എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Monday, October 27, 2008

മറുനാട്ടിലൊരു മലയാളി ഒരു കഥൈ



മറുനാട്ടിലൊരു മലയാളി ഒരു കഥൈ


സാധനങ്ങളെല്ലാം ബാഗിലാക്കി എന്ന് ഒന്നൂടെ ഉറപ്പുവരുത്തി. ഡൊമിനിക്‌ ജോര്‍ജ്‌ ( യഥാര്‍ത്ഥ പേരല്ല, യഥാര്‍ത്ഥനാമം വേറേതോ ജോര്‍ജ്‌ എന്നാണ്‌). പാന്റില്‍ കയറി, ഷര്‍ട്ടിട്ടു. കപ്ബോര്‍ഡ്‌ തുറന്നു. മൂലയിലിരുന്ന കുപ്പി വലിച്ചെടുത്തു.




" വണ്‍ ഫോര്‍ ദ റോഡ്‌ " എന്ന് മന്ത്രം ജപിച്ച്‌, കുപ്പി സ്റ്റീല്‍ഗ്ലാസ്സിലേക്കു കമത്തി. വണ്‍ എന്നുപറഞ്ഞെങ്കിലും ത്രീയായിരുന്നു ലാര്‍ജ്‌ . നീറ്റടിക്കുന്ന ശീലമില്ലാതിരുന്നതുകൊണ്ട്‌ വാഷ്ബേസിനിലെ ടാപ്‌ തുറന്ന് കുറച്ചുവെള്ളവും തളിച്ചു. ഗ്ലാസ്സുയര്‍ത്തി, കണ്ണാടിയിലെ പ്രതിരൂപത്തിനോട്‌ പറഞ്ഞു




" ചിയേഴ്സ്‌"




ഒറ്റ വലി
ഗ്ലാസ്സുകാലി
പ്രയോഗം അന്ത്യാക്ഷരപ്രാസമാണല്ലോ എന്നോര്‍ത്തു. വാച്ചില്‍ നോക്കി




" ഓ, ടെന്‍ റ്റു മിഡ്‌ നൈറ്റ്‌"
ബാഗെടുത്ത്‌ തോളിലിട്ടു. മുറിപൂട്ടിയിറങ്ങി. റിസപ്ഷന്‍ ഡെസ്ക്കില്‍ തലവെച്ചുറങ്ങുന്നവനെ കുലുക്കിയുണര്‍ത്തി. താക്കോല്‍ കയ്യില്‍ വെച്ചുകൊടുത്തു. പത്തുരൂപയും.അപ്പോള്‍ ഉള്ളില്‍കിടന്ന ലാര്‍ജ്‌ അവനോട്‌ പറഞ്ഞു




." സയനോരാ"




" ഏ, എന്താ ?" കണ്ണുതിരുമ്മി വാ പൊളിച്ചുകൊണ്ടവന്‍ ചോദിച്ചു




" ദാസ്‌ വിദാനിയാ"




കുമളിയിലെ തണുപ്പിലേയ്ക്ക്‌ ഇറങ്ങി. വലത്തുനിന്ന് ഒരുലോറി നാല്‍ക്കാലികള്‍ താഴേയ്ക്കുരുണ്ടുപോയി. ലക്ഷണപ്രകാരം വലതാണ്‌ തമിഴ്‌നാട്‌ എന്നുകണ്ട്‌ ഉറയ്ക്കാത്ത ചുവടുകള്‍ അങ്ങോട്ടുവെച്ചു. പെട്ടെന്ന് ഒരു കയറിന്റെ തുമ്പില്‍ ആകാശത്തുനിന്ന് തൂങ്ങിയിറങ്ങി ചെക്ക്‌ പോസ്റ്റിന്റെ മുളംതണ്ട്‌ പറഞ്ഞു.




" നിങ്ങള്‍ കേരളത്തില്‍നിന്ന് രക്ഷപെടുകയാണ്‌, തമിള്‍നാട്ടിലേയ്ക്കു സ്വാഗതം"




ഒരു ലോറി നാല്‍ക്കാലികള്‍ കൂടെ പോസ്റ്റിനടുത്ത്‌ വന്നുനിന്നു. മുളംതണ്ട്‌ വീണ്ടും പറഞ്ഞു




" നാല്‍ക്കാലികള്‍ മാത്രമേ കേരളത്തിലേക്ക്‌ കടക്കൂ"




രണ്ടുകാലേ ഉള്ളൂ എന്നുറപ്പിച്ച്‌ അതില്‍ വലത്തുകാലേതെന്നുറപ്പിച്ച്‌ മുളംതണ്ടിനടിയില്‍കൂടി വലതുകാല്‍ തമിള്‍നാട്ടിലേയ്ക്ക്‌ നീട്ടിവെച്ചു അപ്പോള്‍ എവിടെനിന്നോ അശരീരി മുഴങ്ങി




" നമ്മുടെ കഥയുടെ പേര്‌ മറുനാട്ടിലൊരു മലയാളി"




എവിടെയോ, ആരോ സിമ്പലടിച്ചു


1




വിന്‍ഡോഗ്ലാസ്സില്‍ തല ചാരി ഒന്നു കണ്ണടച്ചപ്പോള്‍ കണ്ടക്ടര്‍ അടുത്തുചെന്ന് തോളില്‍ തട്ടി




" ശീട്ടെട്‌ സാര്‍"


അമ്പതുരൂപയുടെ രണ്ട്‌ നോട്ടെടുത്ത്‌ വീശിയിട്ട്‌ പറഞ്ഞു


" ഒരു മധുരൈ കൊട്‌"


ഒന്നും മിണ്ടാതെ കണ്ടക്ടര്‍ ഒരമ്പതുതിരിച്ച്‌ കൊടുത്തപ്പോള്‍ ഒരുസംശയം " അകത്തുകിടക്കുന്ന ലാര്‍ജ്‌ സ്ഥലം വല്ലോം മാറിപറഞ്ഞോ ?" നാക്കിനു സ്പുടത വരുത്തി ഒന്നുകൂടെ പറഞ്ഞു


" അണ്ണാ, ഒരു മധുര കൊട്‌"


ഒന്നു സൂക്ഷിച്ചുനോക്കി, ഒരു ശീട്ട്‌ കീറി കയ്യില്‍ കോടുത്തിട്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" കേരളാവാ ? സാര്‍, ഇങ്കെ ബസ്ചാര്‍ജ്‌ റൊമ്പ കമ്മി. മട്ടുമല്ലൈ, പേശും പടം ഫ്രീ"


മൂന്നു രൂപ കൂടി കയ്യില്‍ വെച്ചുകൊടുക്കുന്നതിനിടയില്‍ കണ്ടക്ടര്‍ തിരിഞ്ഞ്‌ ഡ്രൈവറോട്‌ പറഞ്ഞു


" അടൈ തമ്പിദുരൈ, ഇന്ത സാറ്‌ക്കാകെ ഫിലിം പോട്‌"


പെട്ടെന്ന് കൊട്ടകയ്കകത്ത്‌ ലൈറ്റുകളണഞ്ഞു. ആ ഇരുട്ടിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന ശബ്ദത്തില്‍ ഓംകാരനാദമുയര്‍ന്നു


" ഓം


"അരുണാചലേശായ നമഹ:


ഞെട്ടലില്‍നിന്നുണര്‍ന്നപ്പോള്‍ സ്റ്റെയില്മന്നന്‍ ഡാന്‍സുകാരുടെ കൂട്ടത്തില്‍നിന്ന് സ്ക്രീനിന്റെ മുന്നിലേയ്ക്ക്‌ വന്ന് ഡൊമിനിക്കിനോട്‌ പറഞ്ഞു


" അതാണ്ഡാ, ഇതാണ്ഡാ


അരുണാചലം ഞാന്താണ്ഡാ"


പിന്നെ രണ്ടുമൂന്ന് വരീം കൂടെ പേശീട്ട്‌ മന്നന്‍ ചുവടുവെച്ച്‌ ഗ്രൂപ്പ്‌ ഡാന്‍സിനു പോയി. കണ്ടക്ടര്‍ അടുത്ത്‌ ചെന്ന് ഡൊമിനിക്കിന്റെ ചെവിയില്‍ പറഞ്ഞു


" നേരമേ അവര്‌ വന്ത്‌ കണ്ടക്ടര്‍ , നാന്‍ ഇപ്പോവും കണ്ടക്ടര്‍ . അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌"


അപ്പോളാണ്‌ കണ്ടക്ടര്‍ ഡൊമിനിക്കിന്റെ ബാഗുകണ്ടത്‌


" സാര്‍, ചിന്ന സാമാനം പെരിയ സുഖം തെരിയാതാ? "


ചുരമിറങ്ങി കമ്പം ലാക്കാക്കി ഒടാന്‍ തുടങ്ങിയപ്പോള്‍ തൂക്കത്തിലായി കമ്പം. കണ്ണടച്ചപ്പോള്‍ കാസറ്റ്‌ ഓട്ടോറീവൈന്‍ഡായി പുനലൂരുനിന്ന് ആര്യങ്കാവുവരെ . ആന കുഴികളൊഴിവാക്കിയപ്പോള്‍ തവളയുടെ ചാട്ടമായുരുന്നു പിന്നെ . അടുത്തിരുന്നയാള്‍ തോളില്‍തട്ടി കാസറ്റ്‌ ഓഫാക്കീട്ടു പറഞ്ഞു


" ഇങ്കെ, റോഡ്‌ ഔവളവും റൊമ്പ അളകായിരിക്കേന്‍ സാര്‍. കേരളവിലേ മാതിരി കുണ്ട്‌, കുളി ഏതും കെടയാത്‌ പളത്തില്‍ കത്തി ഏറ്റണമാതിരി ബസ്സ്‌ സ്മൂത്തായി പോയിടും സാര്‍ നീങ്ക തൂങ്ക്‌ സാര്‍"


കണ്ണുകള്‍ വീണ്ടും അടച്ചപ്പോള്‍ മന്നന്‍


" അതെന്താ? ഇതെന്താ:


സര്‍ക്കാര്‍ വളി ഇതാണ്ഡാ"


എന്നു പാടുന്നതുപോലെ തോന്നി എത്ര നേരം മയങ്ങി എന്നറിയില്ല . ഇടക്കൊന്നു കണ്ണുതുറന്നപ്പോള്‍ മന്നന്‍ ചെമ്പുവള ഇട്ട കയ്യുയര്‍ത്തി ആകാശത്തിലൊന്നു കറക്കി തലമുടിയിലൊന്നു തട്ടി ഡൊമിനിക്കിനോട്‌ പറഞ്ഞു


" ആണ്ടവന്‍ നിനപ്പേന്‍അരുണാചലം മുടിപ്പേന്‍"


2


" സാര്‍, മധുരൈ ആച്ച്‌"


അടുത്തിരുന്നയാള്‍ കുലുക്കി വിളിച്ചപ്പോളാണ്‌ ഉണര്‍ന്നത്‌. ബസ്സില്‍നിന്നിറങ്ങി. കണ്ടക്ടര്‍ അടുത്തുചെന്ന് ചോദിച്ചു


" സാര്‍, ജേര്‍ണി എപ്പടി ?"


" അണ്ണാ, രാമേശ്വരം ബസ്‌ എങ്കെ നിന്ന് കിടയ്ക്കും?"


" സാര്‍, ഇത്‌ ആറപ്പാളയം. നീങ്കള്‍ മാട്ടുത്താവണി പോങ്ക"


ബസ്സ്റ്റാന്റിനു വെളിയില്‍കിടന്ന ഓട്ടോയിലേയ്ക്ക്‌ നോക്കിയപ്പോള്‍ കണ്ടക്ടര്‍ തുടര്‍ന്ന് പറഞ്ഞു


" നിറയെ ബസ്സിറുക്ക്‌ സാര്‍, എതുക്ക്‌ ഓട്ടോ മൂന്നുരൂപാ മട്ടും. എയര്‍ബസ്സ്ക്ക്‌ ഏള്‌"


മാട്ടുത്താവണി


വാച്ചില്‍ നോക്കി നാലര മൊബെയിലെടുത്ത്‌ നാട്ടിലുള്ള സുഹ്രുത്ത്‌ വാര്യരെ ഒന്നു വിളിച്ചു അവന്‍ പറഞ്ഞു


" സ്റ്റാന്റില്‍ കഴിപ്പിടം എന്ന് മലയാളത്തില്‍ എഴുതിവെച്ചിട്ടുണ്ടായിരിക്കും എന്നാല്‍ ഒരു രണ്ട്‌ വീശാം എന്നുകരുതി അങ്ങോട്ടു പോകണ്ട, ഒരു ചായ വീശീട്ട്‌ ബസ്സില്‍ കയറ്‌ നാലുനാലര മണിക്കൂറുണ്ട്‌ രാമേശ്വരം "


സ്റ്റാന്റിനു വെളിയിലിറങ്ങി ചെറിയ ചായക്കടയില്‍ കുറിയിട്ട പിത്തള സമോവറില്‍ പത്തിന്റെ തുട്ടുകള്‍ ഇളകുന്ന ശബ്ദം . ഉഴുന്നുവടയില്‍ നിന്ന് ആവി പൊങ്ങുന്നു. ഒരു ചൂടുചായ രണ്ട്‌ വട . പത്തുരൂപ കൊടുത്തിട്ട്‌ തിരിഞ്ഞപ്പോള്‍ കടക്കാരന്‍ വിളിച്ചു


" കേരളാവാ? സാര്‍ ഇങ്കെ വിലയെല്ലാം റൊമ്പ കമ്മി"


തുട്ടുകള്‍ എണ്ണിനോക്കി . മൂന്നുരൂപാ


രാമേശ്വരത്തോട്ടുള്ള പോയിന്റ്‌ റ്റു പോയിന്റ്‌ ബസ്സില്‍ കയറിയിരുന്നപ്പോള്‍, മക്കള്‍തിലകം ഏതോ മിസ്സിന്റെ പുറകേനടന്ന് പാടുകയാണ്‌


" ഹലോ മിസ്‌, ഹലോ മിസ്‌


നീ എങ്കെ പോറിങ്കെ"


ശീട്ടുതരാന്‍ അടുത്തുവന്ന കണ്ടക്ടറോട്‌ പറഞ്ഞു


" നാന്‍ രാമേശ്വരം പോറിങ്കെ"


അമ്പതുരൂപാ മേടിച്ച്‌ ശീട്ട്‌ കീറികൊടുത്തിട്ട്‌ ചിരിച്ചുകൊണ്ട്‌ കണ്ടക്ടര്‍ പറഞ്ഞു


" സാര്‍, ഇങ്കെ ഫെയര്‍ റൊമ്പ കമ്മി"


3


അലര്‍ച്ച കേട്ടാണുണര്‍ന്നത്‌. അടുത്തിരുന്നയാള്‍ എത്തിവലിഞ്ഞ്‌ പുറത്തേയ്ക്ക്‌ നോക്കിയിട്ട്‌ ഉറക്കെ ആത്മഗതം നടത്തി


" നഞ്ച്‌ എതുക്ക്‌ നാന്നാഴി"


നോക്കി. മൈക്കും കൊടിയും വെച്ചുകെട്ടിയ സൈക്കിള്‍ ഉന്തികൊണ്ട്‌ ഒരാള്‍ അലറുകയാണ്‌


" ആര്‍പ്പാട്ടം ആര്‍പ്പാട്ടം കമ്മ്യൂണിസ്റ്റു കച്ചി ആര്‍പ്പാട്ടം"


മാനാമധുരൈ , അടുത്തിരുന്നയാള്‍ പറഞ്ഞു. വണ്ടി പളത്തില്‍ കത്തി ഏറ്റണമാതിരി സ്മൂത്തായി പോകുകയാണ്‌ ദൂരം പിന്നിടുമ്പോള്‍ കണ്ണുകള്‍ തുറന്നുവെച്ച്‌ പുറത്തേ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. ഏക്കറുകണക്കിന്‌ തെങ്ങിന്തോപ്പുകള്‍ അതും കടന്ന് വണ്ടിയോടിയപ്പോള്‍ വാഴത്തോപ്പുകള്‍ . കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്നയാള്‍ തോളില്‍തട്ടി പറഞ്ഞു


" തെന്നൈ, വാഴൈ ഇതെല്ലാമേ നീങ്കടെ ഊരിലിറുക്കാ?'


പച്ചനിറം വാരിപുതച്ച്‌ പരന്നുകിടക്കുന്ന വയലുകളൂടായപ്പോള്‍ കണ്ണടച്ചിരുട്ടാക്കി . അപകര്‍ഷതാബോധമാണോ, നിസ്സഹായവസ്ഥയാണോ ഉറക്കിയതെന്നറിഞ്ഞില്ല


4 ഡൊമിനിക്‌ ജോര്‍ജിന്റെ ഡയറിയില്‍ നിന്ന് ഞായര്‍ 26/10/2008


രാമേശ്വരംകോവിലിനുപക്കത്തില്‍ മുറിയെടുത്തു. കഴിപ്പിടത്തില്‍ ഇരിക്കുന്നതിനിടയില്‍ ചിന്തിച്ചു." റോമില്‍ ചെല്ലുമ്പോള്‍ റോമാക്കാരനേപ്പോലേ , ചേരയേ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തിന്നണം" കുളിച്ചു. ഏറ്റവും വൃത്തികെട്ട വേഷം ധരിച്ചു. പുറത്തേക്കിറങ്ങി. കോവിലില്‍ച്ചെന്ന് അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമുണ്ടോ എന്നുനോക്കി. ഒരു ബോര്‍ഡും മനസ്സിലാകാത്തതുകൊണ്ട്‌ ഉദ്ധാരണ,പുനരുദ്ധാരണത്തിന്‌ ഓലകൊണ്ട്‌ മൂടിയിട്ടിരിക്കുന്ന കിഴക്കേ ഗോപുരത്തിനുകീഴേകൂടെ അകത്തുകയറി. ഏറ്റവും വലിയ വരാന്തയില്‍കൂടിനടക്കുമ്പോളാണ്‌ കുളിതെറ്റിക്കണ്ട എന്നുചിന്തിച്ചത്‌. വിശേഷാല്‍ ശീട്ടെടുത്ത്‌ തൊട്ടിയും കയറുമായി നടക്കുന്നവന്റെ പുറകേനടന്നു. തീര്‍ത്ഥം നമ്പ്ര വണ്‍, തീര്‍ത്ഥം നമ്പ്ര റ്റൂ, ഇരുപത്തൊന്നുംകഴിഞ്ഞ്‌ ആകാശഗംഗയിലും നനഞ്ഞ്‌ റോഡിലേക്കിറങ്ങി. രാമര്‍പാദം വരെ ഒന്നുപോയി. മുകളില്‍കയറി കണ്ണിനുമുകളില്‍ കൈവെച്ച്‌ ദിശനോക്കി രാമര്‍ പാലം പണിഞ്ഞതെവിടെയെന്നുകണ്ട്‌ മൂന്നാം നമ്പ്ര വണ്ടി പിടിച്ചു. വണ്ടിയില്‍ നിറയെ കുട്ടകളും വട്ടികളും കോഴികളും മാടുകളും പിന്നെ കുളിച്ചുവൃത്തിയാകാത്ത പാണ്ടികളുമായിരുന്നു. മൂക്കടഞ്ഞിരുന്നതുകൊണ്ട്‌ മീനിന്റെ മണം ഒന്നുംതന്നെ കിട്ടിയില്ല. കണ്ടക്ടര്‍ അഞ്ചുരൂപയുടെ ശീട്ട്‌ തന്നപ്പോള്‍ അടുത്തിരുന്ന നീറ്റായി വൃത്തികെട്ട വേഷം ധരിച്ചിരുന്നയാളോട്‌ ചോദിച്ചു


" അണ്ണാ, ധനുഷ്കോടി എത്ര ദൂരമിറുക്ക്‌?"


" എറൗണ്ട്‌ സെവന്റീന്‍ കിലോമീറ്റേഴ്സ്‌, ദ ലാസ്റ്റ്‌ ബസ്‌ പോയിന്റ്‌ അനദര്‍ എയിറ്റ്‌ റ്റു ദ ടിപ്‌" ടിയാന്‍ മണിമണി പോലെ ഇംഗ്ലീഷില്‍ പറഞ്ഞു


പതിനേഴുകിലോമീറ്ററിന്‌ അഞ്ച്‌ രൂപയേ ഉള്ളോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചപ്പോള്‍ ടിയാന്‍ വീണ്ടും പറഞ്ഞു


" ഹിയര്‍ ട്രാവല്ലിംഗ്‌ ഈസ്‌ വെരി ചീപ്പ്പ്‌ ദാന്‍ കേരളാ"


" ഇതാ ഉങ്കളുടെ ഊര്‌?"


" ഓഹ്‌ നോ ഐ ബിലോങ്ങ്സ്‌ റ്റു ദ അദര്‍ സൈഡ്‌ ഓഫ്‌ രാമര്‍ ബ്രിഡ്ജ്‌"


ധനുഷ്കോടി. ബസ്സിറങ്ങി. മുക്കുവരുടെ ഓലക്കുടിലുകള്‍, ചെറിയ ചായക്കടകള്‍ , കരയിലേയ്ക്ക്‌ കയറുന്ന തിരമാലകള്‍. വണ്ടിക്കാരന്‍ അടുത്തുവന്ന് ചോദിച്ചു


" പോകലാമ?"


പുതയുന്ന മണലില്‍കൂടി അങ്ങേയറ്റത്തേയ്ക്ക്‌ കൂടെയുണ്ടായിരുന്ന മലയാളിഫാമിലി പറഞ്ഞു.


" തെളിമയുണ്ടെങ്കില്‍ അറ്റത്തുചെന്നാല്‍ ലങ്ക കാണാം പിന്നെ വാലുചുരുട്ടി ചാടിയാല്‍മതി."


തിരിച്ചുവരുന്ന വഴിയില്‍ കടലാക്രമണത്തിന്റെ ബാക്കിപത്രം തകര്‍ന്നപള്ളി, റെയിവേസ്റ്റേഷന്‍ . വീണ്ടും ധനുഷ്കോടിയിലെത്തിയപ്പോള്‍ സൂര്യന്‍ താഴാന്‍ കാത്തുനില്‍ക്കുകയായിരുന്നു അമൂല്‍സ്പ്രേ ഇട്ട ഒരുചായ ഒരുമുറുക്ക്‌ . തിരിച്ച്‌ കോവില്‍പക്കത്തെത്തിയപ്പോള്‍ സന്ധ്യാ ലോഡ്ജിനു താഴെ തട്ടുകടയില്‍ ഇഡലിക്ക്‌ ആവിപറക്കുന്നു. എട്ടിഡലി, രണ്ടുവടൈ, പതിനഞ്ച്‌ രൂപൈ


5 കഥൈ തുടരുകയാണ്‌


കിഴക്കേഗോപുരത്തിനു താഴെ കുത്തിയിരിക്കുകയായിരുന്നു. പെണ്‍കുട്ടി കോവിലില്‍ തൊഴുത്‌ സൈക്കിളിന്റെ അടുത്തോട്ട്‌ നീങ്ങുന്നതിനിടയിലണ്‌ വേഷപ്രച്ഛന്നനേ കണ്ടത്‌ മുന്നില്‍ ചെന്ന് സൂക്ഷിച്ചുനോക്കിയിട്ട്‌ അവാള്‍ വായ്‌ തുറന്നു


" നീങ്കെ മലയാളിയല്ലയാ, എന്ത വേഷം പോട്ടാലും ഉങ്കളെ പാത്താല്‍ തെരിയും. നാങ്ക വന്ത്‌ തമിളര്‍ എങ്കിളുക്ക്‌ വന്ത്‌ നീറ്റ്നെസ്സ്‌ കെടയാത്‌. നാങ്കെ കുളിക്കവുമില്ലൈ. ഇന്ത സൈക്കിള്‍ പാത്താച്ചാ ? ഇത്‌ വന്ത്‌ അരശാങ്കം കൊടുത്തത്‌ ഉങ്കളുക്ക്‌ ഒരുരൂപാവുക്ക്‌ അരി വേണമാ, നാന്‍ വാങ്കിത്തരേന്‍ കേരളാവിലെ ഒരുരൂപ, പിച്ചക്കാരുകൂടെ വാങ്കുമാ? ഇങ്കവന്ത്‌ മക്കളോടെ ആട്ചി മക്കള്‍ നിനപ്പേന്‍ കരുണാനിധി മുടിപ്പേന്‍. നിധി ഇല്ലേന്നാല്‍ പറവായില്ലൈ, അമ്മ മുടിപ്പേന്‍ അങ്കയോ? കുറവന്‍ കുറത്തി വിളയാടലല്ലയാ? പോയി സത്ത്‌ തുലയുങ്ക്‌ സാര്‍"


പെണ്‍പേച്ച്‌ കത്തിപോലെ കേറിയപ്പോള്‍ സത്ത്‌ തുലയാന്‍ തന്നെ തീരുമാനിച്ചു. തീരത്തുചെന്നപ്പോളാണ്‌ ടി ടീ ഡീ സി യുടെ പെര്‍മിറ്റ്‌ റൂം കണ്ടത്‌ എന്നാല്‍ രണ്ടെണ്ണം അടിച്ചിട്ട്‌ ചാകാം എന്നുകരുതി. ബാര്‍മാന്‍ ലാര്‍ജിനൊപ്പം സോഡയും ചുണ്ടലും വെച്ചു. അത്‌ രണ്ടും തിരിച്ചുന്തിനീക്കിയിട്ട്‌ പറഞ്ഞു


" നോ താങ്ക്സ്‌ "


ബാര്‍മാന്‍ പറഞ്ഞു " ഫ്രീയാക്കും സാര്‍ "


അപ്പോള്‍ ലാര്‍ജിന്റെ അളവുനാലായി സത്ത്‌ തുലയെണ്ടാ എന്നു തീരുമാനവുമെടുത്തു


6 മടക്കയാത്ര


മധുരവണ്ടിയില്‍ കൗണ്ടര്‍കാന്ത്‌ അംബികയുടെ തങ്കച്ചി രാധയുടെ പുറകേ നടന്ന് പാടുകയാണ്‌


" ചിന്നമണിക്കുയിലേമെല്ലേവരൂ മയിലേ"


മധുരയില്‍നിന്ന് പൊള്ളാച്ചി. പൊള്ളാച്ചിയില്‍നിന്ന് . ഇരുവശങ്ങളും കാറ്റാടിയന്ത്രങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. ഏക്കറുകണക്കിനു കൃഷി പെട്ടിയില്‍ വീണ്ടും സ്റ്റെയില്മന്നന്‍ ചാടിക്കയറി


" മലയാളക്കരയോളം തമിഴ്‌ പാടും കുരുവി"


മലയാളക്കര ആകാറായെന്ന് അപ്പോളാണ്‌ മനസ്സിലായത്‌. കാലുകള്‍ക്കെന്തോ രൂപമാറ്റം വന്നപോലെ . ചെക്ക്‌ പോസ്റ്റില്‍ എത്തിയപ്പോള്‍ തീര്‍ത്തും നാല്‍ക്കാലിയായിക്കഴിഞ്ഞിരുന്നു. " കഴുതൈ" കൊഴിഞ്ഞാമ്പാറയില്‍ എത്തിയപ്പോള്‍ വാര്യരെ വിളിച്ചു.


" അയാം സഫറിംഗ്‌ ഫ്രം മെന്റല്‍ ഡിസന്റ്രി"


വാര്യര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു " അപ്പടിതാന്‍ ആണ്ടവന്‍ നിനൈത്തത്‌ ഫേറ്റ്‌ ഓഫ്‌ ഏ മാന്‍ വേറെ ആണുങ്ങള്‍ എഴുതിയിട്ടുണ്ട്‌ . പോയി ഫേറ്റ്‌ ഓഫ്‌ ഏ സ്റ്റേറ്റ്‌ എന്ന കഥ എഴുത്‌ "


രാത്രി പാലക്കാടുനിന്ന് തിരുവനന്തപുരത്തേയ്ക്ക്‌ അമൃത പിടിച്ചു. അഞ്ചുമണിക്ക്‌ തമ്പാനൂരെറങ്ങി . ലക്ഷ്യമില്ലാതെനടന്ന് ചെന്നുനിന്നത്‌ പത്രത്തിലും ടീവിയിലും സ്ഥിരം കാണുന്ന വലിയകെട്ടിടത്തിന്റെ മുന്നിലാണ്‌ സകല നിയന്ത്രണവും കൈവിട്ടുപോയി. വലത്തുകാല്‍ മുന്നോട്ടുനീക്കിക്കുത്തി കെട്ടിടത്തിനുനേരേ കൈചൂണ്ടി ഉറക്കെ പാടി


" യാരുകാഹേ, ഇത്‌ യാരുകാഹേ


ഇന്തമാളിഹൈ വസന്തമാളിഹൈ"

4 comments:

Ranjith Jayadevan said...

thakarthuuu!!!!!

മലമൂട്ടില്‍ മത്തായി said...

വളരെ നന്നായിരിക്കുന്നു.

ഉഗ്രന്‍ said...

"ഉഗ്രന്‍" എന്നല്ലാതെ ഒന്നും പറയാനില്ല!!!

:)

Jayasree Lakshmy Kumar said...

യാരുക്കഹേ...അടിപൊളി