ഉച്ചപൂജ കഴിഞ്ഞ് നടയടച്ച്, തറവാട്ടില്‍ വന്ന്, കുശാലായി ഉണക്കലരികൊണ്ടുള്ള പടച്ചോറ്, സമൃദ്ധമായി ജീരകവെള്ളോം പച്ചമുളകും ഉപ്പ് ആവശ്യത്തിനും കൂട്ടി ഉണ്ടിട്ട് വരാന്തയില്‍ തോര്‍ത്തും വിരിച്ച് പലേ മനോരാജ്യങ്ങളിലും സഞ്ചരിച്ച് കിടക്കുകയായിരുന്നു. മയക്കത്തിലോട്ട് വീഴുന്നതിനിടയില്‍ നാലുകെട്ടിന്റെ പുറകില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. ആദ്യം ചക്ക വീണിട്ട് മുയല് ചത്തതാണെന്നാണ് കരുതിയത്. കരച്ചില് പിന്നെയും കേട്ടപ്പോള്‍ ചാടിയെഴുന്നെറ്റ് തോര്‍ത്ത് കുടഞ്ഞ് തോളിലിട്ട് നാലുകെട്ടിന്റെ പുറകിലോട്ട് നടന്നു. ഭാഗ്യം ചക്കയൊന്നും വീണിട്ടില്ല ആയതിനാല്‍ മുയലുകളൊന്നും ചത്തിട്ടുമില്ല.ചത്തിരുന്നെങ്കില്‍ ഇറച്ചിമസാല മേടിക്കാന്‍ പണമുണ്ടാക്കേണ്ടിവന്നേനേ. പക്ഷെ ശബ്ദം കേട്ടതാണല്ലൊ. പുരികം ചുളിച്ച് ഒന്നുകൂടി നോക്കി. ദേ കിടക്കുന്നു കല്ലുവെട്ടാങ്കുഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഒരു കൊമ്പനാന.വനപാലകരെങ്ങാനുമറിഞ്ഞാലോ എന്നാണാദ്യം ശങ്കിച്ചത് എങ്കിലും മിണ്ടാപ്രാണിയുടെ കിടപ്പ് കണ്ടപ്പോള്‍ സഹതാപം തോന്നി. പിന്നെ ശങ്കിച്ചില്ല രണ്ടും കല്‍പ്പിച്ച് കയ്യോടെ ആനയെ തുമ്പിക്കയ്യില്‍ പിടിച്ച് കുഴിയില്‍നിന്ന് വലിച്ചുകേറ്റി തൊഴുത്തില്‍ കൊണ്ടുക്കെട്ടി കുറച്ച് പുല്ലും വൈക്കോലും ഇട്ടുകൊടുത്തു.വീണ്ടും വരാന്തയില്‍ തോര്‍ത്തുവിരിച്ച് നടുചായ്ച്ചപ്പോള്‍ നടുത്തളത്തില്‍നിന്ന് അവള് പറഞ്ഞു.
" നേരാംവണ്ണം നോക്കിയാല്‍ പണംകായ്ക്കുന്ന മൃഗമാണ് ആന, പൊന്മുട്ടയിടുന്ന മൃഗവും. ഗോവിന്ദന്‍പാപ്പാനേ വിളിക്കണം. മുത്തച്ഛന്റെ പാപ്പാനായിരുന്നു.മാതംഗലീല കാണാതറിയാം. ചാണക്യസൂത്രം കണ്ടിട്ടുമുണ്ട്."
വിളിച്ചത് കേട്ടപാതി, കേള്‍ക്കാത്തപാതി ഗോവിന്ദന് എത്തി തൊഴുത്തിലേക്ക്
നോക്കി
" കണ്ടിട്ട് ആനയുടെ ലക്ഷണമൊക്കെയുണ്ട്. വെറുതെ തൊഴുത്തില്‍കെട്ടിയാല്‍ കുടുംബം വെളുക്കും. ഇവിടെയാണേല്‍ വൈറ്റ് വാഷുചെയ്യാന്‍ ഒരു സൂചിക്കുത്തുപോലുമില്ലതാനും"
" പിന്നെ എന്താ ഒരുവഴി?"
" സൂത്രമുണ്ട് ആധാരം നിലവറയില്‍ നെട്ടൂപെട്ടിയിലാണോ അതോ സുരക്ഷിതമായി ബാങ്കിലിരിക്കുകയാണോ?"
" നെട്ടൂപെട്ടിയിലാണ്"
" നന്നായി, അന്യന്റെ ആധാരമെന്നുവെച്ചാല്‍ ബാങ്കുകാര്‍ക്ക് ജീവനാണ്.പണംകൊണ്ടെറിയണം എന്നാലേ പണത്തേകൊള്ളൂ"
" നാല്ക്കാലിയുടെ പത്താംക്ലാസ്സ് ബുക്കും അച്ചുകുത്തിയ കടലാസ്സുമൊക്കെയോ, അതിലെങ്കില്‍ വന്യജന്തുക്കളും സ്ക്വാഡും പിടിക്കത്തില്ലയോ?"
" എത്രയെണ്ണം വേണം? ഫോണൊന്ന് തരണം കുറച്ചു നാടകം കളിക്കാനുണ്ട്"
ഫോണെടുത്ത് മുന്നില്‍ കൊടുത്തപ്പോള്‍ ഗോവിന്ദന് അതേലൊന്നു കറക്കി. മറുതയ്ക്കല്‍ ആള് ഹലോ എന്നുപറഞ്ഞപ്പോള്‍ മറുതലയോട് പറഞ്ഞു
" മാഷേ, നാട്ടുപത്രത്തിന്റെ സ്വലേയല്ലേ ഇതു പഴയ ഗോവിന്ദന് പാപ്പാനാണേയ്, ഒരുകുപ്പി ഉഗ്രന്‍ നാടനിരിപ്പുണ്ടേയ്.നാളെ ഒരു വാര്‍ത്ത കൊടുക്കണം മെയില്‍ ചെയ്യാം അപ്പോള്‍ എല്ലാം പറഞ്ഞപോലെ"
മറുതലയില്‍ സ്വലേ ഫോണ്‍ താഴെയിട്ടപ്പോള്‍ ഗോവിന്ദന് പിന്നെയും ഫോണ്‍ കറക്കി പുതിയ മറുതലയോട് പറഞ്ഞു
" ആശാനേയ് ഇതു പഴയ ഗോവിന്ദന്‍പാപ്പാനാണേയ്, നാളെ അവിടെ കാവില്‍ ഉത്സവത്തിനു കൊടികേറുവല്ലിയോ ഭാരവാഹിതന്നെയല്ലിയോ പത്തുചക്രം ഉണ്ടാക്കണ്ടേ? ഒരാനയേ വിട്ടുതരാം വാടക പോക്കറ്റിലാക്കിക്കൊ, രശീതി ആവശ്യത്തിന് എത്രവേണമെങ്കിലും തരാം.ആനയ്ക്ക് പനമ്പട്ടയും ആനപാപ്പാന് വെറുമ്പട്ടയും ആവശ്യത്തിന് കൊടുത്താല്‍മതി.പിന്നെ നാളെയൊരു സ്വീകരണവും രണ്ടുദിവസം കോലവും എന്താ സമ്മതമല്ലേ എങ്കില്‍ ബാക്കിയെല്ലാം വന്നിട്ടുപറയാം"
ഫോണ്‍ താഴെയിട്ടിട്ട് ഗോവിന്ദന് തല ചൊറിഞ്ഞിട്ട് പറഞ്ഞു
" ഇവിടുന്നിനി നാടകം കണ്ടോണ്ടിരുന്നാല് മാത്രം മതി. അതിന് പ്രത്യേകിച്ച് ടിക്കറ്റും വേണ്ട. ബാക്കിയെല്ലാം ഞാനേറ്റു. ഒരു മൊബെയിലെടുത്തുതരണം . ഇവിടത്തേ ഫോണ്‍ നാളെ ഉച്ചകഴിഞ്ഞ് താഴെയെടുത്തിട്ടേയ്ക്കണം വിളിക്കുന്നവര്‍ എംഗേജ്ഡ് ആണന്നേ കരുതാവൂ അപ്പോള്‍ അവര്‍ മറ്റ് എംഗേജുമെന്റുകള്‍ക്ക് പൊക്കോളും"
ഗൊവിന്ദന്‍ പിന്നെയും തലചൊറിഞ്ഞുകൊണ്ട് പര്ങാന്നു
" ഒരുവഴിക്കു പോകുവല്ലേ മടിശ്ശീലയില്‍ വെക്കാന്‍ എന്തെങ്കിലും?"
തോര്‍ത്തിനിന്നെഴുന്നേറ്റ് നിലവറവരെ പോയി നെട്ടൂപെട്ടി എടുത്തോണ്ട് വന്നു.
രാത്രിയില്‍ അത്താഴപൂജയും കഴിഞ്ഞ് നടയടച്ച് പ്രസാദമായികിട്ടിയ ഒരുരുളി കടുമ്പായസം തറവാട്ടില്‍കൊണ്ടുവന്നു. കയ്യോടെ ഒരുരുളയാക്കി തൊഴുത്തില്‍ നില്ക്കുന്ന പ്രത്യക്ഷഗണപതിക്ക് കൊടുത്തിട്ട് പ്രാര്‍ത്ഥിച്ചു
" ഗോവിന്ദാ കാത്തുകൊള്ളണേ"
" ആനയ്ക്ക് പേരുമിട്ടല്ലെ?" അടുക്കളയില്‍നിന്ന് അവള് വിളിച്ചുചോദിച്ചു
മീനമാസത്തിലേ ചൂടില്‍നിന്ന് രക്ഷപെടാന്‍ വരാന്തയില്‍ മെത്തപ്പായ് വിരിച്ചുകിടന്നു. ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്നതിനിടയില്‍ തൊഴുത്തില്‍നിന്ന് ഒരു ലോറി പുറപ്പെട്ട് പോകുന്നതുപോലെ തോന്നി
( തുടരും)

2 comments:
തുടരണം തുടരൻ
അപ്പോള്‍ തുടരാനാ പാപ്പാണ്റ്റെ ഭാവം... ?
Post a Comment