ക്ഷേത്രത്തിലെ കഴകം കഴിഞ്ഞ് തറവാട്ടിലെത്തിയ വാര്യര്‍ക്ക് കല്ലുവെട്ടാംകുഴിയില്‍ കിടന്ന് ഒരു കൊമ്പനാനയേ കിട്ടി. വന്യജന്തു, നാട്ടാന പരിപാലനനിയമത്തിനേക്കുറിച്ചൊക്കെ ഏകദേശം കേട്ടിട്ടുള്ള വാര്യര്‍ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മിണ്ടാപ്രാണിയോടുള്ള സഹതാപതരംഗം കാരണം അതിനെ എടുത്ത് തൊഴുത്തില്‍ കെട്ടി.കുടുംബം വൈറ്റ് ഹൗസ് ആകാതിരിക്കാന്‍ പാപ്പാന്‍ ഗോവിന്ദനെ വിളിച്ചുവരുത്തി
. തുടര്‍ന്ന് വായിക്കുക
അതിരാവിലെ എഴുന്നേറ്റ് കിടന്ന പായ് ചുരുട്ടി അകത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് കിണറ്റിങ്കരയിലേക്ക് നടന്നു. കിരുകിരാന്ന് കപ്പിയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ അന്നേദിവസം ക്ഷേത്രത്തില്‍ പാല്‍പായസത്തിന് കൂടുതല്‍ ശീട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു. ഉപദംശമായി പാല്‍ തികയുമോ എന്ന ചിന്തയുമുണ്ടായിരുന്നു. തൊഴുത്തിലേക്ക് നടന്നപ്പോള്‍ പാല്‍ തികഞ്ഞില്ലെങ്കില്‍ കിണറ്റില്‍ ആവശ്യത്തിന് വെള്ളമുണ്ടല്ലൊ എന്നാശ്വസിക്കുകയും ചെയ്തു.
തൊഴുത്തില്‍ചെന്ന്, പശുവിന്റെ ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലിരുന്ന കൊതുകുകളെ ആട്ടിയോടിച്ച് മൊന്തയിലുള്ള വെള്ളം അകിടില്‍ തളിച്ച് ഒരു സാമ്പിള്‍വലി വലിച്ചപ്പോളാണ് തലേന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേക്കുറിച്ചോര്‍ത്തത് . നോക്കിയപ്പോള്‍ ആന കിടന്നിടത്ത് പൂട പോലുമില്ല. അന്യജീവിയേ കണ്ട സന്തോഷത്തില്‍ പശു കൂടുതല്‍ ചാണകം ഇട്ടും വെച്ചിരുന്നു. തറ മെഴുകാന്‍ കൂടുതല്‍ ചാണകമായല്ലോ എന്നാണാദ്യം സന്തോഷിച്ചത്. ആന പോയതുകൊണ്ട് ഇനി നാട്ടാന പരിപാലനസംഘത്തിനെ ഭയപെടണ്ടല്ലോ എന്നുനിനച്ചും സന്തോഷിച്ചു. പെട്ടന്നാണ് നെട്ടൂപെട്ടിയില്‍ നിന്ന് ഒരുകടലാസ്സ് കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത് ഓര്‍ത്തത്. പത്തുപറ കണ്ടമാണ് കീറി ഗോവിന്ദന്റെ കയ്യില്‍കൊടുത്തത്. നെഞ്ചത്ത് കൈവെച്ച് ഉറക്കെ വിളിച്ചുപോയി.
" എന്റെ ഗോവിന്ദാ, ചതിക്കല്ലേ"
വഴിപാടുപോലെ, കറവ നടത്തി, കിണറ്റില്‍നിന്ന് ഒരുപാള വെള്ളം കോരി മൊന്തയിലൊഴിച്ച് വരാന്തയില്‍ ചെന്ന് തൂണും ചാരിയിരുന്നു. തലേല്‍കെട്ടിയിരുന്ന തോര്‍ത്തെടുത്ത് പലവട്ടം വീശിയിട്ടും പരവേശം മാറിയില്ല. അടുക്കളേന്ന് പാത്രങ്ങളുടെ ശബ്ദംകേട്ടപ്പോള്‍ അകത്തേയ്ക്ക് നീട്ടിവിളിച്ചു.
" എടിയേ"
" അതിരാവിലേ എന്തിനാ ഇങ്ങിനെ തൊള്ളതുറക്കുന്നത്? ഞാനീ വെള്ളമൊന്ന് അനത്തിക്കോട്ടെ. ആനക്കാര്യമൊന്നുമല്ലല്ലോ?"
"ആനക്കാര്യം തന്നേയാടീ, നീയിങ്ങുവന്നേ"
അടുക്കളേല്‍ പാത്രമെടുത്ത് നിലത്തിടുന്ന ശബ്ദം കേട്ടു. പുറകെ അവള്‍ വരാന്തയിലെത്തി.
" നിങ്ങള്‍ക്കിതെന്താ, ഈ അതിരാവിലെ. ഇതെന്നാ കൂത്താ ഇങ്ങിനെ വിയര്‍ക്കന്‍?"
" എടീ, നീ തൊഴുത്തില്‍ കെട്ടിയിരുന്ന ആനയേ കണ്ടോ? ആ ജന്തുവിനെ അവിടെ കാണുന്നില്ല"
" അതിനെന്താ വരുമോരോ ആന വന്നപോലെ പോം, അതാ ഭഗവാന്റെ ഓരോ ലീലകള്"
" അതല്ലെടി, പത്തുപറക്കണ്ടമാ ആ ആനേടെ പേരില്‍ കീറി ഗോവിന്ദന്‍പാപ്പാന്റെ കയ്യില്‍ കൊടുത്തത്"
" ങ്ങേ, പത്തുപറ കണ്ടമോ? നമ്മുടെ ഗോവിന്ദനാനയുടെ പേരില്‍ കീറികൊടുത്തന്നോ? ഹെന്റെ ഭഗവാനേ" അവള്‍ക്ക് കാര്യഗൗരവം കുറച്ചു താമസിച്ചാണ് കിട്ടിബോധിച്ചത്. തലയ്ക്ക് കയ്യും കൊടുത്ത് തൂണേല്‍ ചാരി താഴോട്ട് ഊര്‍ന്നപ്പോള്‍ അവളോട് ചോദിച്ചു.
" ഏതു നമ്മടെ? ഏത് ഗോവിന്ദനാന? പാപ്പാന്‍ ഗോവിന്ദന്റെ കാര്യമാ ഞാന്‍ പറഞ്ഞത്"
"നിങ്ങളല്ലെ, ഇന്നലെ രാത്രിയില്‍ കടുമ്പായസം വഴിപാടു കഴിപ്പിച്ചിട്ട് അതിനുകൊടുത്തിട്ട് അതിനെ ഗോവിന്ദാ കാത്തുകൊള്ളണേന്ന് പറഞ്ഞ് പേരിട്ട് വിളിച്ചത്?"
" ഏത് പേര്, പത്തുപറക്കണ്ടമാ ഗോവിന്ദാ സൂക്ഷിക്കണം എന്ന് പാപ്പാനേ കരുതി പറഞ്ഞതാ. അല്ലാതെ ആനയ്ക്ക് പേരിടീലും ചോറൂണുമൊന്നും നടത്തിയതല്ല.നാടകം കണ്ടാമാത്രം മതി എന്നുപറഞ്ഞപ്പോള്‍ അതിങ്ങിനെ ചവിട്ടുനാടകമാണെന്ന് ആരെങ്കിലും കരുതിയോ?
മനസ്സില്‍ തീയായിരുന്നതുകൊണ്ട് അന്ന് അടുപ്പില്‍ തീയില്ലാതെപോയി. കുളിയെല്ലാം കഴിഞ്ഞ് ക്ഷേത്രത്തില്‍ പോയിട്ടും എല്ലാം വഴിപാടുപോലെയായി. മാലക്കെട്ടുമെല്ലാം ഒരു വഹയായി. നിവേദ്യം കഴിഞ്ഞ് മാരാര് അടുത്ത് ചെന്ന് ചോദിച്ചു.
" എന്താ, വാര്യരേ ഒരു പന്തികേട്?"
" ഏയ്, ഒന്നുമില്ല, എല്ലാം ഗോവിന്ദന്റെ പണിയാണേ"
" അതേയതെ, എല്ലാം ഭഗവാന്റെ ഓരോ ലീലകള്. ഗോവിന്ദാ മാധവാ സച്ചിതാനന്ദാ നാരായണാ ഹരേ" മാരാര് ശ്രീകോവിലിലോട്ട് നീട്ടിവിളിച്ചു.
ഉച്ചയ്ക്ക് തറവാട്ടില്‍ ചെന്ന് പടച്ചോറിനും മുകളില്‍ തോര്‍ത്തും വിരിച്ചുകിടന്നു. മനോരാജ്യങ്ങളിലൊന്നും സഞ്ചരിച്ചില്ല. പത്തുപറക്കണ്ടത്തില്‍ മാത്രമായിരുന്നു മനസ്സിന്റെ യാത്ര. യാത്രചെയ്ത്, യാത്രചെയ്ത് ക്ഷീണിച്ചപ്പോള്‍ അറിയാതെ ഉറങ്ങിപ്പോയി.
ഒരു കുടം വെള്ളത്തിനു മുകളില്‍ അലര്‍ച്ച കേട്ടാണുണര്‍ന്നത്.
" ചൂടുവാര്‍ത്ത, ചൂടുവാര്‍ത്ത"

( തുടരും)
1 comment:
എന്താ, വാര്യരേ ഒരു പന്തികേട്
Post a Comment