എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Saturday, March 27, 2010

കണക്കെടുപ്പ്‌


ആനിമല്‍ കണക്കെടുപ്പ്‌ പ്രമാണിച്ച്‌ തേവരുടാന ഡോട്‌ ബ്ലോഗ്സ്പോട്ട്‌ എന്ന ഈ കട കുറച്ചു ദിവസത്തേയ്ക്ക്‌ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. തേവരുടെ ആന ആയതുകൊണ്ടാണ്‌ ആനിമല്‍ എന്നായിപോയത്‌. അല്ലാത്തവര്‍ ആനുവല്‍ എന്നു വായിച്ചാലും മതി. അവിടുന്നങ്ങോട്ട്‌ ഏപ്രില്‍ ഒന്നുമുതല്‍ എന്തു വിഡ്ഢിത്തരവും പ്രതീക്ഷിക്കാം. ഗൃഹാതുരത്വം ഒമ്പതാം ഭാഗമോ, ഗജേന്ദ്രമോക്ഷം അഞ്ചാം എപ്പിസോഡോ, അതുമല്ലെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ മൂന്നാം ഇന്‍സ്റ്റാള്‍മെന്റോ നണ്‍ ഓഫ്‌ ദ എബൗവോ . എന്തും

ഞങ്ങള്‍ കച്ചവടക്കാര്‍മുകില്‍ വര്‍ണ്ണന്മാര്‍ കട്ടിയും ത്രാസ്സും പൂജയ്ക്കു വെയ്ക്കാന്‍ ദാ പുറപ്പെടുകയായി.

ഔസേപ്പു ചേട്ടോ ഷട്ടറു താത്തിക്കൊ

Sunday, March 21, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍ രണ്ടാം ഭാഗം


അമ്മേ,

ഈ വൈരാഗി യാത്രയിലെ രണ്ടാമത്തെ എഴുത്താണിത്‌.ആദ്യത്തെ കത്ത്‌ അമ്മയ്ക്ക്‌ കിട്ടിക്കാണുമെന്ന് വിശ്വസിക്കുന്നു. കിട്ടിയിട്ടില്ലെങ്കില്‍ ഇത്‌ ആദ്യത്തെ കത്തായി കരുതിയാല്‍ മതി. അല്ലെങ്കില്‍ തന്നെ അക്കങ്ങള്‍ക്ക്‌ പ്രസക്തി നഷ്ടപ്പെടുമ്പോള്‍ ഇത്‌ എത്രാമത്തെ പെഗ്ഗ്‌ എന്നു ചിന്തിച്ച്‌ ആരാണ്‌ വേവലാതി പെടുന്നത്‌.

മാതാവേ,

പേനയിലെ മഷി തീരാറായി. വാതിലും തുറന്നുകിടക്കുകയാണ്‌. അതുകൊണ്ട്‌ അവിടുത്തെ ഇളയ പുത്രനായ ഈ എളിയവന്‍ കഥയിലോട്ട്‌ പ്രവേശിക്കട്ടെ. അല്ലെങ്കിലും ഭവതി,

കഥയമമ, കഥയമമ
കഥകളതി സാദരം
ആത്മവിലാപങ്ങള്‍
കേട്ടാല്‍ മതിവരാ
എന്ന് പാടിയിട്ടുമുണ്ടല്ലൊ.


തീവണ്ടി ഏതോ സ്റ്റാന്റില്‍ കാപ്പികുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ കളിച്ചുകൊണ്ടിരുന്ന കൈ കമഴ്ത്തിയിട്ടു

" നീ മിഡില്‍ സ്ക്രൂട്ടാണോ?" രഘു ചോദിച്ചു

" കയ്യില്‍ ഒറ്റ ജോക്കറുപോലുമില്ല. വയറ്റിലും"

പിലാറ്റുഫോറത്തിലിറങ്ങി ആദ്യം കണ്ട ഷാപ്പില്‍ നിന്ന് ഒരു കുടം പാലു വാങ്ങി ഒറ്റവലിക്ക്‌ മോന്തി. ചിറിയും തുടച്ചു. പിന്നെ ചാരത്തെത്തിയ ഉന്തുവണ്ടിയില്‍നിന്ന് ഒരു പടല പച്ചപഴം ഒരു ഡബിള്‍ ഓമ്പ്ലേറ്റ്‌.. ഇവ

രണ്ടും കൂടി കക്ഷത്തിങ്ക
ലിടുക്കി കൊണ്ട്‌

തിരിച്ച്‌ തീവണ്ടി പിടിച്ചു

വണ്ടി നീങ്ങി തുടങ്ങിയിരുന്നു. പിലാറ്റുഫോറവും താണ്ടി വണ്ടി വെളിമ്പ്രദേശത്തേക്കിറങ്ങിയപ്പോള്‍ വലിയ മഞ്ഞ ബോര്‍ഡിലെ മൂന്ന് ഭാഷകളിലുമുള്ള പേരും പെറുക്കി വായിച്ചു.

മഥുര

" കുചേലന്റെ കക്ഷത്തില്‍ എന്താണീ കാണുന്നത്‌. മുഖ്യമായ പുസ്തകം എവിടെ പോയി?" രഘു ചോദിച്ചു.

" ഇത്‌ മഥുരയില്‍ കയറൂരി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഗോമാതക്കളുടെ ചാണകം ഇട്ട്‌ വിരിയിച്ചെടുത്ത പച്ചൈപഴം. പിന്നെ മുട്ട ഓമ്പ്ലേറ്റും. മുഖ്യമായ പുസ്തകം ഇടമറുകിന്റെ കൃഷ്ണനും കൃസ്തുവും ജീവിച്ചിരുന്നില്ല അത്‌ പഴകച്ചവടക്കാരന്‌ കൊടുത്തു. പഴം പൊതിഞ്ഞു കൊടുക്കാന്‍"

" പഴവും ഓമ്പ്ലേറ്റും ആയുര്‍വേദവിധിപ്രകാരം വിരുദ്ധഭക്ഷണനാകുന്നു" രഘു പറഞ്ഞു

" അതുസാരമില്ല, ഞാനൊരു വൈരുദ്ധ്യാത്മക ഭക്ഷണവാദക്കാരനാകുന്നു"

ഒരു പഴമെടുത്തു. ഒരു കഷ്ണം ഓമ്പ്ലേറ്റും. പഴത്തൊലികള്‍ ജനല്‍ വഴി പുറത്തേക്കിട്ടുകൊണ്ടിരുന്നു. ദാരിദ്രദു;ഖം മൂത്ത്‌ തീവണ്ടിക്കു തലവെയ്ക്കാന്‍ വരുന്ന ഏതെങ്കിലും ഗോമാതാക്കള്‍ ഉണ്ടെങ്കില്‍ അത്രയുമായല്ലൊ. ഇടയ്ക്ക്‌ രഘുവിനോട്‌ ചോദിച്ചു.


" പഴത്തൊലിയില്‍ ചവിട്ടി ഓടിയാല്‍ ട്രെയിനിന്റെ പാളം തെറ്റുമൊ"

" ഇല്ല"

അമ്മേ അപ്പോളാണ്‌ സമാധാനമായത്‌.. അവസാനത്തെ പഴത്തൊലിയും പാളത്തിലേക്കിട്ടിട്ട്‌ സടകുടഞ്ഞെഴുന്നേറ്റ്‌ മൂരിനിവര്‍ന്നു.

" നീ ഇനി കളിക്കുന്നുല്ലെ?"

" ഇല്ല, അത്യുന്നതങ്ങളില്‍ ഉറക്കംതൂങ്ങികള്‍ക്ക്‌ സമാധാനം"

ഏണിവെച്ച്‌ അപ്പര്‍ബര്‍ത്തില്‍ കയറി നീണ്ടുനിവരുന്നതിനിടയില്‍ താഴെ രഘു ഭഗവത്ഗീത മൂലം പാരായണം ചെയ്യുന്നതു കേട്ടു.

" നകൃതം സുകൃതം കിഞ്ചിത്‌
ബഹുധാ ദുഷ്കൃതം കൃതം"

കൃതം എന്നുകേട്ടപ്പോളാണ്‌ അമ്മേ സരസ്വതി ഈ യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ അവിടുത്തേയ്ക്ക്‌ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് സാരസ്വതഘൃതം മേടിച്ചു തന്നില്ലല്ലൊ എന്നോര്‍ത്തത്‌.

മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകളോടിയെത്തി
ഉണര്‍ത്തീടുന്നു

അമ്മേ ഈ കത്തില്‍ സ്ഥലവും തീയതിയും പോലും എഴുതാന്‍ മറന്നിരിക്കുന്നു സദയം ക്ഷമിക്കുക

എന്ന്

മഥുരൈ കണ്ടിട്ടു പോന്ന സുന്ദരപുത്രന്‍

ഒപ്പ്‌


Friday, March 19, 2010

ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍.


മാതാശ്രീ മാധവിക്കുട്ടിയമ്മയ്ക്ക്‌,
ഇല കൊണ്ടുണ്ടാക്കിയ പ്ലേറ്റില്‍ പ്രസാദം പോലെ അയ്യപ്പന്റെ അമ്പലത്തില്‍നിന്ന് കിട്ടിയ പച്ചരി ചോറിനു മുകളില്‍ ഏമ്പക്കം വിട്ടിട്ട്‌ പലക കട്ടിലില്‍ പുല്‍പായ്‌ വിരിക്കുമ്പോള്‍ രഘു ചോദിച്ചു. " നീ ഉറങ്ങുന്നില്ലെ?"

" കാലും നീട്ടി മലര്‍ന്നു കിടന്നാല്‍
അതിന്റെ സുഖമൊന്നു വേറേ
എന്നു പാടാനാണെങ്കില്‍ ഈ വഴിയെല്ലാം താണ്ടി ഇവിടെ വരണോ" അവനോടു തിരിച്ചു ചോദിച്ചു. മുറിക്ക്‌ പുറത്ത്‌ ഹരി കി പൗറിയില്‍നിന്ന് വരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇപ്പൊളും കേള്‍ക്കാം.

മാതാശ്രീ മാധവിക്കുട്ടിയമ്മേ,
ഞാന്‍ ഈ എഴുത്ത്‌ എഴുതുന്ന നേരം ഭവതി ടെലിവിഷന്‍ തുറന്നുവെച്ച്‌ പരസ്യങ്ങള്‍ക്കിടയില്‍ വീണുകിട്ടുന്ന രാമായണത്തിന്റെ പീസുകള്‍ കാണുകയായിരിക്കും. അതുകൊണ്ടാണ്‌ മാതാശ്രീ എന്നാക്കിയത്‌. ആദ്യമേ അല്‍പം ആദ്യാക്ഷരപ്രാസവും കിടക്കട്ടെ എന്നും കരുതി. നമ്മുടെ സമുദായാംഗം ഇക്കണ്ടവാര്യരുടേയും പട്ടം താണുപിള്ളയുടേയും ഒക്കെ കാലത്തെ ഏഴാം ക്ലാസ്സ്‌ പഠിച്ച്‌ വൃത്തിയായി തോറ്റ അവിടുത്തേയ്ക്ക്‌ മാതാശ്രീയുടെ അര്‍ത്ഥം പറഞ്ഞുതരേണ്ടതില്ലല്ലോ. നമ്മള്‍ ഭാഷയില്‍ അമ്മേ തായെ എന്ന് പറയുന്നതു തന്നെയാണ്‌ സംഗതി. ആയതിനാല്‍.

അമ്മേ മാധവിക്കുട്ടിയമ്മേ,
കുറച്ചുനാളുകളായി ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിക്കണം എന്നാശിച്ച്‌ തുടങ്ങിയിട്ട്‌. ഒരച്ഛന്‍ എന്നുപറയുമ്പോള്‍ ഏതച്ഛന്‍ എന്ന ചോദ്യമില്ല.

ചൂടിയത്‌ ചാച്ചായെങ്കില്‍
പൂവതു റോസാതന്നെ
കഴിഞ്ഞയിടക്ക്‌ ബുദ്ധന്‍ വീട്ടില്‍ വന്നപ്പൊള്‍ പറഞ്ഞത്‌ മാതാശ്രി ഓര്‍ക്കുന്നില്ലെ? ആഗ്രഹങ്ങള്‍ ദു;ഖത്തിനു കാരണമാണ്‌.കരഞ്ഞുപറഞ്ഞിട്ടും വായിക്കാന്‍ പോയിട്ട്‌ ഒന്നു കാണാന്‍ പോലും അവളാ എഴുത്തുകള്‍ തന്നില്ല. ആ ഒരു വാശിക്കാണ്‌ ഇതെഴുതി തുടങ്ങിയത്‌ .ഈയുള്ളവന്റെ ഭാഗിനേയന്മാരോട്‌ അവിടുന്ന് സ്റ്റീല്‍ പാത്രങ്ങള്‍ കമഴ്ത്തിവെച്ച്‌ സിംബല്‍സ്‌ അടിക്കാന്‍ പറയണം. നമ്മുടെ കഥയുടെ പേര്‌

" ഒരു മകന്‍ അമ്മയ്ക്കയച്ച കത്തുകള്‍"
(അവര്‍ സിംബല്‍സ്‌ അടിക്കുക ഉണ്ടായോ തായേ)
അമ്മേ മുമ്പേ പറഞ്ഞ ആഗ്രഹങ്ങളെ ഗംഗാനദിയില്‍ മുക്കികൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഈ യാത്രയില്‍ കയ്യില്‍ കരുതിയിരിക്കുന്ന പോസ്റ്റുകാര്‍ഡുകള്‍ തീരുന്നത്‌ വരെ ഈ കത്തുകള്‍ എഴുതികൊണ്ടിരിക്കും.മുഴുവനും തപാലില്‍ എത്തികഴിയുമ്പോള്‍ അവിടേയ്ക്ക്‌ കാപ്പി അനത്തുമ്പോള്‍ ഇവ പ്രകാശിപ്പിക്കാവുന്നതേയുള്ളു. പഴയ ഏഴാംക്ലാസുകാരിയായ അമ്മയുടെ സൗകര്യാര്‍ത്ഥം പഴയലിപിയിലാണ്‌ ഇവറ്റകളെ ഇട്ടു കാച്ചുന്നത്‌. തിമിരം വെള്ളെഴുത്ത്‌ തുടങ്ങിയ കൂട്ടുകാരുള്ള അമ്മയ്ക്ക്‌ ഇവറ്റകളെ വായിക്കുവാനുള്ള കണ്ണടയും ഇതിനോടൊപ്പം അയക്കുന്നുണ്ട്‌.വായിച്ചെല്ലാം കഴിയുമ്പോള്‍ മടക്കതപാലില്‍ തിരിച്ചയച്ചു തരുമല്ലൊ?

മമ്മീ, മഹാമായേ

തെലുഗുനാട്ടിലെ ചുട്ടുപഴുത്ത പകലില്‍കൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹരിദ്വാറിന്‌ നേരിട്ട്‌ ശീട്ടെടുത്ത സ്വാമികള്‌ പറഞ്ഞു.
"ഹരിദ്വാരത്തെ പല സ്വാമിയാര്‍കളും തിരിച്ചും ഈ തീയില്‍ കൂടി യാത്ര ചെയ്യണമല്ലൊ എന്നുചിന്തിച്ച്‌ വൈരാഗികളായവരാണ്‌" ഭവതി രാത്രിയില്‍ ഒരു വാനനീരീക്ഷണം നടത്തി ഇളയപുത്രന്‍ സന്യാസിയാകാനുള്ള നക്ഷത്രങ്ങള്‍ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടൊ എന്നു നോക്കണം. ശേഷമെല്ലാം പിന്നീട്‌.

എന്ന് സ്നേഹാദരവുകളോടെ തൊണ്ണൂറ്റിമൂന്നാമാണ്ട്‌ ആഗസ്ത്‌ മാസം മുപ്പതാംതീയതി ഹരിദ്വാരത്തില്‍നിന്നും ഇളയ പുത്ര് ഉണ്ണികിഷന്‍.

എന്‍ ബി;- സന്യാസിയാകാനുള്ള യാത്രയില്‍ പണത്തിനാവശ്യം വരുമ്പോള്‍ അറിയിക്കാം ബ്രാഡ്മാന്‍ സംവേര്‍ ഇന്‍ ഇംഗ്ലണ്ട്‌ എന്ന മേല്‍ വിലാസത്തിലൊ പൊന്നുമോന്‍ ഉണ്ണിക്കുട്ടന്‍ സംവേര്‍ ഇന്‍ ഹിമാലയസാനു എന്ന മേല്‍ വിലാസത്തിലൊ മറുപടി മണി ഓര്‍ഡറായി അയച്ചാല്‍ മതി.

കര്‍മ്മണ്ണ്യേ വാധികാരസ്തേ
മാഫലേഷു കദാചന.