" സാര്‍ നമ്മുക്കൊന്നു കണ്ണേട്ടന്റെ ചായക്കട വരെ നടന്നിട്ട് ഒരു ചായ കുടിച്ചാലോ?
ഓര്‍മ്മകളുടെ ഒഴുക്കിനെ തടസപെടുത്തികൊണ്ട് പ്യൂണ്‍സ് മധുസൂദനന് പിള്ളൈ ചോദിച്ചു.
"പ്യൂണ്‍സ്, എന്റെ ഓര്‍മ്മകള്‍ ബദരിയില്‍ നിന്നൊഴുകുന്ന അളകനന്ദ പോലെ അതുമല്ലെങ്കില്‍ കേദാറില്‍ നിന്നുള്ള മന്ദാകിനി പോലെ ഭഗീരഥി പോലെ അതുമല്ലെങ്കില്‍ ആകശ്ഗംഗ പോലെ ഒഴുകുകയായിരുന്നു. നീ അതിനു ഭംഗം വരുത്തിയിരിക്കുന്നു. നീയൊന്ന് സമാധാനമായി ഓര്‍ക്കാനും സമ്മതിക്കില്ലെ?"
ആല്‍ത്തറയില്‍ കിടന്നുകൊണ്ടുതന്നെ അവനോട് ചോദിച്ചു
" അതല്ല സാര്‍, മംഗള്‍സിംഗിന്റെ ചായയേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാം എന്നു കരുതി"
" ശരി, എങ്കിലാകാം"
ആല്‍ത്തറയില്‍നിന്നെഴുന്നേറ്റ് കണ്ണേട്ടന്റെ ചായപീടികയിലേക്ക് നടന്നു.
" സാര്‍, തിരിച്ചുവന്നിട്ട് എനിക്ക് പെരുമാളിന് ഒരു പാല്പായസം വഴിപാടു കഴിക്കണം. ഒരു ലിറ്ററിന് വിത്തൗട്ട്.. അച്ഛന്റെ പേര്‍ക്ക്" നടക്കുന്നതിനിടയില്‍ മധു പറഞ്ഞു
" പാല്പായസം വിത്തൗട്ട് വഴിപാടോ?" അത്ഭുതത്തോടെ അവനേ നോക്കി
" അതു സാര്‍ അച്ഛനു ഷുഗറുണ്ട് വിത്തൗട്ടെ പറ്റൂ"
കണ്ണേട്ടന്റെ കടയെത്തിയിരുന്നു.മധു കണ്ണേട്ടനോടു വിളിച്ചുപറഞ്ഞു
" കണ്ണേട്ട്ജി, ദോ ചായ് ചീനി കം. ഓറേക്ക് ചായ് ഈ സാറിനു രണ്ടാമതും"
തിരിച്ച് ആല്‍ത്തറയിലേക്ക് നടക്കുമ്പോള്‍ മധുവിനോട് പറഞ്ഞു
" വഴിപാടിനു ശീട്ടാക്കുമ്പോള്‍ പറഞ്ഞാല്‍മതി, ഏക്ക് ലിറ്റര്‍ പാല്‍പായസ് ബിനാ ശക്കര്"
" ആംജി, സാര്‍ ഈ ഊടുവഴിയിലൂടെ നടന്ന് കണ്ടം കടന്ന് പോയാല്‍ വേങ്ങാപ്പാറയിലും ചീങ്ങാച്ചിറയിലും പോകാമെന്ന് കണ്ണേട്ടന് പറഞ്ഞു"
" സീമയുടെ ഊടുവഴികള്‍ പോലും ദീപക് കൈകാര്യം ചെയ്യുന്നു" ആല്‍ത്തറയില്‍ ചെന്നിരുന്ന് ഒരു സിഗര്‍റ്റിനു തീയിടുമ്പോള്‍ മധുവിനോട് പറഞ്ഞു
" ശ്ലീലമല്ലല്ലോ സാര്‍" ഒരു സിഗര്റ്റിന് മധുവും തീയിട്ടു
" എന്നെങ്കിലും സമയം കിട്ടുമ്പോള്‍ നീ ബദരീനാഥ് വരെ പോയി നോക്കിയാല്‍മതി അവിടെല്ലാം എഴുതിവെച്ചിട്ടുണ്ട്. നിനക്കറിയാമൊ, ഹിമാലയം നടന്നുതന്നെ കാണണം എന്ന് ആദ്യം പറഞ്ഞത് ബദരിയിലെ മലയാളി റാവലാണ് ബദരീനാഥന്റെ മുഖ്യപുരോഹിതന്റെ മുന്നില്‍ കപടവിനയത്തോടെ ചമ്രം പടഞ്ഞിരുന്നപ്പോള്‍ തിരുമേനി പറഞ്ഞു.
" ഹിമാലയം നടന്നുതന്നെ കാണണം"

1 comment:
ശൈലി നന്നായിട്ടുണ്ട്. എഴുതുക തുടർന്നും....ആശംസകൾ
Post a Comment