
"വാര്യത്തുബേക്കറി എന്നുകണ്ടപ്പോള്‍ അകത്തുകയറി ഉറക്കെ വിളിച്ചു" വാര്യരേ, മുരുകാ" പിന്നെ പിച്ചളത്തട്ടം കൗണ്ടറിലോട്ടുനീട്ടി. ഒരമ്പതുരൂപ തട്ടത്തില്‍ വെച്ച്‌ ഭസ്മമെടുത്ത്‌ നെറ്റിയില്‍ പൂശുന്നതിനിടയില്‍ ശശിചേട്ടന്‍ പറഞ്ഞു. " വാര്യരേ, ഉണ്ണീ തിരിച്ചിതിലേതന്നേ വരണം, പഞ്ചാമൃതം കൊണ്ടുവരണം" തലകുലുക്കി പുറത്തേക്കിറങ്ങിയപ്പോള്‍ ശശിചേട്ടന്‍ പുറകീന്നുവിളിച്ചു പറഞ്ഞു " ഉണ്ണീ, ഇനി ഇരിപ്പിന്റെ സൈഡുമാറണം, എഴുത്തിന്റെ ശെയിലിയും അകത്തും പുറത്തും കണ്ണുതുറക്കണം എന്നാലേകാണൂ"
വണ്ടിയില്‍കയറി ശശിചേട്ടന്‍ പറഞ്ഞതുപോലെ സൈഡുമാറി അറ്റത്തിരുന്നു. കണ്ടക്ടര്‍ അടുത്തുവന്നുപറഞ്ഞു " ഞാന്‍ പറയാന്‍ വരികയായിരുന്നു" വണ്ടി ഓടിതുടങ്ങി. കാന്തലൂര്‍ക്ക്‌ തിരിയുന്നവഴി എത്തിയപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞു." പതിനാറുകിലോമീറ്ററുണ്ട്‌ ഭയങ്കരകേറ്റമാണ്‌, പേടിതോന്നും, പ്രക്രുതിയുടെ ഭംഗികാണാന്‍ വേറെ എവിടെയും പോകണ്ട. പഴമക്കാരുടെ ഒരു ഗുഹാക്ഷേത്രമുണ്ടവിടെ, മലയുടെ ഇടയില്‍. ശ്രീരാമനാണ്‌ മലമുകളില്‍ നീലക്കുറിഞ്ഞി പൂക്കാറുണ്ട്‌ പക്ഷെ ഇപ്പോള്‍ ഗ്രാന്റിസിന്റെ കൃഷിയാണ്‌ മുഴുവന്‍ സ്ഥലം നശിക്കും" വണ്ടി ഓടികൊണ്ടിരുന്നു. അയാള്‍ തുടര്‍ന്നു. " താഴെ കോവില്‍കടവ്‌ സ്കൂളിനുപുറകില്‍ പാറയില്‍ മുനിയറകളുണ്ട്‌. വെള്ളമുള്ളപ്പോള്‍ കോവില്‍കടവ്‌പാലത്തില്‍ നിന്ന് നദികാണണം. എന്താഭംഗി. പാറകെട്ടുകളില്‍തല്ലിയലച്ച്‌,തുള്ളിക്കളിച്ച്‌, പാറയിടുക്കുകളില്‍ വട്ടംകറങ്ങി നദി അങ്ങിനെ ഒഴുകും വളരെ ശാന്തമായ അന്തരീക്ഷമാണ്‌ കടവിലുള്ള കോവിലില്‍. കോവില്‍കടവില്‍ സര്‍കാര്‍ മദ്യഷാപ്പു തുറന്നു ഇനി ആ സ്ഥലവും നശിക്കും"
വലത്തുതാഴെ അഗാധത. അഗാധതയില്‍ കാടിനിടയില്‍ വെള്ളിയും ചെമ്പും കലര്‍ന്ന അരഞ്ഞാണം പോലെ നദിയൊഴുകുന്നു. തീരത്ത്‌ കാട്ടുവള്ളികള്‍ തൂങ്ങികിടക്കുന്നു. കൂറ്റന്‍ പാറകഷ്ണങ്ങള്‍ ചിതറികിടക്കുന്നു"
അടുത്തവളവുകഴിയുമ്പോള്‍ തൂവാനംകുത്ത്‌" അയാള്‍ പറഞ്ഞുതീര്‍ന്നില്ല , വളവുതിരിഞ്ഞ വണ്ടിയില്‍നിന്ന് താഴേക്കുനോക്കിയപ്പോള്‍ അങ്ങകലെ പച്ചകാടുകള്‍ക്കു നടുവില്‍ വെള്ളം ചാടിമറിയുന്നു. വണ്ടിമുന്നോട്ടുനീങ്ങുമ്പോള്‍ തൂവാനം അകന്നുകൊണ്ടിരുന്നു, പാറയിടുക്കില്‍കൂടി വെള്ളി ഉരുകി ചാടിയൊലിച്ച്‌ പിന്നെ ഒരു ചാലായി ഒഴുകി, ഒഴുകി. കണ്ണെടുക്കാന്‍ തോന്നിയില്ല"
വഴിയില്‍നിന്ന് രണ്ടുമൂന്നു കിലോമീറ്ററേയുള്ളു, പക്ഷേ അപകടമാണ്‌. നദീതീരത്തുകൂടെയാണെങ്കില്‍ തെന്നുന്ന പാറയില്‍ ചവിട്ടിച്ചാടി വേണം പോകാന്‍. സമയമെടുക്കും. മുകളില്‍ വേറൊരു എളുപ്പവഴിയുണ്ട്‌. ദൂരം കൂടും. മൃഗങ്ങള്‍ കണ്ടേക്കും എന്തായാലെന്താ തൂവാനത്തിനുമുന്നില്‍ചെന്നാല്‍ നമ്മുക്ക്‌ പോരാന്‍ തോന്നില്ല "
വീതികുറഞ്ഞ റോഡില്‍കൂടി വണ്ടി ഓടികൊണ്ടിരിക്കുകയാണ്‌. വളവുകളും തിരിവുകളും. ഇറക്കം. നദി ദൂരത്തെവിടെയോ മറഞ്ഞു. വലിയമരങ്ങള്‍ കുറ്റികാടിനു വഴിമാറി. ഒരുവളവ്‌ പെട്ടെന്ന് ഡ്രൈവര്‍ വണ്ടി ചവുട്ടിനിര്‍ത്തി. ഒരാനകുട്ടി കാട്ടില്‍നിന്ന് റോഡിലിറങ്ങി വണ്ടിയുടെമുന്നില്‍ പകച്ചുനിന്നു. അമ്മയാന കുട്ടിയുടെ അടുത്തേക്ക്‌ നീങ്ങി. കുറ്റികാടിനുപുറകില്‍ ചെമ്മണ്ണുചാര്‍ത്തിയ കുന്നുകള്‍ അനങ്ങുന്നു. മരങ്ങള്‍ക്കിടയിലൂടെ രണ്ടുകൊമ്പുകള്‍ നീണ്ടുവന്നു. " മുരുകാ എല്ലാം തീരുമോ, ദൈവമേ" ഭയം കൊണ്ട്‌ ശബ്ദം ഉറക്കെയായിപ്പോയി. കൊമ്പന്‍ തലയുയര്‍ത്തി, ചെവി വട്ടം പിടിച്ചു, തുമ്പിനീട്ടി. " മുരുകാ" കണ്ണുകളടച്ച്‌ മുരുകനെ വിളിച്ചുകൊണ്ടിരുന്നു. കണ്ണുതുറന്നപ്പോള്‍ അമ്മ കുട്ടിയെ തുമ്പികൊണ്ടടുപ്പിച്ച്‌, കാലുകള്‍ക്കിടയിലാക്കി, കാട്ടിലേക്ക്‌ കയറിപ്പോകുന്നതാണ്‌ കണ്ടത്‌. " എന്റെ മുരുകാ," വീണ്ടും നീട്ടിവിളിച്ചു. നെഞ്ചില്‍ കൈവെച്ചുകൊണ്ട്‌." പേടിച്ചുപോയി അല്ലേ" അടുത്തിരുന്നയാള്‍ തോളില്‍തട്ടികൊണ്ട്‌ ചോദിച്ചു." ഇത്‌ ഇവിടെ പതിവാണ്‌" ". അടുത്ത സ്റ്റോപ്പ്‌ ചമ്പകാടാണ്‌ ഞാന്‍ അവിടെ ട്രൈബല്‍ സ്കൂളില്‍ മാഷാണേ, അവിടെ നദികപ്പുറം വളരെ ആദിവാസികുടികളുണ്ട്‌" ചമ്പകാട്ടില്‍ വണ്ടിനിര്‍ത്തിയപ്പോള്‍ പിന്നെക്കാണാം എന്നുപറഞ്ഞ്‌ മാഷിറങ്ങിപ്പോയി.
ചിന്നാര്‍ ചെക്ക്‌ പോസ്റ്റും, പാലവും കടന്ന് വണ്ടി തമിള്‍നാട്ടിലേക്കിറങ്ങി. " നിങ്ങള്‍ ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ സാങ്ങ്ച്വറി പിന്നിട്ടു. ഇനി പ്രിയദര്‍ശിനി നാഷണല്‍ പാര്‍ക്കിലേയ്ക്ക്‌ സ്വാഗതം" വലിയ ബോര്‍ഡ്‌ തമിള്‍ ചെക്ക്‌ പോസ്റ്റിനടുത്ത്‌ വന്യജീവനക്കാര്‍ക്ക്‌ ഇഡലിയും പരിപ്പുവടയും ബീഡിയും വില്‍ക്കുന്ന ഓലകൂരകള്‍ കുറ്റികാടുകള്‍ക്കിടയിലൂടെ വണ്ടി ഓടികൊണ്ടിരുന്നു. റോഡില്‍നിന്നകന്ന് ഒരാനക്കൂട്ടം കൂടി, കാട്ടുപന്നികള്‍ മാനുകളും. " എസ്‌" വളവും കഴിഞ്ഞ്‌ പാലത്തിനു താഴെ വെള്ളം വറ്റിയ നദി. നദിയില്‍ വെളുത്ത സോക്സും നെറ്റിയില്‍ പൊട്ടുമായി അവര്‍ കൂട്ടം കൂടിനില്‍ക്കുന്നു. കാട്ടുപോത്തുകള്‍. അമരാവതിയിലേയ്ക്കു തിരിയുന്ന ഒമ്പതാര്‍, തിരുമൂര്‍ത്തിമലയിലേയ്ക്കു പോകുന്ന കുറിച്ചികോട്ടൈ, പള്ളപാളയം, ഉദുമലൈ. നേരം ഇരുട്ടിയിരുന്നു. തമിള്‍നാട്ടിലെ ചൂടും പൊടിയും. ഷട്ടര്‍ താഴ്ത്തിയിട്ട്‌ കണ്ണടച്ചു. സ്വാമി രാംദാസ്‌ പളനിമല കയറി ദര്‍ശം നടത്തിയത്‌ ഓര്‍ത്തുകൊണ്ടിരുന്നു. എപ്പളോ മയങ്ങിപോയി.
" മാഷേ, ഇറങ്ങണ്ടേ, പളനിയായി" കണ്ടക്ടര്‍ തട്ടിവിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ണുതിരുമ്മുന്നതിനിടയില്‍ കണ്ടക്ടറോട്‌ ചോദിച്ചു. " അമ്പലം അടുത്താണോ?" മുകളിലേക്ക്‌ കൈചൂണ്ടി, കണ്ടക്ടര്‍ പറഞ്ഞു " അതാണമ്പലം ,
ആകാശത്തില്‍ ഒരായിരം നക്ഷത്രങ്ങള്‍ പൂത്തുനില്‍ക്കുന്നു. നിലാവുപരത്തികൊണ്ട്‌ ചന്ദ്രന്‍ ഉദിച്ചുനില്‍ക്കുന്നു. അതിനും താഴെ മലയുടെ മുകളില്‍ അനേകം ദീപങ്ങളുടെ ശോഭ.ഒരു ചായ കുടിച്ചുപിരിയുന്നതിനിടയില്‍ കണ്ടക്ടര്‍ പറഞ്ഞു " മുന്നോട്ടുനടന്നാല്‍മതി മലയുടെ താഴെ മുറികിട്ടാതിരിക്കില്ല" അടിവാരത്തിലെക്ക്‌ നടക്കുന്നതിനിടയില്‍ ഒരാള്‍ അടുത്തുകൂടി " സാര്‍ റൂം വേണമാ?"രജിസ്റ്ററില്‍ പേരെഴുതി തിരിഞ്ഞപ്പോള്‍ അയാള്‍ കൈനീട്ടി " എതാവത്‌ കൊട്‌ സാര്‍"
അടുത്തുള്ള ചെറിയ ചായപീടികയുടെ അടഞ്ഞ വാതിലിനുമുന്നില്‍ കര്‍പൂരം കത്തുന്നു ലോഡ്ജില്‍ മുറി തുറന്നകത്തുകയറി അകത്ത്‌ കൊതുകുതിരിയുടെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. ഇരുമ്പുകട്ടിലില്‍ കീറിപറിഞ്ഞ പുല്‍പായ്‌ കിടക്കുന്നതിനുമുമ്പ്‌ സ്വാമി രാംദാസിന്റെ പുസ്തകം തുറന്നു. സ്വാമി മല കയറുന്നത്‌ ഒന്നുകൂടെ വായിച്ചു. പുസ്തകം അടച്ചു പിന്നെ കണ്ണുകളും
അഞ്ചാം ദിവസം
" പളനിയപ്പാ, ജ്ഞാനപ്പഴം നീയപ്പാ"
സുന്ദരാംബാളിന്റെ പാട്ടുകേട്ടാണുണര്‍ന്നത്‌. ജനലില്‍കൂടി പുറത്തേക്കുനോക്കി. നേരം വെളുത്തിട്ടില്ല എഴുനേറ്റ്‌ മുറിക്കുപുറത്തിറങ്ങി. ലോഡ്ജിനടുത്തുള്ള ചായക്കടകാരന്‍ കടയുടെ മുന്നില്‍ വെള്ളം തളിക്കുന്നു. പിച്ചള സമോവറില്‍ ഭസ്മവും കുങ്കുമവും പൂശി. മുരുകന്റെ ചിത്രത്തിനു മുന്നില്‍ സാമ്പ്രാണി കത്തിച്ചുഴിഞ്ഞു. ചായയുടെ പണം കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു. " കൈനീട്ടം താന്‍ സാര്‍"മലയുടെ മുകളില്‍ പ്രകാശം കത്തിനില്‍ക്കുന്നു മുറിയില്‍ചെന്ന് കുളിച്ച്‌ പുറത്തിറങ്ങി. മലയടിവാരത്തിലേക്ക്‌ നടന്നു. ദേവസ്ഥാനം വക മുടിമുറിപ്പുകേന്ദ്രം തുറന്നിരുന്നില്ല ക്ഷേത്രത്തിലേക്കുള്ള പടികള്‍ തുടങ്ങുന്നിടത്ത്‌, ഗണപതിയുടെ വിഗ്രഹം കൂറ്റന്‍ കല്‍ വിളക്ക്‌ നട തുറക്കുന്ന നേരം തന്നെ ദര്‍ശനം നടത്താന്‍ എത്തിയ ഭക്തര്‍ കര്‍പ്പൂരവും ചന്ദനതിരിയും ഗണപതിക്കുമുന്നിലും വിളക്കിനു താഴെയും കത്തിക്കുന്നു. കര്‍പ്പൂരവും ചന്ദനത്തിരിയും കത്തിച്ച്‌, തൊഴുത്‌ ആദ്യത്തേ പടിയില്‍ വലതുകാല്‍ വെച്ചു.
" പളനിയപ്പാ ഹരോഹരാ"
പിന്നെ മുരുകാ എന്നു ജപിച്ചുകൊണ്ട്‌ ഓരോ പടിയും ചവുട്ടികയറി
തിരിച്ചിറങ്ങുമ്പോള്‍ അടിവാരത്തില്‍ നഗരം ഉണര്‍ന്നുകഴിഞ്ഞിരുന്നു.
വാര്യത്ത്‌ ബേക്കറിയില്‍ ശശിചേട്ടന്‍ വലതുകൈ ഒരുകുമ്പിളാക്കി പഞ്ചാമൃതം വാങ്ങി ഭക്തിയോടെ കഴിക്കുന്നതിനിടയില്‍ സുന്ദരാമ്പാളിന്റെ ഗാനം ഓര്‍ത്തുപോയി. " പളനിയപ്പാ. ജ്ഞാനപ്പഴം നീയപ്പാ"
" പഴനിയിലെ പഞ്ചാമൃതത്തില്‍ വയല്‍പഴമേ ഇടൂ, വിരൂപാക്ഷി എന്നും പറയും " ശശിചേട്ടന്‍ പറഞ്ഞു ഒരുപ്രാവശ്യം കൂടി പഞ്ചാമൃതം വാങ്ങുന്നതിനിടയില്‍ ശശിചേട്ടന്‍ ചോദിച്ചു. " ഉണ്ണീ, ഇതിനകത്ത്‌, ഒരാവശ്യവുമില്ലാതെ കാടുകയറി ഒത്തിരി എഴുതികൂട്ടി, ദര്‍ശനം നടത്തിയതിനേക്കുറിച്ച്‌ എന്താ ഒന്നും എഴുതാതിരുന്നത്‌? "
ചോദ്യം കാര്യമാക്കാതെ ശശിചേട്ടനോട്‌ തിരിച്ചു ചോദിച്ചു" ശശിചേട്ടാ, പഴനിയിലെ ഈ പഞ്ചാമൃതത്തിന്റെ സ്വാദ്‌ എങ്ങിനെയുണ്ട്‌ ?"
" ഈ പഞ്ചാമൃതത്തിന്റെ സ്വാദ്‌ എങ്ങിനാ ഞാനതു വര്‍ണ്ണിക്കുന്നത്‌"
' വര്‍ണ്ണിക്കാന്‍ പറ്റുന്നില്ല ശശിചേട്ടാ അതാനെന്റെയും പ്രശ്നം"
തിരിച്ചുപോരാന്‍ ബസ്സില്‍ കയറുമ്പോള്‍ ശശിചേട്ടന്‍ ചോദിച്ചു
എന്നാണിനി?

Sunday, August 17, 2008

പുതുവല്‍സരയോഗക്ഷേമം

ഇന്ന്, ചന്ദ്രഗ്രഹണം . കഴിഞ്ഞദിവസം സൂര്യനേ വിഴുങ്ങിയതേയുള്ളു. എന്താ വിശപ്പ്‌. വയറ്റിലെന്താ കോഴീം കുഞ്ഞുമാണോ ? കലികാലം എന്നല്ലാതെ എന്താപറയ്ക . എല്ലായിടവും ചിങ്ങം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്‌ . ഇന്നലേതന്നേ എല്ലവരും ആദ്ധ്യാത്മികഗ്രന്ഥം മടക്കി തട്ടിന്‍പുറത്തേക്കിട്ടു. ഇനിയങ്ങോട്ട്‌ പതിനൊന്നുമാസത്തേക്ക്‌ രാവണനാണ്‌ ദൈവം.
ഇതുവരെ ആടിക്കിഴിവായിരുന്നെങ്കില്‍ ഇനി ഓണക്കിഴിവാണ്‌. എല്ലാ കിഴിവും കിഴിക്കുമ്പോള്‍, ശരാശരി മലയാളി മാവേലിനാട്ടിലേപോലെയാകും. ക്ഷീണിച്ചും വിഷമിച്ചും ഒന്ന് എന്ന അക്കം പോലെ. യോഗവും ക്ഷേമവും വ്യാം, വ്യാം എന്ന് ചൂയിങ്ഗം പോലെയാകും. മനസിനു വിഷമം വരുമ്പോള്‍ പോയിരണ്ടെണ്ണമടിക്കും. അപ്പോള്‍ ഒരു സന്തോഷം തോന്നും . സന്തോഷം തോന്നുമ്പോള്‍ ഒരുനാലെണ്ണമടിക്കും. വഴീലിറങ്ങിയാല്‍ ശാസ്ത്രീറോഡില്‍ നില്‍ക്കുന്ന പ്രതിമയോടുപോലും ചോദിക്കും. " ഓണമല്ലേ ഒന്നുകൂടണ്ടെ" കൂടി കൂടി കോടികള്‍ക്കുകൂടും . കോടി പുതച്ചാലും ശീലം മാറില്ല. ചിങ്ങത്തില്‍ റോഡിലോട്ട്‌ ഇറങ്ങാന്‍ മേലാത്ത സ്ഥിതിയാണ്‌ . കുറച്ചുപേര്‍ സെറ്റും നേര്യതും ചുറ്റിയാണെങ്കില്‍ , മറ്റുചിലര്‍ കസവുമുണ്ടും കൗപീനവും ഒട്ടിചാണിറങ്ങുക. ഏച്ചുകെട്ടിയതുകാണുമ്പോള്‍ കലിവരും. പിന്നെ കലികാലമാണല്ലോ എന്നോര്‍ത്താശ്വസിക്കും. അതാണുശീലം.ശീലം പോലെതന്നെയാണ്‌ ദുശ്ശീലവും. ചത്താലും മാറില്ല. ഒരാവശ്യവുമില്ലാതെ ഒരു ദുശ്ശീലം പിടിപെട്ടിരിക്കുന്നു. ആശംസകള്‍ വര്‍ഷിക്കുക എന്ന ദുശ്ശീലം . പോയവര്‍ഷം വര്‍ഷം കമ്മിയായിരുന്നതുകൊണ്ടും, കൊല്ലവര്‍ഷവും ഒരുവര്‍ഷമായതുകൊണ്ടും , കിടക്കട്ടെ ഒരു പുതുവര്‍ഷം കൂടി. വരുമോരോ വര്‍ഷം വന്നപോലെ പോം. കാലത്തേ പിടിച്ചുനിര്‍ത്താന്‍ ഏതു വാച്ചുകമ്പനിക്കാണു പറ്റുക.
1184 ചിങ്ങം 1
തിരുനക്കര പുതിയത്രിക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രത്യക്ഷഗണപതികള്‍ക്ക്‌ ചോറുകൊടുത്തു. വലിയ ഉരുളകള്‍ തിരുനക്കരശിവനും, പാമ്പാടീന്നുവന്ന സ്ഥാനിരായനുമാണ്‌ കൊടുത്തത്‌ തിരുനക്കരശ്ശിവന്‍ഓനൊരു സുന്ദരനാണേ. കാലത്തേ പിടിച്ചുനിര്‍ത്താന്‍ ശിവനല്ലേയുള്ളൂ.

Sunday, July 20, 2008

കാവീതീര്‍ത്ഥം, സ്വപ്നവും യാഥാര്‍ത്ഥ്യവും

കാവീതീര്‍ത്ഥം
ഒരു കാമറ തോളിലും, പിന്നൊരു കാമറ കക്ഷത്തിലും തിരുകി, ഇരുപത്തഞ്ചും പുനരഞ്ചും ഉറുപ്പിക മുടക്കി, കോട്ടയില്‍ കയറിപറ്റി. അങ്ങിനെ നടക്കുമ്പോള്‍ പെട്ടന്ന് ശ്രീ പദ്മനാഭസ്വാമികള്‍, വടിയുംകുത്തി, ചങ്ങലയും വലിച്ച്‌ മുന്നില്‍കയറിനിന്നു. എന്നിട്ട്‌ അല്‍പം ഇടഞ്ഞുതന്നെ പറഞ്ഞു

" ഉണ്ണീ,ആനകളേക്കുറിച്ച്‌ എഴുതുന്നത്‌ നിര്‍ത്തിയത്‌ വളരെ മോശമായിപ്പോയി"

സ്വാമികള്‍ അങ്ങിനെ പറയും എന്നൊട്ടും കരുതിയില്ല. തലചൊറിഞ്ഞുകൊണ്ട്‌ സ്വാമികളോട്‌ പറഞ്ഞു

" സ്വാമീ, സരസ്വതീ അന്തര്‍ജ്ജനത്തിന്റെ വിലക്കുണ്ട്‌"

" അന്തര്‍ജ്ജനം? അപ്പോള്‍ ഉള്ളിലുള്ളയാള്‍ നമ്പൂതിരി സ്ത്രീയോ?"

" ഉള്ളിലുള്ളയാളല്ല, ഉള്ളത്തിലുള്ളയാള്‍, താമരപ്പൂവില്‍ വീണയുംവായിച്ചുകൊണ്ടിരിക്കുന്ന മാഡം"

ഒരുനിമിഷം ആലോചിചിട്ട്‌ സ്വാമികള്‍ പറഞ്ഞു. " ഞാന്‍ ദേവിയോടു പറയാം"

ആനകളേക്കുറിച്ച്‌ എഴുതാന്‍ സാധിക്കുന്നില്ലല്ലോയെന്ന മനസ്താപത്തോടെ നടന്നു. വിഷയത്തിന്റെ ദാരിദ്ര്യമായിരുന്നു പ്രശ്നം. ദാരിദ്ര്യം എന്ന വിഷയവും. ഗജരാജമൂര്‍ത്തികളുടെ മുന്നില്‍പോയി നോക്കിനോക്കി അങ്ങിനെ നില്‍കാന്‍ വണ്ടിക്കൂലി പലപ്പോഴും അനുവദിച്ചിരുന്നില്ല. നടക്കുന്നതിനിടയില്‍ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ ഒരു ചങ്ങല അടുത്തൂടെ ഇഴഞ്ഞുപോയതറിഞ്ഞില്ല. വായുവില്‍ ഉയര്‍ന്നുനീങ്ങിയ ഒരു പനമ്പട്ടയുടെ തുമ്പ്‌ കവിളുമുറിച്ചു. കക്ഷത്തിലിരുന്ന കാമറ പകുതിതാഴേക്കുപോയി. പെട്ടെന്ന് പുറകില്‍നിന്നാരോ പാടി

" രണ്ടു കാമറേം തൂക്കിനടക്കുന്ന
തണ്ടുതപ്പിക്കു സുഖമില്ലൊരിക്കലും"

തിരിഞ്ഞുനിന്ന് നമ്പ്യാരെ എങ്ങും നോക്കി. അപ്പോള്‍ മരത്തിന്റെ പുറകില്‍നിന്ന് മുന്നോട്ട്‌ വന്ന് ഇന്ദ്രസേനന്‍ പറഞ്ഞു
. " ആശാനേ, ഞാന്‍ താന്‍ നമ്പ്യാര്‍"

പിന്നെ മറ്റൊന്നുമാലോചിചില്ല. കക്ഷത്തിലിരുന്ന കാമറ അടുത്തുകണ്ട കുളത്തിലേക്കു വലിച്ചെറിഞ്ഞു. കക്ഷത്തിലിരുന്നതുപോയപ്പോള്‍ ഉത്തരത്തിലിരിക്കുന്നതെന്തും ഇനിയെടുക്കാമല്ലോ എന്നചിന്തയായിരുന്നു പെട്ടെന്ന് നാലുപാടും വെള്ളംതെറുപ്പിച്ച്‌, തുമ്പിക്കരവും വളഞ്ഞകൊമ്പും പൊക്കി കുളത്തില്‍നിന്നുയര്‍ന്ന കുറുമ്പന്‍ പറഞ്ഞു

" ആശാനെ, ഇനിമേലില്‍ ഈ കുളം കാമറവീണതീര്‍ത്ഥം എന്നറിയപ്പെടും. ചുരുക്കിയാല്‍ കാവീതീര്‍ത്ഥം എന്നും


കര്‍ക്കിടകം 1

ഉത്തരത്തില്‍ പരതി. പൊടിപിടിച്ചിരുന്ന കിരന്തം വലിച്ചെടുത്തു. തലേകൊല്ലം വായിച്ചിട്ടുവെച്ചതാണ്‌. പൊടി ഊതിപറപ്പിച്ചു. മൂന്നുപ്രാവശ്യം തുമ്മി. ചാരുകസേരയില്‍പോയിരുന്നു. കിരന്തം തുറന്നു

ശ്രീരാമാ രാമാ രാമാ
ശ്രീരാമചന്ദ്രാ ജയ

തുടക്കംക്കുറിച്ച സന്തോഷത്തോടെ കിരന്തം അടച്ചു. അപ്പോള്‍ ഒരാവശ്യവുമില്ലാതെ
തെച്ചിക്കോട്ടുകാവില്‍
വാഴും ശ്രീരാമചന്ദ്രപ്രഭു
എന്നു മനസ്സില്‍ വന്നു
പ്രഭു. രാമചന്ദ്രപ്രഭു
ചാരുകസേരയില്‍ ഒന്നുകൂടെ ചാരിയിരുന്നു. കേട്ടിട്ടേയുള്ളു, കണ്ടിട്ടില്ല. കണ്ടിട്ടുണ്ട്‌ കൂറ്റന്‍ കട്ടൗട്ടുകളില്‍. നാലുകാലില്‍ ഒന്നുകാണാന്‍ എന്നാണോ സാധിക്കുക എന്റെ ശ്രീരാമചന്ദ്രാ, പ്രഭോ
അവള്‍ അടുത്തുവന്നുനിന്നത്‌ അറിഞ്ഞില്ല.
ദാര്‍ശനികവ്യഥയായിരിക്കും അല്ലേ?
ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. മിഴിച്ചുനോക്കിയപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു
ദര്‍ശനം സാധിക്കാത്തതിലുള്ള വ്യഥയാണല്ലേ?. ഗ്രന്ഥം വീണ്ടും തുറന്നോളൂ, സുന്ദരകാണ്ഡത്തിലുണ്ട്‌ പ്രസക്തഭാഗം
ഇത്രയും പറഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി. ഗ്രന്ഥം വീണ്ടുംതുറന്നു. പ്രസക്തഭാഗം തപ്പിയെടുത്തു

" സുരനിവഹമതിബലവശാല്‍ സത്യമായിവരും
സ്വപ്നംചിലര്‍ക്കു ചിലകാലമൊക്കണം"

ഗ്രന്ഥം അടച്ചു. കണ്ണുകളും. ചിലകാലമൊക്കാന്‍ പ്രഭുവിനെകാണുന്നത്‌ സ്വപ്നംകണ്ടുതുടങ്ങി


സ്വപ്നം


അമ്പലകുളം നീന്തികയറി പാമ്പാടിയില്‍ ചെന്നുനിന്നു. കൂറ്റന്‍ കമാനത്തിനുകീഴെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു. ഒരുപരിചയക്കാരന്‍ അടുത്തുവന്ന്‌ തോണ്ടിയിട്ട്‌ പറഞ്ഞു. " കുന്നത്തേ സൂര്യപുത്രനാണ്‌ മുഖ്യന്‍. തലയെടുത്തുപിടിച്ചങ്ങിനെ നില്‍ക്കും. പിന്നെ പാപ്പാന്‍ പറഞ്ഞാലും താഴെയിടത്തില്ല. അല്ല ആശാനേ, അല്‍പം പൂരാവേശമൊക്കെ വേണ്ടേ, വന്നാട്ടേ" പുറത്ത്‌ പൂരത്തിനുള്ള ആളായിരുന്നെങ്കില്‍ അകത്ത്‌ പൂരംതന്നെയായിരുന്നു. അഞ്ചുകപ്പുകള്ളും, അയ്യായിരം പേരും എന്നതായിരുന്നു രീതി

" വിശ്വേട്ടാ, എക്സൈസുകാരറിയെണ്ട, അറിഞ്ഞാല്‍ കുരിശേല്‍കേറ്റും" പഴയ പരിചയം വെച്ചുപറഞ്ഞു

" ഞങ്ങളിവിടൊക്കെത്തന്നേയുണ്ടേ, രണ്ടുകള്ളന്മാരൂടെ വേണം. അതാണുതാമസം. അവര്‍ക്കാണിപ്പം വല്ലാത്ത ക്ഷാമം. വിശ്വാ, ഒരുകപ്പൂടെ" ആരോ മൂലയില്‍നിന്നുവിളിച്ചുപറഞ്ഞു
ചിറിയും തുടച്ച്‌ പുറത്തേക്കിറങ്ങിയപ്പോള്‍ ഒരോട്ടോയില്‍ ഉന്തികേറ്റിയിട്ട്‌ പരിചയക്കാരന്‍ ഡ്രൈവറോടുപറഞ്ഞു. " ആശാനെ ചുങ്കത്തിറക്കിയേരേ, പണോം വാങ്ങിക്കോ"

ചുങ്കത്ത്‌ രാജാ ഹോട്ടലിന്റെ പടിയില്‍ പടിഞ്ഞാറ്റുമ്മുറിക്കാരുടെ കമാനവും കണ്ടുനില്‍ക്കുമ്പോള്‍, ഒരാള്‍ പടിയില്‍നിന്ന് ചാടിയിറങ്ങി തെക്കോട്ടുനോക്കിയിട്ട്‌ പറഞ്ഞു. " ആശാനേ, ദേ വരുന്നുണ്ട്‌ " അങ്ങോട്ടുനോക്കി. ത്രിശൂരില്‍നിന്നുള്ള പാതയുടെ അങ്ങേയറ്റം ഒരു രഥം തെളിഞ്ഞുവന്നു. അതില്‍ ഒത്തയൊരാള്‍. " ദൈവമേ, ശ്രീരാമചന്ദ്രപ്രഭു" . ഹൃദയമിടിപ്പിന്റെ വേഗംകൂടി. പാതയിലൂടെ ഒഴുകുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ രഥം അടുത്തുകൊണ്ടിരുന്നു. കവലയില്‍ നിലയുറപ്പിച്ചിരുന്നവര്‍ കമാനത്തിനടുത്തേക്കു നീങ്ങി
" ദൈവമേ, എത്രനാളായികൊതിക്കുന്ന ദര്‍ശനമാണ്‌" പോക്കറ്റില്‍ കൈവെച്ചുനോക്കി. എഴുതിതയ്യാറാക്കിയ മംഗളശ്ലോകം അവിടെത്തന്നേയുണ്ട്‌. മനസ്സില്‍ ഒന്നൂടെ ഉരുവിട്ടുനോക്കി. ശ്രീരാമചന്ദ്രപ്രഭുവിന്റെ മുന്നില്‍ വിനയാന്വിതനായി നിന്ന് അതുചൊല്ലുമ്പോള്‍, ആ കരം തലയില്‍ വെച്ച്‌ അനുഗ്രഹിക്കുന്നതും ചിന്തിച്ച്‌ പാതയിലേക്കിറങ്ങി. കമാനത്തിനുകീഴെ എത്തിയപ്പോള്‍ രഥം വേഗംകുറച്ചു അതില്‍ തലൗയര്‍ത്തിനിന്നുകൊണ്ട്‌ പ്രഭു തന്നേ നോക്കുന്നുണ്ടെന്ന് തോന്നി. വിളിച്ചെന്നു തോന്നി. ആള്‍ക്കാരുടെ ശബ്ദം." കിഴക്കോട്ടുപോട്ടേ, കിഴക്കുമ്മുറിയിലേക്ക്‌" രഥം വീണ്ടും വേഗമെടുത്തപ്പോള്‍ ചക്രം നെഞ്ചില്‍കൂടിയാണുരുളുന്നതെന്നുതോന്നി.

" ശ്രീരാമ"
പറയാന്‍ വന്നത്‌ മുഴുവനാക്കിയില്ല. അടുത്തുനിന്നയാള്‍ പറഞ്ഞു.
" ഇതുനമ്മുടെ മംഗലാംകുന്നിലേ മാന്‍പേട. മനസ്സിലായില്ലേ. ഒരു ക്ലൂ തരാം അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. ഇപ്പം മനസ്സിലായോ?"
കുനിഞ്ഞ ശിരസ്സുമായി ഹോട്ടലിലേക്ക്‌ തിരിയുമ്പോള്‍ ആരോ രാമായണം വായിക്കുന്നതുകേട്ടു.

" ഒരുത്തനേത്തന്നെ നിനച്ചിരുന്നാല്‍
വരുന്നതെല്ലാം അവനെന്നുതോന്നും"
പാതയോരത്ത്‌ വളയും ചാന്തും വില്‍ക്കുന്ന കടയിലേ സ്ത്രീ. അവരാണ്‌ അതുവായിച്ചത്‌. ഹോട്ടലിനകത്തേക്ക്‌ കേറിയപ്പോളാണ്‌ പെട്ടന്നൊരു ഉള്‍വിളിയുണ്ടായത്‌. അവര്‍ തന്നേക്കുറിച്ചല്ലേ പാടിയത്‌ വെളിയിലിറങ്ങി അവരേനോക്കി.. അവിടെ അങ്ങിനെയൊരു കടയേയില്ലായിരുന്നു

യാഥാര്‍ത്ഥ്യം

തിരുവില്ല്വാമല പറക്കോട്ടുകാവുതാലപ്പൊലിക്കുചെന്നതാണ്‌. ചുങ്കത്ത്‌ രാജാ ഹോട്ടലില്‍ ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരുചെക്കന്‍ അടുത്തുവന്നു

" ഫോട്ടോ എടുക്കാന്‍ വന്നതാണോ? പടിഞ്ഞാറ്റുമ്മുറിക്കാരുടെ ആനകള്‌ പുറകിലൊരുപറമ്പില്‍ നില്‍പുണ്ട്‌" അവന്‍ പറഞ്ഞു

ചായയുടെ പണംകെട്ടി, പുറകിലോട്ടുനടന്നു. പടിഞ്ഞാറ്റുമ്മുറിക്കാരുടെ കോവിലിനുമപ്പുറം പറമ്പില്‍ തെങ്ങില്‍ചാരിനിന്ന തിരുവാണിക്കാവ്‌ രാജഗോപാല്‍ വിളിച്ചു

" ആശാനേ, വന്നാട്ടേ"
ചെന്നപ്പോള്‍, കൂടെനിന്നവനെചൂണ്ടി ചോദിച്ചു " ഇവനേ അറിയത്തില്ലേ? രാജശേഖരന്‍, കൂറ്റനാടാണേ"
എവിടെയോ വെള്ളംവീഴുന്ന ശബ്ദംകേട്ടു. ചെവിവട്ടം പിടിച്ചപ്പോള്‍ രാജഗോപാലുപറഞ്ഞു " ചെന്നാട്ടേ, പള്ളിനീരാട്ടാണ്‌"
വെള്ളത്തിന്റെ ശബ്ദം കേട്ടിടത്തേക്കു ചെന്നു. പരിചാരകര്‍ക്കുനടുവില്‍, ഒരു വമ്പന്‍ അമര്‍ന്നിരിക്കുന്നു. ചിലര്‍ കുംഭങ്ങളില്‍ ജലം പകരുന്നു. ചിലര്‍ ആ തിരുമേനിയില്‍ ഇഞ്ച ഉരക്കുന്നു.

" കളഭവും, കുങ്കുമവും വരട്ടേ" പ്രധാനി പറഞ്ഞു
വിശാലമായനെറ്റിയില്‍ കളഭവും, കുങ്കുമവും പൂശി
" മാല വരട്ടേ" പ്രധാനി വീണ്ടും പറഞ്ഞു
രണ്ടുപേര്‍, വളരെ ശ്രദ്ധയോടെ സ്വര്‍ണ്ണമാല കൊണ്ടുവന്നു. അത്‌ ആ കഴുത്തില്‍ചാര്‍ത്തി.
" ഇനി എഴുന്നേറ്റോളൂ"

ഉന്നതന്‍ കാലുകള്‍ നീട്ടി ആസനത്തില്‍നിന്നുയര്‍ന്നു. പിന്നെ ശരീരം നിവര്‍ത്തിനിന്നപ്പോള്‍

ആ വലിപ്പവും ഉയരവും മുഴുവന്‍ കാണാന്‍ കഴുത്ത്‌ എത്ര ഉയര്‍ത്തി എന്നറിയില്ല . മുഖംകാണിക്കാന്‍ പ്രജകള്‍ കൂടിക്കൊണ്ടിരുന്നു. പഴങ്ങളും, ശര്‍ക്കരയും വെച്ച താലങ്ങള്‍ മുന്നില്‍ നിരന്നു.

ആരാണീ തമ്പുരാന്‍? എത്രയാലോചിചിട്ടും പിടികിട്ടിയില്ല. മുന്നില്‍നിന്നയാളേ ഒന്നുതോണ്ടി. അല്‍പം ഈര്‍ഷ്യയോടെ അയാള്‍ തിരിഞ്ഞുനോക്കി. ചോദ്യം തൊണ്ടയില്‍നിന്ന് പുറത്തേക്കു വന്നില്ല . തമ്പുരാന്‍ പഴവും ശര്‍ക്കരയും ആസ്വദിച്ചുകഴിക്കുകയായിരുന്നു. ആരോ അടുത്തുചെന്നു. പിന്നെ അനുമതി കിട്ടിയപ്പോള്‍ വിനയത്തോടെ കുനിഞ്ഞ്‌ തമ്പുരാന്റെ മാലയിലെ മുദ്ര നേരേയിട്ടു. മുന്നില്‍നിന്നവരുടെ തലക്കുമുകളിലൂടെ എത്തിനോക്കി, പിന്നെ ആ മുദ്രയില്‍ സ്വര്‍ണ്ണലിപികളില്‍ എഴുതിവെച്ചിരുന്നത്‌ മനസ്സില്‍ വായിച്ചു

ഗജരാജന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍

Sunday, July 13, 2008

പാലക്കാടന്‍ പലവക രണ്ടാം ഭാഗം

ആലത്തൂരുന്നുള്ള അവസാനത്തേ വണ്ടിക്ക്‌ ഇടിച്ചുകയറി, ഒരു സൈഡ്‌ സീറ്റുപിടിച്ച്‌ ശ്വാസം വിട്ടുകൊണ്ടിരുന്നപ്പോള്‍, അടുത്തിരുന്നയാള്‍ ചോദിച്ചു.

" ഈ ദേശക്കാരനല്ലെന്നുതോന്നുന്നു, എവിടെ പോകുന്നു?"

പോകുന്ന സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു

അതാരുടെ സ്ഥലമാണെന്നറിയാമോ?

മൂന്നക്ഷരംകൊണ്ട്‌ ഈരേഴുപതിനാലുലോകവും പലവട്ടമളന്ന അതികായന്റെ എത്രയോ പുസ്തകങ്ങള്‍, എത്രയോ പ്രാവശ്യം വായിച്ചിട്ടില്ല എന്നു ചിന്തിച്ചിരിക്കുമ്പോള്‍, കണ്ടക്ടര്‍ അടുത്തുവന്ന് വണ്ടിക്കൂലിക്ക്‌ കൈ നീട്ടി

" നെല്ലായിട്ടുമതിയോ?"
ഓര്‍ക്കാതെ ചോദിച്ചുപോയി. ഒന്നും മനസ്സിലാകാതെ കണ്ടക്ടര്‍ മിഴിച്ചുനോക്കിയപ്പോള്‍, അടുത്തിരുന്നയാള്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു
" അപ്പോളറിയാം അല്ലേ"

വണ്ടി ഓടിക്കോണ്ടിരുന്നു. അറിയാത്തവഴികളിലൂടെ,. അറിയാത്ത സ്റ്റോപ്പുകളില്‍ അറിയാത്ത യാത്രക്കാര്‍ ഇറങ്ങിപോകുന്നു. ഒരിടത്തു വണ്ടിനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇരിട്ടിലേക്കിറങ്ങിപ്പോയി. അടുത്തിരുന്നയാള്‍ പറഞ്ഞു

" ഈ ചാലിങ്ങനെയാണ്‌. ഇനി കണ്ടക്ടനാണ്‌ ചക്രപാണി. കുറച്ചുകഴിഞ്ഞുള്ള ഇരുട്ടില്‍ കണ്ടക്ടന്‍ ചക്രപാണിയും ഇറങ്ങിപ്പോകും. പിന്നെയങ്ങോട്ടു കിളിയായിരിക്കും ചിറകടിക്കുക"
കൂടുതല്‍ യാത്രക്കാര്‍ ചേക്കേറാന്‍ വണ്ടിയില്‍നിന്നിറങ്ങി പൊയ്കോണ്ടിരുന്നു. അടുത്ത ഇരുട്ടില്‍നിന്ന് കിളി ചിറകടിക്കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്നയാള്‍ പറഞ്ഞു.

" അടുത്ത ഇരുട്ടില്‍ ഞാനുമിറങ്ങും, പിന്നെ നിങ്ങളും, അവിടെ ചുങ്കത്ത്‌ ഹോട്ടലുകളെല്ലാം അടച്ചുകാണും, നേന്ത്രപ്പഴമോ മറ്റോ വാങ്ങിച്ചോളു, ക്ഷേത്രത്തിനടുത്ത്‌ ദിവാകരന്‍ മാമയുടെ സത്രമുണ്ട്‌, മുറികിട്ടാതിരിക്കില്ല"
ചുങ്കത്ത്‌ ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ അദ്ദേഹം ഹസ്തം ദാനം ചെയ്തിട്ടുപറഞ്ഞു
" എന്നാല്‍ ഞാനും ഇരുട്ടിലേക്ക്‌ മറയുകയല്ലേ"
നിറയാത്ത നാലഞ്ച്‌ വയറുകള്‍ക്കുവേണ്ടി കുറേയേറേ നേന്ത്രപ്പഴം വാങ്ങി കീശയിലിട്ടിട്ട്‌, ഓടാന്‍ വെമ്പിനിന്ന ഓട്ടോക്കാരനോടു പറഞ്ഞു

" ദിവാകരന്‍ മാമയുടെ അടുത്തേയ്ക്ക്‌

തുരുമ്പുപിടിച്ച ഗെയിറ്റിന്റെ കുറ്റിനീക്കുന്നതിനിടയില്‍ , ഓട്ടോകാരനോടു ചോദിച്ചു

ഇയാളു കുരക്കുമോ?
കടിക്കുമോന്നറിയാനാണോ മാഷേ?
ദിവാകരന്‍ മാമയേ ഉണര്‍ത്തേണ്ടേ?
കുരക്കേണ്ടിവന്നില്ല. തന്റെ മുറിയുടെ വാതില്‍ തുറന്ന് മാമ വെളിച്ചമില്ലാത്ത ടോര്‍ച്ച്‌ മുഖത്തേക്കടിച്ചുകൊണ്ട്‌ ചോദിച്ചു
ആരാ, എന്താ ?
' ദിവാകരന്‍ മാമാ, അതുപിന്നെ ഒരു മുറി"
പേരുവിളിച്ചതുകൊണ്ടാണെന്നു തോന്നുന്നു, മാമ അകത്തേക്കു കൂട്ടി

ദിവാകരന്‍ മാമയുടെ ഗുഹ. നാല്‍പതു വാട്ടിന്റെ പ്രാകാശത്തില്‍. മച്ചില്‍നിന്നു തൂങ്ങികിടക്കുന്ന മാറാല, ആണിയില്‍ കക്ഷം കീറിയ കയ്യുള്ള ബനിയനുകള്‍, പഴയ കയറ്റുകട്ടില്‍, പഞ്ഞിവെളിയില്‍ വന്ന കിടക്ക, തടിമേശ, മേശപ്പുറത്ത്‌ നൂറ്റൊന്നുതരം രോഗങ്ങളുടെ പ്രതിവിധി നൂറായിരം കൂട്ടം മരുന്നുകള്‍, ഭിത്തിയില്‍ ഇതെല്ലാം കണ്ട്‌ അമര്‍ത്തിചിരിച്ച്‌ തൂങ്ങികിടക്കുന്ന ദൈവങ്ങള്‍
മരുന്നുകുപ്പികളുടെ ഇടയില്‍നിന്നും ചാവിതപ്പിയെടുത്ത്‌ ഏഴാം നമ്പര്‍ മുറിയുടെ വാതില്‍ തുറന്നുതരുന്നതിനിടയില്‍ ദിവാകരന്‍ മാമ പറഞ്ഞു

" വെള്ളം കമ്മിയാണ്‌ ശങ്കയുള്ളവര്‍ക്ക്‌ ഇവിടെയാകം, കുളിക്കാന്‍ ക്ഷേത്രകുളമുണ്ട്‌" ടോര്‍ച്ച്‌ കയ്യില്‍ വെച്ചു തന്നിട്ട്‌ പറഞ്ഞു " ഇതു വെച്ചോളൂ വെളിച്ചവും കമ്മി, ബട്ടണ്‍ ഞെക്കിയിട്ട്‌ വെളിച്ചമേ നയിച്ചാലും എന്നു പ്രാര്‍ത്ഥിച്ചോളു, എവിടെനിന്നെങ്കിലും നയിക്കാതിരിക്കില്ല"

താഴുഞ്ഞെക്കിപ്പൂട്ടി, ടോര്‍ച്ച്‌ കക്ഷത്തില്‍ വെച്ച്‌ ഇരുട്ടിലേക്കിറങ്ങി. തപ്പിതടഞ്ഞ്‌ ക്ഷേത്രനടയിലെത്തി. ഒരുദിക്കും തിരിയാതെ വന്നപ്പോള്‍ അജിത്‌ ഉറക്കെ പറഞ്ഞു
' വെളിച്ചമേ നയിച്ചാലും"
മതില്‍കകത്ത്‌ ഉറങ്ങികിടന്ന ഒരു ചാക്കുകെട്ട്‌ ചെറുതായി അനങ്ങി. സ്വാമി അതിനുള്ളില്‍നിന്ന് വിളിച്ചുപറഞ്ഞു " വടക്ക്‌, വടക്കോട്ടിറങ്ങണം" പിന്നെ ഒന്നുകൂടെ അനങ്ങിയിട്ട്‌ പറഞ്ഞു " ഇടത്തോട്ടു പടിയിറങ്ങിക്കോളു അവിടെയാണു കുളം"

ഒന്ന്, രണ്ട്‌, മൂന്ന് പടിയിറങ്ങിതുടങ്ങിയപ്പോള്‍ അജിത്‌ എണ്ണിതുടങ്ങി. പിന്നെ " രാമ, രാമ എന്നു ജപിക്കുന്നതാണുകേട്ടത്‌
ഇരുപത്തഞ്ച്‌ വരേയുള്ളോ സ്റ്റോക്ക്‌?
" അല്ല പാതാളത്തിലേക്കാണിറങ്ങുന്നതെന്നു തോന്നി അതാണ്‌ നാമം ജപിച്ചത്‌"

വീണ്ടും എത്രയോ പടികള്‍ ചവിട്ടിയിറങ്ങി താഴെ കുളപ്പുരയുടെ പട്ടികയില്‍ തലയിടിച്ചപ്പോള്‍ അവനോടു പറഞ്ഞു. " കേറുമ്പോള്‍ എണ്ണിയാല്‍മതി, അതുതന്നെയായിരിക്കും താഴോട്ടും

ജലദേവതയുടെ നിശ്വാസം പോലെ കുളിര്‍മ ഉയര്‍ന്നുവരുന്നു. ഇറങ്ങിവന്ന പടികളുടെ വശങ്ങളില്‍, പാറക്കെട്ടുകളില്‍നിന്ന് ചൂടാറിയിട്ടില്ലായിരുന്നു. അതുകൊണ്ട്‌ തന്നെ കുളത്തിന്റെ കുളിര്‍മയിലേയ്ക്ക്‌ എടുത്തുചാടാന്‍ തോന്നി.
" എന്റെ ദൈവമേ " ആദ്യത്തെ പടിയിലേക്ക്‌ സധൈര്യം കാലുവെച്ച അജിത്‌, അലറികൊണ്ട്‌ എടിത്തുചാടി. പുറകോട്ട്‌.
"എന്താ, എന്താ വല്ലതും പൊങ്ങിവന്നോ?' ഞെട്ടിതരിച്ചുകൊണ്ട്‌ ചോദിച്ചു
" മീന്‍, ഒന്നും രണ്ടുമൊന്നുമല്ല, ദിവാകരന്‍ മാമയുടെ മേശപ്പുറത്തെ മരുന്നുകുപ്പികള്‍ പോലെ, നൂറായിരം മീനുകള്‍"
ദിവാകരന്‍ മാമയുടെ ടോര്‍ച്ചിന്റെ ഇല്ലാത്ത വെളിച്ചത്തില്‍ കുളം പരിശോധിച്ചു. ഒരു വലിയ ചെമ്പുപാത്രമായേ തോന്നിയുള്ളു. അനേകമനേകം മീനുകള്‍ തുള്ളികളിക്കുന്നു. വെള്ളത്തില്‍ മുക്കിയ കാലുകളില്‍ അവ കൂട്ടത്തോടെവന്ന് ഉമ്മവെച്ച്‌ ഇക്കിളി കൂട്ടി. പെട്ടെന്ന് ഒന്ന് മുങ്ങിനിവര്‍ന്ന് തോര്‍ത്തി പടികയറി. മുകളില്‍ചെന്നപ്പോള്‍ അജിത്തിനോട്‌ ചോദിച്ചു " എണ്ണിയോ?"
' ഈ ചെറിയ കുളത്തിനു വേണ്ടിയാണോ ഇത്രയും പടികള്‍ കെട്ടിയിരിക്കുന്നത്‌ ? അവന്‍ തിരിച്ചു ചോദിച്ചു. അപ്പോള്‍ ചാക്കുകെട്ട്‌ വീണ്ടും അനങ്ങി
" നാളെ മാറ്റിപറയും"
പിന്നെ എല്ലാവരോടുമായി പാടി

" ജ്യേഷ്ടനെ നന്നായി വണങ്ങീട്ടു പിന്നെ
നിദ്രവെടിഞ്ഞോരനുജനേയും, തഥാ
സേവകനാകും,കുരങ്ങിനേയും പിന്നെ
ഗുരുവായൂരപ്പനെ നീട്ടി വണങ്ങുവിന്‍"

2

പാതാളത്തിലേക്കുള്ള പടികള്‍ ഇറങ്ങി കുളത്തിന്റെ മുന്നില്‍ ചെന്നുനിന്നപ്പോള്‍ അജിത്‌ വീണ്ടും വിളിച്ചു
" എന്റെ ദൈവമേ" വളരെ വിശാലമായ കുളം കണ്ടിട്ടും, പിന്നെ സ്ത്രീകളുടെ കടവിലെ തിരക്കുകണ്ടിട്ടും
സത്രത്തിനടുത്തുള്ള ചായകടയില്‍ ചെന്നിരുന്നപ്പോള്‍ അമ്മാവന്‍ അളവില്ലാതെ സ്നേഹവും, എണ്ണമില്ലാത്ത ഇഡലിയും വിളമ്പിതന്നു. സ്നേഹത്തില്‍ ചാലിച്ച മുളകുപൊടിയും. എത്രയാ കഴിക്കുന്നതെന്നോര്‍ക്കാതെ എത്രയോ കഴിച്ചിട്ട്‌ അവന്‍ എഴുന്നേറ്റ്‌ നിന്ന് ഏമ്പക്കം വിട്ടു. എന്നിട്ടുപറഞ്ഞു
" ഏമ്പക്കത്തില്‍ നിന്നാണ്‌ ഓംകാരനാദമുണ്ടായത്‌"

പടിഞ്ഞാറേനടയിലൂടെ, പൊക്കമുള്ള പടി കവച്ചുകടന്ന്, നാലമ്പലത്തില്‍, ശ്രീകോവിലിനു മുന്നില്‍ തൊഴുതുകൊണ്ടുനിന്നപ്പോള്‍ തലേന്നു രാത്രി സ്വാമി പാടിയ പാട്ടാണു മനസ്സില്‍ വന്നത്‌ . പ്രദക്ഷിണം വെച്ച്‌ നിദ്ര വെടിഞ്ഞ അനുജന്റെ മുന്നില്‍, ചെന്നു തൊഴുതു കിഴക്കുനിന്ന് മല ഊര്‍ന്നിറങ്ങി അനിയനെ നമസ്കരിച്ചുകിടക്കുന്നു. വെളിയിലിറങ്ങി സേവകനേയും വണങ്ങി ,ആല്‍ത്തറയ്ക്ക്‌ പ്രദക്ഷിണം വെച്ച്‌ ഗൗളിചിലച്ചതും കേട്ട്‌ ഗുരുവായൂരപ്പനെ നീട്ടിതൊഴുതുനിന്നപ്പോള്‍ സ്വാമി അടുത്തുവന്നു. പിന്നെ കിഴക്കു മലയിലേക്കു കൈചൂണ്ടി പറഞ്ഞു.

"ഉണ്ണീ,
അനുജന്റെ നടയും കടന്ന്
ആലിന്റെ തറയും കടന്ന്
തേവരുടെ ഗോക്കളേം കണ്ട്‌
മല കയറിക്കോളൂ
ചുണ്ടയുടെ മുള്ളുംകൊണ്ട്‌
കാട്ടുപുല്ലിലു കാലുംതെറ്റി
തേക്കിന്റെ മരങ്ങളും ചുറ്റി
വില്ല്വത്തിന്‍ കൂട്ടവും കണ്ട്‌

അവിടെയാണു ഗുഹ, എത്രയാണു പുനര്‍ജന്മം എന്നറിയില്ലല്ലോ?"

സ്വാമി പറഞ്ഞ വഴിയിലൂടെ മുകളിലേയ്ക്ക്‌ കയറി. തേവരുടെ പശുക്കള്‍ക്കുമപ്പുറം ഏതോവീട്ടില്‍നിന്ന് ഇടക്കയുടെ സ്വരമുയര്‍ന്നു
കുറച്ചു വെള്ളമെടുക്കാമായിരുന്നു. ആദ്യം കണ്ട വീട്ടില്‍ കയറി,വെള്ളം ശേഖരിച്ചപ്പോള്‍, ഇടക്ക നിര്‍ത്തി മാരാരു പറഞ്ഞു
"സാഹസമാണ്‌, നൂഴാന്‍ നോക്കരുത്‌"
നന്ദിയുംചൊല്ലി, വീണ്ടും കയറി. പാറകെട്ടുകള്‍ പഴുക്കുന്നു, സൂര്യരശ്മിയില്‍ തിളങ്ങുന്നു. ഉണങ്ങികിടന്ന പുല്ലുകള്‍കിടയില്‍ ഒരു പാമ്പിന്റെ അനക്കം. അങ്ങിനെ കേറിക്കേറി തേക്കിന്‍ കൂട്ടവും കടന്ന് മറ്റൊരു പാറയെ വലംവെച്ച്‌ ഉയര്‍ന്നുനോക്കി. അങ്ങ്‌ താഴെ തെങ്ങുകളുടെ കൂട്ടത്തിനുമപ്പുറം, തലേന്നു ചുങ്കത്തിനുവന്ന പാത. കുടിലിന്റെ ഓലകള്‍ക്കിടയിലൂടെ അടുക്കളയിലെ പുകപൊങ്ങുന്നു. കുറ്റികാടിനിടയില്‍നിന്ന് ഒരു ആണ്മയില്‍ ഓടിമറഞ്ഞു
പാറകെട്ടിന്റെ ഇടയില്‍ വളര്‍ന്നുനിന്ന മരത്തിന്റെ വേരില്‍പിടിച്ച്‌ തൂങ്ങി പാപനാശിനിയില്‍ കാലുകഴുകി പിന്നെ പാറയില്‍ പിടിച്ച്‌ മുകളിലേക്ക്‌ വലിഞ്ഞു. ഗുഹാമുഖത്തുനുന്ന് ഒരു കുറുക്കന്‍ ഓടിയിറങ്ങി കുറ്റിക്കാട്ടില്‍ മറഞ്ഞു. അകത്ത്‌ ഏതോ കാട്ടുപക്ഷിയുടെ തൂവലുകള്‍ ചിതറികിടക്കുന്നു. വവ്വാലിന്റെ കാഷ്ടത്തിന്റെ ഗന്ധം. ഗുഹാമുഖത്തുനിന്ന് അകത്ത്‌ ഇരുട്ടിലേക്ക്‌ തല നീട്ടിയപ്പോള്‍ മുഖത്തേക്ക്‌ ചിറകടിച്ചുകൊണ്ട്‌ പുറത്തെക്ക്‌ പറന്നു. മാരാര്‍ പറഞ്ഞതോര്‍ത്തു." നൂഴാന്‍ നോക്കരുത്‌ സാഹസമാണ്‌. ഏകാദശിനാളില്‍ മുകളില്‍നിന്ന് നാരങ്ങാ ഇട്ടുനോക്കീട്ടാണ്‌ നൂഴുക"
ഗുഹാമുഖത്തുതന്നെ ഇരുന്നു. പിന്നെ എഴുന്നേറ്റ്‌ മലകുത്തനേ പാമ്പാടിക്കിറങ്ങുമ്പോള്‍ പുഴക്കര തറവാട്ടിലെ അതികായനെ ഓര്‍ത്തു. മലയുടെ താഴെ നിറയെ പാടശേഖരങ്കുട്ടികള്‍. ചാത്തന്‍സിന്റെ കൂര. പുഴയുടെ വിരിഞ്ഞ മാറ്‌. മാറിടത്തില്‍ മേയുന്ന പശുക്കള്‍. പാലത്തിനപ്പുറം സ്റ്റേഷനില്‍നിന്ന് ഒരു പുഷു പുകയൂതി ഒലവക്കോട്ടേയ്ക്ക്‌ ഇഴഞ്ഞുനീങ്ങി . കേമദ്രുമക്കാരന്‍ വന്നിറങ്ങിയോ എന്നും ചിന്തിച്ച്‌ ഗ്രാമചത്വരത്തില്‍ ചെന്നിറങ്ങി .

3

പഴയന്നൂരുകാരല്ല എന്നു പലവട്ടം തറപ്പിച്ചുപറഞ്ഞിട്ടും വിശ്വാസംവരാതെ വിശ്വന്‍ വീണ്ടും ചോദിച്ചു " അപ്പോ അതല്ല ദേശം അല്ലേ?
പ്ലാസ്റ്റിക്ക്‌ കാപ്പില്‍ കുടത്തില്‍നിന്ന് കള്ള്‌ പകരുന്നതിനിടയില്‍ വിശ്വന്‍ പറഞ്ഞു. " ജലസേചനം നടത്തിയ ശ്രീധരേട്ടന്‍ ഇതിനപ്പുറം തീരത്തുവന്നാണവസാനം കിടന്നത്‌. ഇനി ആരൊക്കേയാണോ പായുമായിവരുന്നത്‌". കപ്പ്‌ ചുണ്ടോട്‌ ചേര്‍ത്തപ്പോള്‍ വിശ്വന്‍ രണ്ടുവരി കവിത ചൊല്ലി

പ്ലാസ്റ്റിക്കുകപ്പില്‍ തുള്ളും പനങ്കള്ളില്‍
മജ്ജനം ചെയ്കയായി തന്‍ ഹൃദയം
പിന്നെ
നീളാനദിയുടെ തീരത്തുനിന്നുതന്‍
ദാഹത്തേ തീര്‍ത്തിതു രാമദേവന്‍
പുറത്തേക്കിറങ്ങിയപ്പോള്‍ അജിത്‌ വയറ്റില്‍ കൈവെച്ചു " പനയാണേ, ഒരു ശങ്കയുണ്ടോ എന്നൊരു ശങ്ക "
പിന്നെ ഒരു നീണ്ട സമയം കഴിഞ്ഞ്‌ അവന്‍ പാലത്തിനു കീഴെ ഇരുന്നിടത്തുനിന്നെഴുനേറ്റപ്പോള്‍, മുട്ടറ്റം വെള്ളത്തില്‍ ഒന്നൂടെ മുങ്ങി സത്രത്തിലേക്കു നടന്നു. കവിയുടെ കാല്‍പാടില്‍ നമ്മുടെ കാല്‍പാടും പതിയാതെ , മുകളിലേക്ക്‌ നടന്നു, തറിയുടെ താളവും കേട്ട്‌ പര്‍പ്പിടകെട്ടുകള്‍ പരക്കുന്നതും കണ്ട്‌
പടിഞ്ഞാറേ ആല്‍ത്തറയില്‍ സ്വാമി ചമ്രം പടഞ്ഞിരിക്കുന്നുണ്ടായിരുന്നു. വിളിച്ചുചോദിച്ചു
" ഉണ്ണീ, ഇനിയും പുനര്‍ജന്മമുണ്ടല്ലേ?"
ഏഴാം നമ്പ്ര് മുറിതുറന്ന് അകത്തുകയറി പിന്നെ വാതിലടച്ച്‌ പുറം ലോകത്തിനു പുറംതിരിഞ്ഞുനിന്നു

4

പുനര്‍ജനിയുടെ മുന്നില്‍ ചാരുകസേരയിട്ട്‌ ഊഴവും കാത്ത്‌ കിടക്കുമ്പോള്‍ അവള്‍ അടുത്തുവന്നുചോദിച്ചു
" എന്നാണ്‌ ജ്യേഷ്ടാനുജന്മാരുടെ, സേവകന്റെ, കവിയുടെ, ത്രയാക്ഷരിയുടെ ഈ സ്ഥലം ത്രിശ്ശിവപേരൂര്‍ ജില്ലയില്‍നിന്ന് നടകൊണ്ട്‌ പാലക്കാടു പോയത്‌. ശീര്‍ഷകം കണ്ട്‌ ചോദിച്ചതാണ്‌"
ഒരുനിമിഷം ആലോചിചിട്ട്‌ അവളോട്‌ പറഞ്ഞു

അമ്പലകുളവും നീന്തി
പാമ്പാടിമുക്കും കണ്ട്‌
ഷാപ്പിലേകള്ളും മോന്തി
ലെക്കിടിപാലോം കടന്ന്
കടന്നിട്ടുപിന്നെകൂരായണ
എന്നുപറയുമ്പഴേക്കും പാലക്കാടായി

എന്നിട്ടുറക്കെ ആത്മഗതം ചെയ്തു
തിരുവില്ല്വാമലക്ക്‌ അല്ലേലും ഒരു പാലക്കാടന്‍ സ്വാദാണുള്ളത്‌


Thursday, July 3, 2008

പാലക്കാടന്‍ പലവക

പേപ്പര്‍ നിവര്‍ത്തിവെച്ചു. പേനയെടുത്തു തുറന്നപ്പോള്‍, അവള്‍ പറഞ്ഞു.

" ആനയേക്കുറിച്ച്‌ ഒരക്ഷരം എഴുതിപോകരുത്‌"
പുരികകൊടികൊണ്ട്‌ ഒരു ചോദ്യം അയച്ചപ്പോള്‍ അവള്‍ തുടര്‍ന്നു

സ്വാമികള്‍ നീരിലത്രേ, കൂടെ
പെരുമാളും, ഇന്ദ്രസേനനും
ശിവസുന്ദരമൂര്‍ത്തികളും തഥാ
കോങ്ങാട്ടുശ്ശങ്കരന്മാഷുമത്രേ

പ്രഭു?

പ്രഭുവാം, രാമചന്ദ്രപ്രഭു
ആക്ടിങ്ങിലും, കേശവനായി
ചെമ്മേ

അപ്പോള്‍ എന്തായിപ്പോള്‍ എഴുതുക ?

" കോങ്ങാട്ടുതിരുമാന്ധാംകുന്നിലമരുന്ന അമ്മ അനുഗ്രഹിച്ചതല്ലേ. എന്തും കോറാം. ഞാന്‍ ആ സമയത്തു പാത്രം മോറുകയുമാകാം. അല്ലെങ്കില്‍ തന്നെ വായനക്കാരുണ്ടെങ്കില്‍ എഴുത്തുകാര്‍ എന്തിനു ഭയപ്പെടണം"

(ഇങ്ങിനെയാണ്‌ പാലക്കാടന്‍ പലവക എഴുതിത്തുടങ്ങിയത്‌ )


1

മെയ്‌ മാസം 26

ഒരുമാസം പാലക്കാടു വീണുകിട്ടിയ ഔദ്യോഗികവേഷം അഴിയുന്നദിവസം. കടലാസ്സുകള്‍ കവറിലാക്കി, സീലുചെയ്ത്‌, ഇസ്ക്കൂളും പൂട്ടി വെളിയിലിറങ്ങിയപ്പോള്‍ ഒരു മുറിവുതുറന്നുവന്നു. ഓരോന്നുചിന്തിച്ച്‌ നടന്നപ്പോള്‍ മുറിവ്‌ വലുതായികൊണ്ടിരുന്നു. സ്ഥിരം സ്ഥലത്ത്‌ ആളൊഴിഞ്ഞ കോണില്‍, പോയിരുന്നു. ഒന്നും പറയേണ്ടിവന്നില്ല . ഗ്ലാസ്സും, ബാക്കി സാധനങ്ങളും മേശപ്പുറത്തുകൊണ്ടുവെച്ചു. ഒരു റൗണ്ടുകഴിഞ്ഞു. ഒരു റൗണ്ടൂടെ കഴിഞ്ഞു. മുറിവുകൂടിവരുന്നതല്ലാതെ കുറയുന്നില്ല. കസേരയില്‍നിന്നെഴുനേറ്റ്‌ കൗണ്ടറിന്റെ മുന്നില്‍ ചെന്നു. അപ്പോള്‍ വെയ്‌റ്റര്‍ നീട്ടിവിളിച്ചുപറഞ്ഞു

"സാറിനു നാല്‌ എണ്ണപലഹാരം, രണ്ടുചായ, മൊത്തം 18 രൂപ"

പേര്‍സില്‍നിന്ന്‌ പണമെടുത്തുകൊടുത്തിട്ട്‌ പുറത്തിറങ്ങി. മുറിവിന്റെ അസ്വസ്ഥത കൂടികൊണ്ടിരുന്നൂ. ഗോപിമാഷിനെ ഫോണില്‍ വിളിച്ചുപറഞ്ഞു.
" മാഷേ, ഒരു മുറിവുണ്ട്‌ കരിയുന്നില്ല"
" മുട്ടികുളങ്ങര മുറിവെണ്ണ മതി, മുറിവുകരിഞ്ഞോളും"
മാഷുപറഞ്ഞു
പിന്നെ അമാന്തിച്ചില്ല. തരേക്കാട്ടുചെന്ന് ആദ്യം കണ്ട വണ്ടിക്കുകേറി മുട്ടികുളങ്ങരയില്‍ ഇറങ്ങി. പണിക്കരുവൈദ്യന്റെ മുന്നില്‍ ചെന്നു.. പണിക്കര്‍വൈദ്യന്‍ പറഞ്ഞു
" മുട്ടികുളങ്ങര മുറിവെണ്ണ മാംസത്തിന്റെ മുറിവേ ഉണക്കൂ, മനസ്സിന്റെ മുറിവ്‌ കാലമാണുണക്കുന്നത്‌. കാലത്തിന്റെ കാസറ്റ്‌ പിന്നോട്ടുകറക്കിക്കോളൂ"
വൈദ്യര്‍ക്കു ഫീസുകൊടുത്ത്‌ വെളിയിലിറങ്ങി. ലോഡ്ജുമുറിയില്‍ വന്നു കട്ടിലില്‍ കിടന്നു. കാലത്തിന്റെ കാസറ്റ്‌ റീവൈന്റെ്.ചെയ്തുനോക്കി. ഓര്‍മ്മകളുടെ നീര്‍ചാല്‍ ഒരു മലയുടെ മുകളില്‍നിന്നും ഒലിച്ചിറങ്ങുന്നതുപോലെ, ശക്തിപ്രാപിക്കുന്നതുപോലെ, മരങ്ങളേയും പാറക്കെട്ടുകളേയും വകഞ്ഞുമാറ്റി തട്ടിതെറിച്ച്‌ പടികള്‍ ചാടിയിറങ്ങുന്നതുപോലെ

2

ആര്‍ത്തട്ടഹസിച്ച്‌ താഴേക്കു പതിക്കുന്നതിനുമുന്നില്‍ വിനയത്തോടെ നിന്നപ്പോള്‍ നാട്ടുകാരന്‍ പറഞ്ഞു
" മീന്‍ വല്ലത്തിന്റെ രണ്ടാമത്തേ കുത്താണിത്‌ . ഇതാണേറ്റം വലുത്‌, പലരും പോയിട്ടുണ്ട്‌, പാറ തെന്നുന്നത്‌ അറിയില്ല, ഇനി മുകളിലേക്ക്‌ മൂന്നെണ്ണം കൂടി, മല്ലുകേറ്റം , കാട്ടില്‍കൂടിത്തന്നെ മ്രുഗങ്ങള്‍ കാണും, ഇരുളുന്നുണ്ട്‌"
ആകാശത്ത്‌ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എന്തുംവരട്ടെ എന്നുകരുതി വീണ്ടും മുകളിലേക്കു കയറി. ചെടികളും വള്ളികളും വകഞ്ഞുമാറ്റി, തെന്നുന്ന വഴിയിലൂടെ . കാട്ടുമുള്ളുകള്‍കൊണ്ട്‌ ദേഹമാകെ മുറിയുന്നുണ്ടായിരുന്നു. തലേന്നുപെയ്ത മഴയില്‍ കിളിര്‍ത്തുവന്ന അട്ടകള്‍ കാലില്‍കൂടി അരിച്ചുകയറിതുടങ്ങി. വളഞ്ഞുവളഞ്ഞ്‌ മുകളിലേയ്ക്ക്‌ . അങ്ങിനെ അങ്ങിനെ . പെട്ടെന്ന് ചെവി തുളച്ചുകൊണ്ട്‌ വെള്ളത്തിന്റെ ശബ്ദം. മൂന്നാമത്തേ കുത്ത്‌ . വീണ്ടും മുകളിലേയ്ക്ക്‌. നാലാമത്തെ കുത്തിന്റെ മുന്നില്‍ തവണ വ്യവസ്ഥയില്‍ ശ്വാസം വലിച്ചുകൊണ്ടിരുന്നപ്പോള്‍ , അങ്ങുമുകളില്‍നിന്ന് ദേഹത്തേക്ക്‌ ഒരുതുള്ളി വെള്ളം വീണു . മലമുകളില്‍ മഴ പെയ്താല്‍ പെട്ടന്നാണ്‌ വരവ്‌. തിരിച്ചിറങ്ങി തുടങ്ങി.

കാടാറുമാസം നാടാറുമാസമായി ജീവിക്കുന്നവര്‍ക്കറിയാം. മലകയറ്റമല്ല ഇറക്കമാണു പ്രയാസം. ഇല്ലാത്തതും വല്ലാത്തതുമായ പാതയിലൂടെ, കുത്തനേ താഴേയ്ക്ക്‌. നനഞ്ഞുകുതിര്‍ന്നവ, കാട്ടിലകള്‍ വീണുമൂടിയവ.
"ഒരു കാലുതെറ്റിയാല്‍"
: പെട്ടെന്നെത്താം" കൂടെയുള്ളവന്‍ പൂരിപ്പിച്ചു
മുട്ടുകള്‍ പിടിച്ചുതുടങ്ങി. കാലുകള്‍ വിറക്കുന്നു. എങ്ങിനെയോ താഴെയെത്തി.. മുറിച്ചുകടന്ന ചപ്പാത്തില്‍ ഒഴുക്കിന്റെ ശക്തി കൂടിയിരുന്നു

മൂന്നേക്കറിലെത്തി, കാലും നീട്ടിയിരുന്ന് ഒരു ചായ ഊതികുടിച്ചുകൊണ്ട്‌ ബസ്സിന്റെ സമയം തിരക്കി

" അട്ടേം പെറുക്കികളഞ്ഞ്‌ ഇവിടെകൂടാം, ഇനി നാളെ കാലത്തേയുള്ളു. അല്ലെങ്കില്‍ കനാലിന്റെ ഓരത്തുകൂടെ പതുക്കെ നടന്നോളു" ചായകടക്കാരന്‍ പറഞ്ഞു

വീണ്ടും നടപ്പ്‌. വിശാലമായ പാടങ്ങള്‍, അങ്ങിങ്ങു ചെറിയ കുടിലുകള്‍, ഇടത്തുവശം ഉയര്‍ന്നുനില്‍ക്കുന്ന മല, പാടത്തിന്റെ വരമ്പില്‍ ഒറ്റക്കുനില്‍ക്കുന്ന പന. ദേഹത്തുവീഴുന്ന ഓരോതുള്ളിയും നടത്തത്തിന്റെ ആക്കം കൂട്ടികൊണ്ടിരുന്നു. കല്ലടികോടെത്തിയപ്പോളേക്കും മഴ തിമര്‍ത്തിരുന്നു

ബെന്നിയും ഹരിയുമൊത്താണ്‌ അങ്ങിനെ മീന്‍ വല്ലത്തിനു പോയത്‌. പിന്നീട്‌ പലപ്രാവശ്യം കല്ലടികോടുവഴി കടന്നുപോയി. എന്നിട്ടും മീന്‍ വല്ലത്തിന്റെ അഞ്ചാമത്തെ കുത്ത്‌ കാണാന്‍ സാധിച്ചിട്ടില്ല

Sunday, June 22, 2008

സത്യം ശിവം സുന്ദരം രണ്ടാംഭാഗം അഥവാ ദേവസംഗമം

ദീപങ്ങള്‍, ദീപങ്ങള്‍ എങ്ങും. ഒരായിരം പൂര്‍ണ്ണചന്ദ്രന്മാരുടെ ശോഭയോടെ . " ദീപപ്രപഞ്ചത്തിന്നാധാരമൂര്‍ത്തി ശ്രീ ധര്‍മ്മശാസ്താവ്‌ ശിവസുന്ദരമൂര്‍ത്തികളുടെ മേലേ എഴുന്നള്ളിനിന്നു. സ്വര്‍ഗ്ഗീയമായ ആ കാഴ്ച കണ്ട്‌ മതിവരാതെ ഒരാള്‍ പിന്നെയും പിന്നെയും തിരിഞ്ഞുനോക്കി പതുക്കെ പടിഞ്ഞാറേക്കു നടന്നു. അക്ഷമനായി ചന്ദ്രന്‍ വിളിച്ചുപറഞ്ഞു. " സൂര്യഭഗവാനേ ഒന്നു വേഗം , ഞാനും ആ കാഴ്ച ഒന്നു കണ്ടോട്ടേ. ദേവലോകം പോലും ഉറ്റുനോക്കുന്ന ആ കാഴ്ച . വേഗം വരൂ "

മേളം മുറുകിക്കൊണ്ടിരുന്നു. മുറുകുന്ന മേളത്തിനനുസരിച്ച്‌ ആകശത്തിലേക്കുയരുന്ന ഒരായിരം കയ്യുകള്‍ . മുത്തുക്കുടകള്‍ക്കുപിന്നില്‍ വെണ്‍ചാമരങ്ങള്‍ തിരയിളക്കി. അപ്പോള്‍ ഉയര്‍ന്നുനിന്ന ഒരു ആലവട്ടം മറയാക്കി സൂര്യഭഗവാന്‍ ചക്രവാളത്തിനപ്പുറം മറഞ്ഞു.

ഇത്‌ സത്യം ശിവം സുന്ദരം രണ്ടാം ഭാഗം അഥവ ദേവസംഗമത്തിന്റെ ആമുഖം

1

അസുരവാദ്യത്തിന്റെ ഒരു പെരുമഴ പെയ്തുനിന്നപ്പോള്‍ ഒരായിരംകണ്ഠങ്ങളില്‍നിന്നും ആരവമുയര്‍ന്നു .പാപ്പാന്മാര്‍ കൂച്ചുവിലങ്ങ് അഴിച്ചു. കാലില്‍നിന്നും വടികയ്യിലെടുത്തു . ഗോപുരം കടന്ന് അകത്തേക്കു കയറിയ ആനകളുടെ ചങ്ങലയുടേയും , കുടമണികളുടേയും ശബ്ദത്തിനിടയില്‍ , വയലിന്റെ വടക്കേമൂലയില്‍ മറ്റൊരു പൂരം വന്നിറങ്ങി. ആളുകള്‍ അങ്ങോട്ടുനീങ്ങിയപ്പോള്‍ ആല്‍ത്തറയില്‍നിന്നിറങ്ങി. പെയ്തൊഴിഞ്ഞ മേളവും ശിവസുന്ദരമൂര്‍ത്തികളുടെ ദര്‍ശനവും അയവിറക്കിക്കൊണ്ട്‌ അടുത്തുകണ്ട ചായക്കടയിലേക്ക്‌ നടന്നു.

" ഉണ്ണീ "

പുറകില്‍നിന്നാരോ വിളിച്ചു. തിരിഞ്ഞുനിന്നപ്പോള്‍ ചിരിച്ചുക്കൊണ്ട്‌ നാട്ടുകാരന്‍ അടുത്തേക്കുവന്നു.

"നാട്ടുകാരനയ്യപ്പന്‍ ഇതിനിടക്ക്‌ എവിടെപ്പോയി?

"ഞാനിവിടെയെല്ലായിടത്തുമുണ്ടായിരുന്നല്ലോ. ശിവസുന്ദരമൂര്‍ത്തികളുടെ മുകളില്‍ എന്നേ കണ്ടില്ലേ?

"ശിവസുന്ദരമൂര്‍ത്തികളെത്തന്നേ നോക്കിനില്‍ക്കുകയായിരുന്നു ഞാന്‍. കണ്ടില്ലല്ലോ. കോലത്തിനു പുറകിലായിരുന്നോ?"

"അതിനുമുന്നില്‍ വളരെക്കുറച്ചുപേരേ എന്നേ കണ്ടിട്ടുള്ളൂ" . നാട്ടുകാരനയ്യപ്പന്‍ ചിരിച്ചുകൊണ്ടുപറഞ്ഞു.
"ഉണ്ണീ ഈ ദേവസംഗമത്തില്‍ ഇനി എന്തൊക്കെ കാണാനുണ്ട്‌. ആദ്യം ചായകുടിനടക്കട്ടെ വരു"

കയ്യില്‍കടന്നുപിടിച്ചുകൊണ്ട്‌ പറഞ്ഞു. ആ സ്പര്‍ശനത്തില്‍ ഒരു മിന്നല്‍പിണര്‍ ശരീരത്തില്‍കൂടി കടന്നുപോയപോലെ

2

മലപോലെ നാളികേരം കൂട്ടിയിട്ടിരിക്കുന്നു. നാട്ടുകാരനയ്യപ്പന്‍ കയ്ക്ക്‌ പിടിച്ച്‌ അതിനു വലംവെച്ചു. അമ്മേ, അമ്മേ എന്നുപതുക്കെ വിള്‍ക്കുന്നുണ്ടായിരുന്നു. " ഇതെന്തൊരുറക്കമാണ്‌, ആനചവിട്ടിയാലും അറിയില്ലല്ലോ?" അറിയാതെ ഉറക്കെ ചോദിച്ചുപോയി. ഒരാള്‍ നാളികേരകൂനക്കു മുകളില്‍ കിടന്നു സുഖമായി ഉറങ്ങുന്നു.
"എന്നാലും ഉണര്‍ന്നെഴുന്നേറ്റാല്‍ കാലുവേദനിച്ചോ, എന്നേ രമേശന്‍ ചോദിക്കുകയുള്ളൂ ഉണ്ണീ. കാണാന്‍ തുടങ്ങിയനാളുതൊട്ട്‌ ഇങ്ങിനെ ഉറക്കമാണ്‌. അനന്തശയനം. ശായിയെ മനസ്സില്‍ വണങ്ങിക്കൊള്ളൂ. എല്ലാം പ്രതീകമല്ലേ. ഉണ്ണിക്കൊരു പൊടിച്ചായ" പറയാതെ തന്നെ അയ്യപ്പന്‍ ഒാര്‍ഡര്‍ ചെയ്തു.
"അയ്യപ്പന്‍ കുടിക്കുന്നില്ലെ?"
"ഇന്നെല്ലാം നേരത്തേയാണ്‌. നമ്പൂതിരി നേരത്തേ അത്താഴം തന്നിരിക്കുന്നു."
നാട്ടുകാരനയ്യപ്പന്‍ ചായയുടെ പണംകെട്ടിയപ്പോള്‍ ഒരു ജാള്യത തോന്നി.
"ജാള്യതയൊന്നുംവേണ്ടാ ഉണ്ണീ" മനസ്സുവായിച്ചപോലെ പറഞ്ഞു. " ഞാന്‍ ആതിഥേയനാണല്ലോ" മുഖത്ത്‌ ആ ചിരി മായാതെതന്നെ ഉണ്ട്‌

3

വിശാലമായ പാടത്തില്‍കൂടി നടക്കുകയാണ്‌. അങ്ങോട്ടുമിങ്ങോട്ടുമൊഴുകുന്ന സഹസ്രങ്ങള്‍ . പൊരിയുടേയും, ഹലുവയുടേയും കച്ചവടക്കാര്‍. വന്നുചേരുന്ന ചെറിയ,ചെറിയ പൂരങ്ങള്‍. മേളം. എഴുന്നള്ളത്തിന്റെ അടുത്ത ഊഴത്തിനു കാത്തുനില്‍ക്കുന്ന ആനകള്‍. അവയ്ക്കുചുറ്റും കൂടിനില്‍ക്കുന്ന പ്രേമികള്‍. വായില്‍ക്കിടക്കുന്ന മുറുക്കാന്‍ ചവക്കുന്നതിനൊപ്പം തലേപ്പൂരം അയവിറക്കുന്ന കാരണവന്മാര്‍.

"ഒരു നല്ലപട്ടുമെത്തയും, വിരിയും കിട്ടുമോ?"
ചോദ്യം കേട്ട സ്ഥലത്തേക്കു നോക്കി. സുഗന്ധതാംബൂലം വായിലിട്ട്‌ ചവച്ച്‌ നീട്ടിത്തുപ്പി ഒരാള്‍ പുല്‍പായും തോര്‍ത്തും വില്‍ക്കുന്നവനോട്‌ ചോദിച്ചു. അയ്യപ്പനെ കണ്ടപ്പോള്‍ അയാള്‍ ഒന്നറച്ചു. പിന്നെ തൊഴുതു. അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ തലയാട്ടി. പിന്നെ എവിടെ മറഞ്ഞു എന്നുകണ്ടില്ല.
"സുരേശന്‍, ഒരു സുഖിമാനാണേ" അയ്യപ്പന്‍ പറഞ്ഞു.
" സൂരേഷിന്‌ അയ്യപ്പനോടു നല്ല ഭയഭക്തിബഹുമാനം ഉണ്ടെന്നുതോന്നുന്നല്ലോ?"
"അങ്ങിനെയല്ലേ വരൂ" അയ്യപ്പന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

4

വരമ്പിനു താഴെ, വയലില്‍ ആളുകള്‍ ഒഴിഞ്ഞുമാറുന്നു. അവിടെ കരിമരുന്നുകാരന്‍ മുളംകുറ്റികള്‍ നാട്ടിത്തുടങ്ങി. കൂറ്റന്‍ അമിട്ടുകുറ്റികളും. മരുന്നിന്റെ ചാക്കുകള്‍ വയലിന്റെ ഒരു മൂലക്ക്‌ അട്ടിയട്ടിയായി കൊണ്ടുവെച്ചു. അതുനോക്കിനിന്നപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു.
"ഇവിടെ മരുന്നുകമ്മിയാണ്‌, നെന്മാറയിലാണ്‌ മരുന്ന്. മേളത്തിനു പെരുവനവും. ഇവിടെ ആന, സംശയിക്കേണ്ട"
"ആരാ ആനയുടെ കാര്യം പറയുന്നത്‌"
കളിപ്പാട്ടകടയുടെ മുന്നില്‍ അമ്മയുടെ കയ്യില്‍ തൂങ്ങിനിന്ന രണ്ടുപയ്യന്മാരില്‍ ഉരുണ്ടുകൊഴുത്ത ഒരെണ്ണം ഓടിവന്ന് അയ്യപ്പന്റെ കയ്യില്‍തൂങ്ങി. എന്നിട്ട്‌ അയ്യപ്പനോടായി പറഞ്ഞു.
"കേട്ടോ ചേട്ടാ ഇവിടെ ഒറ്റ എലിയേപ്പോലും കണ്ടില്ല. ഈ ആനകളേയെല്ലാം കണ്ട്‌ അതുങ്ങള്‌ പേടിച്ച്‌ മാളത്തില്‍തന്നെ ഇരിക്കുകയായിരിക്കും. പാവങ്ങള്‌"
"ആനകളെയല്ല കുട്ടാ പാമ്പിനേയും മയിലിനേയും കണ്ടിട്ടായിരിക്കും"
"എനിക്കൊരു മയിലിനെ വേണം ചേട്ടാ" മറ്റേപയ്യനും വന്ന് അയ്യപ്പന്റെ കയ്യില്‍ത്തൂങ്ങി.
"ഇപ്പോള്‍ ഒന്നുംവേണ്ട മോനേ" അവരുടെ അമ്മ അടുത്തേക്കുവന്നു. " ഇവന്‌ ഇഷ്ടം പോലെ മയിലുകള്‍ അങ്ങുമലയിലുണ്ട്‌"
"അമ്മേ, സുഖമല്ലേ?" അയ്യപ്പന്‍ തലകുനിച്ച്‌ തൊഴുതുകൊണ്ട്‌ ചോദിച്ചു.
"അതേ, മകനേ" അയ്യപ്പന്റെ തലയില്‍ കൈവെച്ചുകൊണ്ടവര്‍ പറഞ്ഞു. " ആല്‍ത്തറയിലേയ്ക്കു പോയിട്ടുണ്ട്‌,അങ്ങോട്ടുചെല്ലൂ" അവര്‍ പറഞ്ഞു.
ആല്‍ത്തറ ലക്ഷ്യമാക്കി തിരിഞ്ഞപ്പോള്‍ ഉരുണ്ട ചെറുക്കന്‍ വിളിച്ചുപറഞ്ഞു.
" അതേയ്‌, ഉണ്ണിയേയ്‌, കഥ നിര്‍ത്താതെ പറയുകാണേല്‍ ഞാന്‍ നിര്‍ത്താതെ എഴുതിതരാം . എനിക്കു മോദകവും വടയും വയറുനിറച്ചു മേടിച്ചുതന്നാല്‍ മതി." എന്നിട്ട്‌ കുലുങ്ങിച്ചിരിച്ചുകൊണ്ട്‌ അമ്മയുടെകയ്യില്‍ വീണ്ടും തൂങ്ങി.
"അങ്ങിനൊന്നും പറയാതെ കുട്ടാ, ഉണ്ണികതൊന്നും മനസ്സിലാകില്ല". കുട്ടികളെ കയ്യില്‍ത്തൂക്കി ആ അമ്മ ആള്‍ത്തിരക്കില്‍ മറഞ്ഞു.

5

"ആരാണ്‌ ആല്‍ത്തറയിലിരിക്കുന്നത്‌?" അങ്ങോട്ടുനടക്കുമ്പോള്‍ അയ്യപ്പനോട്‌ ചോദിച്ചു.
"ആ കുട്ടികളുടെ അച്ഛന്‍. വലിയ യോഗിയാണ്‌." അതുപറയുമ്പോള്‍ അയ്യപ്പന്റെ മുഖത്തേ ചിരിമാഞ്ഞിരുന്നു. പകരം ഭക്തിയും ബഹുമാനവുമാണ്‌ കണ്ടത്‌
ഈ നാട്ടുകാരനാ?
" ഏതാ നാടല്ലാത്തത്‌, വിശ്വപൗരന്‍ അല്ല വിശ്വനാഥന്‍" അയ്യപ്പന്റെ ശബ്ദം തന്നെ മാറിയിരുന്നു. ആല്‍ത്തറയില്‍ ഉടലാകെ ഭസ്മവും പൂശി, രുദ്രാക്ഷമാലയും ധരിച്ച്‌ ഒരാള്‍. അയ്യപ്പന്‍ സാഷ്ടാംഗം നമസ്കരിച്ചു. പാദത്തിങ്കല്‍നിന്ന് മണ്ണ്‍ വാരി നെറ്റിയില്‍ പൂശി. അപ്പോള്‍ ഘനഗാംഭീര്യത്തോടെ വിശ്വനാഥന്‍ പറഞ്ഞു.
"എഴുനേല്‍ക്കു, ഞാനും നീയും രണ്ടല്ല "
"അനുഗ്രഹിക്കേണമേ" കിടന്നുകൊണ്ട്‌ തന്നെ അയ്യപ്പന്‍ പറഞ്ഞു. " ഈ ദേവസംഗമത്തിനെത്തിയിരിക്കുന്ന അനേകമാള്‍ക്കാരേയും, സകല മൃഗങ്ങളേയും "
വിശ്വനാഥന്‍ വലത്തുകൈ അയ്യപ്പന്റെ ശിരസ്സില്‍ വെച്ചു. കാല്‍ക്കല്‍ നിന്നെഴുന്നേറ്റ അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ നിന്നു. അപ്പോള്‍ വിശ്വനാഥന്‍ ഉണ്ണിയോടു പറഞ്ഞു.
"എന്റെ അനുഗ്രഹം ഉണ്ണി ഇപ്പോള്‍ താങ്ങില്ല, കുറച്ചുകൂടികഴിയും.കാലങ്ങള്‍, ചിലപ്പോള്‍ ജന്മങ്ങളും"
"എങ്കിലും ഉണ്ണിയില്‍ അവിടുത്തെ ദയവുണ്ടാകണം " അയ്യപ്പന്‍ തൊഴുതുകൊണ്ടുതന്നെ പറഞ്ഞു
"അങ്ങിനെയാകട്ടെ, ചെല്ലു തേവര്‍ വരാന്‍ സമയമായി" ഇത്രയും പറഞ്ഞിട്ട്‌ വിശ്വനാഥന്‍ കണ്ണുകളടച്ചു. വിശ്വനാഥന്റെ കാല്‍ക്കല്‍ നമസ്കരിക്കാന്‍ ഉള്ളിലിരുന്നാരോ പറയുന്നതുപോലെ. വീണുനമസ്കരിച്ചു. മനസ്സില്‍ പറഞ്ഞു. " ദൈവമേ അനുഗ്രഹിക്കേണമേ"
എഴുന്നേറ്റു, തൊഴുതുവീണ്ടും നോക്കിയപ്പോള്‍ വിശ്വനാഥന്റെ ചുറ്റിലും ഒരു അഭൗമമായ പ്രഭ പടരുന്നതായി തോന്നി
" ഉണ്ണീ ചെല്ലൂ തേവര്‍ വരാറായി"
അയ്യപ്പന്റെ സ്വരം എവിടെനിന്നോകേട്ടു. ചുറ്റിനും നോക്കി. എവിടേയും കണ്ടില്ല . വീണ്ടും വിശ്വനാഥനെ നോക്കി. പ്രഭ കൂടുതല്‍, കൂടുതല്‍ പരക്കുന്നു. നാലുദിക്കിലേക്കും. അങ്ങ്‌ ഉയരത്തില്‍ ആകശത്തിലേക്കും. ഒരുനിമിഷം . കണ്ണുകളടഞ്ഞുപ്പോയി. തുറന്നപ്പോള്‍ പൂര്‍ണ്ണചന്ദ്രന്‍ ആകാശത്ത്‌ വിരിഞ്ഞുനിന്നിരുന്നു.

6

നിലാവുപരന്നൊഴുകുന്നു. കുളിര്‍കാറ്റുവന്നു ദേഹം തലോടുന്നു. പക്ഷെ അയ്യപ്പന്‍ കൂടെ ഇല്ലാത്തതുകൊണ്ട്‌ മനസ്സിന്റെയും, ശരീരത്തിന്റെയും ബലം ചോര്‍ന്നതുപോലെ . ആള്‍ക്കൂട്ടത്തിനിടയില്‍ എങ്ങോട്ടോ നടന്നു. അപ്പോള്‍ ആ ശബ്ദം വീണ്ടും കേട്ടു.
"ഉണ്ണീ ഞാനിവിടൊക്കെത്തന്നെയുണ്ട്‌. ഉണ്ണിയുടെകൂടെയുമുണ്ട്‌. മുന്നോട്ടുതന്നെ നടന്നോളു തേവരു വരാറായി. ആ വരവുകണ്ടില്ലെങ്കില്‍ ദേവസംഗമം പൂര്‍ണ്ണമാകില്ല "
ചുറ്റിനും ശബ്ദങ്ങള്‍ നിലച്ചപോലെ . ആരോ മുന്നോട്ടുനയിക്കുന്നു. ശരീരത്തിനു ഭാരമില്ലെന്നുതോന്നി. മേഘങ്ങള്‍ക്കിടയില്‍ നീന്തുന്നതുപോലെ
അപ്പോള്‍ വയലിനുമപ്പുറം, തെങ്ങിന്ത്തോപ്പിനുമപ്പുറം ഒരു ചെറിയ തിരിനാളം തെളിഞ്ഞുവന്നു. പിന്നെ അതുരണ്ടായി. അത്‌ അടുത്തുകൊണ്ടിരുന്നു . ദീപനാളം ദീപയഷ്ടിയായി. ഒന്നല്ല. പലതായി. അഗ്നിനാളങ്ങള്‍ ദീപയഷ്ടിയില്‍ ന്രുത്തം ചവിട്ടി. ആ ന്രുത്തത്തില്‍ നെറ്റിപ്പട്ടങ്ങള്‍ കൂടുതല്‍ സ്വര്‍ണ്ണവര്‍ണ്ണമായി. ചന്ദ്രന്‍ കൂടുതല്‍ താഴേക്കിറങ്ങിനിന്നു. നിലാവിന്റെ വല കൂടുതല്‍ വീശിയെറിഞ്ഞു. ആരോ ശംഖുവിളിച്ചു.
ആപ്പോള്‍ ദേവലോകവും കടന്ന് തെങ്ങിന്ത്തോപ്പും കടന്ന് വയല്‍മദ്ധ്യത്തിലേക്കു വന്നിറങ്ങി . പൂര്‍ണ്ണചന്ദ്രനേയും സക്ഷിയാക്കി, ലക്ഷദീപങ്ങളേയും സാക്ഷിയാക്കി സാക്ഷാല്‍

ത്രിപ്രയാര്‍ തേവരപ്പന്‍
ശ്രീരാമചന്ദ്രപ്രഭു