എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Friday, May 7, 2010

കര്‍മണ



ജാത്യാല്‍ വന്നത്‌ തൂത്തുകളഞ്ഞിട്ട്‌ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കാഗെസ്സെടുത്തു. കലവും.

സൂര്യന്‍ നടന്ന് പടിഞ്ഞാറെത്തിയപ്പോള്‍ സായിപ്പ്‌ മുറിപൂട്ടി പുറത്തിറങ്ങി.നായരുടെ കാപ്പിക്ലബ്ബില്‍ നിന്ന് ഒരു ചായയും രണ്ടു വടയും വാങ്ങി. രണ്ടും അവിടെവെച്ച്‌ തന്നെ കഴിച്ചു. രണ്ടുകെട്ട്‌ ബീഡിയും വാങ്ങി കിഴക്കേ ആല്‍ത്തറയിലേക്ക്‌ നടന്നു.


ആല്‍ത്തറയില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ ചിന്തിച്ചു അമ്പലകുളം കുളത്തില്‍ കുളിക്കുന്ന സ്ത്രീകള്‍ കൂടാതെ അമ്പലവും കുളത്തിനുമപ്പുറം വയല്‍ഫീല്‍ഡുകള്‍ അതിനുമപ്പുറം നീളത്തില്‍ മരിച്ചുകിടക്കുന്ന, നദി നീളത്തില്‍കിടക്കുന്ന തീവണ്ടിപാത . തീവണ്ടിയാപ്പീസ്‌. എന്തുകൊണ്ടും സുന്ദരമായ സ്ഥലം. ശരിക്കും ഗോഡ്സ്‌ ഓണ്‍ കണ്ട്രികളുതന്നെ. ആല്‍ത്തറയാണെങ്കില്‍ കുത്തിയിരുന്ന് ബീഡിവലിക്കാന്‍ പറ്റിയ സ്ഥലവും. സായിപ്പ്‌ ഒരു ബീഡിക്ക്‌ തീ കൊളുത്തിയപ്പോള്‍ തീവണ്ടിയാപ്പീസില്‍നിന്ന് ഒരെണ്ണം ഇറങ്ങി പുകയൂതികൊണ്ട്‌ ഒറ്റപാലം ലാക്കാക്കി ഇഴഞ്ഞുപോയി.

ബീഡി വലിച്ച്‌ കൂട്ടുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല മണിയടിക്കുന്ന ശബ്ദം കേട്ടാണ്‌ ചിന്തയില്‍നിന്നുണര്‍ന്നത്‌. ആദ്യം ബിഗ്ബെന്‍ ആണെന്നാണ്‌ കരുതിയത്‌. പിന്നെയാണ്‌ ക്ഷേത്രത്തില്‍ ദീപാരാധനയുടെ മണിയാണെന്ന് മനസ്സിലായത്‌. ഒരു കൊതുക്‌ പറന്ന് വന്ന് സായിപ്പിന്റെ ചെവിയില്‍ മൂളി.


" സായിപ്പാണെന്നൊന്നും നോക്കില്ല. ചോരകുടിച്ചുകളയും ഞാന്‍. വേഗം സ്ഥലം വിട്ടൊ"

വലിച്ചുകൊണ്ടിരുന്ന ബീഡി ആല്‍ത്തറയില്‍ കുത്തികെടുത്തി കുറ്റി ചെവിയ്ക്കിടയില്‍ തിരുകി മുറിയിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ അവളെ കണ്ടത്‌.


" പേരെന്താ?" ഒരു കൗതുകത്തിന്‌ ചോദിച്ചു

" സുശീല"

സന്ധ്യ കഴിഞ്ഞ്‌ ഇരുട്ട്‌ വീണുതുടങ്ങിയതുകൊണ്ട്‌ അവള്‍ കാല്‍നഖം കൊണ്ടൊരു കുറിവരച്ചോ എന്ന് സായിപ്പ്‌ കണ്ടില്ല.



" നാളോ?"

" നാള്‌ നാരങ്ങ, അഭിമുഖമൊന്നും ഇവിടെ വെച്ച്‌ വേണ്ട സായിപ്പെ. നാട്ടുകാര്‍ എന്തുവിചാരിക്കും." അവള്‍ മുന്നോട്ടുനടന്നു.

മുറിയുടെ വാതില്‍ സായിപ്പ്‌ അടയ്ക്കുന്നതിനിടയില്‍ മണ്ണെണ്ണവിളക്കിന്റെ തിരി താഴ്ത്തികൊണ്ട്‌ അവള്‍ പറഞ്ഞു


" ഞാന്‍ ഇതൊക്കെയൊന്ന് മാറ്റിവെയ്ക്കട്ടെ, മുഷിഞ്ഞാല്‍ നാളെ ധരിക്കാന്‍ പറ്റില്ല
എല്ലാം മാറ്റിവെച്ചിട്ട്‌ അവള്‍ തുടര്‍ന്നു

" എങ്കില്‍ സായിപ്പ്‌ അഭിമുഖം തുടങ്ങികൊള്ളു"

പിറ്റേന്ന് കാലത്ത്‌ പുഴ നീന്തികടന്ന് നഗരത്തിലെ അച്ചടിശാലയിലെത്തി സായിപ്പ്‌ മാനേജരോട്‌ ചോദിച്ചു.

" അല്ല മാനേരേ, എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ ഒരു പേരിലെന്താ ഇത്രയിരിക്കാന്‍?"

" സുശീല എന്നുപറഞ്ഞാല്‍ നല്ല വസ്ത്രം ധരിക്കുന്നവള്‍ എന്നാണര്‍ത്ഥം മാഷേ" മാനേജരു പറഞ്ഞു


ആഫ്റ്റൊറാള്‍ വാട്ടീസിന്നെ നെയിം എന്ന് പേരുമെഴുതി കലമടച്ചു. കാഗസ്‌ മടക്കി. ജനലില്‍കൂടി പുറത്തേക്ക്‌ നോക്കി. ഉണങ്ങാനിട്ടുരുന്ന തുണികള്‍ കാറ്റില്‍ ആടുന്നു. അയയില്‍ കിടക്കുന്ന തുണിയെയെടുത്ത്‌ ആരെങ്കിലും അലമാരിയില്‍ വെയ്ക്കുമൊ? അങ്ങിനെ ഒരു പ്രയോഗം മലയാളത്തിലുണ്ടൊ എന്നു സംശയം തോന്നി സുഹൃത്തായ മലയാളം അധ്യാപികയോട്‌ ചോദിക്കാം എന്ന് മനസ്സില്‍ കുറിയ്ക്കുന്നതിടയില്‍ കോളിംഗ്‌ ബെല്‍ ശബ്ദിച്ചു.

ചാരുകസേരയില്‍നിന്ന് എഴുന്നേറ്റ്‌ വാതില്‍ തുറന്നപ്പോള്‍ കറുത്തകോട്ടിട്ട ചെങ്ങാതി വെളുക്കെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.


" ഇരിക്കാനൊന്നും സമയമില്ല മാഷേ, സൂക്ഷിച്ച്‌ നോക്കുന്നതുപോലും പാപമാണെന്ന് മാഷിനറിയരുതൊ. അര്‍ഥം വെച്ച്‌ നോക്കി പീഡിപ്പിച്ചൂന്ന് ഒരു സുശീലയുടെ കേസുണ്ട്‌ നമ്മുക്കതങ്ങ്‌ കോമ്പ്രമൈസാക്കാം എന്താ ? വൈകിട്ട്‌ ഓഫീസിലോട്ട്‌ വരണം"


ചെങ്ങാതി വണ്ടിയെടുത്ത്‌ പടികടക്കുന്നതിനിടയില്‍ പറഞ്ഞു " ഒന്നില്‍ പിഴച്ച്‌ മൂന്നാകരുത്‌ കേട്ടോ"

No comments: