എന്നെപ്പറ്റി.

വിഷയസൂചിക

ഇതുവരെ സന്ദര്‍ശിച്ചവര്‍

Thursday, December 31, 2009

ഗൃഹാതുരത്വം എട്ടാംഭാഗം



കണ്ണേട്ടന്റെ ചായക്കടയിലെ കാലിളകുന്ന ബഞ്ചിലിരുന്നു. ചീനചട്ടിയില്‍ എണ്ണ തിളയ്ക്കുന്നു. സൂര്യന്‍ പടിഞ്ഞാറു മറഞ്ഞുകഴിഞ്ഞിരുന്നു. അങ്ങു വടക്ക്‌ ചോപ്തയില്‍ മംഗള്‍ജിയുടെ ഹുക്കയ്ക്കു ചുറ്റും ആള്‍ക്കാര്‍ വട്ടമിട്ട്‌ ഇരുന്നിട്ടുണ്ടാകും. വെറുതെ ആലോചിച്ചുപോയി. എത്രകാലമായി ആ ചായക്കടയുടെ പടിയിറങ്ങി തുംഗനാഥന്റെ കമാനത്തിലെ മണിയും അടിച്ച്‌ തിരിച്ചുപോന്നിട്ട്‌.

ബഞ്ചിനടിയില്‍ നിന്ന് ബാഗെടുത്ത്‌ തോളിലിട്ടു ഗുപ്തകാശിയില്‍ നിന്ന് ഗോബേശ്വറിനുള്ള ഭൂക്കര്‍ത്താല്‍ ബസ്സ്‌ എട്ടരയ്ക്ക്‌ ചോപ്തയിലെത്തും. സീറ്റുപിടിക്കണം. മംഗള്‍സിംഗ്‌ അടുപ്പത്തിരുന്ന വാലുപാത്രത്തിലേക്ക്‌ പാലൊഴിച്ചു.

" മംഗള്‍ജി, എത്രയാണ്‌? വണ്ടി വരാന്‍ സമയമായി "

" ഞാന്‍ പറയില്ല, നിങ്ങള്‍ ഒന്നും തരണ്ട" പാത്രത്തില്‍ നിന്ന് കണ്ണെടുക്കാതെ മംഗള്‍സിംഗ്‌ പറഞ്ഞു.

" ഫ്രീയാണോ എങ്കില്‍ ഒരു സിഗര്‍റ്റുകൂടെ ഫ്രീയായി തരിക, വേഗം"

" നിങ്ങള്‍ പോണെന്നു ഞാന്‍ പറഞ്ഞില്ലല്ലൊ" തിളയ്ക്കുന്ന പാലിലേക്ക്‌ ഇന്‍സ്റ്റന്റ്‌ കാപ്പിപൊടി ഇട്ടിട്ട്‌ മംഗള്‍ജി തലപൊക്കി.

" ഫ്രീയായിട്ട്‌ സിഗര്‍റ്റുവേണം അല്ലെ?" അടുത്തിരുന്ന ബീഡികെട്ടില്‍നിന്ന് ഒരെണ്ണം എടുത്തുതന്നിട്ട്‌ തുടര്‍ന്നു.

" നാട്ടില്‍ചെന്ന് നല്ലപോലെ ചുമയ്ക്കാന്‍ ഈ ബീഡിയാണു നല്ലത്‌"

" എങ്കില്‍ ഒരു കൂട്‌ തന്നേക്കുക"

" നല്ല തല്ലുതരും ഞാന്‍" കയ്യിലിരുന്ന കുട മേടിച്ച്‌ അടിക്കാന്‍ ഓങ്ങിക്കൊണ്ട്‌ മംഗള്‍സിംഗ്‌ പറഞ്ഞു.അപ്പോള്‍ ആ കണ്ണുകളും ചിരിക്കുന്നുണ്ടായിരുന്നു

" ഉണ്ണീ, പോകണ്ടേ, എത്രയാണ്‌ കൊടുക്കണ്ടത്‌?" രഘു ചോദിച്ചു

" കൊടുക്കുമ്പോള്‍ കുറഞ്ഞെന്ന് തോന്നരുത്‌

രണ്ടുദിവസത്തെ താമസം, ആഹാരം എണ്ണമില്ലാത്ത ചായയും സിഗര്‍റ്റും. കുറഞ്ഞുപോയി എന്നു തോന്നാത്ത ഒരു തുക കയ്യില്‍ വെച്ചുകൊടുത്തപ്പോള്‍ എണ്ണുക പോലും ചെയ്യാതെ പെട്ടിയിലിട്ടു.

" അപ്പോള്‍ പുറപ്പെടാന്‍ തന്നെ തീരുമാനിച്ചു അല്ലെ?"

" പുറപ്പെടാതെ പറ്റില്ലല്ലൊ. ഇനി അടുത്ത തവണ"

" ഈ കിളവന്‌ എണ്‍പതുകഴിഞ്ഞു. അടുത്ത തവണ എന്താ ഉറപ്പ്‌?"

സ്റ്റീലുഗ്ലാസ്സില്‍ ആവിപറക്കുന്ന കാപ്പി നീട്ടിയിട്ട്‌ പറഞ്ഞു.


" ഇതിനു പണം തരരുത്‌" കണ്ണുകള്‍ അപ്പോളും തിളങ്ങുന്നുണ്ടായിരുന്നു. ഗ്ലാസ്‌ തിരിച്ചുകൊടുത്തപ്പോള്‍ ഒരു കാപ്സ്റ്റന്‍ എടുത്തുതന്നിട്ട്‌ പറഞ്ഞു. " ഇതും ഫ്രീ, ഫ്രീയായി ചുമയ്ക്കാം"

ഒരു ചെറിയ ആഗ്രഹം അടുത്തുനിന്ന ഷാജിയോട്‌ പറഞ്ഞു. " എടാ, ഈ കുട ഞാന്‍ മംഗള്‍ജിയ്ക്ക്‌ കൊടുക്കാന്‍ പോകുകയാണ്‌"

" കൊടുക്ക്‌"

" മംഗള്‍ജി, ഇതുകൊണ്ട്‌ എന്നെ അടിക്കാന്‍ ഓങ്ങിയതല്ലേ, ഇത്‌ മംഗള്‍ജിയ്ക്ക്‌ ഇരിക്കട്ടെ"

കുട കയ്യില്‍ പിടിച്ച്‌ ഒന്നും മിണ്ടാതെ മംഗള്‍ജി മുഖത്തേക്കു തന്നെ നോക്കി. കണ്ണുകളിലെ തിളക്കത്തിനുമപ്പുറം ആ മുഖത്ത്‌ സ്നേഹമോ, സന്തോഷമോ, വേര്‍പിരിയുന്നതിന്റെ വ്യസനമോ എന്തായിരുന്നു?

" വണ്ടിവന്നാലും സമയമുണ്ട്‌ സീറ്റ്‌ പിടിച്ചിട്ട്‌ വെളിയിലിറങ്ങി മറ്റു ചായക്കടകളില്‍ കേറരുത്‌ ഇങ്ങോട്ടുതന്നെ പോരണം കേറിയാല്‍ ഞാനറിയും"

ബീഡിയുടെ കെട്ടില്‍നിന്ന് ചോദിക്കാതെതന്നെ ഒരെണ്ണമെടുത്തു

" അപ്പോള്‍ അങ്ങിനെ"

"ശരി" മംഗള്‍സിംഗ്‌ വലതുകൈ ഉയര്‍ത്തി.

" മാഷുറക്കമാണോ?"

കണ്ണേട്ടന്റെ ചോദ്യം ചിന്തകളില്‍നിന്നുണര്‍ത്തി. " കുറച്ചുനേരമായി ഒന്നും പറഞ്ഞില്ല പിന്നെ ഞാന്‍ തന്നെ ഒരു കാപ്പി കൊണ്ടുവെയ്ക്കുകയായിരുന്നു"

" ഒന്നുമില്ല കണ്ണേട്ടാ, ഞാന്‍ അങ്ങ്‌ വടക്കുള്ള ഒരു ചായക്കട ഓര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടനോട്‌ പറഞ്ഞു.


" അതുകൊണ്ട്‌ ഓറേക്ക്‌ കാപ്പി ചീനി കം"

കണ്ണേട്ടന്‍ ചിരിച്ചുകൊണ്ട്‌ സമോവറിനടുത്തേക്ക്‌ പോയി

ധനുമാസത്തിലെ കുളിരും നിലാവും. ഒരു സിഗര്‍റ്റും കത്തിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടന്നു.

" ക്ഷേത്രത്തില്‍ കണ്ടില്ലല്ലൊ? ചങ്ങാതി വന്നിരുന്നു" പെരുമാളിന്റെ ദീപാരാധന തൊഴുതിട്ട്‌ മടങ്ങുന്ന രാജേട്ടന്‍ ചോദിച്ചു.

" ഞാന്‍ ചോപ്ത വരെ പോയിരിക്കുകയായിരുന്നു." ഓര്‍ക്കാതെ പറഞ്ഞുപോയി.മറുപടി രാജേട്ടന്‍ കടന്നുപോകുന്നതിനിടയില്‍ ശരിക്കും കേട്ടില്ലെന്ന് തോന്നുന്നു

" ഓ എന്നിട്ട്‌ തിരിച്ച്‌ ബസ്സുകിട്ടാന്‍ വൈകിയോ?" രാജേട്ടന്‍ കടയിലേക്ക്‌ നടന്നു

ആല്‍ത്തറയില്‍ ചെന്നിരുന്നു

" സാര്‍ ഇവിടെ ഇരിക്കുകയായിരുന്നൊ?" ദീപാരാധന തൊഴുത്തിട്ട്‌ അടുത്തേക്ക്‌ വന്ന് മധു ചോദിച്ചു ഇലക്കീറില്‍നിന്ന് പ്രസാദമെടുത്ത്‌ തൊടുന്നതിനിടയില്‍ അവനോട്‌ ചോദിച്ചു

" നീ അച്ഛന്റെ പേരില്‍ ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കറിന്‌ ശീട്ടാക്കിയോ?"


" ഉവ്വ്‌ സാര്‍, ഒരു സിഗര്‍ട്‌ എനിക്കൂടെ "

" പ്യൂണ്‍സ്‌ സിഗര്‍ട്‌ കണ്ണേട്ടന്റെ കടയില്‍ മിലേഗ"


" ശരി സാര്‍" മധു കണ്ണേട്ടന്റെ കടയിലേക്ക്‌ നടന്നു


പരന്നൊഴുകുന്ന നിലാവ്‌ ആലിലകളിലെ കാറ്റില്‍കൂടി തണുപ്പ്‌ അരിച്ചിറങ്ങുന്നു.


തണുപ്പ്‌

ഇട്ടിരിക്കുന്ന കമ്പിളി വസ്ത്രങ്ങളെ കൂസാതെ തണുപ്പ്‌ അരിച്ചുകയറുന്നു. വലിച്ചുകൊണ്ടിരുന്ന സിഗര്‍റ്റിന്റെ കുറ്റി കല്ലുപാകിയ പാതയിലേക്ക്‌ വലിച്ചെറിഞ്ഞു.ബാഗില്‍നിന്ന് കടലാസും പേനയുമെടുത്തു. തൂണില്‍ ചാരിയിരുന്നു.


ബ്ലൈയ്സിനെഴുതി


ബ്ലൈസ്‌,


ഇത്‌ ചോപ്ത മംഗള്‍സിംഗിന്റെ ചായക്കട. മംഗള്‍സിംഗ്‌ കനലില്‍ റൊട്ടി ചുട്ടുകൊണ്ടിരിക്കുന്നു .ചൂടും സ്വാദുമുള്ള ഉരുളക്കിഴങ്ങുകറി കൂട്ടി എത്ര റൊട്ടി തിന്നു എന്നറിയില്ല. കുതിരകള്‍ക്ക്‌ പുല്ലും വെള്ളവും കൊടുത്തിട്ട്‌ കുതിരക്കാര്‍ മംഗള്‍സിങ്ങിന്റെ അടുപ്പിനടുത്ത്‌ വന്നിരുന്നു. കയ്യില്‍ റേഡിയോയുമായി ഒരു അയല്‍ക്കാരന്‍ വന്നുകയറി. മൂക്കറ്റം കഴിച്ച റൊട്ടിക്കുമുകളില്‍ ഒരു സിഗര്‍റ്റും കത്തിച്ച്‌ തൂണില്‍ ചാരിയിരുന്നു. പുക പുറത്തെ തണുപ്പിലേക്കും നിലാവിലേക്കും ഊതിവിട്ടുകൊണ്ട്‌ നിലാവില്‍ അകലെ വൃക്ഷങ്ങള്‍ മൃഗങ്ങളുടെ രൂപം ധരിച്ചുനില്‍ക്കുന്നു. മംഗള്‍സിംഗ്‌ ഹുക്കയെടുത്ത്‌ നടുക്കുവെച്ചു. ചുറ്റിലുമിരുന്നവരുടെ കണ്ണുകളില്‍ തിളക്കം അതിലും തിളക്കമുള്ള ഒരു കനല്‍കഷ്ണം മംഗള്‍സിംഗ്‌ ചവണ കൊണ്ടെടുത്തു' റേഡിയോയില്‍ മുഹമ്മദ്‌ റാഫി പാടുന്നു.


" ഓ ദുനിയാ കേ രഖുവാലേ"

ഹുക്കയുടെ പൈപ്‌ കൈമറിഞ്ഞ്‌ പോയികൊണ്ടിരുന്നപ്പോള്‍ റേഡിയോയില്‍കൂടി മുകേഷ്‌ ചോദിച്ചു


" " ജാനേ കഹാംഗയേ വൊ ദില്‍"


റേഡിയൊ ഓഫാക്കിയപ്പൊള്‍ രഘു എഴുന്നേറ്റ്‌ ബാഗില്‍നിന്ന് നോട്ടുബുക്കെടുത്തു

"ഇതെന്താണ്‌ രഘൂബാബൂ?" മംഗള്‍സിംഗ്‌ ചോദിച്ചു

" ഞങ്ങളുടെ നാട്ടിലുള്ള പഴയ പാട്ടുകളാണ്‌"

" കേള്‍ക്കട്ടെ, കേള്‍ക്കട്ടെ"


ചോപ്തയിലെ രാത്രിയിലേക്ക്‌, രാത്രിയുടെ നിശബ്ദതയിലേക്കും രഘുവിന്റെ ശബ്ദമുയര്‍ന്നു

"ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു
കുളവും വേണം"

ഹുക്ക വലിക്കുന്നവര്‍ തുടയില്‍ താളമിട്ടു തുടങ്ങിയിരുന്നു

" യുദ്ധതിങ്കല്‍ രാമന്‍ നല്ലൂ
കുലത്തിങ്കല്‍ സീത നല്ലൂ"

മംഗള്‍സിംഗ്‌ റാന്തലിന്റെ തിരി ഒന്നുകൂടെ ഉയര്‍ത്തി


" മങ്ങാതിരിപ്പാന്‍
നിലവിളക്കൂനല്ലൂ"


അത്‌ രഘു മംഗള്‍സിംഗിനോട്‌ പറയുന്നതായാണ്‌ തോന്നിയത്‌. പാട്ടുതീര്‍ന്നപ്പോള്‍ ഹുക്ക മാറ്റിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ പറഞ്ഞു

" ഒരു പാട്ടൂടെ"

രഘു വീണ്ടും പേജുകള്‍ മറിച്ചു

" ശ്രീഗണപതിയുടെ തിരുനാമക്കുറി
തുയിലുണര്‌ തുയിലുണര്‌"


പിന്നെ അടുപ്പിനകത്ത്‌ കനല്‍കട്ടകള്‍ കണ്ണുകളടച്ചപ്പോള്‍ മംഗള്‍സിംഗ്‌ പറഞ്ഞു

" ഇനി ഉറങ്ങാന്‍ കിടന്നോളൂ. ശ്രീ ഗണപതിയുടെ അച്ഛന്റെയും അമ്മയുടേയും നാട്ടില്‍ വന്നിട്ട്‌ കൂടുതല്‍ തണുപ്പടിക്കണ്ട അകത്ത്‌ കിടക്കയും രജായിയും വെച്ചിട്ടുണ്ട്‌"

" ആല്‍ത്തറയിലിരുന്ന് കൂടുതല്‍ തണുപ്പുകൊള്ളണ്ട, ബംഗ്ലാവിന്റെ മുറിയില്‍ പുല്‍പായും തലയിണയും ഇട്ടിട്ടുണ്ട്‌"

രാജേട്ടന്‍ അടുത്തുവന്നു പറഞ്ഞു

ആല്‍ത്തറയിലെ താണുപ്പില്‍ നിന്ന് മുറിക്കകത്തുകയറി പുല്‍പാ നിവര്‍ത്തിയിടുമ്പോള്‍ ആലോചിച്ചു എങ്ങിനെയാണ്‌ ബ്ലൈസിനുള്ള എഴുത്ത്‌ അവസാനിപ്പിച്ചത്‌

" ബ്ലൈസ്‌

തണുപ്പ്‌. രജായിയുടെ ചൂട്‌ ശരീരത്തിലേക്കിറങ്ങി വരുന്നു. പക്ഷെ രജായിക്കു ജീവനില്ലല്ലോ"

പുല്‍പായില്‍ മൂടിപ്പുതച്ചുകിടന്നു



Wednesday, September 23, 2009

ഗൃഹാതുരത്വം ഏഴാംഭാഗം

ഗൃഹാതുരത്വം ആറാംഭാഗത്തിന്റെ തുടര്‍ച്ച

തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.

" കാലൊന്നു തെന്നിയാല്‍"

" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"

മഹേഷ്‌ ആനന്ദ്‌ മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട്‌ രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത്‌ തുംഗനാഥിലേക്ക്‌ വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക്‌ പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക്‌ ഒതുങ്ങിനിന്നപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു

" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്‌. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"

രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക്‌ വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.

" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"

" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ്‌ ആല്‍ത്തറയില്‍നിന്ന് ഉരുണ്ട്‌ താഴെ കിടന്നേനെ.

" തുംഗനാഥനു പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളയുടെ വേഷവും കെട്ടാം മധുവേ"

മധുവിന്റെ കയ്യില്‍ പിടിച്ച്‌ ആല്‍ത്തറയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനിടയില്‍ അവനോട്‌ പറഞ്ഞു

" സാര്‍, ഓര്‍മ്മകള്‍ക്ക്‌ ഒരു ബ്രേയ്ക്ക്‌ കൊടുത്തിട്ട്‌ കണ്ണേട്ടന്റെ കട വരെ പോയാലോ?"

" ആകാം, അല്ലെങ്കില്‍ പോകാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

പുരികം വളച്ച്‌ എന്ത്‌ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

" ബോലോ കണ്ണേട്ടന്‍ കീ ജെയ്‌"

ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച്‌ ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക്‌ പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത്‌ അക്ഷമയോടെ നോക്കികൊണ്ട്‌

" കണ്ണന്‍ നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട്‌ വീണ്ടും ഇറങ്ങണ്ടതാ"

വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച്‌ റോഡിലേക്കിട്ടിട്ട്‌ ഒരു അക്ഷമന്‍ പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന്‍ ഒരു കടലാസ്സില്‍ ചൂട്‌ പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട്‌ തന്നെ മുഖം തുടച്ചിട്ട്‌ മധു പറഞ്ഞു.

" കണ്ണേട്ടാ, രണ്ടുകാപ്പി"

" കടുപ്പത്തില്‍, ചീനി കം. ഓറേക്ക്‌ കാപ്പി ഈ സാറിന്‌ രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടന്‍ മധുവിനോട്‌ ചോദിച്ചു.

തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധു പറഞ്ഞു.

" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത്‌ എത്ര പേരാണ്‌ കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച്‌ കുത്തിയിരിക്കുന്നത്‌"

" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"

" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"

" വിടട്ടെ"

" ഞാനൊന്ന് പെരുമാളിനേയും തൊഴുത്‌ വഴിപാടിന്‌ ശീട്ടുമാക്കിയിട്ട്‌ വരാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

" എന്താണ്‌ സാര്‍?" ഇത്തവണ മധുവാണ്‌ പുരികം വളച്ചത്‌

" ബോലോ, പെരുമാള്‍ കീ ജെയ്‌"

ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട്‌ മധു ക്ഷേത്രത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട്‌ കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ്‌ പിന്നെയും പിടിവിട്ടപോലെ.

വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച്‌ തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട്‌ വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച്‌ വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട്‌ മംഗള്‍സിംഗ്‌ ചോദിച്ചു.
" കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്‌?" ഹുക്ക ഒരു വശത്തേക്ക്‌ നീക്കിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ എഴുന്നേറ്റു.
" ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.

" സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ്‌ ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ്‌ അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്‍പത പോലെ മഞ്ഞണിഞ്ഞ്‌ ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ്‌ ഞങ്ങളുടെ ഈ നീലസമുദ്രത്തില്‍ ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"

ചക്രവാളത്തിലേക്ക്‌ കൈചൂണ്ടി മംഗള്‍സിംഗ്‌ വീണ്ടും പറഞ്ഞു.
" അത്‌ ചൗഖാംബ അപ്പുറം നരന്‍ നാരായണന്‍ ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത്‌ നീലകണ്ഠം.അല്ല എന്തിനാണ്‌ ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത്‌ . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ്‌ ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക്‌ ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച്‌ അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്‌"

ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്‍ത്ഥാടകന്‍

മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ്‌ ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ്‌ നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു

" ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ"

( തുടരും)

Monday, September 21, 2009

ഗൃഹാതുരത്വം ആറാംഭാഗം

അഞ്ചാംഭാഗത്തിന്റെ തുടര്‍ച്ച

ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട്‌ ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട്‌ അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.

" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്‌. പോയി പൂജ നടത്തിയിട്ട്‌ വരു" വിക്രംസിംഗ്‌ നേഗി പറഞ്ഞു.

അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു " ഇതാണ്‌ ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്‌.ഇത്‌ മന്ദിറില്‍ ഭഗവാന്‌ അര്‍പ്പിച്ചേക്കൂ"

പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്‌. താലം പൂജാരിയുടെ മുന്നില്‍ വെച്ച്‌ തലകുനിച്ച്‌ ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന്‌ അര്‍പ്പിച്ചിട്ട്‌ പൂജാരി തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചിട്ട്‌ പറഞ്ഞു." തുംഗനാഥനാണ്‌ നിങ്ങളെ ഇവിടെവരെ എത്തിച്ചത്‌. നിങ്ങള്‍ തുംഗനാഥന്റെ ആള്‍ക്കാര്‍. "

താലത്തില്‍നിന്ന് ചുവന്നചരടെടുത്ത്‌ വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു. " ഈ ചരട്‌ നിങ്ങള്‍ക്കുള്ള രക്ഷയാണ്‌. പൊട്ടിച്ചുകളയരുത്‌.താനെ അഴിഞ്ഞുപൊക്കോട്ടെ"

മഹേഷ്‌ ആനന്ദ്‌ മൈഠാണിയുടെ കാല്‍കല്‍ ദക്ഷിണ വെച്ച്‌ തുംഗനാഥനെ നമസ്കരിച്ച്‌ എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.

" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"

പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത്‌ നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത്‌ പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.

തിരിച്ച്‌ വിക്രംസിംഗ്‌ നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ്‌ സ്വാമിയോട്‌ പറഞ്ഞു

" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്‌. ആട്ട ഒന്നു കുഴച്ചേക്കാമോ?"



ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത്‌ കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ്‌ വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ്‌ ഗിരിജി, എനിക്ക്‌ ഇവരോട്‌ പിണക്കമാണ്‌ ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"



ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.

ആട്ട കുഴച്ചുകഴിഞ്ഞ്‌ ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത്‌ നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു

" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?
ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച്‌ കുഴല്‍ ആഞ്ഞുവലിച്ചിട്ട്‌ ബിജു പറഞ്ഞു
" ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."
ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത്‌ ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത്‌ ബിജുവിനും .
വിക്രംസിംഗ്‌ റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .
കുഴല്‍ നീട്ടിയിട്ട്‌ ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"
കുഴലില്‍നിന്ന് പുറത്തേക്ക്‌ തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ്‌ കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ്‌ അലിഞ്ഞലിഞ്ഞ്‌ ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി
" ഇറങ്ങണ്ടേ"
കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട്‌ രഘു ചോദിച്ചു
ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ്‌ ആനന്ദ്‌ മൈഠാണി എഴുന്നേറ്റ്‌ വലതുകൈ ഉയര്‍ത്തി പറഞ്ഞു.
" തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"
അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റ്‌ ചിരിച്ചുകൊണ്ട്‌ വിക്രംസിംഗ്‌ പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്‌. ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌ "
ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"
" പോയിട്ടുവരട്ടെ"
ഊന്നുവടി മുന്നിലേക്ക്‌ നീട്ടി .



( തുടരും )

Sunday, September 20, 2009

ഗൃഹാതുരത്വം അഞ്ചാംഭാഗം

ഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച
ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
" സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത്‌ അല്ലെ?"
" ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ്‌ അവിടെ അത്രയും മഞ്ഞ്‌ പരക്കുന്നത്‌?"
" സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച്‌ കൂടെ നടക്കാം"
മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ്‌ തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്‌. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള്‍ ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.
" ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച്‌ രവീന്ദ്രന്‍സാര്‍ പറഞ്ഞത്‌ നീ ഓര്‍ക്കുന്നുണ്ടോ?"
ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട്‌ തിരിയും കത്തിച്ച്‌ ഒഴുകുന്ന ഗംഗയില്‍ വെച്ച്‌ മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ്‌ ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന്‍ നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു
" അമ്മേ ഗംഗേ"
പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള്‍ തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ്‌ ഹിമാലയയാത്ര കഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന്‍ സാറിനെ കണ്ടത്‌. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട്‌ ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"
" ഊരികളയണമെന്നുണ്ട്‌ രഘൂ," അണച്ചുകൊണ്ട്‌ രഘുവിനോട്‌ പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച്‌ പുരാണങ്ങളില്ലതാനും"
പുല്‍മേട്‌. പൈന്മരങ്ങള്‍, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട്‌ പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ്‌ ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്‍. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക്‌ മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്‍പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
രഘുവിന്റെ വിളിക്ക്‌ ശബ്ദമില്ലായിരുന്നു

( തുടരും)

Friday, September 18, 2009

ഗൃഹാതുരത്വം നാലാംഭാഗം

ഗൃഹാതുരത്വം മൂന്നാംഭാഗത്തിന്റെ തുടര്‍ച്ച
" സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട്‌ ഒരു ചായ കുടിച്ചാലോ?
ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

"പ്യൂണ്‍സ്‌, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"
ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട്‌ ചോദിച്ചു
" അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"

" ശരി, എങ്കിലാകാം"
ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ്‌ കണ്ണേട്ടന്റെ ചായപീടികയിലേക്ക്‌ നടന്നു.
" സാര്‍, തിരിച്ചുവന്നിട്ട്‌ എനിക്ക്‌ പെരുമാളിന്‌ ഒരു പാല്‍പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന്‌ വിത്തൗട്ട്‌.. അച്ഛന്റെ പേര്‍ക്ക്‌" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു

" പാല്‍പായസം വിത്തൗട്ട്‌ വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി
" അതു സാര്‍ അച്ഛനു ഷുഗറുണ്ട്‌ വിത്തൗട്ടെ പറ്റൂ"
കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു

" കണ്ണേട്ട്ജി, ദോ ചായ്‌ ചീനി കം. ഓറേക്ക്‌ ചായ്‌ ഈ സാറിനു രണ്ടാമതും"
തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധുവിനോട്‌ പറഞ്ഞു
" വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കര്‍"
" ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന്‍ പറഞ്ഞു"
" സീമയുടെ ഊടുവഴികള്‍ പോലും ദീപക്‌ കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട്‌ പറഞ്ഞു

" ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്‍റ്റിന്‌ മധുവും തീയിട്ടു
" എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ്‌ വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്‌. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത്‌ ബദരിയിലെ മലയാളി റാവലാണ്‌ ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"





























( തുടരും )

Wednesday, September 16, 2009

ഗൃഹാതുരത്വം മൂന്നാം ഭാഗം




ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്‌. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ്‌ നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട്‌ നാലു ധാമങ്ങളേയും കാണിച്ച്‌ ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.

താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത്‌ മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത്‌ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച്‌ തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല്‍ മുന്നോട്ട്‌ ഒന്നു വെച്ചില്ല അതിനുമുമ്പ്‌ മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച്‌ കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന്‍ മുന്നില്‍ കയറി.
വലത്തുവശത്ത്‌ തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ്‌ പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.

" റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന്‍ വേഷത്തോടു പറഞ്ഞു.

" റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട്‌ പോകാം"
" വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"
വൃദ്ധന്‍ നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്‌. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട്‌ പറഞ്ഞു.

' വരൂ വരൂ"

മുകളിലേയ്ക്ക്‌ നടന്ന വൃദ്ധന്‍ എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു
" അതാണ്‌ മഹേഷ്‌ ആനന്ദ്‌ മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "

" താങ്കളോ?"

" മംഗള്‍സിംഗ്‌, മംഗള്‍സിംഗ്‌ നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു

ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ്‌ ഗുരു. പുറത്ത്‌ മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന്‍ പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ്‌ ചോപ്ടയിലെ മംഗള്‍സിംഗ്‌. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട്‌ മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത്‌ തങ്ങിയാല്‍ അതും പുണ്യം"
പുറത്ത്‌ തൂക്കിയിരുന്ന ബാഗ്‌ എടുത്ത്‌ ബഞ്ചിനടിയിലേക്ക്‌ തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട്‌ ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി
" ഇവന്റെ ഒരു മുത്തച്ഛനാണ്‌ പണ്ട്‌ ധര്‍മ്മപുത്രര്‍ക്ക്‌ കൂട്ടുപോയത്‌" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക്‌ പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.

സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന്‍ കുതിരയുമായി അടുത്തുവന്നു
" സാബ്‌ കുതിര വേണോ?"

" വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ്‌ ഇടയ്ക്കുകയറി പറഞ്ഞു

ഒരു ചായ കൂടി ഊതികുടിച്ചിട്ട്‌ എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"













(തുടരും)

Monday, September 14, 2009

ഗൃഹാതുരത്വം രണ്ടാം ഭാഗം

ഗൃഹാതുരത്വം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

ആലിലകളില്‍ കാറ്റ്‌ തിമര്‍ത്താടുകയാണ്‌. രാത്രിയാത്രയില്‍ നഷ്ടപ്പെട്ട ഉറക്കം കണ്‍പോളകളില്‍ തലോടുന്നു. ഗോവിന്ദാമല കണ്ടുകൊണ്ട്‌ ആല്‍ത്തറയില്‍ കിടന്നു. മലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ ഉയര്‍ന്നുപോകുന്നു. മയക്കത്തിനും മുകളില്‍ ഓര്‍മ്മകള്‍ അവിടുന്നും ഉയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന്

" സാറെന്താ ആലോചിക്കുന്നത്‌?"

കണ്ണേട്ടന്റെ കടയില്‍നിന്ന് കാപ്പികുടിച്ചിട്ട്‌ തിരിച്ചുവന്ന പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

" ഞാന്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്‌"

" എന്നിട്ട്‌ അയവിറക്കുന്ന ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ?"

" വളരെ നിശബ്ദമായാണ്‌ ഞാന്‍ ചവയ്ക്കുന്നത്‌. ഗോവിന്ദാമലയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക്‌ ഉയരുന്ന മേഘങ്ങള്‍ കണ്ടോ? അതുപോലാണെന്റെ ഓര്‍മ്മകള്‍ ഉയര്‍ന്നുപോകുന്നത്‌. അതുമല്ലെങ്കില്‍ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗംഗോത്രി ക്ഷേത്രത്തിനു മുന്നിലെ ഇടുങ്ങിയ ഗലിയില്‍ നിന്ന് വാങ്ങിയ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടിയില്‍ ഭാരമൂന്നി. ചോപ്ടയിലെ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നടിച്ച്‌ അങ്ങുമുകളിലിരിക്കുന്ന തുംഗനാഥനേയും വണങ്ങി.

" ബോലോ തുംഗനാഥ്‌ കീ ജെയ്‌"

" അല്ല, ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌, പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ, നീയും എന്റെ ഓര്‍മ്മകളോടൊപ്പം പോരുക"

" ശരി സാര്‍"



( തുടരും)

Sunday, September 13, 2009

ഗൃഹാതുരത്വം ഒന്നാംഭാഗം

ബംഗ്ലാവിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്നു.
മഴ.

ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക്‌ വൈക്കോല്‍ ഇട്ടുകൊടുത്തിട്ട്‌ അടുത്തുവന്ന് രാജേട്ടന്‍ പറഞ്ഞു.

" ഇതിപ്പോള്‍ പെയ്തുമാറും"

മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.

" കണ്ണേട്ട, ഓറേക്ക്‌ കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"

തിരിച്ച്‌ നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്‌.

ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ്‌ ആകാശത്ത്‌ നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്‌?

ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്‌.

ആകാശം ആകാശ്‌ ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്‌

ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു

" വിക്രംസിങ്ങ്ജി ഓറേക്ക്‌ ചായ്‌, ചീനി കം"

ചായ്‌ ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ്‌ നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട്‌ വിക്രംസിംഗ്‌ പറഞ്ഞു.

" സന്ദര്‍ശകരുടെ കുറിപ്പുകളാണ്‌ "

ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന്‌ തീയിട്ടുകൊണ്ട്‌ ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ്‌ സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്‌.

" തുംഗനാഥ്‌, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത്‌ എന്റെ പുണ്യം. രാജന്‍ കോട്ടയം

കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന്‍ എഴുതിയതിനും താഴെയായി എഴുതി.

" കഴിഞ്ഞവര്‍ഷം സുഹൃത്ത്‌ രാജന്‍ ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ്‌ ഞങ്ങളും എത്തിയിരിക്കുന്നത്‌. "

പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക്‌ വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട്‌ പറഞ്ഞു

" അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"

തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ്‌ രാജന്‍ തന്നുവിട്ട പൊതി വിക്രംസിംഗ്‌ നേഗിയുടെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു

" രാജന്‍ തന്നുവിട്ടതാണ്‌ കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"

" തീര്‍ച്ചയായും, അടുത്തകൊല്ലം "

പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ്‌ നേഗി പറഞ്ഞു

( തുടരും)

Wednesday, June 17, 2009

അബ്നോര്‍മല്‍ ആനപ്രേമിക്കള്‍കായി പ്രത്യേകം തയ്യാറാക്കിയ ഒരു കഥ

കുന്നുമല്‌, ലോഡ്ജ്‌ മുറിയുടെ തുറന്നിട്ട ജനലില്‍കൂടി മഴയുടെ തണുപ്പ്‌ അകത്തേയ്ക്ക്‌ അരിച്ചുകയറി. ഉടുമുണ്ടഴിച്ച്‌, തലവഴി മൂടികിടന്നു. ഒന്നുംകൂടെ ചുരുണ്ടുകൂടുന്നതിനിടയില്‍, ത്രിപുരാന്തക ക്ഷേത്രത്തില്‍നിന്നിറങ്ങി വന്ന് അനുരാധാ പൊതുവാള്‍ ഒരു സ്തുതിയായി കാതുകളില്‍ വന്ന് തലോടി.
" ഓം നമ;ശിവായ ഓം നമ; ശിവായാ
ഹരഹര ശങ്കര നമ; ശിവായാ
രാമേശ്വരാ ശ്രീ രാമേശ്വരാ
ഹര ഹര ബോലേ നമ; ശിവായാ"

ജടയില്‍നിന്ന് ഊര്‍ന്നിറങ്ങി, ഭഗീരഥിയായും അളകനന്ദയായും മന്ദാകിനിയായും ഒഴുകുന്ന ഗംഗയേപോലെ
" ഗംഗാധരാ ശിവ്‌ ഗംഗാധരാ "

സ്തുതി കാതുകളിലേക്ക്‌ ഒഴുകിയെത്തികൊണ്ടിരുന്നു. മയക്കത്തിലേക്ക്‌ തെന്നിവീഴുന്നതിനിടയില്‍, ഒഴുക്ക്‌ എവിടെയോ തട്ടിനിന്നപോലെ.
ജീപ്പില്‍ വെച്ചുകെട്ടിയിരുന്ന കോളാമ്പി പറഞ്ഞു.

" പരേതന്റെ മയ്യത്തുനമസ്കാരം"
കോളാമ്പി മയ്യത്തുസംസാരവുമായി കൂട്ടിലങ്ങാടിയിലേക്ക്‌ നീങ്ങികൊണ്ടിരുന്നു.
മയ്യത്ത്

ശിവസ്തുതി ഒഴുകുവരുന്നുണ്ടായിരുന്നു. എങ്കിലും ചിന്ത വഴുതിമാറിപോയി. അതിരാവിലെയുടെ ഇരുട്ടിലും മഴയുടെ തണുപ്പിലും ചിന്തകളില്‍ മയ്യത്തിന്റെ തണുപ്പ്‌ അരിച്ചുകയറി.
രുദ്രപ്രയാഗിലെക്കുള്ള അവസാനത്തെ വളവില്‍ വഴിയരികില്‍ മൂടികെട്ടിവെച്ചിരുന്നത്‌, ഹരി കി പൗറിയില്‍ നദിയുടെ കല്‍പടവില്‍ നദിയിലേക്ക്‌ വലിച്ചെറിയപ്പെടാനുള്ള ഊഴവും കാത്തുകിടന്നത്‌, തിരുനക്കര അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കാന്‍ ഇറങ്ങിയിട്ട്‌ പൊങ്ങാതെ പിന്നീട്‌ പൊങ്ങിയ മാലയിട്ട അയ്യപ്പന്റെ, പൊണ്ടാട്ടി ചുട്ടുകൊന്നു എന്ന് മരണക്കുറിപ്പെഴുതിവെച്ചിട്ട്‌ തലവഴി മണ്ണെണ്ണയും ഒഴിച്ച്‌ ബീഡിയും വലിച്ച്‌ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോയികിടന്ന പട്ടാളത്തിലെ കുശിനിക്കാരന്റെയും..
മയ്യത്തുകള്‍ കൊടിയും പിടിച്ച്‌ ജാഥയായി ചിന്തകളില്‍ കൂടി കടന്നുപോയപ്പോള്‍ യക്ഷന്റെ ചോദ്യവും അഗ്രജന്റെ ഉത്തരവുമാണ്‌ മനസ്സില്‍ വന്നത്‌.
ഒരുനിമിഷം. ഇതിനകത്തുള്ളയാളും സ്ഥലം വിടുകയില്ലെ.?
ഒരസ്വസ്ഥത. തലവഴി മൂടിയിട്ടിരുന്ന മുണ്ട്‌ കഴുത്തിലേക്ക്‌ മാറ്റി. പാലക്കാട്ടേക്ക്‌ ഒന്നു വിളിക്കണമെന്ന് തോന്നി. പിന്നെ വിളിക്കാന്‍ പറ്റിയില്ലെങ്കിലൊ? ലൈറ്റിടാതെ തന്നെ ഫോണ്‍ തപ്പിയെടുത്ത്‌ അവള്‍ എന്ന നമ്പറിലേക്ക്‌ ഡയല്‍ ചെയ്തു
" ശ്രീ വെങ്കിടേശ്വര സുപ്രഭാതം തന്നെ, എന്താ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍?"
അടുക്കളയിലെ പശ്ചാത്തല സംഗീതത്തിനിടയില്‍ അവള്‍ ചോദിച്ചു
" മനസ്‌ അസ്വസ്ഥമാണ്‌ അതുകൊണ്ടുവിളിച്ചതാണ്‌"
" മുറിയിലെ ലൈറ്റിട്ടിട്ട്‌ ഗോപാലന്‍ നായരുടെ താടി ഒന്നു വായിച്ചാല്‍മതി. അതില്‍ മനസ്‌ അലക്കിയെടുക്കുന്ന ഒരു വാഷിംഗ്‌ മെഷീനുണ്ട്‌ " അവള്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
" അതല്ല, ഞാന്‍ മയ്യത്താകുമ്പോള്‍ "
മുഴുവന്‍ പറയാന്‍ അവള്‍ അനുവദിച്ചില്ല. " നിങ്ങള്‍ മയ്യത്താകില്ല" അവള്‍ തറപ്പിച്ചു പറഞ്ഞു
" മയ്യത്താകില്ലെന്നൊ?" അവള്‍ എന്താ അങ്ങിനെ പറഞ്ഞതെന്നു മനസ്സിലായില്ല. സ്നേഹമെങ്ങാനും കൂടീട്ട്‌ ഭ്രാന്തായിട്ടാണ്‌ അങ്ങിനെ പറഞ്ഞതെങ്കില്‍ മനസിലാക്കാമായിരുന്നു.
" അതെന്താ ഞാന്‍ മയ്യത്താകാത്തത്‌? ഞാനെന്നാ ഹനുമാനേപോലെയാണോ?"
" ഹനുമാനേപോലെതന്നെയാണേയ്‌, പക്ഷെ സൂപ്പര്‍സ്റ്റാര്‍ ചിരംജീവിയൊന്നുമല്ല"
" പിന്നെന്താ ഞാന്‍ മയ്യത്താകാത്തത്‌?" അവള്‍ ഒരു ജന്മാവകാശത്തെ ചോദ്യം ചെയ്യുന്നതുപോലെ തോന്നി.
" നിങ്ങള്‍ മയ്യത്താകുകേലന്നല്ലെ ഞാന്‍ പറഞ്ഞുള്ളു. നിങ്ങള്‍ മരിക്കുകേയുള്ളൂ. കുറച്ചൂടെ കൂടിയ ഇനമായിരുന്നെങ്കില്‍ അന്തരിച്ചേനെ. വേറേയും വകുപ്പുകളുണ്ട്‌. പരലോകം പൂകാം തീപ്പെടാം ഇഹലോകവാസം വെടിയാം പക്ഷെ അതിനൊക്കെ വേറെ ടെസ്റ്റുകള്‍ പാസാകണം. ശവം ജഡവും മൃതദേഹവും ഭൗതികശരീരവുമൊക്കെ ആകുന്നതും അങ്ങിനൊക്കെത്തന്നെ"
" എന്തെങ്കിലുമായിക്കോട്ടെ ഞാനൊന്നു മുഴുവന്‍ പറഞ്ഞോട്ടെ"
" പറഞ്ഞാട്ടെ"
" അതേയ്‌, ഞാന്‍ ഒരാനപ്രേമിയാണെന്നും, അവരുടെ പുറകേ നടക്കുന്നവനും അതില്‍ പലരുടേയും കൂടെ ഒരേ ബഞ്ചിലിരുന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ടെന്നും നിനക്കറിയാമല്ലൊ?"
" അറിയാം അതാണെന്റെ വിധി എന്നുമറിയാം"
" അതല്ല, നുമ്പേ പറഞ്ഞപോലെ ഞാന്‍ ഏതെങ്കിലുമാകുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത വാര്‍ദ്ധക്യസഹജമായ എരണ്ടക്കെട്ടുമൂലം ചെരിഞ്ഞു എന്നേ കൊടുക്കാവൂ. പിന്നെ മാവിന്റെ കൊമ്പൊന്നും ഇറക്കുകേമരുത്‌. കിഴക്ക്‌ കാഞ്ഞിരപ്പള്ളിയില്‍ ഒരു സ്ഥലമുണ്ട്‌ അങ്ങോട്ട്‌ ലോറിയില്‍ കേറ്റിവിട്ടാല്‍മതി, അതുപറയാനാണ്‌ ഇത്തരം കുരുത്തംകെട്ട പ്രഭാതത്തില്‍ വിളിച്ചത്‌."
അല്‍പനേരത്തെ മൗനത്തിനു ശേഷം അവള്‍ ചോദിച്ചു. " പത്രക്കാര്‍ എന്തുവാര്‍ത്തയും ഇടും ആള്‍ക്കാരു വായിക്കുകയും ചെയ്യും. പക്ഷെ ഇങ്ങിനെ ഒരു വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും എന്നെ തല്ലികൊല്ലില്ലേ?"
" അതില്ല, നിന്നെ മയക്കുവെടിവെച്ച്‌ തളക്കുകേയുള്ളൂ" ലോറിയില്‍ കിടന്ന് കാഞ്ഞിരപ്പള്ളിക്ക്‌ പോകുന്നതോര്‍ത്തോണ്ട്‌ അവളോട്‌ പറഞ്ഞു.
" ശരി, ശരി, എങ്കില്‍ ചെരിഞ്ഞുകഴിഞ്ഞ്‌ അറിയിച്ചാല്‍ മതി. പറഞ്ഞതുപോലൊക്കെ ചെയ്തേക്കാം."
മറുതലയ്ക്കല്‍ എന്തോ ശബ്ദം കേട്ടപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞിട്ട്‌ അവള്‍ അവളുടെ പാട്ടിനുപോയി എന്നുമനസ്സിലായി. കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമാക്കിയതുകൊണ്ട്‌ വീണ്ടും തലവഴി മുണ്ടിട്ട്‌ ചുരുണ്ടുകൂടി
എത്രനേരം ഉറങ്ങി എന്നറിയാന്മേല. ഫോണടിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അവള്‍ ചിന്നം വിളിച്ചു. " ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണേയ്‌"
" ചെരിഞ്ഞോന്നാണോ?"
" അല്ല അബ്നോര്‍മലായി ചിന്തിക്കുന്നവരെ സമൂഹം എന്താ വിളിക്കുക?"
" ജീനിയസ്‌"
" ശരിക്കും തെറ്റായ ഉത്തരം, " ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു " പിന്നെ വൈകിട്ട്‌ ഇതിലേ വരണം ഡോക്ടറുടെ അടുത്ത്‌ അപ്പോയിന്റ്‌മന്റ്‌ ഫിക്സ്‌ ചെയ്തിട്ടുണ്ട്‌ . അതുപറയാനാണ്‌ ഇപ്പോള്‍ വിളിച്ചത്‌"
മറുതലയ്ക്കല്‍ എന്തോ താഴെവീഴുന്ന ശബ്ദം കേട്ടു.

Wednesday, May 6, 2009

ആശിക്കുന്നവന്റെ കുമ്പസാരം

അങ്ങ്‌ വടക്ക്‌ ഹിമാലയം എന്നൊരു കുന്നിറിക്ക്‌. ചാര്‍ധാമുകളില്‍ ചാര്‍ പ്രാവശ്യം ചരിച്ചിരിക്കുന്നു

എങ്കിലും ആശയ്ക്ക്‌ ഉലകിതില്‍ അളവുണ്ടാമോ?
ഒരു ലിറ്റര്‍, അഞ്ഞൂറു ഗിരാം , അതുമല്ലെങ്കില്‍ ഒരു കുപ്പിയോ ചാക്കോ എന്നൊക്കെ
ആശയാണിപ്പോള്‍.
ഒന്നു മാനാ വരെ നടക്കാന്‍ അതുമല്ലെങ്കില്‍ ചോപ്ടയില്‍ മംഗള്‍ സിംഗ്‌ നേഗിയുടെ കടയില്‍ അടുപ്പിനകത്തേയ്ക്ക്‌ കേറിയിരുന്ന് ആവി പറക്കുന്ന ഒരു ചായ മോന്തി കുടിക്കാന്‍ അതുമല്ലെങ്കില്‍ തുംഗനാഥില്‍നിന്ന് ചന്ദ്രശിലയിലേയ്ക്ക്‌ അണച്ചും കിതച്ചും കേറാന്‍

ബോലോ തുംഗനാഥ്‌ കീ ജെയ്‌

പിന്നെയുമുണ്ടല്ലൊ
അങ്ങു മഞ്ഞുമലയിലെ ദൈവോന്മാരും ദിവ്യന്മാരും അനുവദിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നാശിക്കട്ടെ







Thursday, April 23, 2009

ഗജേന്ദ്രമൊക്ഷം നാലാമദ്ധ്യായം

കഥ ഇതുവരെ
ഒന്നാമദ്ധ്യായത്തില്‍ വാര്യര്‍ കല്ലുവെട്ടാംകുഴിയില്‍നിന്ന് വലിച്ചുകയറ്റിയ ആന രണ്ടാമദ്ധ്യായത്തില്‍ അപ്രത്യക്ഷനായി.സ്വതേ മൂഡ്ഡനായ വാര്യര്‍ ആന അപ്രത്യക്ഷനായതോടെ ഇതികര്‍ത്തവ്യതാമൂഡ്ഡനുമായി. പക്ഷേ മൂന്നാമദ്ധ്യായത്തില്‍ കാര്യങ്ങളെല്ലാം പാടേ മറിഞ്ഞു. ആന രായ്ക്കുരാമാനം തൊഴുത്തില്‍നിന്ന് കയറുപൊട്ടിച്ചിട്ട്‌ ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തില്‍ ചെന്നുചേര്‍ന്നതും സ്വീകരണം ഏറ്റുവാങ്ങിയതുമെല്ലാം നാട്ടുപത്രത്തില്‍നിന്ന് വായിച്ചുകേട്ടറിഞ്ഞ വാര്യര്‍ സന്തോഷം സഹിക്കാനാവാതെ വീണ്ടും ഇതികര്‍ത്തവ്യതാമൂഡ്ഡനായി ഉള്ള ബോധം കൂടെ നഷ്ടപെട്ട്‌ പുല്‍പായിലേയ്ക്ക്‌ മറിഞ്ഞു.
തുടര്‍ന്നു വായിക്കുക

ലോറിയിലെ നീണ്ടയാത്രയും, മണിക്കൂറുകള്‍ നീണ്ട എഴുന്നള്ളത്തും കഴിഞ്ഞ്‌ കോലം താഴെയിറക്കി നെറ്റിപ്പട്ടവും അഴിച്ച്‌ ആനയേ മതില്‍കകത്ത്‌ തളച്ചപ്പോളാണ്‌ ഗോവിന്ദന്‍പാപ്പാന്‌ ശ്വാസം നേരേവീണത്‌. കാര്യം കഥയിലാണെങ്കിലും ആന ഇടഞ്ഞാല്‍ നാടകം മുഴുവനും പൊളിയുമല്ലൊ. പോരാത്തതിന്‌ എഴുന്നള്ളത്ത്‌ കഥാപാത്രത്തിന്‌ പരിചയമില്ലാത്ത ഫീല്‍ഡും

രണ്ട്‌ പനമ്പട്ട ആനയുടെ മുന്നിലേയ്ക്ക്‌ വലിച്ചിട്ടിട്ട്‌ പാപ്പാന്‍ മതിലില്‍ ചാരിയിരുന്നു. മടിക്കുത്തില്‍നിന്ന് ഒരു ബീഡിയെടുത്ത്‌ കത്തിച്ചിട്ട്‌ ചിന്തിച്ചു. പനമ്പട്ടയുടെ കാര്യത്തില്‍ ഭാരവാഹിയുമായി വാക്കാല്‍ ഉടമ്പടി ഒപ്പിട്ടതുകൊണ്ട്‌ മൃഗം പട്ടിണികിടക്കില്ല. ഇനി മനുഷ്യനുള്ള വെറുമ്പട്ട എപ്പോളാണോ കിട്ടുന്നത്‌?

ഒരു പട്ട
തുമ്പിക്കരംകൊണ്ട്‌ വാരിയെടുത്തിട്ട്‌
അംബരമുറ്റത്തില്‍ വീശിയെറിഞ്ഞിട്ട്‌
പിന്നോട്ടുനന്നായ്‌ കശക്കിയെറിഞ്ഞിട്ട്‌
പാര്‍ശ്വങ്ങള്‍ രണ്ടിലും അമ്മാനമാടീട്ട്‌

മുന്‍ കാലിന്റെ അടിയിലേയ്ക്ക്‌ വെയ്ക്കുമ്പോള്‍ ആന വിചാരിച്ചു

" ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാച പണ്ഡിതം

എന്ന് ആര്‌ ആരോടാണ്‌ പറഞ്ഞത്‌?"

പട്ട രണ്ടായി ചവിട്ട്‌ ഒടിച്ചിട്ട്‌ പറ്റിപിടിച്ചിരുന്ന മണ്ണ്‍ ദേഹത്ത്‌ തട്ടി കുടഞ്ഞുകളഞ്ഞ്‌ വായിലേക്ക്‌ വെക്കുന്നതിനിടയില്‍ ആന വീണ്ടും വിചാരിച്ചു
" പത്താംതരത്തില്‍ അഭ്യസിച്ചിരുന്നെങ്കില്‍ ആര്‌ ആരോടാണ്‌ പറഞ്ഞതെന്ന് സന്ദര്‍ഭവും സ്വാരസ്യവും വിശദമാക്കി ഓര്‍ത്തെടുക്കാമായിരുന്നു"

മതിലില്‍ ചാരിയിരുന്ന്, ബീഡി വലിച്ച്‌ ഗോവിന്ദന്‍പാപ്പാന്‍, പനമ്പട്ട ചിട്ടയോടെ തിന്നുന്ന ആനയേത്തന്നെ നോക്കിയിരുന്നു. നോക്കിയിരുന്നപ്പോള്‍ വെറുമ്പട്ടയേക്കുറിച്ചോര്‍ത്തേയില്ല.പേര്‍ത്തും പേര്‍ത്തും നോക്കിയിരുന്നപ്പോള്‍ കേളുനായര്‍ പാപ്പാനു കാണുംതോറും കൗതുകം എന്ന ന്യായമനുസരിച്ച്‌, കഥയിലാണെങ്കിലും ഉള്ളിന്റെയുള്ളില്‍ വാത്സല്ല്യം നുരഞ്ഞുപൊന്തുന്നതായിട്ട്‌ ഗോവിന്ദന്‍ പാപ്പാനു മനസ്സിലായി.

" ആനേ" പാപ്പാന്‍ വാത്സല്ല്യത്തോടെ നീട്ടിവിളിച്ചു. ആന പട്ട നിലത്തിട്ടിട്ട്‌ ചെവി വട്ടം പിടിച്ചപ്പോള്‍ പാപ്പാന്‍ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ്‌ നെഞ്ചത്ത്‌ കൈവെച്ച്‌ നാലമ്പലത്തിനുള്ളിലേയ്ക്ക്‌ നോക്കികൊണ്ട്‌ പറഞ്ഞു.

" അമ്മേ മഹാമായേ ഈ നാല്‍ക്കാലിയേയും ഇരുകാലിയേയും പരമ്പര തീരുന്നതുവരെയെങ്കിലും കാത്തുകൊള്ളണേ, അമ്മെ ഭഗവതി"

പിന്നെ നാലമ്പലത്തിനുമുന്നില്‍ ഭസ്മത്തട്ടത്തില്‍നിന്ന് ഒരുപിടി വാരിയെടുത്ത്‌ കുറച്ച്‌ വെള്ളത്തില്‍ ചാലിച്ച്‌ നാല്‍കാലിയുടെ മസ്തകത്തില്‍ തൊടീക്കുമ്പോള്‍ പാപ്പാന്‍ ഓര്‍ത്തു.

" ആരും കണ്ണുവെയ്ക്കാതിരിക്കാന്‍ ഒരു ബ്യൂട്ടിസ്പോട്ട്‌ ഇരിക്കട്ടെ"

വീണ്ടും മതിലില്‍ചാരിയിരുന്ന് ഒരുബീഡി കൂടി കത്തിച്ച്‌ പുക അകത്തേയ്ക്കും പുറത്തേക്കും വിടുമ്പോള്‍ ചില മഹാത്മാക്കളേക്കുറിച്ചാണ്‌ പാപ്പാന്‍ ഓര്‍ത്തത്‌. കോന്നിയില്‍ കൊച്ചയ്യപ്പന്‍, വൈക്കത്ത്‌ തിരുനീലാണ്ടന്‍, കൊട്ടാരക്കര ചന്ദ്രശേഖരന്‍, തിരുവട്ടാറ്റ്‌ ആദികേശവന്‍.
" ദൈവമേ, കൊട്ടാരത്തില്‍ വേണ്ട ഒരു കുടിലില്‍ ശങ്കുണ്ണിയെങ്കിലും ഇവനേക്കുറിച്ച്‌ ഇതുപോലൊരാന ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല, എന്നെഴുതുമോ?"

" നെട്ടൂപെട്ടിയില്‍നിന്ന് രണ്ടുമൂന്ന് കടലാസ്സുകൂടി കീറിയെടുത്ത്‌, നാടകത്തിന്‌ രണ്ടുമൂന്ന് രംഗങ്ങള്‍ കൂടെ കൂട്ടിയാല്‍മതി, കൊട്ടാരവും,കുടിലും ഇല്ലെങ്കിലും ഒരു ബംഗ്ലാവില്‍ ശങ്കുണ്ണിയെങ്കിലും അങ്ങിനെ എഴുതിക്കോളും"

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഗോവിന്ദന്‍ പാപ്പാന്‍ നോക്കി. അപ്പോള്‍ ചിരിച്ചീടിന മദ്ധ്യേ അടുത്തുചെന്നിട്ട്‌ ബാലകന്‍ ചോദിച്ചു. " അതൊക്കെ പോകട്ടെ ഗോവിന്ദേട്ടാ, കഥയില്‍ ഈ ആന ഒറ്റച്ചട്ടമാണോ?

പാപ്പാന്‍ ബാലകന്റെ മുഖത്തുനോക്കി. കഥയെല്ലാമറിയാവുന്നവന്‍ എന്നുകണ്ടപ്പോള്‍, എഴുന്നേറ്റ്‌ മടക്കികുത്തിയിരുന്ന മുണ്ട്‌ അഴിച്ചിട്ട്‌, നടയ്ക്കലേക്ക്‌ നോക്കിവിളിച്ചു.

" അമ്മേ, മഹാമായേ"

പിന്നെ ബാലകന്റെ കയ്യിലിരുന്ന വെറ്റിലയും പാക്കും വെള്ളിരൂപയും വലതുകയ്യില്‍ മേടിച്ചിട്ട്‌ അവന്റെ കയ്യിലേയ്ക്ക്‌ തോട്ടിയും കോലും വെച്ചുകൊടുത്തിട്ട്‌ പറഞ്ഞു.

" ഈ നിമിഷം വരെ ഒറ്റച്ചട്ടമായിരുന്നു. ഇനിമുതല്‍ നീ വേണം ഇവനു പട്ടവെട്ടാനും തണുപ്പിക്കാനും വക്ക കെട്ടാനും."

" പനമ്പട്ട ആവശ്യത്തിന്‌ വെട്ടിക്കഴിഞ്ഞു. ഇനി വെറുമ്പട്ട ആവശ്യത്തിന്‌ ഒഴിക്കണ്ടേ? ദേ ആള്‌ എത്തിക്കഴിഞ്ഞു."

അപ്പോള്‍ ആശാനേന്ന് നീട്ടിവിളിച്ചുകൊണ്ട്‌ ഉത്സവക്കമ്മിറ്റി ആഫീസില്‍നിന്ന് ഭാരവാഹി അവരുടെ അടുത്തേയ്ക്ക്‌ വരുന്നുണ്ടായിരുന്നു
(തുടരും)


Tuesday, April 14, 2009

തിരഞ്ഞെടുപ്പു മാമാങ്കം

എന്താ ഒരാഘോഷം. സ്ഥിരം നാടകവേദിയായതുകൊണ്ട്‌ കാണികള്‍ കൂടുതലുണ്ടേയ്‌.ഇനി ഈ തേവരുടാനയ്ക്ക്‌ രണ്ട്‌ ദിവസം കുശാലാണേയ്‌. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഷയില്‍ ഇലെക്ഷന്‍ ഡ്യൂട്ടി എന്നൊക്കെ പറയും. പറഞ്ഞില്ലെങ്കിലും അതൊക്കെ തന്നെ. ഓര്‍ഡറിന്‍ പ്രകാരം ഇരുനൂറു മീറ്റര്‍ ചുറ്റളവില്‍ വെടിവെയ്ക്കുകയുമാകാം. പക്ഷെ തോക്കും ഉണ്ടയും തരപെട്ടിട്ടില്ല .തരപെട്ടാല്‍ തന്നെ തോക്കുണ്ടെങ്കില്‍ ഉണ്ട കാണില്ല ആന്റ്‌ വൈസ്‌ വേഴ്സ.
വൈസ്‌ വേഴ്സ എന്നടിച്ചപ്പോളാണ്‌ പണ്ടെഴുതിയ ഒരു മഹാകാവ്യം മനസ്സില്‍ വന്നത്‌.ദാ ഇപ്പം .ഗജേന്ദ്രമോക്ഷം നാലാം ഭാഗം കുടിശ്ശികയാണ്‌ . ബാങ്കീന്നൊക്കെ കുടിശ്ശിക തീര്‍ക്കാന്‍ വിളിയും വരുന്നുണ്ട്‌. ബാങ്കുവിളി. അതിനുപകരം വൈസ്‌ വേഴ്സ എന്ന മഹാകാവ്യം എഴുതിയിടാം .തിരഞ്ഞെടുപ്പു ഡ്യൂട്ടി കഴിയുന്നതുവരെ. എവിടെയാണോ ആര്‍ സ്കറിയാ എന്നുവെച്ചാല്‍ ആര്‍ക്കറിയാം പതിനാറാം തീയതി ഡ്യൂട്ടി കഴിഞ്ഞ്‌ അവശനായി ഇരിക്കുന്ന തേവരുടാനയുടെ ഒരു ചിത്രവും ( ചിത്രകാരന്റെ കണ്ണില്‍ എന്നുപറയേണ്ടതില്ലല്ലൊ)

വൈസ്‌ വേഴ്സ ഒരു മഹാകാവ്യം


റീനാ റീനായെന്നായിരം
ഉരയ്ക്കുകില്‍ ഏതുറീനയ്ക്കും
നാറിയായിടാം ആന്റ്‌
വൈസ്‌ വേഴ്സ
ശുഭം

Sunday, April 12, 2009

വിഷുക്കണി


വിഷു. അത്ന്നേ

വിഷുവിളക്കിന്‌, തറവാട്ടിനകത്തുതന്നെ രണ്ട്‌ ദേശക്കാരായി, രണ്ട്‌ കരക്കാരായി, കുറച്ച്‌ പടക്കത്തിന്‌ തീ കൊളുത്തണമെന്നുണ്ടായിരുന്നു.വാലിന്‌ തീ കൊളുത്തിനടക്കുന്നതിനിടയില്‍ പടക്കത്തിന്‌ തീ കൊളുത്താന്‍ എവിടെ സമയം.കൂടെ ആ ഗോളസാമ്പത്തിക മാന്ദ്യവും.( ഏത്‌ ഗോള ? ) ഉള്ളവനെ മാന്ദ്യം നല്ലപോലെ ബാധിച്ചിട്ടുണ്ടേയ്‌. ഇല്ലാത്തവന്‌ കുഴപ്പമില്ല അവനു മാന്ദ്യമില്ല.ഇല്ലായ്മ മാത്രമേയുള്ളു.മാത്രമല്ല അങ്ങിനെയുള്ളവരുടെ രക്ഷകന്‍ ഇക്കൊല്ലം ഈ മാസം പന്തിരണ്ടാം തീയതി ഉയര്‍ത്തെഴുന്നേറ്റിട്ടുമുണ്ട്‌. ആനന്ദലബ്ദിക്കിനിയെന്തുവേണം.


( പലതും പ്രമാണിച്ച്‌ ആനന്ദക്കാലകള്‍, ആനന്ദവാടികള്‍ ഷാപ്പുകളും പലദിവസവും അടവായിരുന്നതുകൊണ്ട്‌ വിഴു എന്നേ പറയു. ചെക്ക്പോസ്റ്റ്‌ വഴി അടവിലെത്തുന്നതുകൊണ്ട്‌ ഉയര്‍ത്തെഴുന്നേല്‍പ്‌ ഇത്രാംദിവസം എന്ന കണക്കുമില്ല)


എന്നാലും മാന്ദ്യമവിടെ കിടക്കട്ടെ


വിഷുവല്ലെ. അടുത്തകൊല്ലം കൈ നീട്ടി കൈനീട്ടം തരാന്‍ ആരൊക്കെ കാണും എന്നാര്‍ക്കറിയാം കൈനീട്ടം മേടിക്കാനും


കരം പിരിച്ച്‌ പടക്കം പൊട്ടിക്കാം എന്നുകരുതിയാലോ അടിയാളന്മാര്‍ കരം പിരിച്ചുവിടുകയും ചെയ്യും.

എങ്കിലും വിഷു തന്നല്ലിയോ.


വരുമോരോ മാന്ദ്യം

വന്നപോലെ പോം

എന്നപോലല്ലിയോ വിഷുവും

ആയതിനാല്‍


മാന്ദ്യമില്ലാതെതന്നെ




Saturday, April 4, 2009

ഗജേന്ദ്രമോക്ഷം മൂന്നാമദ്ധ്യായം

കഥ ഇതുവരെ
അതിരാവിലെ പശുവിനെ കറക്കാന്‍ ചെന്നപ്പോളാണ്‌ ഒന്നാമദ്ധ്യായത്തില്‍ കല്ലുവെട്ടാങ്കുഴിയില്‍ കിടന്നുകിട്ടിയ ആന തൊഴുത്തില്‍നിന്ന് അപ്രത്യക്ഷനായി എന്ന് വാര്യര്‍ അറിഞ്ഞത്‌. കുഴിയില്‍നിന്ന് കിട്ടിയ ആനയേ നാട്ടാന ആക്കാനും നാട്ടാനപരിപാലന നിയമപ്രകാരം അതിനെ പരിപാലിക്കാനും പത്തുപറക്കണ്ടത്തിന്റെ കടലാസ്‌ കീറി പാപ്പാന്‍ ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ അപ്പോളാണ്‌ ഓര്‍ത്തത്‌. നെട്ടൂപെട്ടിയിലിരുന്ന ആ കണ്ടം നഷ്ടപ്പെട്ടു എന്നു കരുതി വാര്യര്‍ക്ക്‌ ആധിയായി. ഇക്കാണുന്നതൊന്നും സത്യമല്ലെന്നും എല്ലാം ഭഗവാന്റെ ലീലകളാണെന്നും ഭാര്യയും മാരാരും പറഞ്ഞിട്ടും അതു മനസ്സിലാക്കാനുള്ള ബുദ്ധിയും വാര്യര്‍ക്കില്ലാതെപോയി. ഉച്ചയ്ക്ക്‌ ആധിമൂത്ത്‌ ഉറങ്ങാന്‍ കിടന്ന വാര്യര്‍ ചൂടുവാര്‍ത്ത ചൂടുവാര്‍ത്ത എന്നുകേട്ട്‌ ഞെട്ടി ഉണര്‍ന്നു.
തുടര്‍ന്ന് വായിക്കുക
ഉറക്കം ശരിക്കുമങ്ങോട്ടു വിട്ടുമാറാത്ത വാര്യരെ ഒന്നുകൂടെ കുലുക്കിവിളിച്ചിട്ട്‌ ഭാര്യ പറഞ്ഞു.
" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത, ദേ നിങ്ങളീ നാട്ടുപത്രത്തിലെ ചൂടുവാര്‍ത്ത കണ്ടോ?"
" തലയ്ക്ക്‌ തീപിടിച്ചിരിക്കുമ്പോളാ ചൂടുവാര്‍ത്ത" തിരിഞ്ഞുകിടക്കുന്നതിനിടയില്‍ വാര്യര്‍ പറഞ്ഞു.
" അതല്ലന്നേ, നിങ്ങളിതൊന്ന് വായിച്ചേ"
"പത്തുപറക്കണ്ടം പോയതോര്‍ത്ത്‌ കരഞ്ഞുകരഞ്ഞ്‌ എന്റെ കണ്ണ്‍ കലങ്ങിയിരിക്കുവാ ഒരക്ഷരം തിരിയുകേലാ നീ തന്നെ വായിച്ചോ"
ആധിമൂത്ത്‌ രക്തസമ്മര്‍ദ്ദം കൂടിയിരിക്കുന്നതുകൊണ്ടും പണ്ടേതോ നിലത്തെഴുത്തുകളരിയില്‍ ശരീരത്തിന്റെ ബാലന്‍സ്‌ കാത്തുസൂക്ഷിക്കുന്നത്‌ ചെവിയാണെന്ന് വായിച്ചെഴുതിയിട്ടുള്ളതുകൊണ്ടും വാര്യരുടെ ചെവിയും അടഞ്ഞിരിക്കുകയായിരുന്നു.
" നീ വായിച്ചോ, പക്ഷെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വേണം വായിക്കാന്‍ എന്റെ ചെവി അടഞ്ഞിരിക്കുകാണേ"

ഭാര്യ നാട്ടുപത്രം കയ്യിലെടുത്തു. പിന്നെ സ്പുടമായും അക്ഷരതെറ്റില്ലാതെയും വായിച്ചുതുടങ്ങി
വെണ്ടയ്ക്ക അക്ഷരത്തില്‍ വലിയ തലക്കെട്ട്‌

" ആനയ്ക്ക്‌ സ്വീകരണം നല്‍കി"

ഇല്ലാത്തപുരമ്പറ്റ.പാലക്കാട്ജില്ല- ഇല്ലാത്തപുരമ്പറ്റ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന്‌ പാപ്പാന്റെ സഹായം കൂടാതെ സ്വയം നടന്ന് എത്തിയ ആനയ്ക്ക്‌ സ്വീകരണം നല്‍കി. രണ്ടായിരത്തോളം കൊല്ലം പഴക്കമുള്ള ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്‌ ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിന്‌ക്ഷേത്രത്തിലെത്തുന്നത്‌. ഇക്കാലമത്രയും പാപ്പാന്മാരും ആന ഇടനിലക്കാരും കൂടി ഏതെങ്കിലും ഒരാനയെ കെട്ടിവലിച്ച്‌ ഉത്സവത്തിന്‌ എത്തിക്കാറായിരുന്നു പതിവ്‌ പക്ഷെ ഇക്കൊല്ലം തെക്കോട്ടും പൂരങ്ങള്‍ തുടങ്ങിയതുകൊണ്ട്‌ എഴുന്നള്ളത്തിന്‌ ഒരാനയേയും കിട്ടാതെ ഉത്സവം മുടങ്ങുമൊ എന്നു ദു:ഖിച്ചിരിക്കുകയായിരുന്നു ഭക്തജനങ്ങളും നാട്ടുകാരും ഉത്സവക്കമ്മിറ്റി ഭാരവാഹികളും. നടയ്ക്കല്‍ കിട്ടുന്ന കാണിക്ക കുറയുമല്ലൊ എന്ന ദു:ഖം പൂജാരിക്കുമുണ്ടായിരുന്നു. അപ്പോളാണ്‌ എവിടെ നിന്നാണെന്ന് പോലുമറിയാതെ ആരോടും പറയാതെയും ഒരാന സ്വയം നടന്ന് എഴുന്നള്ളത്തിനുള്ള സമയത്തുതന്നെ ക്ഷേത്രത്തിലെത്തിയത്‌ . ഉത്സവം മുടങ്ങാതിരിക്കാന്‍ ഭഗവതി തന്നെ എത്തിച്ചതാണ്‌ ആനയേ എന്നാണ്‌ കോമരം തുള്ളിക്കൊണ്ട്‌ പറഞ്ഞത്‌.സന്തുഷ്ടരായ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റിക്കാരും ചേര്‍ന്ന് കയ്യോടെ ആനയേപിടിച്ച്‌ ഒരു സ്വീകരണം നല്‍കി.മേലില്‍ ഈ ഉത്സവക്കമ്മിറ്റികാരുള്ളടത്തോളം കാലം ഈ ആനയേതന്നെ വരുന്നകൊല്ലങ്ങളിലും എഴുന്നള്ളിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.ഉത്സവസമാപനദിവസം ഒരു ഗജരാജപട്ടവും കേരളപുരത്ത്‌ ഉണ്ണിക്കൃഷ്ണവാര്യരുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദന്‍ എന്ന ഈ ആനയ്ക്ക്‌ സമ്മാനിക്കുവാനും തീരുമാനമായിട്ടുണ്ട്‌"

വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ വാര്യര്‍ ചാടിയെഴുന്നേറ്റു.പത്രം തട്ടിപ്പറിച്ച്‌ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി

" ഹെന്റെ ഗോവിന്ദാ"

" പാപ്പാനേയായിരിക്കും വിളിച്ചത്‌?"ഭാര്യ ചോദിച്ചു " നമ്മാള്‍ എന്റെ ഗോവിന്ദാന്ന് പാപ്പാനെ കരുതിവിളിച്ചാലും ഭഗവാന്‍ വിചാരിച്ചോളും അത്‌ ഭഗവാനെ വിളിച്ചതായിരിക്കുമെന്ന്" അവള്‍ തുടര്‍ന്ന് പറഞ്ഞു

വാര്യര്‍ ഒന്നുകൂടെ വാര്‍ത്തയിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കി.പിന്നെ ഒട്ടും ശങ്കിച്ചില്ല എന്റെ ഗോവിന്ദാന്ന് നീട്ടിവിളിച്ച്‌ ബോധം കെട്ട്‌ പുറകോട്ട്‌ മറിഞ്ഞു.

( തുടരും)





Thursday, March 19, 2009

ഗജേന്ദ്രമോക്ഷം രണ്ടാമദ്ധ്യായം





ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ്‌ തറവാട്ടിലെത്തിയ വാര്യര്‍ക്ക്‌ കല്ലുവെട്ടാംകുഴിയില്‍ കിടന്ന് ഒരു കൊമ്പനാനയേ കിട്ടി. വന്യജന്തു, നാട്ടാന പരിപാലനനിയമത്തിനേക്കുറിച്ചൊക്കെ ഏകദേശം കേട്ടിട്ടുള്ള വാര്യര്‍ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള സഹതാപതരംഗം കാരണം അതിനെ എടുത്ത്‌ തൊഴുത്തില്‍ കെട്ടി.കുടുംബം വൈറ്റ്‌ ഹൗസ്‌ ആകാതിരിക്കാന്‍ പാപ്പാന്‍ ഗോവിന്ദനെ വിളിച്ചുവരുത്തി


. തുടര്‍ന്ന് വായിക്കുക




അതിരാവിലെ എഴുന്നേറ്റ്‌ കിടന്ന പായ്‌ ചുരുട്ടി അകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ കിണറ്റിങ്കരയിലേക്ക്‌ നടന്നു. കിരുകിരാന്ന് കപ്പിയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട്‌ വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ അന്നേദിവസം ക്ഷേത്രത്തില്‍ പാല്‍പായസത്തിന്‌ കൂടുതല്‍ ശീട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. ഉപദംശമായി പാല്‍ തികയുമോ എന്ന ചിന്തയുമുണ്ടായിരുന്നു. തൊഴുത്തിലേക്ക്‌ നടന്നപ്പോള്‍ പാല്‍ തികഞ്ഞില്ലെങ്കില്‍ കിണറ്റില്‍ ആവശ്യത്തിന്‌ വെള്ളമുണ്ടല്ലൊ എന്നാശ്വസിക്കുകയും ചെയ്തു.




തൊഴുത്തില്‍ചെന്ന്, പശുവിന്റെ ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലിരുന്ന കൊതുകുകളെ ആട്ടിയോടിച്ച്‌ മൊന്തയിലുള്ള വെള്ളം അകിടില്‍ തളിച്ച്‌ ഒരു സാമ്പിള്‍വലി വലിച്ചപ്പോളാണ്‌ തലേന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേക്കുറിച്ചോര്‍ത്തത്‌ . നോക്കിയപ്പോള്‍ ആന കിടന്നിടത്ത്‌ പൂട പോലുമില്ല. അന്യജീവിയേ കണ്ട സന്തോഷത്തില്‍ പശു കൂടുതല്‍ ചാണകം ഇട്ടും വെച്ചിരുന്നു. തറ മെഴുകാന്‍ കൂടുതല്‍ ചാണകമായല്ലോ എന്നാണാദ്യം സന്തോഷിച്ചത്‌. ആന പോയതുകൊണ്ട്‌ ഇനി നാട്ടാന പരിപാലനസംഘത്തിനെ ഭയപെടണ്ടല്ലോ എന്നുനിനച്ചും സന്തോഷിച്ചു. പെട്ടന്നാണ്‌ നെട്ടൂപെട്ടിയില്‍ നിന്ന് ഒരുകടലാസ്സ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌ ഓര്‍ത്തത്‌. പത്തുപറ കണ്ടമാണ്‌ കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്‌. നെഞ്ചത്ത്‌ കൈവെച്ച്‌ ഉറക്കെ വിളിച്ചുപോയി.




" എന്റെ ഗോവിന്ദാ, ചതിക്കല്ലേ"




വഴിപാടുപോലെ, കറവ നടത്തി, കിണറ്റില്‍നിന്ന് ഒരുപാള വെള്ളം കോരി മൊന്തയിലൊഴിച്ച്‌ വരാന്തയില്‍ ചെന്ന് തൂണും ചാരിയിരുന്നു. തലേല്‍കെട്ടിയിരുന്ന തോര്‍ത്തെടുത്ത്‌ പലവട്ടം വീശിയിട്ടും പരവേശം മാറിയില്ല. അടുക്കളേന്ന് പാത്രങ്ങളുടെ ശബ്ദംകേട്ടപ്പോള്‍ അകത്തേയ്ക്ക്‌ നീട്ടിവിളിച്ചു.




" എടിയേ"




" അതിരാവിലേ എന്തിനാ ഇങ്ങിനെ തൊള്ളതുറക്കുന്നത്‌? ഞാനീ വെള്ളമൊന്ന് അനത്തിക്കോട്ടെ. ആനക്കാര്യമൊന്നുമല്ലല്ലോ?"


"ആനക്കാര്യം തന്നേയാടീ, നീയിങ്ങുവന്നേ"


അടുക്കളേല്‍ പാത്രമെടുത്ത്‌ നിലത്തിടുന്ന ശബ്ദം കേട്ടു. പുറകെ അവള്‍ വരാന്തയിലെത്തി.


" നിങ്ങള്‍ക്കിതെന്താ, ഈ അതിരാവിലെ. ഇതെന്നാ കൂത്താ ഇങ്ങിനെ വിയര്‍ക്കന്‍?"


" എടീ, നീ തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേ കണ്ടോ? ആ ജന്തുവിനെ അവിടെ കാണുന്നില്ല"


" അതിനെന്താ വരുമോരോ ആന വന്നപോലെ പോം, അതാ ഭഗവാന്റെ ഓരോ ലീലകള്‌"


" അതല്ലെടി, പത്തുപറക്കണ്ടമാ ആ ആനേടെ പേരില്‍ കീറി ഗോവിന്ദന്‍പാപ്പാന്റെ കയ്യില്‍ കൊടുത്തത്‌"


" ങ്ങേ, പത്തുപറ കണ്ടമോ? നമ്മുടെ ഗോവിന്ദനാനയുടെ പേരില്‍ കീറികൊടുത്തന്നോ? ഹെന്റെ ഭഗവാനേ" അവള്‍ക്ക്‌ കാര്യഗൗരവം കുറച്ചു താമസിച്ചാണ്‌ കിട്ടിബോധിച്ചത്‌. തലയ്ക്ക്‌ കയ്യും കൊടുത്ത്‌ തൂണേല്‍ ചാരി താഴോട്ട്‌ ഊര്‍ന്നപ്പോള്‍ അവളോട്‌ ചോദിച്ചു.




" ഏതു നമ്മടെ? ഏത്‌ ഗോവിന്ദനാന? പാപ്പാന്‍ ഗോവിന്ദന്റെ കാര്യമാ ഞാന്‍ പറഞ്ഞത്‌"


"നിങ്ങളല്ലെ, ഇന്നലെ രാത്രിയില്‍ കടുമ്പായസം വഴിപാടു കഴിപ്പിച്ചിട്ട്‌ അതിനുകൊടുത്തിട്ട്‌ അതിനെ ഗോവിന്ദാ കാത്തുകൊള്ളണേന്ന് പറഞ്ഞ്‌ പേരിട്ട്‌ വിളിച്ചത്‌?"


" ഏത്‌ പേര്‌, പത്തുപറക്കണ്ടമാ ഗോവിന്ദാ സൂക്ഷിക്കണം എന്ന് പാപ്പാനേ കരുതി പറഞ്ഞതാ. അല്ലാതെ ആനയ്ക്ക്‌ പേരിടീലും ചോറൂണുമൊന്നും നടത്തിയതല്ല.നാടകം കണ്ടാമാത്രം മതി എന്നുപറഞ്ഞപ്പോള്‍ അതിങ്ങിനെ ചവിട്ടുനാടകമാണെന്ന് ആരെങ്കിലും കരുതിയോ?


മനസ്സില്‍ തീയായിരുന്നതുകൊണ്ട്‌ അന്ന് അടുപ്പില്‍ തീയില്ലാതെപോയി. കുളിയെല്ലാം കഴിഞ്ഞ്‌ ക്ഷേത്രത്തില്‍ പോയിട്ടും എല്ലാം വഴിപാടുപോലെയായി. മാലക്കെട്ടുമെല്ലാം ഒരു വഹയായി. നിവേദ്യം കഴിഞ്ഞ്‌ മാരാര്‌ അടുത്ത്‌ ചെന്ന് ചോദിച്ചു.


" എന്താ, വാര്യരേ ഒരു പന്തികേട്‌?"


" ഏയ്‌, ഒന്നുമില്ല, എല്ലാം ഗോവിന്ദന്റെ പണിയാണേ"


" അതേയതെ, എല്ലാം ഭഗവാന്റെ ഓരോ ലീലകള്‌. ഗോവിന്ദാ മാധവാ സച്ചിതാനന്ദാ നാരായണാ ഹരേ" മാരാര്‌ ശ്രീകോവിലിലോട്ട്‌ നീട്ടിവിളിച്ചു.


ഉച്ചയ്ക്ക്‌ തറവാട്ടില്‍ ചെന്ന് പടച്ചോറിനും മുകളില്‍ തോര്‍ത്തും വിരിച്ചുകിടന്നു. മനോരാജ്യങ്ങളിലൊന്നും സഞ്ചരിച്ചില്ല. പത്തുപറക്കണ്ടത്തില്‍ മാത്രമായിരുന്നു മനസ്സിന്റെ യാത്ര. യാത്രചെയ്ത്‌, യാത്രചെയ്ത്‌ ക്ഷീണിച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി.


ഒരു കുടം വെള്ളത്തിനു മുകളില്‍ അലര്‍ച്ച കേട്ടാണുണര്‍ന്നത്‌.


" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത"




( തുടരും)













Saturday, March 14, 2009

ഗജേന്ദ്രമോക്ഷം ഒരു തുടര്‍ക്കഥ അഥവ വായനക്കാരന്റെ ശിരോലിഖിതം

അദ്ധ്യായം ഒന്ന്
ഉച്ചപൂജ കഴിഞ്ഞ്‌ നടയടച്ച്‌, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്‌, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ്‌ ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട്‌ വരാന്തയില്‍ തോര്‍ത്തും വിരിച്ച്‌ പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച്‌ കിടക്കുകയായിരുന്നു. മയക്കത്തിലോട്ട്‌ വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട്‌ മുയല്‍ ചത്തതാണെന്നാണ്‌ കരുതിയത്‌. കരച്ചില്‍ പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ്‌ തോര്‍ത്ത്‌ കുടഞ്ഞ്‌ തോളിലിട്ട്‌ നാലുകെട്ടിന്റെ പുറകിലോട്ട്‌ നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച്‌ ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത്‌ എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ്‌ കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച്‌ കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച്‌ കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച്‌ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച്‌ നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള്‍ പറഞ്ഞു.
" നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ്‌ ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്‌."
വിളിച്ചത്‌ കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന്‍ എത്തി തൊഴുത്തിലേക്ക്‌
നോക്കി
" കണ്ടിട്ട്‌ ആനയുടെ ലക്ഷണമൊക്കെയുണ്ട്‌. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ്‌ വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"
" പിന്നെ എന്താ ഒരുവഴി?"

" സൂത്രമുണ്ട്‌ ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"
" നെട്ടൂപെട്ടിയിലാണ്‌"
" നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക്‌ ജീവനാണ്‌.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ"

" നാല്‍ക്കാലിയുടെ പത്താംക്ലാസ്സ്‌ ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?"
" എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്‌"
ഫോണെടുത്ത്‌ മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന്‍ അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള്‌ ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട്‌ പറഞ്ഞു

" മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന്‍ പാപ്പാനാണേയ്‌, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്‌.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ"
മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന്‍ പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട്‌ പറഞ്ഞു
" ആശാനേയ്‌ ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്‌, നാളെ അവിടെ കാവില്‌ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന്‌ എത്രവേണമെങ്കിലും തരാം.ആനയ്ക്ക്‌ പനമ്പട്ടയും ആനപാപ്പാന്‌ വെറുമ്പട്ടയും ആവശ്യത്തിന്‌ കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം"
ഫോണ്‍ താഴെയിട്ടിട്ട്‌ ഗോവിന്ദന്‍ തല ചൊറിഞ്ഞിട്ട്‌ പറഞ്ഞു
" ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല്‍ മാത്രം മതി. അതിന്‌ പ്രത്യേകിച്ച്‌ ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ്‌ താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ്‌ ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ്‌ എംഗേജുമെന്റുകള്‍ക്ക്‌ പൊക്കോളും"
ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട്‌ പര്ങാന്നു

" ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?"
തോര്‍ത്തിനിന്നെഴുന്നേറ്റ്‌ നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട്‌ വന്നു.
രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ്‌ നടയടച്ച്‌ പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്‍ക്കുന്ന പ്രത്യക്ഷഗണപതിക്ക്‌ കൊടുത്തിട്ട്‌ പ്രാര്‍ത്ഥിച്ചു

" ഗോവിന്ദാ കാത്തുകൊള്ളണേ"

" ആനയ്ക്ക്‌ പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള്‍ വിളിച്ചുചോദിച്ചു

മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ്‌ വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക്‌ വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട്‌ പോകുന്നതുപോലെ തോന്നി
( തുടരും)












Friday, February 27, 2009

അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്‌

ഞാന്‍ ഇത്‌ നിനക്കായി ഓങ്ങിവെച്ചിരിക്കുന്നു
ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ്‌ ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക്‌ ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തുഭ്രാന്തന്മാര്‍ക്ക്‌ ഏതുമലയാണ്‌ രായിരനെല്ലൂര്‍മല അല്ലാത്തത്‌. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ
ഈ ഓങ്ങിവെച്ചിരിക്കുന്നത്‌, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട്‌ നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ്‌ ലെന്റ്‌ യുവര്‍ ഇയേര്‍സ്‌ എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന്‍ പ്രകാരം ഒരു നോട്ട്‌ ഫയല്‍ ഒറിജിനേറ്റ്‌ ചെയ്ത്‌ മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ്‌ പതിപ്പിച്ച്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ്‌ തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട്‌ എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.
മുകളിലേയ്ക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട്‌ ഭൂമിയില്‍പതിച്ച്‌ പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന്‍ തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.
തിരുവില്ല്വാമല തപ്പാലാഫീസ്‌ എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ്‌ വാങ്ങി സുഹ്രുത്ത്‌ ബ്ലൈസ്‌ ജ്യോര്‍ജിനെഴുതി.
" തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ്‌ ഈ എഴുത്ത്‌."
ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത്‌ അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.
കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന്‍ മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്‌, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച്‌ പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട്‌ പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട്‌ പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട്‌ കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന്‍ തരുന്ന കീറിത്തുടങ്ങിയ പുല്‍പാ വിരിച്ച്‌ ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത്‌ കിടന്നൊന്ന് മയങ്ങിയിട്ട്‌ .വൈകിട്ട്‌ പറക്കോട്ടുകാവിലേക്ക്‌ ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക്‌ ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല

" നിങ്ങള്‍ അതിഥികളും ദേവകളുമാണ്‌ .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട്‌ വേഗം സ്ഥലം വിട്ടോളുക"

പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട്‌ കവിയുടെ കാല്‍പാടുകള്‍ താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്‍പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്‍ക്കാരന്‍ ഒരു ശിവന്‍. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.
ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര്‍ ഒലിച്ചുവരുന്നത്‌ കണ്ടിട്ടും തിരിച്ച്‌ പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക്‌ നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത്‌ കിട്ടിയിട്ടും കാലമേറെയായി.
വലതുവശത്തുള്ള വയലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ്‌ ഇല്ലാണ്ടാക്കാതിരിക്കുക?
പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്‌. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത്‌ അണയുന്നതിനുമുമ്പ്‌ അതില്‍നിന്ന് ഒരു നാളമെടുത്ത്‌ വില്ല്വാദ്രിനാഥന്‌ അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍

" ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന
കവി ചത്ത്‌ കപിയായ്പിറക്കുന്നു
ആന ചത്തൊരു
ചേനയായ്തീരുന്നു" .
എന്ന് ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്‍ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക്‌ എന്റെ വണ്ടിക്കൂലി കൂടിയെടുത്ത്‌ തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര്‍ വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്‌,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്‌
വാല്‍ക്കഷ്ണം- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ്‌ ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട്‌ തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്‌.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍

Friday, February 13, 2009

അവള്‍ കഥയെഴുതുകയാണ്‌

ആല്‍ത്തറയില്‍ ചാരുകസേരയിട്ട്‌, ഗോവിന്ദാമല നോക്കിക്കൊണ്ടിരുന്നു പണ്ടൊരിക്കല്‍ കൊട്ടേക്കാട്ടോട്ട്‌ നടക്കുന്നതിനിടയില്‍ രാഹുലിന്റെ ഡാഡി ഗൗതം പറഞ്ഞതായിരുന്നു.
" ഉണ്ണീ, ആഗ്രഹങ്ങളാണ്‌ എല്ലാ ദുഖങ്ങള്‍ക്കും കാരണം "
എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട്‌ കുറച്ചുനാളായി. പക്ഷേ മനസ്സ്‌ ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത്‌ ആല്‍ത്തറയില്‍ വെച്ചിട്ട്‌ കണ്ണേട്ടന്റെ ചായപീടികയിലോട്ട്‌ നടന്നു. ചായയും കുടിച്ച്‌ ഒരു ബീഡിക്ക്‌ തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ്‌ പെരുമാളിനെ തൊഴുതിട്ട്‌ അവള്‍ അടുത്തേയ്ക്ക്‌ വന്നത്‌.
" ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത്‌ ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട്‌ മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ്‌ ശുഭം ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള്‍ പറഞ്ഞു.

"കഥയല്ലേ"
" കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത്‌ കഥയില്ലായ്മയാണ്‌"

" ശരി" പേനയെടുത്ത്‌ കഥയില്‍നിന്ന് ചാരുകസേരയെടുത്ത്‌ തല്ലിയൊടിച്ച്‌ കളയുന്നതിനിടയ്ക്കാണ്‌ അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്‌
" അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന്‌ ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"
സമ്മതിച്ചപ്പോള്‍ അവള്‍ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ ഒന്നാം കഥ

തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത്‌ പാലക്കാടുനിന്ന് അവള്‍ പറഞ്ഞു.
" ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച്‌ ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌"

പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ്‌ മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ്‌ പിന്നെ അവള്‍ പറഞ്ഞതോര്‍ത്തത്‌. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.
" കഥകളിലെ അവള്‍ എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം"
ഉള്ളില്‍ കുറ്റബോധവും വ്യസനവുമായാണ്‌ അവളുടെ അടുത്തെത്തിയത്
" അതേയ്‌, ഒലക്കയുടെ കാര്യം......."

" ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട്‌ കളിക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു ഭിക്ഷക്കാരന്‍ ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത്‌ ഭിക്ഷയായി കൊടുത്തു"
അവള്‍ അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട്‌ അവള്‍ പറഞ്ഞു.

" അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"
അവള്‍ പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ്‌ വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്‍ക്കല്‍ നീട്ടിവെച്ചിട്ട്‌ പറഞ്ഞു.
" അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ "
'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള്‍ രണ്ടമത്തെ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ രണ്ടാമത്തേ കഥ
( ഒന്നുകൊണ്ടറിയാം രണ്ടിന്റെ ബലാബലം)
മൂത്തമകന്‍ സിവില്‍സര്‍വ്വീസ്‌ കിട്ടിയിട്ട്‌ മുസ്സോറിക്ക്‌ പോയ അന്നുതൊട്ട്‌ തട്ടിമ്പുറത്തുനിന്ന് പഴയ ചര്‍ക്ക തപ്പിയെടുത്ത്‌ പല സ്വപ്നങ്ങളുടേയും നൂല്‍നൂക്കുകായിരുന്നു. അങ്ങിനെയിരിക്കെ ഒരുദിവസം അവന്റെ വിളിവന്നു
." അച്ഛന്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുകാണല്ലേ,? ആ നൂലുകൊണ്ട്‌ നെയ്യാന്‍ വരട്ടേ , അച്ഛന്‍ തകഴിയുടെ തഹസീല്‍ദാരുടെ അച്ഛന്‍ വായിച്ചിട്ടുണ്ടോ?"
" ഉണ്ടല്ലോ മോനേ, എന്താ കാര്യം?"
" അല്ല അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്‍ലണമെന്നു പറയുകയായിരുന്നു"
ഇതും പറഞ്ഞ്‌ ഫോണങ്ങവന്‍ താഴെയിട്ടു..
പിന്നെ ഒട്ടും അമാന്തിച്ചില്ല. ഫോണില്‍നിന്ന് അവന്റെ പേരങ്ങ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ മുറിയിലേക്ക്‌ കയറി. ഷര്‍ട്ടിട്ടു. അപ്പോള്‍ അടിക്കളയില്‍നിന്ന് അവള്‍ വിളിച്ചുപറഞ്ഞു.
" ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"



" ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."
മുഖത്തേയ്ക്ക്‌ നോക്കിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു
".ഇനി ബാക്കി ഉണ്ണി എഴുതണം"

അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കികൊണ്ട്‌ ചോദിച്ചു.
" നിന്റെ കണ്ണുകള്‍കെത്രയാണാഴം?"
" എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്‌. ഉണ്ണിയോടുള്ള സ്നേഹം"
" എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"


ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട്‌ പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത്‌ ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ്‌ വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള്‍ അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
" ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ്‌ പെരുമാള്‍ കുടികൊള്ളുന്നത്‌. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട്‌ ഉണ്ണിയേ പൊതിഞ്ഞ്‌"

അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.

" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"

നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്‍ക്കല്‍ ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട്‌ പറഞ്ഞു.
" നീ രാധ തന്നെയാണ്‌ . യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"

Saturday, February 7, 2009

കണ്ണൂസേ,

കണ്ണൂസേ, പഴയ കഥയാണ്‌. കണ്ണൂസ്‌ ഇങ്ങിനെ കുറിച്ചു.
" പാലക്കാട്‌- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന്‌ കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"
തിരുവില്വാമല ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്‌. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത്‌ വഴികാണിക്കാന്‍ അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും
മാത്രമേയുണ്ടയിരുന്നുള്ളു

. തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവന്ന
ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.
എന്നാല്‍ തമ്പുരാട്ടിയേ കാണാം എന്നും കരുതി.
അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.


കണ്ണൂസിന്റെ കമന്റ്‌ വായിച്ചപ്പോള്‍ അതുകൊണ്ട്‌ തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത്‌ സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.
കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ്‌ കൂടിയിരുന്നത്‌. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്‌. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ്‌ കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്‌. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന്‌ കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന്‌ വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്‌.
ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്‌. പാമ്പാടിയില്‍ ഷാപ്പുണ്ട്‌ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില്‍ ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ
അതുകൊണ്ട്‌ ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന്‌ ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ്‌ കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ്‌ കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ്‌ കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്‌. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര്‌ തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.
ഇങ്ങിനെയെല്ലാം സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ്‌ കണ്ണൂസ്‌ കമന്റടിച്ചത്‌. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച്‌ കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ്‌ കണ്ണൂസ്‌ അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത്‌ അവിടെ ഇരുന്നോളുക.

പറക്കോട്ടുകാവ്‌ താലപ്പൊലിക്ക്‌ പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത്‌ എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട്‌ . അതുപോലെയാണ്‌ തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും

Tuesday, January 27, 2009

പാലക്കാടന്‍ പലവക നാലാംഭാഗം

പാലായില്‍നിന്ന് പുറപ്പെടുന്ന ആനക്കട്ടിവണ്ടിക്ക്‌ പാലക്കാട്‌ അതിരാവിലെ വന്നിറങ്ങിയതാണ്‌ . നല്ല തണുപ്പില്‍ ബസ്സിലിരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ പെരുംബാവൂര്‍ ബസ്സ്റ്റാന്റില്‍ ചായക്കടക്കാരന്‍ വണ്ടിയുടെ സൈഡില്‍ തട്ടികൊണ്ട്‌ അലറി .
" ചായകുടിക്കാം കാപ്പികുടിക്കാം
ചായകുടിക്കാം കാപ്പികുടിക്കാം
ആനക്കട്ടിക്ക്‌ പത്തുമിനിറ്റ്‌ താമസമുണ്ട്‌
"
ചായ കുടിക്കാന്‍ ഇറങ്ങിപ്പോയ മയക്കം പിന്നെ തിരിച്ചുവന്നുതുടങ്ങുകയായിരുന്നു. പുത്തൂര്‍ സ്കൂളിന്റെ ഓഫീസ്‌ റൂമിലിരുന്നപ്പോള്‍ . തടിച്ച പുസ്തകം മറിച്ചുനോക്കികൊണ്ടിരുന്ന സിയാവിദ്ദീന്‍ അത്‌ മടക്കിവെച്ചിട്ട്‌ ഉറക്കെ പറഞ്ഞു.
" ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്‌ ഇതാണ്‌ ഇതല്ലാതെ മറ്റൊന്നുമല്ല"
വന്ന മയക്കം സ്വര്‍ഗത്തിലോട്ടു പോയി
" പുത്തൂരേ ഈ ഇസ്കൂളിനേക്കുറിച്ചാണോ മാഷേ, മുകിലന്‍ അങ്ങിനെ പറഞ്ഞത്‌ ? എങ്കില്‍ ഞാന്‍ തത്വത്തില്‍ യോജിക്കാം " പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗോപിമാഷ്‌ നീണ്ടചിരി ചിരിച്ചു. പിന്നെ കട്ടികൂടിയ കറുത്ത കണ്ണട ഊരി മേശപ്പുറത്തുവെച്ചിട്ട്‌ പാടി
" നമ്മുക്കു നാമേ പണിവതു നാകം നരകവുമതുപോലേ"
" മാഷ്‌ കാചാംകുറിശ്ശിയില്‍ പോയിട്ടുണ്ടോ?" ചോദ്യം പെട്ടന്നായിരുന്നു.
2
അതിരാവിലെ, മുക്കിലെ ചായപ്പീടികയിലേക്കു നടന്നപ്പോള്‍ മധുര വരേയുള്ള മീറ്റര്‍ഗേജ്‌ തീവണ്ടിയേക്കുറിച്ചാണ്‌ ഓര്‍ത്തത്‌. കൊല്ലംകോട്‌ മുതലമട പൊള്ളാച്ചി പളനി വഴി മധുര. പണ്ട്‌ രാമേശ്വരം വരെ ഉണ്ടായിരുന്നു. ചായകുടിക്കുന്നതിനിടയില്‍, പ്രകാശന്‍, പറഞ്ഞു.
" ട്രയിന്‍ , ബസ്സിനേക്കാളും താമസമാണുമാഷേ, സ്റ്റേഡിയം സ്റ്റാന്റില്‍, പോയാല്‍മതി . കൊല്ലംകോട്ടേയ്ക്ക്‌ ഇഷ്ടം പോലെ ബസ്സുണ്ട്‌"
പുതുവെമ്പ്‌ വഴി കൊല്ലംകോട്‌. കൊല്ലംകോട്‌ ബസ്സിറങ്ങാന്‍, നേരം, അടുത്തിരുന്നയാള്‍, പറഞ്ഞു
" പുലിക്കോട്ട്‌, അയ്യപ്പങ്കാവിനടുത്ത്‌, നിന്നാല്‍മതി, എലവഞ്ചേരിക്കുള്ള, വണ്ടി വരും. അതില്‍, കയറിക്കോളൂ"
അയ്യപ്പങ്കാവിനും, മുന്നില്‍, വിശാലമായ, കുളം. എലവഞ്ചേരിക്കുള്ള, ബസ്സുകാത്തുനിന്നപ്പ്പ്പോള്‍, കാളവണ്ടി, കടന്നുപോയി.പൊയിലൂര്‍മുക്ക്‌, തിരിഞ്ഞപ്പോളാണ്‌, മലനിരകള്‍,കണ്ടത്‌. ബസ്‌, മലയുടെ, നേര്‍ക്ക്‌, ഓടുകയാണ്‌. പാതയുടെ, ഇരുവശവും, വിശാലമായ, പാടങ്ങള്‍, വരമ്പുകളില്‍, തലയുയര്‍ത്തി നില്‍ക്കുന്ന, പനകള്‍, വയലിനുമപ്പുറം പറമ്പുകളില്‍, വേപ്പുമരങ്ങള്‍, പുളികള്‍. പാടവരമ്പില്‍കൂടി, അലക്ഷ്യമായി നടക്കുന്ന വെളുത്ത കൊക്കുകള്‍..
പെരുമാള്‍കോവില്‍ഗ്രാമം കഴിഞ്ഞപ്പോള്‍, കണ്ടക്ടര്‍, അടുത്തുവന്ന്, പറഞ്ഞു.
" അടുത്ത സ്റ്റോപ്പില്‍, ഇറങ്ങിക്കോളൂ, അവിടെയാണ്‌, കാച്ചാംകുറിശ്ശി പെരുമാള്‍."
3
കണ്ണേട്ടന്‌ ചായയുടെ പണം, കൊടുക്കുന്നതിനിടയില്‍, മൂപ്പരു പറഞ്ഞു.
" നട, അടച്ചുകാണും, ആല്‍ത്തറയില്‍, ഇരിക്കുകോ, കിടക്കുകോ, ആകാം. വൈകിട്ട്‌, നടതുറന്ന് തൊഴുത്തിട്ട്‌, പോകാം"
കാളവണ്ടിക്കാരന്‍, ആല്‍ത്തറയോട്‌ ചേര്‍ത്ത്‌, വണ്ടിനിര്‍ത്തി. കാളകളെ, വണ്ടിയില്‍നിന്നുമഴിച്ച്‌, കഴുത്തിലെ,കയറും, മുന്നിലെ കാലും, തമ്മില്‍, കൂട്ടികെട്ടി, വയലിലേക്ക്‌, ഇറക്കിവിട്ടു. തലയില്‍, കെട്ടിയിരുന്ന, തോര്‍ത്തഴിച്ച്‌, ആല്‍ത്തറയിലേ, പൊടിതട്ടിക്കളഞ്ഞ്‌, നിവര്‍ത്തിവിരിച്ചു. ചെവിയ്ക്കിടയില്‍നിന്ന് മുറിബീഡി എടുത്ത്‌ കത്തിക്കുന്നതിനിടയില്‍, പറഞ്ഞു.
" യാത്രികന്റെ, മനസ്സ്‌ അസ്വസ്ഥമായിരിക്കും. നടതുറന്നിട്ട്‌, പെരുമാള്‍ക്ക്‌, നെയ്യ്‌ വിളക്കുകത്തിച്ചാല്‍, മതി"
ആലിനുമപ്പുറം പെരുമാളിന്റെ, കോവില്‍. അതിനുമപ്പുറം, ഉയര്‍ന്നുനില്‍ക്കുന്ന തെങ്ങിന്തലപ്പുകള്‍, പനകള്‍. പനകള്‍ക്കുമപ്പുറം മല തലയുയര്‍ത്തിനില്‍ക്കുന്നു. വണ്ടിക്കാരന്‍, ആസ്വദിച്ച്‌ ബീഡി വലിച്ച്‌, പുക പുറത്തേക്ക്‌ തള്ളുന്നതുകണ്ടപ്പ്പ്പോള്‍, കൊതിതോന്നി
" ഒരു, ബീഡി,തരാമോ?"
മടിക്കുത്തില്‍, ഭദ്രമായി വെച്ചിരുന്ന പ്ലാസ്റ്റിക്കുകൂടില്‍നിന്ന് ബീഡിയെടുത്ത്‌ തരുന്നതിനിടയില്‍, അയാള്‍, പറഞ്ഞു
" ആ മലമുകളിലാണ്‌, സ്വാമികള്‍ക്ക്‌, പെരുമാള്‍, ദര്‍ശനം കൊടുത്തത്‌. പാദങ്ങളുണ്ടവിടെ, മകരത്തൈപ്പൂയത്തിന്‌ തമിഴ്‌നാട്ടില്‍നിന്ന്, മലകയറാന്‍, വരുന്നവര്‍ക്ക്‌ കയ്യും, കണക്കുമില്ല, കേശവനേക്കുറിച്ച്‌, കേട്ടിട്ടുണ്ടോ?"
ഇല്ലെന്നയര്‍ത്ഥത്തില്‍, തലയാട്ടിയപ്പോള്‍, അയാള്‍, പറഞ്ഞു.
" വലിയ ആനയായിരുന്നു"
ബീഡികുറ്റി, ഒന്നൂടെ ആഞ്ഞുവലിച്ച്‌ തറയില്‍, കുത്തികെടുത്തി എറിഞ്ഞുകളഞ്ഞ്‌ നിവര്‍ത്തിയിട്ടിരുന്ന തോര്‍ത്തിലേയ്ക്ക്‌, നടുനിവര്‍ത്തുന്നതിനിടയില്‍, അയാള്‍, നീട്ടിവിളിച്ചു
" നാരായണാ"
അപ്പോള്‍, മലമുകളില്‍,, ആരോ വിളികേള്‍ക്കുന്നതുപോലെ തോന്നി. കാറ്റ്‌, ആലിലകളുടെ സംഗീതം,. ബീഡിപുക ഊതിവിട്ടുകൊണ്ട്‌, മലനോക്കികൊണ്ടിരുന്നു. പുകയ്കിടയിലൂടെ, മനസ്സ്‌ മലകയറിതുടങ്ങിയിരുന്നു. ഇല്ലാത്ത വഴികളിലൂടെ, പാറയില്‍, അള്ളിപ്പിടിച്ചും, ചൂടില്‍, വെന്തെരിഞ്ഞും. അപ്പോള്‍, ആ പുകമഞ്ഞിനിടയില്‍കൂടി അവള്‍, അടുത്തുവന്നതറിഞ്ഞില്ല.
4
" ഗോവിന്ദാമല"
ആല്‍ത്തറയില്‍,, അടുത്തുവന്നിരിക്കുന്നതിനിടയില്‍, അവള്‍,, പറഞ്ഞു.. അവളേ, പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസം വരാതെ സൂക്ഷിച്ചുനോക്കിയപ്പോള്‍,, അവള്‍, പറഞ്ഞു.,
" പെരുമാള്‍ക്ക്‌ നെയ്‌ വിളക്ക്‌ കത്തിക്കണം"
ആലിന്റെ, കാറ്റും ബീഡിയുടെ പുകയും ഒന്നടങ്ങിയപ്പോള്‍,, അവള്‍, പറഞ്ഞു.
" ഉണ്ണീ, കഥകളില്‍, പുകവലിയും ചായകുടിയും വല്ലാണ്ടങ്ങ്‌ കൂടുന്നു"
" കഥയില്‍,, ചോദ്യം പാടില്ലെന്നേയുള്ളു. ബീഡിവലിയും ചായകുടിയും എത്രവേണമെങ്കിലുമാകാം" ചിരിച്ചുകൊണ്ട്‌ അവളോട്‌ പറഞ്ഞു. പിന്നെ വീണ്ടും ആലിലകളില്‍,, കാറ്റും സംഗീതവും തിരിച്ചുവന്നപ്പോള്‍, കണ്ണില്‍നിന്ന് കണ്ണെടുത്ത്‌ അവള്‍,, പറഞ്ഞു.
" കണ്ണുകളില്‍നിന്ന്, മനസ്സിലേയ്ക്കും, മനസ്സില്‍നിന്ന് ശരീരത്തിലേയ്ക്കും, പിന്നെ അടുത്ത തലമുറയിലേയ്ക്കും, ജന്മത്തിലേയ്ക്കും അങ്ങിനെയല്ലെ ഉണ്ണി പണ്ടു പറഞ്ഞിരുന്നത്‌. നടക്കാം, ഗോവിന്ദാമലയുടെ അടിവാരത്തിലേക്ക്‌, കൈകള്‍, ചേര്‍ത്ത്‌,, വിരലുകള്‍,, കോര്‍ത്ത്‌"
5
ടാറിളകി മെറ്റില്‍,, തെളിഞ്ഞ വഴിയിലൂടെ നടന്നു. കൈകള്‍,, കോര്‍ത്ത്‌ വീടുകളില്‍നിന്ന് കൈത്തറിയുടെ താളമുയരുന്നു. ഇടക്ക്‌ വഴിപിരിഞ്ഞപ്പോള്‍,, അവള്‍,, പറഞ്ഞു.
" ഉണ്ണീ, എല്ലാവഴികളും ഗ്രാമങ്ങളിലേയ്ക്ക്‌ നയിക്കുന്നു"
പുരാവസ്തുപോലെ പഴയ പേപ്പര്‍മില്ല്. പാലത്തിനടിയില്‍,, പാറക്കെട്ടുകള്‍കിടയിലൂടെ, ചെറിയ അരുവി
" ഈ നാടിന്‍ നന്മചെയ്യാന്‍
പുത്രിയാകുമിഷ്വവേ
പുണ്യനദിയാക്കിയ
കശ്യപമുനേ, നമോനമ"
".ഇതെവിടുന്നുകിട്ടി?"
പാലത്തിന്റെ കൈവരിയില്‍,, ചാരി അരുവി കാണുന്നതിനിടയില്‍, ചോദിച്ചു
." പെരുമാളിന്റെ, കോവിലിനുമുന്നില്‍, കശ്യപത്തറയുണ്ട്‌. അവിടെ കോറിയിട്ടിരിക്കുന്നതാണ്‌. ഈ അരുവി, കശ്യപപുത്രി, ഇക്ഷ്വയാണ്‌. കശ്യപമുനിയേ മനസ്സില്‍, നമിച്ചോളു"
ഗോവിന്ദാമല അടുത്തുവരുന്നു.. മലയില്‍നിന്ന് ഒരുവെള്ളച്ചാട്ടം. താഴെ വയലിലെവിടെയൊ ഒളിക്കുന്നു. മൂകാംബിക്കടുത്ത്‌ മുതൂരുനില്‍ക്കുമ്പോള്‍,, കാണാവുന്ന ഗോവിന്ദതീര്‍ത്ഥമാണ്‌ മനസ്സില്‍,, വന്നത്‌.
" അതിനുകീഴേചെന്ന് ഗോവിന്ദാ, എന്നുനീട്ടി വിളിക്കണമുണ്ണീ "
.തൊണ്ടേക്കാട്‌. പാതക്കിരുവശവും, വയലുകള്‍,, പരന്നുകിടക്കുന്നു. ഒരുവശത്ത്‌ വയലില്‍, ഇഷ്ടികചൂളകളില്‍നിന്ന്, പുക പൊങ്ങുന്നു.
" ചൂളകളില്‍,, ഭൂമിയുടെ ചിത കത്തുന്നതുകണ്ടോ? ആരായിരിക്കുമോ തലയ്ക്കല്‍,, തീ കൊളുത്തിയത്‌? ഇനി, വരാന്‍,, പോകുന്ന ഒരു നാളെ, അപ്പുറമുള്ള വയലുകളിലും, ചിതയൊരുങ്ങും"
ചാത്തമ്പാറയില്‍,, പാറപ്പുറത്ത്‌ പനയോലകൊണ്ട്‌ മേഞ്ഞ ചെറിയ ചായക്കട.
" കഥയില്‍,, ചായകുടിക്കാമല്ലോ" അവള്‍,, ചിരിച്ചു.
" നിന്നേക്കാണുമ്പോള്‍,,അവര്‍,,എന്തുവിചാരിക്കും?"
" ഉണ്ണി, മാത്രമേ എന്നേ കാണുന്നുള്ളൂ"
അന്യനാട്ടുകാരനാണെന്നറിഞ്ഞപ്പോള്‍,, കടക്കാരന്‍,, പറഞ്ഞു.
" ഗോവിന്ദാമലയ്ക്കുമപ്പുറം, നെല്ലിയാമ്പതി, അതിനുമപ്പുറം പറമ്പികുളം. ആനയും പോത്തും മാത്രമേ താഴേയ്ക്ക്‌ ഇറങ്ങാതുള്ളൂ. ഈ പാടവരമ്പത്തൂടെ അങ്ങിനെ നടന്നാല്‍,, വേങ്ങാപാറ, അല്ലെങ്കില്‍,, വേങ്ങാപാറയിലെത്താന്‍,, കൊല്ലംകോട്ടു പോണം"
പണം കൊടുത്തിട്ട്‌ വീണ്ടും, നടന്നു. ഓലപ്പുരകളുടെ എണ്ണം കുറയുന്നു. മലയടിവാരത്ത്‌, വിശാലമായ, തെങ്ങിന്തോപ്പ്‌. പിന്നെ, മലയിലേയ്ക്ക്‌, അല്‍പം കയറി, വെള്ളച്ചാട്ടത്തില്‍നിന്ന്, വെള്ളം കൈപിടിയിലാക്കി, കുടിച്ചപ്പോള്‍, നടന്നതിന്റെ,, ക്ഷീണം ഓടിയിരുന്നു.കാലും, മുഖവും കഴുകി, അടിവാരത്തിലെ, അയ്യപ്പങ്കാവില്‍,, തൊഴുതുകൊണ്ട്‌ നിന്നപ്പോള്‍,, അകലെ,,പെരുമാള്‍കോവിലില്‍നിന്ന്, കീര്‍ത്തനം, ഒഴുകിവരുന്നതുപോലെ
"പോകാം, പെരുമാള്‍ക്ക്‌, നെയ്‌,വിളക്ക്‌ കത്തിക്കണ്ടേ?"
6
ആല്‍ത്തറയില്‍,,കാളവണ്ടിക്കാരന്‍,,കാളകളേ വണ്ടിയില്‍,,കെട്ടി. തറയില്‍നിന്ന്, തോര്‍ത്തെടുത്ത്‌, കുടഞ്ഞ്‌ തലയില്‍കെട്ടി. മടികുത്തില്‍നിന്ന്, ബീഡിയെടുത്തു.ഒരു കൊതി.
" ഒരു ബീഡികൂടി തരാമോ?"
ബീഡിതന്നിട്ട്‌ പുകയ്ക്കിടയിലൂടെ,അയാള്‍,,പറഞ്ഞു.
" നട തുറക്കാറായി. തൊഴുത്തിട്ടേ, പോകാവൂ. വളരെ പഴക്കമുള്ള ക്ഷേത്രമാണ്‌. കൊല്ലംകോട്ടു രാജാക്കന്മാരുടെ, അരിയിട്ടുവാഴ്ച നടന്നിരുന്ന ക്ഷേത്രം. ദാരുവിഗ്രഹമാണ്‌. അഭിഷേകത്തിനു വേറെ" വണ്ടിക്കാരന്‍,,വണ്ടിയില്‍കയറി. ചാട്ട ചുഴറ്റി ചാട്ട ചുഴറ്റി
" നെന്മാറയ്ക്കാണ്‌"
അമ്പലക്കുളത്തില്‍,,കാലുകള്‍,,മുക്കിയിരുന്നു. മീനുകള്‍,,വന്ന് പൊതിഞ്ഞ്‌,വിരലുകള്‍ക്കിടയിലും നഖങ്ങള്‍ക്കിടയിലും ഇക്കിളിയിട്ട്‌. അവള്‍,,കൗതുകത്തോടെ നോക്കികൊണ്ട്‌ പടിക്കെട്ടിലിരുന്നു.
" ഈ, കുളത്തിലെ, വെള്ളത്തിന്‌, ഔഷധഗുണമുണ്ട്‌"
"കുളത്തില്‍,,മീനുകളുണ്ട്‌, എന്റെ, കാലിലെ മാലിന്യങ്ങള്‍,,കൊത്തിയെടുക്കുകയാണ്‌. മനസ്സിലെ, മാലിന്യം,ഏതു മീന്‍,,കൊത്തിയെടുക്കും?"
" പെരുമാള്‍,, മീനുമാണല്ലോ?"
പിന്നെ, തിരുനടയില്‍,, നെയ്‌,വിളക്കുംവെച്ച്‌, ശ്രീകോവിലിനു പ്രദക്ഷിണം വെച്ച്‌, ഗണപതിയേയും, നാഗസുബ്രഹ്മണ്യനേയും, ശിവനേയും തൊഴുത്‌, തിരുനടയില്‍,,വീണ്ടും വന്ന് തൊഴുത്‌ നിന്നപ്പോള്‍, അവള്‍,,പറഞ്ഞു.
" പ്രാര്‍ത്ഥിക്കൂ.
ശ്രീ, കാശ്യപ മഹാത്മാവ്‌.
തപസ്സു ചെയ്തതാം ഭൂമിയും.
ശ്രീ, യോടും,പെരുമാളാം
തമ്പുരാനേ നമോ നമ:.
7
ആല്‍ത്തറയില്‍,,ഇളകുന്ന ഇലകളുടെ കാറ്റില്‍,, അകലെ ഗോവിന്ദാമലയുടെ മുകളില്‍,,ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനേയും, നോക്കി അന്തമില്ലാതെ ഇരുന്നപ്പോള്‍,, മനസ്സില്‍,,ഒരു കൊതി.
" ഈ കുറിശ്ശിയില്‍,, ആലിന്റെ കാറ്റുംകൊണ്ട്‌ ഗോവിന്ദാമലയും കണ്ട്‌ പെരുമാളിന്‌ നെയ്‌, വിളക്കും കത്തിച്ച്‌, എക്കാലവും ഇരിക്കാന്‍,, ഒരല്‍പം"'
." ഇപ്പോള്‍,, നമ്മള്‍,, ഇരിക്കുന്നില്ലേ"'പിന്നെ, ആകാശത്തുനിന്ന് നിലാവും കുളിരും താഴ്‌ന്നിറങ്ങി പരന്നൊഴുകി,,, ആല്‍ത്തറയേ, മൂടിയപ്പോള്‍,, പിന്നേയും, പിന്നേയും അവളുടെ കണ്ണുകളിലൂടെ മനസ്സിലേയ്ക്കിറങ്ങിയപ്പോള്‍,, അവള്‍,, പറഞ്ഞു.
" ഉണ്ണീ, ഇന്ന് ധനുമാസത്തിലെ, തിരുവാതിരയാണ്‌"