എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, February 27, 2009

അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കന്‌

ഞാന്‍ ഇത്‌ നിനക്കായി ഓങ്ങിവെച്ചിരിക്കുന്നു
ഞാന്‍ ഈ ആല്‍ത്തറയിലിരുന്ന് മനസ്സ്‌ ഒരു വലിയ ഉരുളന്‍ കല്ലാക്കി, ഗോവിന്ദാമലയുടെ മുകളിലേയ്ക്ക്‌ ഉരുട്ടികേറ്റിക്കൊണ്ടിരിക്കുകയാണ്‌. നാറാണത്തുഭ്രാന്തന്മാര്‍ക്ക്‌ ഏതുമലയാണ്‌ രായിരനെല്ലൂര്‍മല അല്ലാത്തത്‌. ആലില്‍നിന്ന് പച്ചിലകള്‍ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. ശ്രദ്ധിച്ചു കാതോര്‍ത്താല്‍, പഴുത്തിലകള്‍ ചിരിക്കുന്ന ശബ്ദം കേള്‍ക്കാം.
അജിത്കവി എന്ന ശുദ്ധബ്ലോഗ്ഷ്കാ
ഈ ഓങ്ങിവെച്ചിരിക്കുന്നത്‌, അര്‍ദ്ധനഗ്ന ഫക്കീര്‍ വിശ്വവിദ്യാലയത്തില്‍, എനിക്കു മറുവശം ഇരിക്കുന്ന നിന്നോട്‌ നേരിട്ടുപറയാവുന്നതേയുള്ളു. ഒരു സ്വകാര്യമായി, അതുമല്ലെങ്കില്‍ ഒരു മുറുമുറുപ്പാക്കി നിന്റെ ചെവികള്‍ തിന്നാം. പ്ലീസ്‌ ലെന്റ്‌ യുവര്‍ ഇയേര്‍സ്‌ എന്നുപോലും പറയാതെ. അതുമല്ലെങ്കില്‍ ശ്രീമന്ദിരം കേപീയുടെ കേ എസ്സാറിന്‍ പ്രകാരം ഒരു നോട്ട്‌ ഫയല്‍ ഒറിജിനേറ്റ്‌ ചെയ്ത്‌ മേലുദ്യോഗസ്ഥരുടെ വിരല്‍ത്തുമ്പ്‌ പതിപ്പിച്ച്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ വശം നിന്റെ മേശപ്പുറത്തെത്തിക്കുകയുമാവാം. പക്ഷെ എന്റെ മനസ്സ്‌ തുറന്നതും കുത്തഴിഞ്ഞതുമായ ഒരു പുസ്തകമായതുകൊണ്ട്‌ എനിക്കങ്ങിനെ ചെയ്യാന്‍ സാധിക്കുന്നില്ല.
മുകളിലേയ്ക്ക്‌ ഉരുട്ടിക്കയറ്റിയ കല്ല് താഴേയ്കുരുണ്ട്‌ ഭൂമിയില്‍പതിച്ച്‌ പൊട്ടിചിതറുമ്പോള്‍ , പാറുക്കുട്ടി ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി ഗ്രന്ഥം വായിക്കുമ്പോള്‍ , വരികള്‍ക്കിടയിലുള്ള പലതും ഇരട്ടവാലന്‍ തിന്നുതുടങ്ങിയ പലതും ഉണര്‍ന്നുവരുന്നു.
തിരുവില്ല്വാമല തപ്പാലാഫീസ്‌ എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ അകത്തുകയറി കയ്യോടെ ഒരു കാര്‍ഡ്‌ വാങ്ങി സുഹ്രുത്ത്‌ ബ്ലൈസ്‌ ജ്യോര്‍ജിനെഴുതി.
" തിരുവില്ല്വാമല എന്ന മുദ്ര പതിയുന്നതിനുവേണ്ടിയാണ്‌ ഈ എഴുത്ത്‌."
ശേഷം ഓഫീസില്‍ചെന്ന് ദിവസങ്ങള്‍ക്കു ശേഷം എഴുത്ത്‌ അവനുകിട്ടിയപ്പോള്‍ മുദ്ര ശരിക്കുപതിഞ്ഞുകണ്ടപ്പോള്‍ ഒരു സന്തോഷം തോന്നി.
കാലമേറെയായി. മനസ്സില്‍ പതിഞ്ഞ തിരുവില്വാമല എന്ന മുദ്ര മങ്ങിത്തുടങ്ങിയൊ എന്നൊരു സംശയം. ദിവാകരന്‍ മാമയുടെ സത്രത്തിന്റെ വരാന്തയില്‍ കസേര പുറകോട്ടെറിഞ്ഞ്‌, കാലുകള്‍ അരമതിലില്‍ നീട്ടിവെച്ച്‌ പാറക്കെട്ടുകള്‍കിടയില്‍നിന്ന് വരുന്ന ചൂടുകാറ്റും കൊണ്ട്‌ പൊരിവെയിലില്‍ ചുങ്കത്തുനിന്ന് വരുന്നവരേയും ചുങ്കത്തോട്ട്‌ പോകുന്നവരേയും നോക്കി അങ്ങിനെ ഏറെനേരം ഇരുന്നിട്ട്‌ കാലമേറെയായി. അതുമല്ലെങ്കില്‍, രാജേന്ദ്രന്‍ തരുന്ന കീറിത്തുടങ്ങിയ പുല്‍പാ വിരിച്ച്‌ ആ വരാന്തയില്‍ രാജലക്ഷ്മിയില്‍ നിന്നുള്ള ചോറിനും വലിയ ഒരു ഏമ്പക്കത്തിനും പുറത്ത്‌ കിടന്നൊന്ന് മയങ്ങിയിട്ട്‌ .വൈകിട്ട്‌ പറക്കോട്ടുകാവിലേക്ക്‌ ദര്‍ശനത്തിനു പോകുന്നവരെ നോക്കിയിരുന്നിട്ടും കാലമേറെയായി. കിഴക്കേ ആല്‍ത്തറയില്‍ സന്ധ്യയ്ക്ക്‌ ബീഡിയും വലിച്ചുതള്ളിയിരിക്കുമ്പോള്‍ കൊതുകുകള്‍ മൂളിയാര്‍ത്തുവന്ന് ചെവിയില്‍ എത്രയോപ്രാവശ്യം പറഞ്ഞിട്ടില്ല

" നിങ്ങള്‍ അതിഥികളും ദേവകളുമാണ്‌ .എങ്കിലും ദേവന്മാരുടെ ചോരയും ഞങ്ങള്‍ കുടിക്കും അതുകൊണ്ട്‌ വേഗം സ്ഥലം വിട്ടോളുക"

പിന്നെ കൊതുകുകളെ ആട്ടിയോടിക്കുകയും അടിച്ചൊതുക്കുകയും ചെയ്യുമ്പോള്‍ ആ ഈണത്തില്‍ നാലമ്പലത്തില്‍നിന്നും പൂജയുടെ നാദം കേട്ടിട്ടും കാലമേറെയായി.
ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍ ലക്കിടി സ്റ്റേഷനില്‍നിന്നും ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവിനേയും കണ്ടിട്ട്‌ കവിയുടെ കാല്‍പാടുകള്‍ താഴോട്ടളന്ന് ക്ഷേത്രക്കുളവും ചുറ്റി ലക്കിടി പാലവും കടന്ന് ലക്കിടി സ്റ്റേഷനും കടന്ന് വയല്‍ വരമ്പില്‍ കൂടിനടന്ന് കലക്കത്തെ നമ്പ്യാരുടെ വീടും കണ്ടുവന്നിട്ടും കാലമേറെയായി. കലക്കത്തേ നമ്പ്യാര്‍ പാല്‍പായസം തുള്ളികലക്കാന്‍ അമ്പലപ്പുഴയ്ക്കു പോയെങ്കിലും എവിടെയും പോകാത്ത, പോകാന്‍ സ്ഥലമില്ലാത്ത ഒരാളുണ്ടായിരുന്നു. നമ്പ്യാരുടെ അയല്‍ക്കാരന്‍ ഒരു ശിവന്‍. എത്രയോപ്രാവശ്യം അവിടംവരെ പോയി. ഇതുവരെ ഒന്നു മുഖം കാണിച്ചിട്ടില്ല. ആ കടമൊന്നു തീര്‍ക്കണ്ടെ.
ചീരക്കുഴിയില്‍ നദിക്കു കുറുകെ ഡാമിന്റെ ഷട്ടര്‍. അതിനടുത്തുള്ള ആല്‍ത്തറയിലിരുന്ന് ഷട്ടറിനടിയിലൂടെ പുഴയുടെ കണ്ണീര്‍ ഒലിച്ചുവരുന്നത്‌ കണ്ടിട്ടും തിരിച്ച്‌ പഴയ ഇരുമ്പുപാലവും ചുങ്കത്തേയ്ക്ക്‌ നടക്കുമ്പോള്‍ കിട്ടിക്കൊണ്ടിരുന്നത്‌ കിട്ടിയിട്ടും കാലമേറെയായി.
വലതുവശത്തുള്ള വയലുകള്‍ക്കിടയില്‍ തലയുയര്‍ത്തി നിന്നിരുന്ന പഴയ ഇരുനിലമാളികയും അതിന്റെ പടിവാതിലും അതിനുമുന്നിലുണ്ടായിരുന്ന താമരക്കുളവുമെല്ലാം ഇല്ലാണ്ടാക്കിയപോലെ കാലം എന്തൊക്കെയാണ്‌ ഇല്ലാണ്ടാക്കാതിരിക്കുക?
പറക്കോട്ടുകാവിനുമുകളില്‍ ചുങ്കത്തേയ്ക്കുള്ള പാതയ്ക്കും മുകളില്‍ പാറയില്‍ കാല്‍പാദമുണ്ട്‌. താഴെയെങ്ങും കാലത്തിന്റെ പാദവും. അപ്പോള്‍ വീണ്ടും ഒരു ഉരുളങ്കല്ല് ഉരുട്ടിക്കയറ്റാന്‍ , തിരുവില്ല്വാമലയിലെ കിഴക്കേ ആല്‍ത്തറയില്‍ ചെന്നിരുന്ന് അടുത്ത ഏതെങ്കിലുമൊരു കാറ്റില്‍ തിരി അണയുമെങ്കില്‍ അത്‌ അണയുന്നതിനുമുമ്പ്‌ അതില്‍നിന്ന് ഒരു നാളമെടുത്ത്‌ വില്ല്വാദ്രിനാഥന്‌ അര്‍പ്പിക്കാന്‍, അതുമല്ലെങ്കില്‍ പുനര്‍ജനിയുടെ വാതിലില്‍ ഗതികിട്ടാത്ത ആത്മാക്കളെ പോലെ തലകീഴായി തൂങ്ങികിടക്കുന്ന നരിച്ചീറുകളേയും കണ്ടിരിക്കുമ്പോള്‍

" ക്രിപകൂടാതെ പീഡിപ്പിച്ചീടുന്ന
കവി ചത്ത്‌ കപിയായ്പിറക്കുന്നു
ആന ചത്തൊരു
ചേനയായ്തീരുന്നു" .
എന്ന് ആരെങ്കിലും പാടാതിരിക്കാനെങ്കിലും. ആ വാതില്‍ക്കലിരുന്ന് മനസ്സുകൊണ്ടെങ്കിലും പുനര്‍ജനി ഒന്നു നൂഴാന്‍ എന്റെ പല തിരുവില്ല്വാമലയാത്രയിലും എന്നോടൊപ്പമുണ്ടായിരുന്ന നിനക്ക്‌ എന്റെ വണ്ടിക്കൂലി കൂടിയെടുത്ത്‌ തിരുവില്ല്വാമല വരെ ഒന്ന് പോകരുതോ? ത്രിശ്ശിവപേരൂര്‍ വടക്കേസ്റ്റാന്റില്‍നിന്ന് മയില്‍ വാഹനത്തില്‍ കയറി ചേലക്കരയും താണ്ടി പഴയന്നൂര്‍ മതില്‍കകത്തെ കോഴികളേയും കണ്ട്‌,ചുങ്കത്തിറങ്ങി രാജായിലെ ചായയും കുടിച്ച്‌
വാല്‍ക്കഷ്ണം- ആലും ആല്‍ത്തറയുമെല്ലാം വല്ലാതങ്ങ്‌ ചിന്തകളില്‍ വേരോടിയിരിക്കുന്നു അതുകൊണ്ട്‌ തന്നെ ഞാനെന്റെ പുറകില്‍ ഒരു ആലിങ്ക്ടാവിനെ നട്ടിരിക്കുകയാണ്‌.എന്നെങ്കിലും ഒരു തണലാവുകയാനെങ്കില്‍

Friday, February 13, 2009

അവള്‍ കഥയെഴുതുകയാണ്‌

ആല്‍ത്തറയില്‍ ചാരുകസേരയിട്ട്‌, ഗോവിന്ദാമല നോക്കിക്കൊണ്ടിരുന്നു പണ്ടൊരിക്കല്‍ കൊട്ടേക്കാട്ടോട്ട്‌ നടക്കുന്നതിനിടയില്‍ രാഹുലിന്റെ ഡാഡി ഗൗതം പറഞ്ഞതായിരുന്നു.
" ഉണ്ണീ, ആഗ്രഹങ്ങളാണ്‌ എല്ലാ ദുഖങ്ങള്‍ക്കും കാരണം "
എങ്കിലും എന്തെങ്കിലും എഴുതണന്ന് ഒരു ആഗ്രഹം തോന്നിതുടങ്ങിയിട്ട്‌ കുറച്ചുനാളായി. പക്ഷേ മനസ്സ്‌ ഒരു ഒഴിഞ്ഞ പാത്രമായിരുന്നു. ആല്‍ത്തറയിലെ കാറ്റും കൊണ്ടിരുത്തിയാല്‍ അതില്‍ എന്തെങ്കിലും നിറഞ്ഞാലോ എന്നു കരുതി പാത്രമെടുത്ത്‌ ആല്‍ത്തറയില്‍ വെച്ചിട്ട്‌ കണ്ണേട്ടന്റെ ചായപീടികയിലോട്ട്‌ നടന്നു. ചായയും കുടിച്ച്‌ ഒരു ബീഡിക്ക്‌ തീയും കൊളുത്തി വീണ്ടും ആല്‍ത്തറയില്‍ വന്നിരുന്നു. അപ്പോളാണ്‌ പെരുമാളിനെ തൊഴുതിട്ട്‌ അവള്‍ അടുത്തേയ്ക്ക്‌ വന്നത്‌.
" ഉണ്ണീ, മറ്റൊന്നും വിചാരിക്കരുത്‌ ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നവനെ തല്ലികൊന്നിട്ട്‌ മുട്ടുചിറയില്‍ കിട്ടുന്ന പെട്ടിയില്‍ ഇട്ടുവെയ്ക്കുന്നതാണ്‌ ശുഭം ഉപ്പിലിട്ടതായാല്‍ ചീയുകയുമില്ല" അവള്‍ പറഞ്ഞു.

"കഥയല്ലേ"
" കഥയിലാണെങ്കിലും ആല്‍ത്തറയില്‍ ചാരുകസേര ഇട്ടിരിക്കുന്നത്‌ കഥയില്ലായ്മയാണ്‌"

" ശരി" പേനയെടുത്ത്‌ കഥയില്‍നിന്ന് ചാരുകസേരയെടുത്ത്‌ തല്ലിയൊടിച്ച്‌ കളയുന്നതിനിടയ്ക്കാണ്‌ അവളുടെ ശ്രദ്ധ ആല്‍ത്തറയില്‍ വെച്ചിരുന്ന പളുങ്കുപാത്രത്തില്‍ വീണത്‌
" അതുശരി, ഒഴിഞ്ഞ പളുങ്കുപാത്രമാണല്ലെ? ഒരു നേരമ്പോക്കിന്‌ ഞാന്‍ ഒന്നുരണ്ടെണ്ണം എഴുതി അതിലിടട്ടെ? ഉണ്ണി ഗോവിന്ദാമല കയറിക്കോളൂ"
സമ്മതിച്ചപ്പോള്‍ അവള്‍ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ ഒന്നാം കഥ

തിരക്കിട്ട ജോലിക്കിടയില്‍ മൊബെയിലടിച്ചപ്പോള്‍ ആരാണെന്നുപോലും നോക്കാതെ എടുത്തു. മറുവശത്ത്‌ പാലക്കാടുനിന്ന് അവള്‍ പറഞ്ഞു.
" ഉണ്ണീ, വരുമ്പോള്‍ ഒരു ഒലക്ക കൂടി കൊണ്ടുവരണം. ഞാന്‍ കുറച്ച്‌ ഒരുമ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌"

പക്ഷെ ജോലിത്തിരക്കിനിടയില്‍ എല്ലാമങ്ങ്‌ മറന്നുപോയി. പാലക്കാട്ടു ചെന്നിറങ്ങിയപ്പോളാണ്‌ പിന്നെ അവള്‍ പറഞ്ഞതോര്‍ത്തത്‌. പല കടകളിലും കയറി. കടക്കാരു പറഞ്ഞു.
" കഥകളിലെ അവള്‍ എന്നയാളിന്റെ ഒരുമയ്ക്കുവേണ്ടിയല്ലേ, ഇവിടെ കിട്ടുന്നതൊന്നും സ്യൂട്ടാകില്ല. കോട്ടയത്തുനിന്ന് തന്നേ കൊണ്ടുവരണം"
ഉള്ളില്‍ കുറ്റബോധവും വ്യസനവുമായാണ്‌ അവളുടെ അടുത്തെത്തിയത്
" അതേയ്‌, ഒലക്കയുടെ കാര്യം......."

" ഞാനതു പറയാന്‍ പലപ്രാവശ്യം ഉണ്ണിയേ വിളിച്ചിരുന്നു. അപ്പോളൊക്കെ ഉണ്ണി പരിധി വിട്ട്‌ കളിക്കുകയായിരുന്നു. ഇടയ്ക്ക്‌ ഒരു ഭിക്ഷക്കാരന്‍ ഇവിടെവന്ന് അമ്മാ, എന്തെങ്കിലും തരണേ എന്നുപറഞ്ഞപ്പോല്‍ എനിക്ക്‌ വല്ലാത്ത സഹതാപം തോന്നി. ഞാന്‍ ഉണ്ടാക്കിവെച്ചിരുന്ന ഒരുമയെല്ലാമെടുത്ത്‌ ഭിക്ഷയായി കൊടുത്തു"
അവള്‍ അതുപറഞ്ഞപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. അതു ശ്രദ്ധിച്ചിട്ട്‌ അവള്‍ പറഞ്ഞു.

" അതു സാരമില്ല ഉണ്ണീ, കഥയല്ലേ, അടുത്ത കഥയില്‍ ഞാന്‍ ഒരുമയുണ്ടാക്കി വെക്കുന്നതായിട്ടും ഉണ്ണി ഒലക്ക കൊണ്ടുവരുന്നതായിട്ടും എഴുതാം"
അവള്‍ പറഞ്ഞുനിര്‍ത്തിയില്ല അതിനുമുമ്പ്‌ വാതിലില്‍ ആരോ മുട്ടി . തുറന്നപ്പൊള്‍ ഭിക്ഷു ഒരുമ വാതില്‍ക്കല്‍ നീട്ടിവെച്ചിട്ട്‌ പറഞ്ഞു.
" അമ്മാ, ഈ ഒരുമ സ്യൂട്ടാകുന്നില്ല. തിരിച്ചെടുത്താട്ടേ "
'ഗോവിന്ദാമലയേത്തന്നേ നോക്കിക്കൊണ്ടു കിടന്നപ്പൊള്‍ അവള്‍ രണ്ടമത്തെ കഥയെഴുതി തുടങ്ങി.

അവള്‍ എഴുതിയ രണ്ടാമത്തേ കഥ
( ഒന്നുകൊണ്ടറിയാം രണ്ടിന്റെ ബലാബലം)
മൂത്തമകന്‍ സിവില്‍സര്‍വ്വീസ്‌ കിട്ടിയിട്ട്‌ മുസ്സോറിക്ക്‌ പോയ അന്നുതൊട്ട്‌ തട്ടിമ്പുറത്തുനിന്ന് പഴയ ചര്‍ക്ക തപ്പിയെടുത്ത്‌ പല സ്വപ്നങ്ങളുടേയും നൂല്‍നൂക്കുകായിരുന്നു. അങ്ങിനെയിരിക്കെ ഒരുദിവസം അവന്റെ വിളിവന്നു
." അച്ഛന്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുകാണല്ലേ,? ആ നൂലുകൊണ്ട്‌ നെയ്യാന്‍ വരട്ടേ , അച്ഛന്‍ തകഴിയുടെ തഹസീല്‍ദാരുടെ അച്ഛന്‍ വായിച്ചിട്ടുണ്ടോ?"
" ഉണ്ടല്ലോ മോനേ, എന്താ കാര്യം?"
" അല്ല അതില്‍നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്‍ലണമെന്നു പറയുകയായിരുന്നു"
ഇതും പറഞ്ഞ്‌ ഫോണങ്ങവന്‍ താഴെയിട്ടു..
പിന്നെ ഒട്ടും അമാന്തിച്ചില്ല. ഫോണില്‍നിന്ന് അവന്റെ പേരങ്ങ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ മുറിയിലേക്ക്‌ കയറി. ഷര്‍ട്ടിട്ടു. അപ്പോള്‍ അടിക്കളയില്‍നിന്ന് അവള്‍ വിളിച്ചുപറഞ്ഞു.
" ഇപ്രാവശ്യം കയ്യുംവീശി വേണം ഇറങ്ങിപോകാന്‍"



" ഉണ്ണീ, കഥകള്‍ കഴിഞ്ഞു. കഥകഴിഞ്ഞു എന്നുപറയരുതല്ലോ."
മുഖത്തേയ്ക്ക്‌ നോക്കിച്ചിരിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു
".ഇനി ബാക്കി ഉണ്ണി എഴുതണം"

അവളുടെ കണ്ണുകളിലേയ്ക്ക്‌ നോക്കികൊണ്ട്‌ ചോദിച്ചു.
" നിന്റെ കണ്ണുകള്‍കെത്രയാണാഴം?"
" എന്റെ മനസ്സിനോളം, അതില്‍ നിറച്ചു സ്നേഹമാണ്‌. ഉണ്ണിയോടുള്ള സ്നേഹം"
" എങ്കില്‍ ഞാന്‍ ബാക്കി എഴുതാം"


ആല്‍ത്തറയില്‍ തോര്‍ത്തും വിരിച്ചുകിടന്നു. പെരുമാളിന്റെ കോവിലിനുള്ളില്‍നിന്ന് അത്താഴശിവേലിയുടെ കൊട്ട്‌ പുറത്തേകൊഴുകിവന്നു. ശംഖിന്റെ നാദവും. അത്‌ ഗോവിന്ദാമലയുടെ മുകളില്‍നിന്നാണ്‌ വരുന്നതെന്നുതോന്നി. ശ്രീകോവില്‍നട അടയ്ക്കുന്ന ശബ്ദം. വാതില്‍മണികള്‍ കിലുങ്ങുന്ന ശബ്ദം. ഒരു ഇലക്കീറില്‍ പ്രസാദവുമായി അവള്‍ അടുത്തുവന്നു. നെറ്റിയില്‍ തൊടീക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
" ഉണ്ണീ, ശ്രീകോവിലിനുള്ളില്‍ ലക്ഷ്മീദേവിയുമായാണ്‌ പെരുമാള്‍ കുടികൊള്ളുന്നത്‌. അതുപോലെ ഞാനും ഉണ്ണിയുടെ അടുത്തിരിക്കട്ടേ അനന്തകാലം. ഈ ആല്‍ത്തറയില്‍ നിലാവായും കാറ്റായും തണലായും എന്റെ സ്നേഹംകൊണ്ട്‌ ഉണ്ണിയേ പൊതിഞ്ഞ്‌"

അപ്പോള്‍ ആലിലത്തുമ്പില്‍നിന്ന് ഒരു മഞ്ഞിങ്കണം മനസ്സിലേയ്ക്കിറ്റുവീണു.

" ഉണ്ണീ, ആ കണം നൂറായി ആയിരമായി അരുവിയായി ഉണ്ണിയുടെ മനസ്സും നിറച്ച്‌ കരകവിഞ്ഞൊഴുകി ഉണ്ണിയേ തന്നേ മൂടും അതെന്റെ സ്നേഹമാണ്‌ യുഗങ്ങളായി രാധയായി ഞാന്‍ ഉണ്ണിയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കുന്ന സ്നേഹം"

നിലാവു പരന്നൊഴുകി. ആല്‍ത്തറയ്ക്കുചുറ്റും ഒരു പാല്‍കടല്‍പോലെ പരന്നപ്പോള്‍ കാല്‍ക്കല്‍ ഇരുന്ന അവളുടെ തലമുടിയില്‍ കരങ്ങളോറ്റിച്ചുകൊണ്ട്‌ പറഞ്ഞു.
" നീ രാധ തന്നെയാണ്‌ . യുഗങ്ങളായി ആവര്‍ത്തിക്കുന്ന രാധ"

Saturday, February 7, 2009

കണ്ണൂസേ,

കണ്ണൂസേ, പഴയ കഥയാണ്‌. കണ്ണൂസ്‌ ഇങ്ങിനെ കുറിച്ചു.
" പാലക്കാട്‌- തിരുവില്വാമല അരുണാ ബസ്സിലായിരിക്കും പോയിട്ടുണ്ടാവ്വ. 8-20 ന്‌ കാവശ്ശേരി പാസ്സുചെയ്ത്തിട്ടുണ്ടാവും"
തിരുവില്വാമല ചവിട്ടാന്‍ ആദ്യം പോയ പോക്കായിരുന്നു അത്‌. നെല്ലിയാമ്പതി മലയിറങ്ങി, നെന്മാറയിലും, ആലത്തുരും വന്ന്. ഇരുട്ടത്ത്‌ വഴികാണിക്കാന്‍ അന്ന് കാട്ടക്കട ദിവാകരന്മാഷിന്റെ പുസ്തകവും ഒരു പാട്ടും
മാത്രമേയുണ്ടയിരുന്നുള്ളു

. തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവന്ന
ഇളനീര്‍കുടമിന്നുടയ്ക്കും ഞാന്‍.
എന്നാല്‍ തമ്പുരാട്ടിയേ കാണാം എന്നും കരുതി.
അരുണാ ബസ്സേതാ, കാവശ്ശേരിയെന്താ എന്നറിയാതെ.


കണ്ണൂസിന്റെ കമന്റ്‌ വായിച്ചപ്പോള്‍ അതുകൊണ്ട്‌ തന്നെ സന്തോഷം തോന്നി. പലര്‍കൂടി തല്ലി പല പാമ്പുകളേയും തിരുവില്വാമല ചുങ്കത്തിറക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പൊള്‍. പലവകയായി പറഞ്ഞിരിക്കുന്നത്‌ സത്യമാണല്ലോയെന്നോര്‍ത്തും . കഥയില്‍ പറഞ്ഞിരിക്കുന്നവരെല്ലാം ജീവിച്ചിരുന്നവരും ഇപ്പോളും ജീവിച്ചിരിക്കുന്നവരുമാണെന്നും അറിയിക്കട്ടെ. തേവരുടാനയായ ഞാനും പിന്നെ തിരുവില്വാമല ചവിട്ടിയതിനു കണക്കില്ല.
കണക്കില്ലേ ? എങ്കില്‍ കണക്കായിപോയി.എന്ന് സ്വര്‍ഗത്തിലോ നരകത്തിലോ അതോ ഭൂമിയില്‍തന്നയോ ഏതോ കോണിലിരുന്ന് ദിവാകരന്മാമ പറയുന്നുണ്ടായിരിക്കും. മല ചവിട്ടാന്‍ ചെന്നപ്പോളൊക്കെ ദിവാകരന്മാമയുടെ ലോഡ്ജിലാണ്‌ കൂടിയിരുന്നത്‌. ഒറ്റക്കാണെങ്കില്‍ ഒറ്റക്ക്‌. കൂട്ടായിട്ടാണെങ്കില്‍ അങ്ങിനെ. അങ്ങിനെയാണ്‌ കൂട്ടം തെറ്റിയവര്‍ തങ്ങിയിരുന്നത്‌. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ ആല്‍ത്തറയില്‍ പോയിരിക്കും മണിക്കൂറുകളോളം . കൂട്ടിന്‌ കൊതുകുകള്‍ കാണും കൂട്ടത്തോടെ .പിന്നെ കൂടെ ഉള്ളവരും. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കൂടെ അന്നത്തിന്‌ വക തേടുന്ന അജിത്കവി എന്ന ബ്ലോഗ്ഷ്കന്‍ ആയിരുന്നു പലപ്രാവശ്യവും ഓര്‍കൂട്ട്‌.
ലക്കിടി പാലത്തിനുകീഴെ നിളയില്‍ നീളത്തില്‍ കിടക്കുന്നതായിരുന്നു മറ്റൊരു മൃഗയാവിനോദം . മുട്ടറ്റം വെള്ളത്തില്‍. വാട്ടര്‍ ട്രെക്കിംഗ്‌. പാമ്പാടിയില്‍ ഷാപ്പുണ്ട്‌ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അതുമല്ലെങ്കില്‍ പറക്കോട്ടുകാവിനു മുകളില്‍ വഴിവക്കില്‍ കലുങ്കില്‍ നിലാവില്‍ ബീഡിയും വലിച്ചുകുത്തിയിരിക്കുക. ചുങ്കത്തുപോകുമ്പോള്‍ രാജാ ഹോട്ടലില്‍നിന്ന് ഒരു പൊടിച്ചായ . സുഖായീ
അതുകൊണ്ട്‌ ഇനി എന്താ എഴുതുക. കഴിഞ്ഞതിനു തലേക്കൊല്ലം ആറാട്ടുപുഴ പൂരത്തിന്‌ ത്രിപ്രയാര്‍ തേവരുടെ വരവും കഴിഞ്ഞ്‌ കൂട്ടിയെഴുന്നള്ളത്തും കഴിഞ്ഞ്‌ കിടന്ന പത്രം നിവര്‍ത്തിനോക്കിയപ്പോളാണ്‌ കാവശ്ശേരിയിലും പൂരമായിരുന്നു എന്നറിഞ്ഞത്‌. അടുത്തകൊല്ലം വരണമെന്നുകരുതി. തിരുനക്കര തേവര്‍ക്ക്‌ ഒരു അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ തേവര്‌ തള്ളികളഞ്ഞു. ഇവിടെ തേവരുടെ തട്ടകത്തിലും ഉത്സവമാണേ, ആ സമയം.
ഇങ്ങിനെയെല്ലാം സമയം പൊയ്ക്കോണ്ടിരുന്നപ്പോളാണ്‌ കണ്ണൂസ്‌ കമന്റടിച്ചത്‌. എന്നാല്‍ ഇക്കൊല്ലം കാവശ്ശേരി കവലയിലോ ചെറിയ ചായപ്പീടികയിലോവെച്ച്‌ കണ്ടുകളയാം എന്നുകരുതി. പിന്നെ സൂക്ഷിച്ചുനോക്കിയപ്പോളാണ്‌ കണ്ണൂസ്‌ അന്യദേശത്തെവുടെയോ കവലയിലോ ചായപ്പീടികയിലോ ആണിരിക്കുന്നതെന്ന് മനസ്സിലായത്‌ അവിടെ ഇരുന്നോളുക.

പറക്കോട്ടുകാവ്‌ താലപ്പൊലിക്ക്‌ പകലും രാത്രിയും മരുന്ന് കാണാന്‍ പാറപ്പുറത്ത്‌ എണ്ണിയാലോടുങ്ങാത്തവര്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാഴ്ചയുണ്ട്‌ . അതുപോലെയാണ്‌ തിരുവില്വാമലയേക്കുറിച്ചുള്ള ഓര്‍മ്മകളും