എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, January 7, 2010

കഥയില്ലായ്മ രണ്ടാം ഇന്‍സ്റ്റാള്‍മന്റ്‌

ഇസ്കൂളും കഴിഞ്ഞ്‌ കാളേജിന്റെ പടി ചവുട്ടിയ കാലത്താണ്‌ വായന ഇടത്തുനിന്ന് വലത്തോട്ട്‌ എന്ന രീതിയില്‍ പരന്നതായത്‌. അക്കാലം തന്നെയാണ്‌ ഏതോ ഒരു സിദ്ധാര്‍ത്ഥന്‍ ആല്‍ത്തറയിലിരുന്നാണ്‌ ബുദ്ധനായത്‌ എന്ന് കണ്ടുപിടിച്ചതും.. പിന്നെയങ്ങോട്ട്‌ സായാഹ്നങ്ങളില്‍ അമ്പലത്തിന്റെ ആല്‍ത്തറയില്‍ തന്നെയാക്കി ഇരിപ്പും കിടപ്പും .ചേക്കേറുന്ന പക്ഷികളുടെ കാഷ്ടത്തിനൊപ്പം ഇന്‍സ്റ്റാള്‍മന്റ്‌ സ്കീമിലെങ്കിലും അല്‍പം ബോധോദയം ഉണ്ടായാല്‍ അത്രയുമായല്ലൊ. പല രാത്രികളിലും ശങ്ക തീര്‍ക്കാന്‍ മുറ്റത്തിറങ്ങുമ്പോള്‍ ആകാശത്തില്‍ ഒരു ഇന്‍സ്റ്റന്റ്‌ ബുദ്ധനുള്ള സ്കോപ്പ്‌ തെളിഞ്ഞുകാണുകയും ചെയ്തിരുന്നു..ആല്‍ത്തറയില്‍ കുത്തിയിരിപ്പ്‌ പാതിരാകോഴി കൂവുന്നതുവരേയോ, നൈറ്റ്‌ പട്രോള്‍ ലാത്തി വെക്കുന്നതുവരേയോ ഏതാണാദ്യം എന്ന കണക്കിലായിരുന്നു. അങ്ങിനെയിരിക്കെ ഒരു സുന്ദരമായ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ എന്നും വന്നിരുന്ന് കഞ്ചാവ്‌ വലിക്കുന്ന കുട്ടന്‍ പറഞ്ഞു.

" കേട്ടോ, ആശാനേ, മനുഷ്യജീവിതത്തില്‍ ദാരിദ്ര്യം രോഗം വാര്‍ദ്ധക്യം മരണം എന്നപോലെ തന്നെ നാലെണ്ണമാണ്‌ ഞാനീ പറയാന്‍ പോകുന്ന കാര്യവും ഞാനീ എന്നു പറഞ്ഞ സ്ഥലത്ത്‌ ജ്ഞാനി എന്നു പ്രയോഗിച്ചാലും എനിക്ക്‌ മുഷിയില്ല "
ഒന്ന് നിര്‍ത്തിയിട്ട്‌ കുട്ടന്‍ വീണ്ടും പറഞ്ഞു. " കേട്ടൊ ആശാനേ എന്തുതരം മനുഷ്യജന്മമാണെങ്കിലും ദുര്‍ഗുണങ്ങള്‍ നാലാ.

കള്ളുകുടി, പെണ്ണുപിടിയും പിന്നെ
ചീട്ടുകളിയും മോഷണോം
ദുര്‍ഗുണങ്ങള്‍ നാലുമിവര്‍
മനുഷ്യജന്മത്തില്‍ നിശ്ചയം"

" യുറേക്കാ" എന്നാര്‍ത്തുവിളിച്ചുകൊണ്ട്‌ ആല്‍ത്തറയില്‍നിന്ന് ചാടിയെഴുന്നേറ്റു. ദുര്‍ഗുണങ്ങളേക്കുറിച്ചുള്ള ബോധോദയം ഉണ്ടായപ്പോള്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല. ലോക്കല്‍ എന്നറിയപ്പെടുന്ന ശാരദയുടെ വീട്ടില്‍ പോയി നാഴൂരി പാലുമേടിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ചു. പണമെണ്ണികൊടുക്കുകയും ചെയ്തു.

അവിടുന്നങ്ങോട്ട്‌ ദുര്‍ഗുണങ്ങളിലായി ഗവേഷണം. ഇരിപ്പിലും നടപ്പിലും ഊ ണിലും ഉറക്കത്തില്‍ പോലും. കാലമേറെ ചെന്നപ്പൊള്‍ അമൃതും വിഷമായപ്പോള്‍ ഒരു പുതുവര്‍ഷ പുലരിയില്‍ ഇനി മേലില്‍ ദുര്‍ഗുണങ്ങളെ കൈകൊണ്ടുപോലും തൊടുകയില്ലെന്ന് ശപഥം ചെയ്ത്‌ അവറ്റകളെ ഭാണ്ഡത്തിലാക്കി നദിയിലൊഴുക്കി. പാപനാശിനിയില്‍ പോയി മുങ്ങിക്കുളിക്കുകയും ചെയ്തു.

പതിവുപോലെ സായാഹ്നത്തില്‍ ആല്‍ത്തറയില്‍ ചെന്നിരുന്നപ്പോള്‍ ഒരു ശൂന്യത പോലെ. കാര്യം ദുര്‍ഗുണങ്ങളായിരുന്നെങ്കിലും നല്ല കമ്പനികളായിരുന്നു..സമയം പോകുന്നത്‌ അറിയുകപോലുമില്ലായിരുന്നു..കഞ്ചാവുബീഡി വലിച്ചുകൊണ്ട്‌ കുട്ടന്‍ അടുത്ത്‌ വന്നിരുന്നപ്പോള്‍ കുട്ടനോട്‌ പറഞ്ഞു.

" കേട്ടോ, കുട്ടാ ദുര്‍ഗുണങ്ങളെല്ലം ആറ്റിലൊഴുക്കി. പക്ഷെ മനസ്സിനൊരു സുഖം തോന്നുന്നില്ല. അവറ്റകള്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല ജോളിയായിരുന്നു. ഇക്കണക്കിനുപോയാല്‍ എനിക്ക്‌ ഭ്രാന്ത്‌ മുഴുവാകും."
ഒരു പുക കൂടെ എടുത്തിട്ട്‌ കുട്ടന്‍ പറഞ്ഞു. " കേട്ടോ, ആശാനേ അദ്വൈതവാദികളാണ്‌ ദുര്‍ഗുണസുഗുണങ്ങളില്‍ വിശ്വസിക്കാത്തത്‌. അവര്‍ക്ക്‌ ദുര്‍ഗുണവുമില്ല സുഗുണവുമില്ല. എന്തിനധികം പറയുന്നു. ഒരു ഗുണോമില്ല അവര്‍ക്ക്‌. പക്ഷെ നമ്മളേപോലുള്ള ദ്വൈതവാദികള്‍ക്ക്‌ ദുര്‍ഗുണന്മാരുണ്ടെങ്കിലെ സുഗുണന്മാരുണ്ടാകു. അതുകൊണ്ട്‌ മരുന്നിനെങ്കിലും ഒരു ദുര്‍ഗുണങ്ങള്‍ കൊണ്ടുനടക്കണം. ഷുഗറുകാര്‌ മുട്ടായി കൊണ്ടുനടക്കുന്നതുപോലെ"
" യുറേക്കാ" എന്നലറിവിളിച്ചുകൊണ്ട്‌ ചാടിയെഴുന്നേറ്റു. ദ്വൈതസിദ്ധാന്തത്തിനേക്കുറിച്ചുള്ള ബോധോദയം കിട്ടിയത്‌ കൊണ്ട്‌ ലോക്കല്‍ ശാരദയുടെ വീട്ടില്‍ പോയുമില്ല പാലുകുടിച്ചുമില്ല മറ്റു ദുര്‍ഗുണങ്ങളെല്ലാം നദിയിലൊഴുക്കിയിരുന്നല്ലൊ. ഇപ്പോള്‍ ഒരു ദുര്‍ഗുണങ്ങളേയുള്ളു.

കള്ളം പറയും.

കള്ളം പറയാം എന്ന് ഭഗവാന്‍ സാക്ഷാല്‍ ഉണ്ണിക്കൃഷ്ണന്‍ ( വാര്യരല്ല ) പറഞ്ഞിട്ടുമുണ്ട്‌. കാര്യമെന്തൊക്കെ പറഞ്ഞാലും ഇപ്പം മനസ്സിനൊരു സുഖമുണ്ടേയ്‌

Monday, January 4, 2010

കഥയില്ലായ്മ



ധനുമാസത്തിലെ പൂര്‍ണ്ണചന്ദ്രനേയും നോക്കി ആല്‍ത്തറയില്‍, അവളുടെ മടിയില്‍ തലവെച്ചുകിടക്കുമ്പോള്‍ അവള്‍ പറഞ്ഞു.

" ഉണ്ണീ, ഈ കഥയില്‍ എനിക്ക്‌ ഡബിള്‍ റോളായിരുന്നെങ്കില്‍ ഉണ്ണിയുടെ കാല്‍ക്കല്‍ ആകാലുകളും എന്റെ മടിയില്‍ വെച്ച്‌ ഞാനിരുന്നേനെ

" പുരുഷന്‍ ഒന്നേയുള്ളു. പ്രകൃതിക്ക്‌ ഏത്‌ വേഷവും കെട്ടാം" ഒരു വേദാന്തിയേപോലെ അവളോട്‌ പറഞ്ഞു.

നിലാവില്‍ തിളങ്ങുന്ന അവളുടെ മുഖത്തങ്ങിനെ നോക്കികൊണ്ട്‌ കിടന്നപ്പോള്‍ കണ്ണെടുക്കാന്‍ തോന്നിയില്ല. അവളോട്‌ ചോദിച്ചു " പെണ്ണേ, ഉപമയുടെ ഉദാഹരണം നിനക്കറിയാമോ?"

" ഇല്ല"

" മണ്ടിപ്പെണ്ണേ, വിളങ്ങുന്നു
ചന്ദ്രനേപോല്‍ നിന്മുഖം

നിന്റെ മുഖത്തിങ്ങനെ നോക്കുമ്പോള്‍ പഴയ ഒരു ഹിന്ദിപാട്ടാണ്‌ ഓര്‍മ്മ വരുന്നത്‌


" തുഛെ, ദില്‍ കെ ആയിനേ മേ
മേനെ, ബാറു ബാറ്‌ ദേഖാ"

" ദില്‍ കൊ ദേഖോ
ചെഹരാ ന ദേഖോ

എന്നും ഒരു പാട്ടില്ലേ ഉണ്ണീ" അവള്‍ ചോദിച്ചു

ശ്രദ്ധ മുഴുവന്‍ അവളുടെ മുഖത്തായിരുന്നതുകൊണ്ട്‌ അവള്‍ പറഞ്ഞത്‌ ശരിക്ക്‌ കേട്ടില്ല

" എന്താ എവിടെ നോക്കണമ്ന്നാണ്‌ നീ പറഞ്ഞത്‌?"

" ക്ലൂവായി ഒരു ഉപകഥ പറയാം ഉണ്ണീ
ആകാശത്തില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടി തുടങ്ങിയപ്പോള്‍ അവള്‍ അവനോട്‌ അടിവരയിട്ട്‌ പറഞ്ഞു.

പയോധരത്തിന്നുയര്‍ച്ച പര്‍ത്തിട്ടാ-
ധിയെങ്കില്‍ പുലരേ ഗമിക്കാം "

അവള്‍ തുടര്‍ന്ന് പറഞ്ഞു. " കഥയില്‍ പറഞ്ഞിരിക്കുന്നതിന്‌ അടുത്തുതന്നെയാണ്‌ ഉണ്ണീ, മനസ്സെന്ന ദില്‍"

" മനസ്സിലായി, ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന പ്രസ്ഥാനമല്ലേ അവിടെത്തന്നെയാണ്‌ എന്റെ മനസ്സും പക്ഷെ എത്രനേരമാണ്‌ പെണ്ണേ അങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നത്‌ നാട്ടുകാര്‍ കണ്ടാല്‍ എന്തുവിചാരിക്കും? " വിഷാദത്തോടെ അവളോട്‌ ചോദിച്ചു

" ഒന്നും വിചാരിക്കില്ലുണ്ണീ കോങ്കണ്ണുള്ളവര്‍ എങ്ങോട്ടാണ്‌ നോക്കുന്നതെന്ന് അവര്‍ക്ക്‌ മനസ്സിലാകില്ല" അവള്‍ ആശ്വസിപ്പിച്ചു