എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Wednesday, September 23, 2009

ഗൃഹാതുരത്വം ഏഴാംഭാഗം

ഗൃഹാതുരത്വം ആറാംഭാഗത്തിന്റെ തുടര്‍ച്ച

തലേന്നു രാത്രിയില്‍ പെയ്ത മഞ്ഞിന്റെ നനവില്‍ കുതിരകളുടെ ചാണകം കുതിര്‍ന്നുകിടക്കുന്നു. കല്ലുപാകിയ പാതയില്‍ കാലുകള്‍ തെന്നിപോകുന്നു. കയറ്റത്തിനേക്കാളും ദുഷ്കരമായ ഇറക്കം.

" കാലൊന്നു തെന്നിയാല്‍"

" തുംഗനാഥന്‍ വീഴാതെ താങ്ങിക്കോളും"

മഹേഷ്‌ ആനന്ദ്‌ മൈഠാണി കെട്ടികൊടുത്ത രക്ഷ പൊക്കികാണിച്ചുകൊണ്ട്‌ രഘു പറഞ്ഞു.. ചോപ്ടയില്‍നിന്ന് കുതിരപ്പുറത്ത്‌ തുംഗനാഥിലേക്ക്‌ വരുന്ന രണ്ടു തീര്‍ത്ഥാടകര്‍. കുതിരകള്‍ക്ക്‌ പോകാന്‍ സ്ഥലമൊരുക്കി ഒരു വശത്തേക്ക്‌ ഒതുങ്ങിനിന്നപ്പോള്‍ അവന്‍ വീണ്ടും പറഞ്ഞു

" സൂക്ഷിച്ചുനില്‍ക്കണം, കാലുതെന്നി താഴോട്ടുപോകരുത്‌. തുംഗനാഥന്‍ വീഴാതെ താങ്ങാന്‍ തുംഗനാഥില്‍നിന്ന് ഈ വഴി തന്നെ ഇറങ്ങി വരണ്ടെ താമസിച്ചാലോ?"

രഘു പറഞ്ഞുനിര്‍ത്തിയില്ല. കാലുകള്‍ തെന്നി. താഴേയ്ക്ക്‌ വീഴുന്നതിനിടയില്‍ ആരോ പുറകില്‍നിന്ന് പിടിച്ചു.

" തുംഗനാഥന്‍ താമസിക്കില്ല രഘുവേ"

" ഇവിടെ ഒരു രഘുവുമില്ല തുംഗനാഥനുമില്ല, ഞാന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ സാറ്‌ ആല്‍ത്തറയില്‍നിന്ന് ഉരുണ്ട്‌ താഴെ കിടന്നേനെ.

" തുംഗനാഥനു പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളയുടെ വേഷവും കെട്ടാം മധുവേ"

മധുവിന്റെ കയ്യില്‍ പിടിച്ച്‌ ആല്‍ത്തറയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിനിടയില്‍ അവനോട്‌ പറഞ്ഞു

" സാര്‍, ഓര്‍മ്മകള്‍ക്ക്‌ ഒരു ബ്രേയ്ക്ക്‌ കൊടുത്തിട്ട്‌ കണ്ണേട്ടന്റെ കട വരെ പോയാലോ?"

" ആകാം, അല്ലെങ്കില്‍ പോകാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

പുരികം വളച്ച്‌ എന്ത്‌ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

" ബോലോ കണ്ണേട്ടന്‍ കീ ജെയ്‌"

ചായക്കടയുടെ വരാന്തയില്‍ ആളുകള്‍ വന്ന് കുത്തിയിരുന്ന് തുടങ്ങിയിരുന്നു. ബീഡിയും വലിച്ച്‌ ചീനചട്ടിയിലെ തിളച്ച എണ്ണയിലേക്ക്‌ പരിപ്പുവടയുടേയും പക്കോടയുടേയും മസാലവടയുടേയും മാവുകള്‍ ഉരുണ്ടുവീഴുന്നത്‌ അക്ഷമയോടെ നോക്കികൊണ്ട്‌

" കണ്ണന്‍ നായരെ ഒന്നു വേഗം. വയലില്‍ പണി തീര്‍ന്നിട്ടില്ല. രണ്ടുവട തിന്നിട്ട്‌ വീണ്ടും ഇറങ്ങണ്ടതാ"

വലിച്ചുകൊണ്ടിരുന്ന ബീഡി ഒന്നൂടെ ആഞ്ഞുവലിച്ച്‌ റോഡിലേക്കിട്ടിട്ട്‌ ഒരു അക്ഷമന്‍ പറഞ്ഞു.അകത്തേമുറിയിലെ ഇളക്കുന്ന ബഞ്ചില്‍ ഊഴവും കാത്തിരുന്നു. ഊഴമായപ്പോള്‍ കണ്ണേട്ടന്‍ ഒരു കടലാസ്സില്‍ ചൂട്‌ പക്കോടയും മസാലവടയും കൊണ്ടുവെച്ചു. രണ്ടും തീര്‍ന്നുകഴിഞ്ഞപ്പോള്‍ ആ കടലാസ്സുകൊണ്ട്‌ തന്നെ മുഖം തുടച്ചിട്ട്‌ മധു പറഞ്ഞു.

" കണ്ണേട്ടാ, രണ്ടുകാപ്പി"

" കടുപ്പത്തില്‍, ചീനി കം. ഓറേക്ക്‌ കാപ്പി ഈ സാറിന്‌ രണ്ടാമതും അല്ലേ" ചിരിച്ചുകൊണ്ട്‌ കണ്ണേട്ടന്‍ മധുവിനോട്‌ ചോദിച്ചു.

തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധു പറഞ്ഞു.

" പക്കോടയും പരിപ്പുവടയും തിന്നാന്‍ ഈ സമയത്ത്‌ എത്ര പേരാണ്‌ കണ്ണേട്ടന്റെ വരാന്തയില്‍ ബീഡിയും വലിച്ച്‌ കുത്തിയിരിക്കുന്നത്‌"

" മംഗള്‍സിങ്ങിന്റെ വരാന്തയില്‍ എന്നുവേണം പറയാന്‍"

" സാര്‍ ഓര്‍മ്മകളെ വീണ്ടും കയറൂരിവിടാന്‍ പോകുകാണോ?"

" വിടട്ടെ"

" ഞാനൊന്ന് പെരുമാളിനേയും തൊഴുത്‌ വഴിപാടിന്‌ ശീട്ടുമാക്കിയിട്ട്‌ വരാം"

" എങ്കില്‍ പറഞ്ഞേക്കട്ടെ?"

" എന്താണ്‌ സാര്‍?" ഇത്തവണ മധുവാണ്‌ പുരികം വളച്ചത്‌

" ബോലോ, പെരുമാള്‍ കീ ജെയ്‌"

ഗൊവിന്ദ്ഗിരിയേ പോലെ ചിരിച്ചുകൊണ്ട്‌ മധു ക്ഷേത്രത്തിലേക്ക്‌ നീങ്ങിയപ്പോള്‍ വീണ്ടും ആല്‍ത്തറയില്‍ പോയിരുന്നു. ഒരു സിഗര്‍ട്‌ കത്തിച്ചു. അകലെ ഗോവിന്ദാമല കണ്ടപ്പോള്‍ മനസ്‌ പിന്നെയും പിടിവിട്ടപോലെ.

വേദനിക്കുന്ന കാലുകള്‍ നീട്ടിവെച്ച്‌ തൂണില്‍ ചാരിയിരുന്ന് ഒരു കാപ്സ്റ്റണു തീയുമിട്ട്‌ വീണ്ടും ചായ പറഞ്ഞപ്പോള്‍ തുടച്ച്‌ വൃത്തിയാക്കികൊണ്ടിരുന്ന ഹുക്കയില്‍നിന്ന് കയ്യെടുത്തിട്ട്‌ മംഗള്‍സിംഗ്‌ ചോദിച്ചു.
" കാലും നീട്ടിയിരുന്ന് ചായകുടിക്കാനും സിഗര്‍റ്റു വലിക്കാനുമാണോ നിങ്ങള്‍ ഇത്രയും ദൂരത്തുനിന്ന് ഇവിടെ വന്നത്‌?" ഹുക്ക ഒരു വശത്തേക്ക്‌ നീക്കിവെച്ചിട്ട്‌ മംഗള്‍സിംഗ്‌ എഴുന്നേറ്റു.
" ഞങ്ങള്‍ പഹാഡികള്‍ കാണുന്ന തിരമാലകളും ഞങ്ങളുടെ നീലനിറമാര്‍ന്ന സമുദ്രവും നിങ്ങള്‍ കണ്ടിട്ടുണ്ടോ?"കടയുടെ വെളിയിലേക്ക്‌ കൂട്ടികൊണ്ട്‌ പോകുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു.

" സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ്‌ ഈ ശിവഭൂവിലെ പര്‍വ്വതശിഖരങ്ങള്‍. ഒരെണ്ണം ഉയര്‍ന്ന് മറ്റൊന്ന് താണ്‌ അതിലും ദൂരെ വേറൊന്ന് പൊങ്ങി തിരമാലകളുടെ പാല്‍പത പോലെ മഞ്ഞണിഞ്ഞ്‌ ചിലപ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ്‌ ഞങ്ങളുടെ ഈ നീലസമുദ്രത്തില്‍ ഈ നീലാകാശത്തില്‍ . ഇറങ്ങിനടന്ന് കാണുക"

ചക്രവാളത്തിലേക്ക്‌ കൈചൂണ്ടി മംഗള്‍സിംഗ്‌ വീണ്ടും പറഞ്ഞു.
" അത്‌ ചൗഖാംബ അപ്പുറം നരന്‍ നാരായണന്‍ ഇതാ ആ ദിക്കില്‍ കേദാര ശിഖരങ്ങള്‍ അങ്ങേയറ്റം ഏറ്റവും ഉയര്‍ന്നുകാണുന്നത്‌ നീലകണ്ഠം.അല്ല എന്തിനാണ്‌ ഈ തിരമാലകളെ പേരുചൊല്ലി കാണുന്നത്‌ . നടന്നുകാണുക ഒരു പേരുമില്ലാതെ തന്നെ ഈ തിരമാലകള്‍ നിങ്ങളുടെ മനസ്സിലും ഉയരട്ടെ ഇതാ മഹേഷ്‌ ആനന്ദ്ജി തുംഗനാഥില്‍ നിന്നിറങ്ങി വരുന്നു. ഇനി നിങ്ങള്‍ക്ക്‌ ഒരു പൂജാരിയുമില്ലാതെ തന്നെ ഈ തുംഗനാഥങ്ങളെ മനസ്സിന്റെ കവാടത്തില്‍ ഒരു മണി കെട്ടിത്തൂക്കി അതിലൊന്നടിച്ച്‌ അതിന്റെ നാദത്തില്‍ ഈ ശിവഭൂവിലെ പ്രകൃതിയേയും ധ്യാനിച്ച്‌"

ചോപ്ടയിലെ കവാടത്തില്‍ കെട്ടിയിരുന്ന മണികളില്‍ ആരോ അടിച്ചു. പുതിയ ഒരു തീര്‍ത്ഥാടകന്‍

മണികളുടെ ശബ്ദം കൂടുതലായി ഉയരുന്നു അതിനും മുകളില്‍ ഉയരുന്ന ഇടയ്കയുടെ ശബ്ദം ആരോ ശംഖ്‌ ഊതുന്നു എല്ലാത്തിനും മുകളിലായി ദീപാരാധന കഴിഞ്ഞ്‌ നട തുറന്ന പെരുമാളിന്റെ ശ്രീകോവിലിനു മുന്നില്‍ നിന്ന് നാമം ഉയരുന്നു

" ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരെ"

( തുടരും)

Monday, September 21, 2009

ഗൃഹാതുരത്വം ആറാംഭാഗം

അഞ്ചാംഭാഗത്തിന്റെ തുടര്‍ച്ച

ആകാശ്ഗംഗാ റസ്റ്റോറന്റില്‍ അടുപ്പിനോട്‌ ചേര്‍ന്നിരുന്ന് ചൂടുചായ ഊതികുടിച്ചിട്ട്‌ അടുത്തിരുന്ന സ്വാമിക്കും ഒരു ചായ വാങ്ങികൊടുത്തു.

" സമയം കളയണ്ട, പൂജാരി മന്ദിറില്‍ തന്നെയുണ്ട്‌. പോയി പൂജ നടത്തിയിട്ട്‌ വരു" വിക്രംസിംഗ്‌ നേഗി പറഞ്ഞു.

അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റപ്പോള്‍ സ്വാമി മാറാപ്പില്‍നിന്ന് പൂവെടുത്ത്‌ നീട്ടിയിട്ട്‌ പറഞ്ഞു " ഇതാണ്‌ ബ്രഹ്മകമലം ദേവന്മാരുടെ പുഷ്പം. ഹേമകുണ്ഡിന്റെ മുകളില്‍ മലയില്‍നിന്ന് പറിച്ചതാണ്‌.ഇത്‌ മന്ദിറില്‍ ഭഗവാന്‌ അര്‍പ്പിച്ചേക്കൂ"

പൂജക്കുള്ള താലത്തില്‍ പര്‍വ്വത്തിലെ പുഷ്പങ്ങള്‍, അരി കളഭം ചുവന്ന ചരട്‌. താലം പൂജാരിയുടെ മുന്നില്‍ വെച്ച്‌ തലകുനിച്ച്‌ ചമ്രം പടഞ്ഞിരുന്നു.പുഷ്പങ്ങള്‍ ഭഗവാന്‌ അര്‍പ്പിച്ചിട്ട്‌ പൂജാരി തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചിട്ട്‌ പറഞ്ഞു." തുംഗനാഥനാണ്‌ നിങ്ങളെ ഇവിടെവരെ എത്തിച്ചത്‌. നിങ്ങള്‍ തുംഗനാഥന്റെ ആള്‍ക്കാര്‍. "

താലത്തില്‍നിന്ന് ചുവന്നചരടെടുത്ത്‌ വലതുകയ്യില്‍ കെട്ടിതരുന്നതിനിടയില്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു. " ഈ ചരട്‌ നിങ്ങള്‍ക്കുള്ള രക്ഷയാണ്‌. പൊട്ടിച്ചുകളയരുത്‌.താനെ അഴിഞ്ഞുപൊക്കോട്ടെ"

മഹേഷ്‌ ആനന്ദ്‌ മൈഠാണിയുടെ കാല്‍കല്‍ ദക്ഷിണ വെച്ച്‌ തുംഗനാഥനെ നമസ്കരിച്ച്‌ എഴുന്നേറ്റപ്പോള്‍ പൂജാരി വീണ്ടും പറഞ്ഞു.

" തുംഗനാഥന്റെ അനുഗ്രഹം നിങ്ങള്‍ക്കെപ്പോഴും ഉണ്ടാവും. ശ്രീകോവിലിനുള്ളില്‍ കയറി തൊഴുതോളൂ"

പിന്നെ ശ്രീകോവിലിനുള്ളില്‍ കടന്ന് മങ്ങിക്കത്തുന്ന വിളക്കിന്റെ പ്രകാശത്തില്‍ മഞ്ഞുകട്ടപോലെ ഉറഞ്ഞ നിശബ്ദതയില്‍ തുംഗനാഥശിവനെ തൊഴുത്‌ നിന്നപ്പോള്‍ ശിവമായ എല്ലാം ശ്രീകോവിലിനുള്ളില്‍ നിന്ന് പുറത്ത്‌ പ്രകൃതിയിലേക്കും പ്രകൃതിയില്‍നിന്ന് അകത്തേക്കും പരക്കുന്നതുപോലെ തോന്നി.

തിരിച്ച്‌ വിക്രംസിംഗ്‌ നേഗിയുടെ കടയില്‍ ചെന്നിരുന്ന് ഒരു കാപ്സ്റ്റണ്‍ കത്തിച്ചപ്പോള്‍ വിക്രംസിംഗ്‌ സ്വാമിയോട്‌ പറഞ്ഞു

" ഗോവിന്ദ്ഗിരിജി, ഇവര്‍ക്കും പൂജാരിക്കും ഇന്ന് ഉച്ചഭക്ഷണം ഇവിടെനിന്നാണ്‌. ആട്ട ഒന്നു കുഴച്ചേക്കാമോ?"



ഒരു കൊച്ചുകുട്ടിയുടെ ചിരിയുമായി ഗോവിന്ദ്ഗിരി കൂടയില്‍നിന്ന് ആട്ടയെടുത്ത്‌ കുടഞ്ഞിട്ടപ്പോള്‍ വിക്രംസിംഗ്‌ വീണ്ടും പറഞ്ഞു." കേട്ടോ, ഗോവിന്ദ്‌ ഗിരിജി, എനിക്ക്‌ ഇവരോട്‌ പിണക്കമാണ്‌ ഇവര്‍ നമ്മുടെ ചെങ്ങാതിമാരായിട്ടും ഇന്ന് താമസം താഴെ ചോപ്ടയിലാക്കിയിരിക്കുന്നു"



ഗോവിന്ദ്ഗിരി വീണ്ടും കൊച്ചുകുട്ടിയുടെ ചിരി ചിരിച്ചു.

ആട്ട കുഴച്ചുകഴിഞ്ഞ്‌ ഗൊവിന്ദ്ഗിരി കുഴലിന്റെ അറ്റത്ത്‌ നനഞ്ഞ തുണികഷ്ണം ചുറ്റി അടുപ്പില്‍നിന്ന് തീയെടുക്കുമ്പോള്‍ ബിജു ചോദിച്ചു

" സ്വാമിജി ഒന്നു വലിക്കാന്‍ തരുമോ?
ഗോവിന്ദ്ഗിരിയുടെ ചിരിയുടെ മറവില്‍ വിരലുകള്‍ കൂട്ടിപിടിച്ച്‌ കുഴല്‍ ആഞ്ഞുവലിച്ചിട്ട്‌ ബിജു പറഞ്ഞു
" ചേട്ടാ, ഒന്നുവലിച്ചുനോക്കൂ."
ബിജു നീട്ടിയ കുഴല്‍ കയ്യില്‍ വാങ്ങി. പിന്നെ അത്‌ ഗോവിന്ദ്ഗിരിക്കും ഗോവിന്ദ്ഗിരി അത്‌ ബിജുവിനും .
വിക്രംസിംഗ്‌ റൊട്ടികള്‍ കനലില്‍ ചുട്ടെടുക്കുന്നു. വെന്ത ഉരുളകിഴങ്ങുകള്‍ .
കുഴല്‍ നീട്ടിയിട്ട്‌ ബിജു പറഞ്ഞു " ചേട്ടാ ഒന്നൂടെ"
കുഴലില്‍നിന്ന് പുറത്തേക്ക്‌ തള്ളിയ പുകയില്‍കൂടെ നോക്കിയപ്പൊള്‍ വിക്രംസിംഗ്‌ കൊച്ചുകുട്ടിയായി ചിരിക്കുന്നതുപോലേ തോന്നി. കുഴല്‍ കൈമറിഞ്ഞുകൊണ്ടിരുന്നപ്പൊള്‍ കഞ്ചാവിന്റെ പരക്കുന്ന ഗന്ധത്തില്‍ തണുപ്പ്‌ അലിഞ്ഞലിഞ്ഞ്‌ ഒരു പുക മാത്രമായി പിന്നെ അതു മഞ്ഞും മേഘവുമായി മാറി വീശിയ കാറ്റില്‍ ആകാശത്തിലേക്കുയര്‍ന്ന് ചന്ദ്രശിലയുടെ മുകളില്‍ ഒരു കിരീടമായി
" ഇറങ്ങണ്ടേ"
കനലില്‍ ചുട്ടെടുത്ത എത്രയോ റൊട്ടികളും ആവിപറക്കുന്ന ഉരുളകിഴങ്ങുകറിയും വയറിലേക്കിട്ടിട്ട്‌ രഘു ചോദിച്ചു
ഊന്നുവടി കയ്യിലെടുത്തപ്പോള്‍ ബഞ്ചിലിരുന്ന് ചായകുടിക്കുകയായിരുന്ന മഹേഷ്‌ ആനന്ദ്‌ മൈഠാണി എഴുന്നേറ്റ്‌ വലതുകൈ ഉയര്‍ത്തി പറഞ്ഞു.
" തുംഗനാഥന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. എങ്ങോട്ടേയ്ക്കാണിനി?"
അടുപ്പിനടുത്ത്‌ നിന്ന് എഴുന്നേറ്റ്‌ ചിരിച്ചുകൊണ്ട്‌ വിക്രംസിംഗ്‌ പറഞ്ഞു" താഴെ ചോപ്ടയില്‍ മംഗള്‍സിംഗിന്റെ അടുത്തേക്ക്‌. ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌ "
ചിരിയുമായി ഗൊവിന്ദ്ഗിരിയും പുറത്തേക്കുവന്നപ്പൊള്‍ മഹേഷ്‌ ആനന്ദ്‌ മൈഠാണി പറഞ്ഞു " ഇനിയും നിങ്ങള്‍ വരും വരാതെ പറ്റില്ല തുംഗനാഥന്‍ നിങ്ങളെ വരുത്തും"
" പോയിട്ടുവരട്ടെ"
ഊന്നുവടി മുന്നിലേക്ക്‌ നീട്ടി .



( തുടരും )

Sunday, September 20, 2009

ഗൃഹാതുരത്വം അഞ്ചാംഭാഗം

ഗൃഹാതുരത്വം നാലാംഭാഗത്തിന്റെ തുടര്‍ച്ച
ആലിലകളില്‍ കാറ്റിന്റെ നൃത്തം അവസാനിച്ചിരുന്നു. ഗോവിന്ദാമലയുടെ മുകളില്‍ അടുത്തകാറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന മേഘകെട്ടുകള്‍. സിഗര്‍ട്ടിന്റെ പുക പരക്കുന്നു.
" സാര്‍, സിഗര്‍ട്ടിന്റെ പുക മഞ്ഞുപോലെയാണു പരക്കുന്നത്‌ അല്ലെ?"
" ചോപ്ടയില്‍ചെന്ന് നീ വാതുറന്നാല്‍ സിഗര്‍ട്ടില്ലെങ്കിലും പുകവരും. മുപ്പത്തിമുക്കോടി ഗണങ്ങള്‍ എത്ര സിഗര്‍ട്ടുവലിച്ചിട്ടാണ്‌ അവിടെ അത്രയും മഞ്ഞ്‌ പരക്കുന്നത്‌?"
" സാര്‍, അറ്റംകൂര്‍പ്പിച്ച വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു. ഹിമാലയം നടന്നുതന്നെ കാണണം. സാറിന്റെ ഓര്‍മ്മകള്‍ നടക്കട്ടെ . ഞാന്‍ ചെവി കൂര്‍പ്പിച്ച്‌ കൂടെ നടക്കാം"
മംഗള്‍സിംഗിന്റെ ചായക്കടയില്‍ നിന്നെഴുനേറ്റ്‌ തുംഗനാഥിലേക്കുള്ള കല്ലുപാകിയ വഴി ചവിട്ടിതുടങ്ങി. ചോപ്ടയില്‍നിന്നും നാലുകിലോമീറ്റര്‍ തുംഗനാഥ്‌. വടിയുംകുത്തി ആയാസത്തോടെ കയറുന്നതിനിടയില്‍ ഒരു കവിള്‍ ശ്വാസത്തിനു നിന്ന രഘു ചോദിച്ചു.
" ഹരിദ്വാറിലെ അയ്യപ്പന്റെ അമ്പലത്തിനുമുന്നില്‍ വെച്ച്‌ രവീന്ദ്രന്‍സാര്‍ പറഞ്ഞത്‌ നീ ഓര്‍ക്കുന്നുണ്ടോ?"
ഹരിദ്വാറിലെ സന്ധ്യ. ഹരി കി പൗറിയില്‍ ഏഴായി ഒഴുകുന്ന ഗംഗ. അങ്ങുമുകളില്‍ മാനസാദേവി ക്ഷേത്രത്തില്‍നിന്നും മണിയുടെ ശബ്ദം മുഴങ്ങി. ഇലക്കുമ്പിളില്‍ പൂവുമിട്ട്‌ തിരിയും കത്തിച്ച്‌ ഒഴുകുന്ന ഗംഗയില്‍ വെച്ച്‌ മനസ്സില്‍ വിളിച്ചു "അമ്മേ" ഓം ജെയ്‌ ജഗദീശഹരേ ഉയര്‍ന്നുകേള്‍ക്കുന്ന സ്തുതി. ഒഴുകി വരുന്ന തിരിയിട്ട ഒരു ഇലക്കുമ്പിള്‍ കൂടെ. പിന്നെ നോക്കുമ്പോള്‍ ഒരായിരമെണ്ണം തീരത്തെ ദേവീ ക്ഷേത്രത്തിനുമുന്നില്‍ നിന്നും ഒരായിരം മണികളുടെ നാദമുയരുന്നു. ദേവിയുടെ മുന്നില്‍ കര്‍പ്പൂരത്തട്ടില്‍ അഗ്നിദേവന്‍ നൃത്തം ചവിട്ടുന്നു. ഒരായിരം കണ്ഠത്തില്‍നിന്ന് വിളികളുയരുന്നു
" അമ്മേ ഗംഗേ"
പിന്നെ നദിയിലെ അവസാന തിരിയും അണഞ്ഞുകഴിഞ്ഞപ്പോള്‍ തിരിച്ചുനടന്ന് അയ്യപ്പന്റെ അമ്പലത്തിനു മുന്നില്‍ എത്തിയപ്പോളാണ്‌ ഹിമാലയയാത്ര കഴിഞ്ഞ്‌ നാട്ടിലേയ്ക്ക്‌ പുറപ്പെടാന്‍ ഒരുങ്ങുന്ന രവീന്ദ്രന്‍ സാറിനെ കണ്ടത്‌. പലതും പറയുന്നതിനിടയില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു. " കയറിതുടങ്ങുമ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം കൊണ്ട്‌ ഇട്ട വസ്ത്രങ്ങള്‍ പോലും ഭാരമായിതോന്നും.ഊരികളഞ്ഞെങ്കിലോ എന്നും"
" ഊരികളയണമെന്നുണ്ട്‌ രഘൂ," അണച്ചുകൊണ്ട്‌ രഘുവിനോട്‌ പറഞ്ഞു." ഊരികളഞ്ഞാല്‍ പിന്നെ ഊരികളയാന്‍ ദേഹം മാത്രമല്ലേ ഉള്ളൂ. കൂടുതല്‍ ദിഗംബരമൂര്‍ത്തികളേ കുറിച്ച്‌ പുരാണങ്ങളില്ലതാനും"
പുല്‍മേട്‌. പൈന്മരങ്ങള്‍, ഭൂര്‍ജവൃക്ഷങ്ങളും അവയ്കിടയില്‍ മേയുന്ന ചെമ്മരിയാടുകള്‍. അവരെ തഴുകിയും കോടകൊണ്ട്‌ പുതപ്പിച്ചും കടന്നുപോകുന്ന കാറ്റ്‌ ഭൂര്‍ജവൃക്ഷതണലിലിരുന്ന് ബീഡിവലിക്കുന്ന ആട്ടിടയന്‍. ആട്ടിടയരുടെ പുല്ലുമേഞ്ഞ കുടിലുകള്‍ക്ക്‌ മുകളില്‍ അടുപ്പിലെ പുകപരക്കുന്നു. ഒരു മോണാല്‍ കല്ലുപാകിയ പാത മുറിച്ചുകടന്ന് അടുത്തുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
ജഡകെട്ടിയ മുടിയും താടിയുമായി അര്‍ദ്ധനഗ്നനായ സ്വാമി മുന്നില്‍കടന്ന് വളവിലെവിടെയോ മറഞ്ഞു. നടന്നിട്ടും കയറീട്ടും തീരാത്ത വഴി ആകാശത്തിലേയ്ക്കും അനന്തതയിലേയ്ക്കും നീളുന്നതുപോലെ മഴയ്ക്കുവേണ്ടി കേഴുന്ന വേഴാമ്പലിനേപോലെ അല്‍പം ശ്വാസത്തിനുവേണ്ടി ദാഹിച്ചുകൊണ്ടിരുന്ന ഹൃദയം നിന്നുപോകും എന്നുതോന്നിയ ഒരു നിമിഷം കാതുകളില്‍ മണിനാദം വന്നുതട്ടി.
" ബോലോ തുംഗനാഥ്‌ കീ ജെയ്‌"
രഘുവിന്റെ വിളിക്ക്‌ ശബ്ദമില്ലായിരുന്നു

( തുടരും)

Friday, September 18, 2009

ഗൃഹാതുരത്വം നാലാംഭാഗം

ഗൃഹാതുരത്വം മൂന്നാംഭാഗത്തിന്റെ തുടര്‍ച്ച
" സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട്‌ ഒരു ചായ കുടിച്ചാലോ?
ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട്‌ പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

"പ്യൂണ്‍സ്‌, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"
ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട്‌ ചോദിച്ചു
" അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"

" ശരി, എങ്കിലാകാം"
ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ്‌ കണ്ണേട്ടന്റെ ചായപീടികയിലേക്ക്‌ നടന്നു.
" സാര്‍, തിരിച്ചുവന്നിട്ട്‌ എനിക്ക്‌ പെരുമാളിന്‌ ഒരു പാല്‍പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന്‌ വിത്തൗട്ട്‌.. അച്ഛന്റെ പേര്‍ക്ക്‌" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു

" പാല്‍പായസം വിത്തൗട്ട്‌ വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി
" അതു സാര്‍ അച്ഛനു ഷുഗറുണ്ട്‌ വിത്തൗട്ടെ പറ്റൂ"
കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു

" കണ്ണേട്ട്ജി, ദോ ചായ്‌ ചീനി കം. ഓറേക്ക്‌ ചായ്‌ ഈ സാറിനു രണ്ടാമതും"
തിരിച്ച്‌ ആല്‍ത്തറയിലേക്ക്‌ നടക്കുമ്പോള്‍ മധുവിനോട്‌ പറഞ്ഞു
" വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക്‌ ലിറ്റര്‍ പാല്‍പായസ്‌ ബിനാ ശക്കര്‍"
" ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന്‍ പറഞ്ഞു"
" സീമയുടെ ഊടുവഴികള്‍ പോലും ദീപക്‌ കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട്‌ പറഞ്ഞു

" ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്‍റ്റിന്‌ മധുവും തീയിട്ടു
" എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ്‌ വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്‌. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത്‌ ബദരിയിലെ മലയാളി റാവലാണ്‌ ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"





























( തുടരും )

Wednesday, September 16, 2009

ഗൃഹാതുരത്വം മൂന്നാം ഭാഗം




ഗൃഹാതുരത്വം രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച
ഗോബേശ്വറില്‍ നിന്ന് വാടകയ്കെടുത്ത ജീപ്പ്‌. ചോപ്ടയില്‍ വണ്ടിനിര്‍ത്തിയിട്ട്‌ ഡ്രൈവര്‍ കൈനീട്ടിയപ്പോള്‍, പറഞ്ഞതിലും നൂറുരൂപാ കൂടുതല്‍ കൊടുത്തു. വളരെ ദൂരത്തോളം നീണ്ടുകിടക്കുന്ന ഹിമാലയന്‍ കാനനത്തിലൂടെ, വളഞ്ഞും പുളഞ്ഞും ഒഴുകുന്ന റോഡിലൂടെ ജീപ്പ്‌ നീങ്ങികൊണ്ടിരുന്നപ്പോള്‍ ദിവ്യേന്തര്‍ കുമറായിരുന്നു മനസ്സില്‍. ആദ്യ ഹിമാലയന്‍ യാത്രയില്‍ ഒമ്പതുദിവസം കൊണ്ട്‌ നാലു ധാമങ്ങളേയും കാണിച്ച്‌ ഹരിദ്വാറില്‍ തിരിച്ചെത്തിച്ച ഹിമാലയന്‍ ടാക്സിഡ്രൈവര്‍.

താല വഴി ഉഘീമഠിലേയ്ക്കു പൊകുന്ന പാത.ഇടത്തുവശത്ത്‌ മാടകടകള്‍ക്കും പുറകില്‍ കാടിന്റെ അവസാനം മാടകടകള്‍കകത്തുനിന്നും ദേവദാരു കത്തുന്ന ഗന്ധം. വലത്ത്‌ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നില്‍ ഒന്നടിച്ച്‌ തുംഗനാഥനെ മനസ്സിലും വണങ്ങി ചൂരല്‍ വടി കുത്തിയും വലത്തുകാല്‍ മുന്നോട്ട്‌ ഒന്നു വെച്ചില്ല അതിനുമുമ്പ്‌ മുഷിഞ്ഞ വേഷവും തൊപ്പിയും ധരിച്ച്‌ കക്ഷത്തില്‍ പഴയ കാലങ്കുടയും ഇടുക്കി വൃദ്ധന്‍ മുന്നില്‍ കയറി.
വലത്തുവശത്ത്‌ തുറന്ന കടയുടെ അടുപ്പിനരികില്‍നിന്നും തീ ഊതികൊണ്ടിരുന്ന മറ്റൊരു വേഷം എഴുന്നേറ്റ്‌ പുറത്തേക്കുവന്ന് ചുണ്ടിലിരുന്ന ബീഡി നിലത്തിട്ടു.

" റാം, റാം മംഗള്‍ജി" മുന്നില്‍ കയറിപോയ വൃദ്ധന്‍ വേഷത്തോടു പറഞ്ഞു.

" റാം, റാം പണ്ഡിറ്റ്ജി, കയറിവരു ചായ കുടിച്ചിട്ട്‌ പോകാം"
" വേണ്ട തിരിച്ചിറങ്ങുമ്പോളാകട്ടെ , ഇവര്‍ ദൂരദേശത്തുനിന്നാണെന്നു തോന്നുന്നു. വിശ്രമിക്കാന്‍ സൗകര്യം കൊടുക്കു"
വൃദ്ധന്‍ നടപ്പുതുടര്‍ന്നു. കല്ലുപാകിയ വഴിയിലൂടെ മുകളിലേയ്ക്ക്‌. അതു നോക്കിനില്‍ക്കുന്നതിനിടയില്‍ കടയിലെ വേഷം അടുത്തുവന്നിട്ട്‌ പറഞ്ഞു.

' വരൂ വരൂ"

മുകളിലേയ്ക്ക്‌ നടന്ന വൃദ്ധന്‍ എവിടെയോ മറഞ്ഞിരുന്നു.വീണ്ടും അങ്ങോട്ടുനോക്കിയപ്പൊള്‍ വേഷം പറഞ്ഞു
" അതാണ്‌ മഹേഷ്‌ ആനന്ദ്‌ മൈഠാണി, തുംഗനാഥിലെ പ്രധാന പൂജാരി. "

" താങ്കളോ?"

" മംഗള്‍സിംഗ്‌, മംഗള്‍സിംഗ്‌ നേഗി. ഇതു തന്നെ ദേശം. മഞ്ഞു വീണു തുടങ്ങുമ്പോള്‍ മഘൂമഠും" മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു

ഹിമാലയന്‍ യാത്രയില്‍ പ്രസന്നനാണ്‌ ഗുരു. പുറത്ത്‌ മാറാപ്പും തൂക്കി അടുത്തുചെന്നപ്പോള്‍ കൂടുതല്‍ പ്രസന്നനായി പ്രസന്നന്‍ പറഞ്ഞു." തുംഗനാഥത്തിലെ ശിവനും താഴെയാണ്‌ ചോപ്ടയിലെ മംഗള്‍സിംഗ്‌. രണ്ടും ഒരു ദേവസ്വം തന്നെ. വംഗഭാഷയില്‍ അനേകം കീര്‍ത്തനങ്ങളും ശ്ലോകങ്ങളും ലേഖനങ്ങളും മംഗള്‍സിംഗിനെ സ്തുതിച്ചുണ്ടായിട്ടുണ്ട്‌ മലയാളത്തില്‍ വരാനിരിക്കുന്നതേയുള്ളൂ. കണ്ടുവണങ്ങി ഒരു ചായ കുടിക്കണം ഒരു ദിവസം മംഗള്‍സിംഗിന്റെ അടുത്ത്‌ തങ്ങിയാല്‍ അതും പുണ്യം"
പുറത്ത്‌ തൂക്കിയിരുന്ന ബാഗ്‌ എടുത്ത്‌ ബഞ്ചിനടിയിലേക്ക്‌ തിരുകിയപ്പോള്‍ നിറയെ കറുത്ത രോമങ്ങളുള്ള പട്ടി മുരടികൊണ്ട്‌ ബഞ്ചിനടിയില്‍നിന്നും പുറത്തേക്കിറങ്ങിപോയി
" ഇവന്റെ ഒരു മുത്തച്ഛനാണ്‌ പണ്ട്‌ ധര്‍മ്മപുത്രര്‍ക്ക്‌ കൂട്ടുപോയത്‌" അടുപ്പത്തിരുന്ന വാല്‍പാത്രത്തിലേക്ക്‌ പഞ്ചസാരയും ഇഞ്ചിയും ഇടുന്നതിനിടയില്‍ മംഗള്‍സിംഗ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.പിന്നെ ഒരു ബീഡികൂടെ ചുണ്ടത്തുവെച്ചു.

സ്റ്റീലുഗ്ലാസ്സില്‍ ചൂടുചായ ഊതികുടിക്കുന്നതിനിടയില്‍ പയ്യന്‍ കുതിരയുമായി അടുത്തുവന്നു
" സാബ്‌ കുതിര വേണോ?"

" വേണ്ട, ഭീം ഇവര്‍ നടന്നുകയറട്ടെ" മംഗള്‍സിംഗ്‌ ഇടയ്ക്കുകയറി പറഞ്ഞു

ഒരു ചായ കൂടി ഊതികുടിച്ചിട്ട്‌ എഴുനേറ്റപ്പോള്‍ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടികള്‍ ചൂണ്ടികാട്ടി മംഗള്‍സിംഗ്‌ പറഞ്ഞു.

" ഹിമാലയം നടന്നുതന്നെ കാണണം"













(തുടരും)

Monday, September 14, 2009

ഗൃഹാതുരത്വം രണ്ടാം ഭാഗം

ഗൃഹാതുരത്വം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച

ആലിലകളില്‍ കാറ്റ്‌ തിമര്‍ത്താടുകയാണ്‌. രാത്രിയാത്രയില്‍ നഷ്ടപ്പെട്ട ഉറക്കം കണ്‍പോളകളില്‍ തലോടുന്നു. ഗോവിന്ദാമല കണ്ടുകൊണ്ട്‌ ആല്‍ത്തറയില്‍ കിടന്നു. മലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ ഉയര്‍ന്നുപോകുന്നു. മയക്കത്തിനും മുകളില്‍ ഓര്‍മ്മകള്‍ അവിടുന്നും ഉയര്‍ന്ന് ഉയര്‍ന്നുയര്‍ന്ന്

" സാറെന്താ ആലോചിക്കുന്നത്‌?"

കണ്ണേട്ടന്റെ കടയില്‍നിന്ന് കാപ്പികുടിച്ചിട്ട്‌ തിരിച്ചുവന്ന പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ ചോദിച്ചു.

" ഞാന്‍ ഓര്‍മ്മകള്‍ അയവിറക്കുകയാണ്‌"

" എന്നിട്ട്‌ അയവിറക്കുന്ന ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലൊ?"

" വളരെ നിശബ്ദമായാണ്‌ ഞാന്‍ ചവയ്ക്കുന്നത്‌. ഗോവിന്ദാമലയുടെ മുകളില്‍നിന്ന് ആകാശത്തിലേക്ക്‌ ഉയരുന്ന മേഘങ്ങള്‍ കണ്ടോ? അതുപോലാണെന്റെ ഓര്‍മ്മകള്‍ ഉയര്‍ന്നുപോകുന്നത്‌. അതുമല്ലെങ്കില്‍ ഗോമുഖിലേയ്ക്കു പോകുവാന്‍ ഗംഗോത്രി ക്ഷേത്രത്തിനു മുന്നിലെ ഇടുങ്ങിയ ഗലിയില്‍ നിന്ന് വാങ്ങിയ അറ്റംകൂര്‍പ്പിച്ച ചൂരല്‍ വടിയില്‍ ഭാരമൂന്നി. ചോപ്ടയിലെ കവാടത്തില്‍ തൂക്കിയിട്ടിരിക്കുന്ന മണികളില്‍ ഒന്നടിച്ച്‌ അങ്ങുമുകളിലിരിക്കുന്ന തുംഗനാഥനേയും വണങ്ങി.

" ബോലോ തുംഗനാഥ്‌ കീ ജെയ്‌"

" അല്ല, ബോലോ മംഗള്‍സിംഗ്‌ നേഗീ കീ ജെയ്‌, പ്യൂണ്‍സ്‌ മധുസൂദനന്‍ പിള്ളൈ, നീയും എന്റെ ഓര്‍മ്മകളോടൊപ്പം പോരുക"

" ശരി സാര്‍"



( തുടരും)

Sunday, September 13, 2009

ഗൃഹാതുരത്വം ഒന്നാംഭാഗം

ബംഗ്ലാവിന്റെ വരാന്തയില്‍ കാലും നീട്ടിയിരുന്നു.
മഴ.

ആലുകള്‍ നിവര്‍ത്തിവെച്ചിരുന്ന ഇലക്കുടകള്‍കിടയിലൂടെയും ആല്‍ത്തറകള്‍ നനഞ്ഞുകൊണ്ടിരുന്നു. തൊഴുത്തിലെ കന്നുകാലികള്‍ക്ക്‌ വൈക്കോല്‍ ഇട്ടുകൊടുത്തിട്ട്‌ അടുത്തുവന്ന് രാജേട്ടന്‍ പറഞ്ഞു.

" ഇതിപ്പോള്‍ പെയ്തുമാറും"

മഴ ഒന്നു പെയ്തുമാറിയപ്പോള്‍ വരാന്തയില്‍നിന്നെഴുന്നേറ്റു. മുക്കില്‍ കണ്ണേട്ടന്റെ കടയില്‍നിന്ന് ഒരുകാപ്പി കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരെണ്ണം കൂടെ കുടിക്കണമെന്നുതോന്നി.

" കണ്ണേട്ട, ഓറേക്ക്‌ കാപ്പി, കടുപ്പത്തില്‍ മധുരം കമ്മി"

തിരിച്ച്‌ നനഞ്ഞുകിടന്നിരുന്ന ആല്‍ത്തറയില്‍ ചെന്നിരുന്നു. ദൂരെ ഗോവിന്ദാമലയുടെ ശിരസ്സില്‍ മേഘങ്ങള്‍ കിരീടം ധരിപ്പിച്ചിരിക്കുന്നു. പിന്നെ ഇളകുന്ന ആലിലകളുടെ കാറ്റില്‍ അവിടുന്നും ഉയര്‍ന്ന് ആകാശത്തിലേക്ക്‌.

ഓര്‍മ്മകള്‍ കലങ്ങിയൊഴുകുന്നു. എവിടെവെച്ചാണ്‌ ആകാശത്ത്‌ നീന്തിതുടിച്ചുകൊണ്ടിരുന്ന മേഘകുഞ്ഞുങ്ങളെ കുനിഞ്ഞുനിന്ന് കൈകളില്‍ വാരിയെടുത്തത്‌?

ഗോവിന്ദാമലയുടെ മുകളില്‍നിന്നും മേഘങ്ങള്‍ പിന്നെയും ഉയര്‍ന്നുപോകുന്നുണ്ടായിരുന്നു. ആകാശത്തിലേക്ക്‌.

ആകാശം ആകാശ്‌ ആകാശ്ഗംഗാ ആകാശ്ഗംഗാ റസ്റ്റോറന്റ്‌

ഓര്‍മ്മകളിലെ ഡയറിയില്‍ താളുകള്‍ മറിഞ്ഞുവരുന്നു

" വിക്രംസിങ്ങ്ജി ഓറേക്ക്‌ ചായ്‌, ചീനി കം"

ചായ്‌ ഊതി ഊതി കുടിക്കുമ്പോള്‍ വിക്രംസിംഗ്‌ നേഗി കുനിഞ്ഞിരുന്ന് പുക പിടിച്ച പഴയ ട്രെങ്കുപെട്ടി തുറന്ന് എന്തോ പരതി. ഗ്ലാസ്സു തിരിച്ചുമേടിക്കുന്നതിനിടയില്‍ ഡയറി കയ്യില്‍തന്നിട്ട്‌ വിക്രംസിംഗ്‌ പറഞ്ഞു.

" സന്ദര്‍ശകരുടെ കുറിപ്പുകളാണ്‌ "

ഒരു കാപ്സ്റ്റണ്‍ ഫില്‍റ്ററിന്‌ തീയിട്ടുകൊണ്ട്‌ ഡയറി അലക്ഷ്യമായി മറിച്ചുനോക്കി. എല്ലാം ഹിന്ദിയിലും ബംഗാളിയിലും എഴുതിയ കുറിപ്പുകള്‍. പെട്ടന്നാണ്‌ സിഗര്‍ട്ടിന്റെ പുകയ്കിടയിലൂടെ അതുകണ്ടത്‌.

" തുംഗനാഥ്‌, ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തില്‍ വരാന്‍ സാധിച്ചത്‌ എന്റെ പുണ്യം. രാജന്‍ കോട്ടയം

കുറിപ്പിലെ തീയതിയും ഭിത്തിയില്‍ തൂങ്ങിക്കിടന്ന കലണ്ടറിലും നോക്കി. പിന്നെ സുഹൃത്തായ രാജന്‍ എഴുതിയതിനും താഴെയായി എഴുതി.

" കഴിഞ്ഞവര്‍ഷം സുഹൃത്ത്‌ രാജന്‍ ഇവിടെ, ഈ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ എത്തിയ ദിവസം തന്നെയാണ്‌ ഞങ്ങളും എത്തിയിരിക്കുന്നത്‌. "

പിന്നെ തുംഗനാഥിലെ തണുപ്പിലേക്ക്‌ വിറച്ചുകൊണ്ടിറങ്ങി. കൂടെയുണ്ടായിരുന്ന ചിലര്‍ ചന്ദ്രശിലയിലേക്കുള്ള ഒറ്റയടിപാത അണച്ചും കിതച്ചും കേറികൊണ്ടിരുന്നപ്പോള്‍ അങ്ങുതാഴെ മേഘങ്ങളില്‍ ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പൈന്മരകാടുകളും അതിനുമപ്പുറം ഏതോ ഒരു പര്‍വ്വതനിരയും അതിനുമപ്പുറം മറ്റൊന്നിന്റെ മഞ്ഞുമൂടിയ ശിരസ്സും നോക്കിനില്‍ക്കുന്നതിനിടയില്‍ അടുത്തുനിന്നിരുന്ന ബിജുവിനോട്‌ പറഞ്ഞു

" അനിയാ, ചന്ദ്രശില ഒരു കടമായി കിടക്കട്ടെ, അടുത്തകൊല്ലവും വരാന്‍ എന്തെങ്കിലും ബാക്കിവേണ്ടെ"

തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്ന് ചോപ്ടയിലേക്കുള്ള കല്ലുപാകിയ നടപ്പാതയിലൂടെ തിരിച്ചിറങ്ങുന്നതിനുമുമ്പ്‌ രാജന്‍ തന്നുവിട്ട പൊതി വിക്രംസിംഗ്‌ നേഗിയുടെ കയ്യില്‍ കൊടുത്തിട്ട്‌ പറഞ്ഞു

" രാജന്‍ തന്നുവിട്ടതാണ്‌ കിശോറിനു കൊടുക്കണം, ഇറങ്ങട്ടെ പിന്നെക്കാണാം"

" തീര്‍ച്ചയായും, അടുത്തകൊല്ലം "

പുകയിലക്കറ പിടിച്ച പല്ലുകള്‍ പുറത്തുകാട്ടി വിക്രംസിംഗ്‌ നേഗി പറഞ്ഞു

( തുടരും)